Tuesday, October 5, 2010

ഇന്ന് തമിഴ്നാട് എജി അന്ന് കേരള എജി


സാന്റിയാഗോ മാര്‍ട്ടിന്റെ കേസ് വാദിക്കാന്‍ ഇപ്പോള്‍ വന്നത് തമിഴ്നാട് അഡ്വക്കറ്റ് ജനറലാണെങ്കില്‍ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായിരിക്കെ ഓണ്‍‌ലൈന്‍ ലോട്ടറി മാഫിയയുടെ കേസുകള്‍ വാദിച്ചത് അന്നത്തെ എജിയുടെ വക്കീല്‍ ഓഫീസ് നേരിട്ട്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തിക് ചിദംബരവും കേന്ദ്ര സോളിസിറ്റര്‍ ജനറലായിരുന്ന മുകുള്‍ രസ്തോഗിയുമൊക്കെ പിന്നീട് ലോട്ടറി മാഫിയക്കുവേണ്ടി കോടതിയില്‍ ഹാജരായി അനകൂല വിധി നേടി. തമിഴ്നാട് അഡ്വക്കറ്റ് ജനറലിനോടൊപ്പം കഴിഞ്ഞദിവസം മാര്‍ട്ടിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അല്‍ത്താഫ് അഹമ്മദ് മുന്‍ സോളിസിറ്റര്‍ ജനറലും മുന്‍ കശ്മീര്‍ എജിയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ബന്ധുവുമാണ്.

ഉമ്മന്‍ചാണ്ടിയുടെ നോമിനിയായി അഡ്വക്കറ്റ് ജനറലായ എം രത്നസിങ് ഓണ്‍‌ലൈന്‍ ലോട്ടറി കേസില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ വക്കീല്‍ സ്ഥാപനം ഓണ്‍‌ലൈന്‍ ലോട്ടറിക്കാരുടെ 22 കേസുകള്‍ക്ക് വക്കാലത്തെടുത്തത്. എം ആര്‍ സിങ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍. എജിയുടെ ഓഫീസിന് വിളിപ്പാടകലെയായിരുന്നു ഈ സ്ഥാപനം. എജിയുടെ സ്വകാര്യ ടെലഫോണ്‍ നമ്പരും വക്കീല്‍ സ്ഥാപനത്തിലെ നമ്പരും ഒന്നുതന്നെ. ലോട്ടറി കേസില്‍ സര്‍ക്കാരിനുവേണ്ടി എജി ഹാജരായപ്പോള്‍ എം ആര്‍ അസോസിയേറ്റ്സ് എന്നെഴുതിയ കേസ് ഫയലുമായി ഓണ്‍‌ലൈന്‍ മാഫിയക്കുവേണ്ടി അദ്ദേഹത്തിന്റെ ജൂനിയര്‍മാര്‍ എതിര്‍ഭാഗത്ത് വാദിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എജിയുടെ വീഴ്ചമൂലം അര്‍ഹമായ നികുതിപോലും നല്‍കാതെ രക്ഷപ്പെടാന്‍ ലോട്ടറിമാഫിയക്ക് വഴിയൊരുക്കിയതും ഈ അവിശുദ്ധ കൂട്ടുകെട്ട് തന്നെ.

പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ റൌഫിന് അന്ന് അഡ്വക്കറ്റ് ജനറല്‍ ഓഫീസിലുണ്ടായിരുന്ന സ്വാധീനവും കുപ്രസിദ്ധം. ലോട്ടറി കേസുകള്‍ പലതും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി ഒതുക്കിത്തീര്‍ത്തത് റൌഫിന്റെ കാര്‍മികത്വത്തിലായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ലോട്ടറി അനുകൂല നയങ്ങളെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസുകാരനായ ഗവ. പ്ളീഡര്‍ അജിത് പ്രകാശിനെ ക്യാബിനറ്റ് ചര്‍ച്ചപോലുമില്ലാതെയാണ് മുഖ്യമന്ത്രി എ കെ ആന്റണി പുറത്താക്കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ഈ നടപടി പുനഃപ്പരിശോധിച്ചില്ല. എജി ഓഫീസിനെതിരെ അജിത് പ്രകാശ് ഗുരുതരമായ ആരോപണമുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തി. അന്വേഷിക്കാന്‍ അഡ്വ. രാംകുമാറിനെ നിയോഗിച്ചെങ്കിലും നടപടികളില്ലാതെ അവസാനിച്ചു.

അന്ന് സോളിസിറ്റര്‍ ജനറലായിരുന്ന മുകുള്‍ രസ്തോഗി ലോട്ടറി മാഫിയക്കുവേണ്ടി ഹാജരായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നോ യുഡിഎഫ് സര്‍ക്കാരില്‍നിന്നോ പ്രതിഷേധമുണ്ടായില്ല. കഴിഞ്ഞദിവസം തമിഴ്നാട് എജി പി എസ് രാമന്‍ ഹാജരായത് കേന്ദ്ര കോണ്‍ഗ്രസ്നേതൃത്വത്തിന്റെ താല്‍പ്പര്യാര്‍ഥമാണെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി കരുണാനിധിയുടെ നേരിട്ടുള്ള ഇടപെടലുമുണ്ട്. ലോട്ടറി നിരോധനമുള്ള തമിഴ്നാട്ടിലേക്ക് കേരളത്തില്‍നിന്ന് അനധികൃത ലോട്ടറി എത്തുന്നുണ്ട്. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി നിരോധിച്ചാല്‍ ഇത് ഇല്ലാതാകും. അതിന് തടയിടലാണ് രാമന്റെ ദൌത്യം. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിക്കൊപ്പം ഹാജരായ അല്‍ത്താഫ് അഹമ്മദ് യുപിഎ ഭരണകാലത്തുതന്നെയാണ് സോളിസിറ്റര്‍ ജനറലായിരുന്നത്. അതിനുമുമ്പ് ജമ്മു-കശ്മീര്‍ എജിയായും പ്രവര്‍ത്തിച്ചു.

തമിഴ്നാട് എജി വന്നത് കോണ്‍ഗ്രസ് നിലപാടിന്റെ തുടര്‍ച്ച: കോടിയേരി


ലോട്ടറി മാഫിയക്കുവേണ്ടി വാദിക്കാന്‍ തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ എത്തിയത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വന്നതിന്റെ തുടര്‍ച്ചയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ സര്‍ക്കാരിന്റെ പ്രതിനിധിയാണ് തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വരെ അംഗീകരിച്ചതാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്. ഇതിന് വിരുദ്ധമായി സ്വന്തം ഘടകകക്ഷി സര്‍ക്കാരിന്റെ പ്രതിനിധി കോടതിയില്‍ വാദിക്കാനെത്തിയത് ശരിയാണോയെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണം. കേരളത്തിന്റെ അതൃപ്തി തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കുമെന്നും വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോട്ടറിമാഫിയക്കുവേണ്ടി 2003ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം തന്നെ വാദിച്ചിരുന്നു. പിന്നീട് നളിനി ചിദംബരവും ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയും വാദിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് നേരിട്ട് ലോട്ടറി മാഫിയക്കായി വാദിക്കാന്‍കഴിയാതെ വന്നതിനാലാണ് ഘടകകക്ഷി സര്‍ക്കാരിന്റെ അഭിഭാഷകനെ കൊണ്ടുവന്നത്. അന്യസംസ്ഥാന ലോട്ടറി മാഫിയയുമായി കോണ്‍ഗ്രസിനുള്ള ബന്ധം ദിവസവും മറനീക്കി പുറത്തുവരികയാണ്. സിങ്വിക്കെതിരെ ഒരു നടപടിയും ഹൈക്കമാന്‍ഡ് എടുത്തില്ല. പകരം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷന്റെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി അയച്ചതിലൂടെ വക്താവിനെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കി. ഇതാണോ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി.

സിങ്വി ലോട്ടറിമാഫിയക്കുവേണ്ടി കോടതിയില്‍ ഹാജരായതിന്റെ ക്ഷീണം മറയ്ക്കാനാണ് ധനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. ലോട്ടറി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുന്‍കൈയെടുത്തയാളാണ് തോമസ് ഐസക്. അദ്ദേഹമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മുന്‍കൈയെടുത്തത്. ഓരോ സര്‍ക്കാരിന്റെയും ലോട്ടറി അതത് സംസ്ഥാനങ്ങളില്‍ മാത്രം വില്‍ക്കാനും അന്യസംസ്ഥാന ലോട്ടറി തടയാനുമുള്ള നിയമം കേന്ദ്രസര്‍ക്കാരാണ് കൊണ്ടുവരേണ്ടത്. അതിന് എന്തിനാണ് മടിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 2005ലെ ചരിത്രവിജയം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മാപ്പ് ചോദിക്കേണ്ടത് ജനങ്ങളോട്: ഐസക്

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തേര്‍വാഴ്ച നടത്തിയ ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച അദ്ദേഹം ഇന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.

2006ന് മുമ്പുള്ള ലോട്ടറി വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മാപ്പു നല്‍കാം എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ മാപ്പ് തങ്ങള്‍ക്ക് ആവശ്യമില്ല. അദ്ദേഹം ജനങ്ങളോടാണ് മാപ്പ് ചോദിക്കേണ്ടത്. 2004ല്‍ യുഡിഎഫ് കേന്ദ്രത്തിനു സമര്‍പ്പിച്ച അപേക്ഷ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അയച്ച കത്ത്, പ്രതിപക്ഷനേതാവായപ്പോള്‍ സംയുക്തമായി അയച്ച കത്ത് ഇവയിലൊക്കെ കേന്ദ്രം എന്തു നടപടി എടുത്തെന്ന് പറയാനുള്ള ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുണ്ട്. ലോട്ടറി വിഷയത്തില്‍ കേരളം നല്‍കിയ കത്ത് പരിശോധിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിന്മേല്‍ കേന്ദ്രം എന്തു നടപടിയാണ് സ്വീകരിച്ചത്. 12 വര്‍ഷത്തിനിടെ ലോട്ടറി മാഫിയകള്‍ക്കെതിരെ കേന്ദ്രം എന്തു നടപടിയാണ് എടുത്തിട്ടുള്ളത്?

ലോട്ടറി വിഷയത്തില്‍ 544 കേസുകള്‍ നിലനില്‍ക്കേ ഇനിയും കേസുകളെടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടും ഏഴ് കേസുകൂടിയെടുത്ത് കോടതിയലക്ഷ്യം കാട്ടി തങ്ങളുടെ കക്ഷികളെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഓണ്‍‌ലൈന്‍ ലോട്ടറി നിരോധിക്കാന്‍ സംസ്ഥാന ലോട്ടറികൂടി നിരോധിച്ചെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, സംസ്ഥാന ലോട്ടറി നിരോധിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ ഓണ്‍‌ലൈന്‍ ലോട്ടറി നിരോധിച്ചിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ക്കുകൂടി പ്രവേശനം നല്‍കാനാണ് സംസ്ഥാന ലോട്ടറി നിരോധനത്തിലുടെ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. 5000 കോടി രൂപയുടെ നികുതി പിരിക്കാനുണ്ടെന്നു പറയുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്രരൂപ നികുതിയിനത്തില്‍ ലോട്ടറിക്കാരില്‍ നിന്ന് വാങ്ങിയെന്ന് വ്യക്തമാക്കണം.

ലോട്ടറി കേസില്‍ നളിനി ചിദംബരം ഒരു തവണ മാത്രമേ കോടതിയില്‍ ഹാജരായിട്ടുള്ളു എന്നാണ് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. 2003ല്‍ ലോട്ടറി മാഫിയകള്‍ക്കുവേണ്ടി ചിദംബരം കേസ് വാദിക്കാനെത്തി. അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരം അഞ്ച് കേസുകളിലായി ഒരു ഡസനിലധികം പ്രാവശ്യമാണ് കോടതിയിലെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ വക്കീലന്മാര്‍ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടി കേന്ദ്രത്തിന്റെ അറിവോടുകൂടിതന്നെയാണ് കോടതിയില്‍ ഹാജരായത്. തമിഴ്നാട് എജി പി എസ് രാമന്‍ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. പരസ്യത്തിന്റെ അഡ്വാന്‍സ് എന്നനിലയില്‍ ദേശാഭിമാനി രണ്ടു കോടി വാങ്ങിയത് തെറ്റാണെന്നുകണ്ട് തിരികെ കൊടുത്തു. സിപിഐ എമ്മിന്റെ പേരില്‍ ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് വന്‍ തട്ടിപ്പാണ് കോണ്‍ഗ്രസ് നടത്തുന്നത്. അസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോട്ടറി രാജാവുമായ മണികുമാര്‍ സുബ്ബ 2000 കോടി രൂപ പാര്‍ടിക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും ഒരു കോണ്‍ഗ്രസ് നേതാവും ഇത് നിഷേധിക്കാന്‍ ഇതുവരെ രംഗത്തുവന്നിട്ടില്ല. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നടത്തുമെന്നും ഐസക് ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 06102010

No comments:

Post a Comment