Thursday, April 28, 2011

പുരൂളിയ ആയുധവര്‍ഷം കേന്ദ്രത്തിന്റെ ഗൂഢാലോചന


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പുരൂളിയയില്‍ 1995ല്‍ ആയുധം വര്‍ഷിച്ചത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് സംഭവത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവി വെളിപ്പെടുത്തി. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റോയും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി എംഐ 5ഉം കൂട്ടുനിന്നു. പദ്ധതി പാളിയപ്പോള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്നും ഒരു കോണ്‍ഗ്രസ് എംപിയുടെ കാറില്‍ നേപ്പാളിലേക്ക് കടന്നാണ് ഇന്ത്യ വിട്ടതെന്നും ഡേവി 'ടൈംസ് നൌ' ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

1995 ഡിസംബര്‍ 17 രാത്രിയിലാണ് ബംഗാളിലെ പുരൂളിയ ജില്ലയിലെ വിവിധഗ്രാമങ്ങളില്‍ ആയുധങ്ങള്‍ വര്‍ഷിച്ചത്. പാകിസ്ഥാനില്‍നിന്ന് വിമാനത്തിലെത്തിയായിരുന്നു ആയുധവര്‍ഷം. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി കടന്ന വിദേശവിമാനത്തെ വ്യോമസേന തടഞ്ഞ് മുംബൈയിലിറക്കി. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ ബ്ളീച്ചും അഞ്ച് ലാത്വിയന്‍ പൌരന്‍മാരും പിടിയിലായി. എന്നാല്‍, മുഖ്യആസൂത്രകനായ ഡാനിഷ് പൌരന്‍ കിംഡേവി (യഥാര്‍ഥ പേര് നീല്‍സ് ക്രിസ്ത്യന്‍ നീല്‍സ) മുംബൈ വിമാനത്താവളത്തില്‍നിന്ന് അത്ഭുതകരമായി പുറത്തുകടന്ന് പിന്നീട് നേപ്പാള്‍ വഴി രക്ഷപ്പെടുകയുമായിരുന്നു. ഡെന്‍മാര്‍ക്കുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുകൊടുത്തേക്കുമെന്ന ഘട്ടത്തിലാണ് ഡേവി പുരുളിയ ആയുധവര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവിട്ടത്. ഒരു ഭീകരവാദിയായി മുദ്രകുത്തിതന്നെ ഇന്ത്യയിലേക്ക് കടത്താനാണ് ശ്രമിക്കുന്നതെന്ന് ഡേവി പറഞ്ഞു. താന്‍ ഭീകരനല്ല. കമ്യൂണിസ്റ് ഭീകരതയില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബംഗാളില്‍ കമ്യൂണിസ്റ് സര്‍ക്കാരിനെതിരെ പൊരുതുന്നവരെ ആയുധവല്‍ക്കരിക്കാനായിരുന്നു ആയുധവര്‍ഷം. അത് നിയമപരമായ പ്രതിരോധമാണെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയിലെ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ആയുധം ഇറക്കിയത്. പല എംപിമാര്‍ക്കും നേരിട്ട് പങ്കുണ്ട്.

ബംഗാളിലെ കമ്യൂണിസ്റ് വാഴ്ചയ്ക്കെതിരെ 24 എംപിമാര്‍ ഒപ്പിട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദേശത്തുനിന്ന് ആയുധം ഇറക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഏജന്‍സിയായ എംഐ5 ആണ് റോയെ വിവരം അറിയിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പാകിസ്ഥാനില്‍നിന്ന് എപ്പോള്‍ അതിര്‍ത്തി കടക്കും, ആരൊക്കെയുണ്ടാകും, വിമാനത്തിലെ ചരക്കെന്ത്, അത് എവിടെ വര്‍ഷിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ സര്‍ക്കാരിന് അറിയാമായിരുന്നു. ബംഗാളിലെ കമ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ശ്രമിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണത്തിനുവരെ ആലോചിച്ചു. തുടര്‍ന്നാണ് സായുധകലാപം എന്ന ആശയത്തിലേക്ക് എത്തിയത്. വിമാനം രാത്രിയില്‍ അതിര്‍ത്തി കടന്നപ്പോള്‍ റോയുടെ നിര്‍ദേശപ്രകാരം സൈനിക റഡാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അതല്ലാതെ പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനത്തിന് കടക്കാനാവില്ല. ഒരു എംപിയുമായി ബന്ധപ്പെട്ടാണ് താന്‍ കാര്യങ്ങള്‍ നീക്കിയത്. ഈ എംപി പ്രധാനമന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. 48 മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. അതല്ലെങ്കില്‍ തങ്ങള്‍ക്കുവേണ്ടി തുറക്കപ്പെടുന്ന 'ജനാല' അടയ്ക്കുമെന്നും അറിയിച്ചു. പിടിക്കപ്പെട്ടശേഷം മുംബൈ വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചതും കേന്ദ്രസര്‍ക്കാരാണ്. ഡല്‍ഹിയിലെത്തിയ താന്‍ എംപിയുടെ കാറില്‍ ആയുധധാരികളുടെ അകമ്പടിയോടെ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. എംപിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഡേവി അറിയിച്ചു.
(എം പ്രശാന്ത്)

കേന്ദ്രം മറുപടി പറയണം: സിപിഐ എം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി വീണ്ടും തെളിയിക്കുന്നതാണ് പുരൂളിയ ആയുധവര്‍ഷത്തിലെ വെളിപ്പെടുത്തലുകളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. പുരൂളിയ ആയുധവര്‍ഷത്തെക്കുറിച്ച് അറിയമായിരുന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുംബൈ വിമാനത്താവളത്തില്‍നിന്ന് കിംഡേവി എങ്ങനെ രക്ഷപ്പെട്ടു എന്നതിന് സര്‍ക്കാര്‍ മറുപടി പറണം. ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവരം ലഭിച്ചിട്ടും ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. ആയുധവര്‍ഷ ഇടപാടില്‍ ഏതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ബന്ധപ്പെട്ടോയെന്ന ചോദ്യവും ഉയരുകയാണ്. ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ആനന്ദമാര്‍ഗികള്‍ക്കായി നടത്തിയ ആയുധവര്‍ഷത്തിനു പിന്നില്‍ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രധാനപ്രതികളായ കിംഡേവിയുടെയും പീറ്റര്‍ ബ്ളീച്ചിന്റെയും വെളിപ്പെടുത്തലുകള്‍ ഇതിന് തെളിവാണ്. ബ്രിട്ടീഷ് ഇന്റലിജന്‍സില്‍നിന്ന് ലഭിച്ച വിവരം കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ആനന്ദമാര്‍ഗികള്‍ വിദേശത്തുനിന്ന് ആയുധം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി 1990ല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിഷയം ഗൌരവമായി എടുത്തില്ല. ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണ് പുരൂളിയ ആയുധവര്‍ഷം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും ഭരണഘടനയ്ക്കുമെതിരെ ആസൂത്രിതമായ ഗൂഢാലോചനയായി ആയുധവര്‍ഷത്തെ കാണാം. വിവിധ കമ്യൂണിസ്റ് വിരുദ്ധ ശക്തികള്‍ എങ്ങനെയാണ് ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നതിന് ഉദാഹരണമാണ് പുരൂളിയ ആയുധവര്‍ഷം. ഇത്തരം ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്- പിബി പറഞ്ഞു.

പുരൂളിയ ആയുധവര്‍ഷത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിലോമശക്തികള്‍ പുതിയ വേഷത്തില്‍ ഇപ്പോഴും രംഗത്തുണ്ടെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗാളിലെ 19 ജില്ലയും ഇന്ത്യയുടെ ഭാഗമാണ്. അതിനെ മറ്റൊരു രാജ്യമായി കാണുന്ന ശക്തികളാണ് ഈ ഗൂഢാലോചനയെ സഹായിച്ചത്. കമ്യൂണിസ്റ് വിരുദ്ധ തിമിരം ബാധിച്ച് എന്ത് ദേശദ്രോഹ പരിപാടികള്‍ക്കും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാണ് പുരൂളിയ ആയുധവര്‍ഷം. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് 24 എംപിമാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയെന്ന് കേസിലെ പ്രതികള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. 1991-96 കാലത്ത് പശ്ചിമബംഗാളില്‍നിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ബാക്കിയുള്ള എംപിമാര്‍ ആരാണെന്നും കേന്ദ്രം വെളിപ്പെടുത്തണം.

ദേശാഭിമാനി 290411
ജാഗ്രത 
Sunitha Krishnan's fight against sex slavery

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ: കരുത്തന്‍ പോരാട്ടമുയരട്ടെ


ഈ മഹത്തായ ദിനത്തില്‍ സിഐടിയു വര്‍ഗസമരത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ്. അതോടൊപ്പം എല്ലാതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും മാനവരാശിയുടെ സമ്പൂര്‍ണ വിമോചനത്തിനും വേണ്ടി സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കെതിരെ പോരടിക്കുന്ന കര്‍ഷകത്തൊഴിലാളികളോടും പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകരോടും സിഐടിയു ഗാഢമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ നവ ഉദാരവല്‍ക്കരണത്തിനെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് വരുംനാളുകള്‍ സാക്ഷ്യം വഹിക്കണമെന്നും സിഐടിയു അഭിലഷിക്കുന്നു. മുതലാളിത്തക്രമത്തിന്റെ പ്രതിസന്ധി ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍, വിപ്ലവത്തിന്റെ നേട്ടങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിക്കാന്‍, ജനങ്ങളുടെ ജീവിതനിലവാരത്തെയും അവരുടെ അവകാശങ്ങളെയും കാത്തുസംരക്ഷിക്കാന്‍, സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍, അതിന്റെ അജയ്യതയെ സംരക്ഷിക്കാന്‍ അക്ഷീണം പോരടിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും അവിടത്തെ തൊഴിലാളി വര്‍ഗത്തിനും ഊഷ്മളമായ അഭിവാദ്യം നേരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധത്തെയും അട്ടിമറി ശ്രമങ്ങളെയും ധീരമായി പ്രതിരോധിച്ച് സോഷ്യലിസ്റ്റ് ക്യൂബ നേടിയ വിജയങ്ങളിലും നേട്ടങ്ങളിലും സിഐടിയു ആഹ്ലാദം പങ്കുവയ്ക്കുന്നു.

അറബ് ലോകത്ത് അലയടിച്ചുയരുന്ന ജനാധിപത്യത്തോടുള്ള കൂറിനെയും ഏകാധിപത്യവിരുദ്ധതയെയും സ്വാഗതംചെയ്യുന്നു. ടുണീഷ്യയിലാണ് ജനാധിപത്യ പ്രക്ഷോഭം ആദ്യം അലയടിച്ചുതുടങ്ങിയത്. ജനകീയപ്രക്ഷോഭം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഈജിപ്തിലെ ഏകാധിപതി ഹോസ്നി മുബാറക്കിന് സ്ഥാനമൊഴിയേണ്ടിവന്നു. ബഹ്റൈന്‍, ലിബിയ, യെമന്‍, ഒമാന്‍, ജോര്‍ദാന്‍, മൊറോക്കോ, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജനകീയ പ്രക്ഷോഭം പടര്‍ന്നു. ഈ രാജ്യങ്ങളില്‍ പലയിടത്തും കൂടുതല്‍ ജനാധിപത്യപരമായ ഒരു ഭരണക്രമത്തിലുള്ള സാധ്യത തുറന്നുകിട്ടി. ഈ രാജ്യങ്ങളില്‍ പലയിടത്തും ഏകാധിപത്യത്തിനെതിരായ ബഹുജനപ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന് നേതൃപരമായ പങ്കുവഹിക്കാനായി. ഇതിനെ സിഐടിയു അഭിമാനത്തോടെയാണ് വീക്ഷിക്കുന്നത്.

സാമ്രാജ്യത്വ ഗൂഢപദ്ധതികള്‍ക്കെതിരെ

അമേരിക്കയാല്‍ നയിക്കപ്പെടുന്ന സാമ്രാജ്യത്വശക്തികളുടെ അക്രമോത്സുകമായ അധീശത്വ ഗൂഢപദ്ധതികള്‍ക്കെതിരെ ജാഗരൂകരാകാനും അത്തരം പദ്ധതികളെ അപലപിക്കാനും സിഐടിയു ആഹ്വാനംചെയ്യുന്നു. അതോടൊപ്പം സാമ്രാജ്യത്വ പദ്ധതികളെ സംബന്ധിച്ചുള്ള ആഴമേറിയ അങ്കലാപ്പും പങ്കുവയ്ക്കുന്നു. അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ മുന്നണികളുടെയും സഹായത്തോടെ ഇസ്രയേല്‍ ഭരണകൂടം കൊന്നൊടുക്കുന്ന പാലസ്തീനിലെ ജനങ്ങളോടും അവരുടെ പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം വീണ്ടും ഉറപ്പിക്കുന്നു. ഇറാനെയും സിറിയയെയും ഉത്തരകൊറിയയെയും ആക്രമിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢപദ്ധതികളെ അപലപിക്കുന്നു.

മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കൂട്ടത്തോടെയുള്ള തൊഴില്‍നഷ്ടങ്ങളും അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും പണിയെടുക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെ പിച്ചിച്ചീന്തുന്നു. പണിയെടുക്കുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ കടപുഴക്കി എറിയപ്പെടുന്നു. ഇതിനെതിരെ ലോകവ്യാപകമായി അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാണ് ഈ മെയ്ദിനം ആചരിക്കുന്നത്.

സ്വന്തം ജീവിതത്തെയും തൊഴിലിനെയും കൊള്ളയടിക്കുന്നതിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം സമരങ്ങളില്‍ അണിനിരന്നു. കഴിഞ്ഞ മെയ്ദിനം മുതലുള്ള കാലഘട്ടം, യൂറോപ്പ് ആകമാനവും അമേരിക്കയും പണിയെടുക്കുന്ന മനുഷ്യരുടെയും തൊഴിലാളികളുടെയും സമരോത്സുകമായ പോരാട്ടങ്ങള്‍ക്ക് വേദിയായി. വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനം വെട്ടിക്കുറയ്ക്കല്‍, സാമൂഹ്യ സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ലോകം മുഴുവന്‍ ആഞ്ഞടിക്കുന്ന തൊഴിലെടുക്കുന്ന മനുഷ്യരുടെ പ്രക്ഷോഭ സമരങ്ങളില്‍നിന്ന് സിഐടിയു ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ധനമൂലധനത്തിന്റെ പ്രവാഹത്തിലൂന്നിയ നവഉദാരവല്‍ക്കരണ സാമ്രാജ്യത്വ ഭരണക്രമത്തിന്റെ അനിവാര്യമായ പതനത്തെയാണ് ലോകത്താകമാനം പടര്‍ന്നുപിടിച്ച ആഗോളസാമ്പത്തിക പ്രതിസന്ധി വെളിവാക്കുന്നത്. ലോകമുതലാളിത്തക്രമത്തിന്റെ അങ്ങേയറ്റത്തെ ദൗര്‍ബല്യത്തെയും ശേഷിക്കുറവിനെയുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മുതലാളിത്തത്തിന്റെ വ്യാജ പ്രവര്‍ത്തനക്രമത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും ആക്രമത്തിനെതിരെയുള്ള ഉശിരന്‍ പോരാട്ടങ്ങള്‍ തുടരുമെന്നുമുള്ള നിലപാട് ഈ മെയ്ദിനത്തില്‍ സിഐടിയു വീണ്ടും പുതുക്കുന്നു.

ഇന്ത്യയില്‍

പണിയെടുക്കുന്നവരുടെ നിരന്തര പ്രതിരോധങ്ങളുടെയും തൊഴിലാളിവര്‍ഗം രാജ്യത്ത് സംഘടിപ്പിച്ച പോരാട്ടങ്ങളുടെയും ഇടതുപക്ഷശക്തി പാര്‍ലമെന്റിനകത്തുയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ ഭരണവര്‍ഗത്തിന് കഴിയാതെപോയത്. അതുകൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ ഭാഗികമായിട്ടെങ്കിലും പരാജയപ്പെടുത്താനും, ലോകസാമ്പത്തിക പ്രതിസന്ധിയുടെ അനിവാര്യമായ തകര്‍ച്ചയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറച്ചെങ്കിലും രക്ഷിച്ചെടുക്കാനുമായത്. ഈ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നതില്‍ സിഐടിയുവിന് അഭിമാനമുണ്ട്.

ടെലികോം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്- അഴിമതിയുടെ ഒരു കൂമ്പാരംതന്നെ ഇക്കാലയളവില്‍ പുറത്തുവരികയുണ്ടായി. വിദേശ ബാങ്കുകളിലേക്ക് കള്ളപ്പണത്തിന്റെ ഭീമാകാരമായ ഒഴുക്കും കേന്ദ്രീകരണവും നടന്നതും ഇക്കാലയളവില്‍ത്തന്നെയാണ്. ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തെയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നത്.
ജനത്തിന്റെമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ ആഹാരം, രാസവളങ്ങള്‍, ഇന്ധനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡികള്‍ നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. എല്ലാതരത്തിലുള്ള അവശ്യവസ്തുക്കളുടെയും ഇന്ധനങ്ങള്‍, രാസവളങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ ചരക്കുകളുടെയും വിലകള്‍ നിരന്തരം ആഗോളനിലവാരത്തിലും കവിഞ്ഞ് ഉയരുന്നു. ജനസാമാന്യത്തിന് മനുഷ്യരായി ജീവിക്കാന്‍ ആവശ്യമായ വരുമാനംപോലും തൊഴിലിടങ്ങളില്‍നിന്ന് ലഭിക്കുന്നില്ല. എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും തൊഴിലുടമകള്‍ കാറ്റില്‍ പറത്തുകയാണ്. മിക്കയിടങ്ങളിലും ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിക്കുന്നില്ല. ജനദ്രോഹനയങ്ങള്‍ക്കെതിരെയും രാജ്യ-വിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ പാടില്ലെന്നതാണ് ഇതിന്റെ ലക്ഷ്യം.

തൊഴില്‍നിയമങ്ങളെ തൊഴിലുടമകള്‍ക്ക് അനുയോജ്യമായ തരത്തില്‍ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിലൂടെ എല്ലാതരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ക്കും തൊഴിലുടമയ്ക്ക് സാധൂകരണം കൈവരും. പെന്‍ഷന്‍ സംവിധാനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടുകള്‍ ഊഹക്കച്ചവടക്കാര്‍ക്ക് ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുകയാണ് ലക്ഷ്യം. ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനായി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരികയെന്ന പരിശ്രമത്തെ കൂടുതല്‍ ശക്തമാക്കാന്‍ സിഐടിയു ഈ മെയ്ദിനത്തില്‍ പ്രതിജ്ഞചെയ്യുന്നു.

പാര്‍ലമെന്റില്‍ രാഷ്ട്രീയബലാബലത്തില്‍ വലതുപക്ഷത്തിനാണ് മേല്‍ക്കൈയെങ്കിലും, പാര്‍ലമെന്റിന് പുറത്തുള്ള സംഭവവികാസങ്ങള്‍ വ്യത്യസ്തമാണ്. കൊടിയടയാളങ്ങള്‍ നോക്കാതെ എല്ലാ ട്രേഡ് യൂണിയനുകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ അണിനിരക്കുന്നു. വിലക്കയറ്റത്തിനെതിരെയും തൊഴില്‍നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ കരാര്‍വല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനെതിരെയും ഉശിരോടെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തി. 3 ലക്ഷം കല്‍ക്കരി തൊഴിലാളികള്‍ കഴിഞ്ഞവര്‍ഷം മെയ് 5ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ വിദേശ നിക്ഷേപത്തിനെതിരെ പണിമുടക്ക് നടത്തി. ബാങ്ക് മേഖലയിലെയും ടെലികോം മേഖലയിലെയും തൊഴിലാളികള്‍ നിയന്ത്രണരാഹിത്യത്തിനെതിരെ യോജിച്ച് പണിമുടക്കി. 2011 സെപ്തംബര്‍ 7ന് രാജ്യവ്യാപകമായി നടന്ന സംയുക്ത പണിമുടക്കില്‍ 10 കോടിയിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. 2011 ഫെബ്രുവരി 23ന് അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ട്രേഡ് യൂണിയനുകളുടെ ഐക്യം അടിത്തട്ടുകളിലേക്ക് വ്യാപിപ്പിക്കാനും തൊഴിലെടുക്കുന്ന മനുഷ്യരുടെ സമരോത്സുകമായ സംയുക്ത പ്രക്ഷോഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അതുവഴി ജനദ്രോഹ, സാമ്രാജ്യത്വ അനുകൂല ഭരണവര്‍ഗത്തെ തകര്‍ത്തെറിയാനും ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.
ആക്രമണങ്ങളെ പരാജയപ്പെടുത്തുക

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ മെയ്ദിനാചരണം. രണ്ട് സംസ്ഥാനങ്ങളിലും നവ ഉദാരവല്‍ക്കരണ നയങ്ങളും അതിനെ ചെറുക്കുന്ന ജനപക്ഷ നിലപാടുകളും തമ്മിലാണ് പോരാട്ടം. രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇടതുപക്ഷ പുരോഗമന ശക്തികളുടെ വിജയത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കേണ്ടതുണ്ട്. കാരണം ഉദാത്തമായൊരു ജീവിതത്തെക്കുറിച്ചും വിശാലമായ അവകാശങ്ങളെക്കുറിച്ചുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ഇടതുപക്ഷ ശക്തികള്‍.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിട്ടിരിക്കുന്ന എല്ലാതരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും തൊഴിലാളിവര്‍ഗത്തോട് ഈ മെയ്ദിനത്തില്‍ സിഐടിയു ആഹ്വാനംചെയ്യുകയാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ സ്വന്തം ജീവിതങ്ങളെ ബലിയര്‍പ്പിച്ചാണ് പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ പോരടിക്കുന്നത്. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളുടെ ഹീനമായ നുണപ്രചാരണങ്ങളെ ധീരമായി ചെറുക്കുന്നു. അധ്വാനിക്കുന്ന മനുഷ്യരുടെ ശത്രുവിനെതിരെയാണ് അവര്‍ പോരടിക്കുന്നത്. ആ ശത്രു ജനാധിപത്യത്തിന്റെ ശത്രുവാണ്; ജനങ്ങളുടെ ശാക്തീകരണത്തിന്റെ ശത്രുവാണ്; അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും കള്ള പ്രചാരവേലകളെയും തുറന്നുകാട്ടേണ്ടതും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ കൂടി കടമയാണ്. കേരളത്തിലെയും
പശ്ചിമബംഗാളിലെയും സഖാക്കള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കും പ്രചാരവേലകള്‍ക്കും വിധേയമാകുമ്പോള്‍, അതിനെ ജീവന്‍കൊടുത്ത് പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് മെയ്ദിനത്തിന്റെ ഈ അവസരത്തില്‍ സിഐടിയു അപേക്ഷിക്കുകയാണ്. കേരളത്തിലെയും പശ്ചിമബംഗാളിലെയും സഖാക്കളും പ്രസ്ഥാവുമാണ് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്കായി എന്നും മുന്നില്‍നിന്നിട്ടുള്ളത്. അവരാണ് മുതലാളിത്ത ലോകക്രമത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ നേതൃനിരയില്‍ നിന്നുകൊണ്ട് പോരടിച്ചുകൊണ്ടിരിക്കുന്നത്.


*****

സി ഐ ടി യു മെയ് ദിന മാനിഫെസ്‌റ്റോയിൽ നിന്ന്, കടപ്പാട് :ദേശാഭിമാനി
വര്‍ക്കേഴ്സ് ഫോറം 

Sunday, April 24, 2011

'വസന്തത്തിന്റെ ഇടിമുഴക്കം' ഭീതി വിതയ്ക്കുമ്പോള്‍ - ഡി. ശ്രീജിത്ത്‌

'വസന്തത്തിന്റെ ഇടിമുഴക്കം' ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് ചുരുക്കം. പക്ഷേ, ചിലചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നക്‌സല്‍ പ്രസ്ഥാനം മാവോവാദികള്‍ എന്ന പേരില്‍ വളര്‍ന്നുപടര്‍ന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം മുഴുവന്‍ ചോരകൊണ്ട് ചുവപ്പിക്കുമ്പോഴും പാവപ്പെട്ടവരില്‍ പാവപ്പെവരുടെ അവസ്ഥ മാറുന്നുണ്ടോ? ആരാണ് ഈ നക്‌സല്‍ പ്രസ്ഥാനത്തെ പണംനല്‍കി സഹായിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ തന്നെപറയുന്നു അവര്‍ക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നില്ല എന്ന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തോളം നക്‌സലുകള്‍ കെടുതി വരുത്തിയിട്ടുള്ളത് പൊതുമുതലിനാണ്. റെയില്‍വേ പാളങ്ങളും പോലീസ് സ്റ്റേഷനുകളും പല കേന്ദ്ര, സംസ്ഥാനസ്ഥാപനങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. അപ്പോഴും ഇവരുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും വര്‍ഗശത്രുക്കളായ ആഗോളമുതലാളിമാരുടെ ഫാക്ടറികളും സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ട്?


'വസന്തത്തിന്റെ ഇടിമുഴക്കം' ഭീതി വിതയ്ക്കുമ്പോള്‍ - ഡി. ശ്രീജിത്ത്‌ 


'തെരുവുയുദ്ധങ്ങളുടെ വര്‍ഷങ്ങള്‍' എന്ന് പ്രമുഖ സാമൂഹികശാസ്ത്രജ്ഞന്‍ താരിഖ്അലി പിന്നീട് പേരിട്ടുവിളിച്ച അറുപതുകളുടെ അവസാനമായിരുന്നു അത്. ജാതിവ്യവസ്ഥയും ജെമീന്ദാരിയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ച കാലം. ചൈനയില്‍ മാവോയുടെ വിപ്ലവം ഇടതുപക്ഷവിശ്വാസികളില്‍ പുതിയ കാഴ്ചപ്പാടുകള്‍ വളര്‍ത്തുന്ന ആ കാലത്താണ് സി.പി.എം. നേതാക്കളായ ചാരുമജുംദാറും കനുസന്യാലും പുതിയവഴി തേടിയത്. സഹനംമടുത്ത ജനതയുടെ മോചനത്തിനായി 1967 മെയ് 25ന് പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍പ്പെടുന്ന നക്‌സല്‍ബാരി ഗ്രാമത്തില്‍ ഈ നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സായുധസമരമാണ് കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ഇന്ത്യയില്‍ പടര്‍ന്നുപിടിച്ച ഇടത് ഉഗ്രവാദമായി മാറിയത്. 'വസന്തത്തിന്റെ ഇടിമുഴക്ക'മെന്നാണ് പീക്കിങ് റേഡിയോ നക്‌സല്‍ബാരി പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. ചാരുമജുംദാറിന്റെ നേതൃത്വത്തില്‍ സി.പി.എം. (മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ്) രൂപവത്കരിച്ചതോടെ ഇതൊരു പുതിയ പ്രഭാതത്തിന്റെ ആരംഭമായി പശ്ചിമബംഗാള്‍ മുതല്‍ കേരളം വരെ നീളുന്ന വലിയ ഭൂവിഭാഗത്തിലെ ഒരുവിഭാഗം ഇടതുപക്ഷ വിശ്വാസികളും കരുതി. ബിഹാറിലും ഒറീസ്സയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം സായുധ വിപ്ലവത്തില്‍ വിശ്വസിക്കുന്ന പുതിയ സംഘങ്ങള്‍ വളര്‍ന്നുവന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ചാരുമജുംദാര്‍ പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടതോടെ ആളിക്കത്തിയിരുന്ന നക്‌സല്‍പോരാട്ടം താത്കാലികമായി കെട്ടടങ്ങി. എന്നാല്‍ രാജ്യത്തെ അവസ്ഥകള്‍ക്ക് മാറ്റമില്ലാതായതോടെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ ഒട്ടേറെ തീവ്രഇടതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒറ്റപ്പെട്ട പോരാട്ടങ്ങളും ജനകീയ വിചാരണകളും അധികാരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി സാധാരണക്കാരുടെ ശബ്ദം ഇവര്‍ എപ്പോഴും കേള്‍പ്പിച്ചുകൊണ്ടിരുന്നു. ആന്ധ്ര ആസ്ഥാനമാക്കി ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ബിഹാറിലെ ജാര്‍ഖണ്ഡ് വനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റ് സെന്ററും 2004-ല്‍ ഒന്നിച്ചശേഷമാണ് വീണ്ടും ഇന്ത്യയില്‍ നക്‌സല്‍പ്രസ്ഥാനം ശക്തിയാര്‍ജിച്ചത്. മാവോവാദികള്‍ എന്നറിയപ്പെട്ട ഇവര്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ മോചിപ്പിച്ച് സ്വന്തംഭരണം പ്രഖ്യാപിക്കാന്‍ തുടങ്ങി. നക്‌സലൈറ്റുകള്‍ രാജ്യത്തിനകത്തെ ഭീകരവാദികളാണെന്ന് പ്രഖ്യാപിച്ച് ഇവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നിശ്ശബ്ദമായി ഇവര്‍ വളരുക തന്നെയായിരുന്നു.
പശ്ചിമബംഗാളിലെ ലാല്‍ഗഢ് ഗ്രാമം ഒരു കൂട്ടം മാവോവാദികള്‍ പിടിച്ചെടുത്തതോടെയാണ് വീണ്ടും നക്‌സലൈറ്റുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. 2008 നവംബറില്‍ പശ്ചിമ മിഡ്‌നാപുരിലെ സാല്‍ബോനിയില്‍ ജിന്‍ഡല്‍ ഗ്രൂപ്പിന്റെ നിര്‍ദിഷ്ട സ്റ്റീല്‍ പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, അന്നത്തെ കേന്ദ്ര രാസവളമന്ത്രി രാംവിലാസ് പസ്വാന്‍ തുടങ്ങിയവരുടെ അകമ്പടി വാഹനങ്ങള്‍ക്കുനേരേയുണ്ടായ കുഴിബോംബ് ആക്രമണമാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാല്‍ബോനിയില്‍ ജിന്‍ഡല്‍ ഫാക്ടറി തുടങ്ങുന്നതിനു സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി മാവോവാദികള്‍ നടത്തിയ ഈ ആക്രമണത്തിനെ പോലീസ് തിരിച്ചടിച്ചത് ഗ്രാമങ്ങളില്‍ നടത്തിയ കൊടിയ മര്‍ദനത്തിലൂടെയാണ്. മാവോവാദികളെ തേടിയുള്ള പോലീസ് തിരച്ചില്‍ സാധാരണ ഗ്രാമീണര്‍ക്കുനേരെയുള്ള ആക്രമണമായി മാറിയതോടെ ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ ആദ്യത്തെ അവസരം കാത്തുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും നേതാവ് മമതാ ബാനര്‍ജിയും രംഗത്തിറങ്ങി. മാവോവാദികളുടെ പിന്തുണയോടെ അവര്‍ ആരംഭിച്ച പോലീസ് ആക്രമണ വിരുദ്ധസേന ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് സംസ്ഥാനപോലീസ് പ്രഖ്യാപിച്ചതോടെ ലാല്‍ഗഢും സമീപ പ്രദേശങ്ങളും പിടിച്ചെടുത്തതായി മാവോവാദികള്‍ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനും റോഡുകളും പിടിച്ചടക്കി ഗ്രാമങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി അവര്‍ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയ പശ്ചിമബംഗാള്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ ആഴ്ചകളോളം മുള്‍മുനയില്‍ നിര്‍ത്തി.
2008 നവംബറില്‍ത്തന്നെയുണ്ടായ മുംബൈ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ് പി. ചിദംബരം ഏറ്റെടുത്തപ്പോള്‍ മുതല്‍ മാവോവാദികളെ ഒതുക്കാനുള്ള തീവ്രനടപടികള്‍ ആരംഭിച്ചതാണ്. അതിനുമുമ്പും കേന്ദ്രം ഇതിനുള്ള ശ്രമങ്ങള്‍ പലതും നടത്തുകയും ഇതിനായി പ്രത്യേക കോബ്രാസേനയെ രൂപവത്കരിക്കുകയും ചെയെ്തങ്കിലും അതെല്ലാം ഫയലില്‍ ഉറങ്ങുകയും ക്രമസമാധാനം സംസ്ഥാന പോലീസിന്റെ വിഷയമാണെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയും ചെയ്തു. 2005-ല്‍ നക്‌സല്‍സേനകളുടെ ശക്തികേന്ദ്രമായ ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്രഅര്‍ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പോലീസിന്റെയും ചില പ്രാദേശിക സംഘങ്ങളുടെയും സഹായത്തോടെ ആരംഭിച്ച സല്‍വാജുദൂം എന്ന ഗുണ്ടാസേന ഒരുഭാഗത്തും നക്‌സലൈറ്റുകള്‍ മറുഭാഗത്തും നിരന്നത് സ്വതവെ ദുരിതപൂര്‍ണമായ ഗ്രാമനിവാസികളുടെ ജീവിതം ദുസ്സഹമാക്കി. സല്‍വാജുദൂമിന്റെ ചാരന്മാരെന്ന് ആരോപിച്ച് നക്‌സലൈറ്റുകളും നക്‌സല്‍ അനുഭാവികളാണെന്ന് ആരോപിച്ച് സല്‍വാജുദൂമും ഗ്രാമീണര്‍ക്കുനേരേ നിരന്തരം ആക്രമണങ്ങള്‍ നടത്തി. എന്നാല്‍, എല്ലാ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചാണ് സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സല്‍വാജുദൂം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം നക്‌സലുകള്‍ക്കനുകൂലമായ മനോഭാവം ഗ്രാമീണരില്‍ സൃഷ്ടിക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നുമാണ് ഈ പ്രദേശങ്ങളില്‍നിന്ന് മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്ത് ഇവര്‍ ഈ പ്രദേശങ്ങളില്‍ അഴിഞ്ഞാട്ടമാണ് നടത്തിയതെന്നാണ് ആരോപണം. എഴുത്തുകാരനായ സുദീപ് ചക്രവര്‍ത്തി കഴിഞ്ഞ ദിവസത്തെ 'ഹിന്ദുസ്ഥാന്‍ ടൈംസ്' ദിനപത്രത്തില്‍ അദ്ദേഹം നേരിട്ടുകണ്ട രംഗം വിവരിക്കുന്നുണ്ട്- ''ബീജാപ്പുരില്‍ മാവോവാദി അനുഭാവി എന്നു സല്‍വാജുദൂംസേന സംശയിക്കുന്ന ഒരാളെയും അയാളുടെ കൗമാരം പിന്നിടാത്ത മകനെയും പീഡിപ്പിക്കുന്നതാണ് ഞാന്‍ നേരിട്ടുകണ്ടത്. അവര്‍ അയാളെ തല്ലുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് കണ്ണുതുരന്നെടുത്ത ശേഷം നെഞ്ച് കുത്തിക്കീറി. പിന്നീട് കൈകാലുകള്‍ വെട്ടിമാറ്റിയശേഷം തല തല്ലിത്തകര്‍ത്തു. അയാളുടെ ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഇതെല്ലാം കാണാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മൂത്തമകനെ അവര്‍ പിന്നീടെന്തുചെയ്തു എന്നറിവില്ല.'' സല്‍വാജുദൂമിന്റെ പ്രഭാവകാലത്ത് പത്രപ്രവര്‍ത്തകരെ കാണുന്ന മാത്രയില്‍ വെടിവെച്ചുകൊല്ലാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് വാക്കാല്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുദീപ് ചക്രവര്‍ത്തി, 2007 ഫിബ്രവരിയില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങ് പോലീസ്-രഹസ്യാന്വേഷണ സേനകളെ അഭിസംബോധന ചെയ്ത് നടത്തിയ ചെറുപ്രസംഗവും എടുത്തുപറയുന്നു. രമണ്‍സിങ്ങ് പറഞ്ഞതിങ്ങനെ: ''രാജ്യത്ത് ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയമായ അഹിംസയും മരണമടഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് സല്‍വാ ജുദൂം. സല്‍വാജുദൂം കൊടുംചൂടില്‍ ഉരുകുന്ന വനഭൂമിയുടെ ഒഴുകിപ്പരക്കുന്ന സുഗന്ധമാണ്.''

കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷനായ എന്‍.സി.പി.ആര്‍.സി.യുടെ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സല്‍വാജുദൂമിനെ കുറ്റവിമുക്തമാക്കിയിട്ടുണ്ട്. എന്‍.സി.പി.ആര്‍.സി.യുടെ റിപ്പോര്‍ട്ടില്‍, സല്‍വാജുദൂം അംഗങ്ങള്‍ ഗ്രാമീണരെ കൊന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയെ്തന്നുമുള്ള പരാതികളെക്കുറിച്ചും അവരുടെ ക്രൂരതകളെക്കുറിച്ചുമുള്ള വിവരണമുണ്ട്. എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്‍ ആകെ കണ്ടെത്തിയിട്ടുള്ളത് സല്‍വാജുദൂമില്‍ ചേരാനായി ഗ്രാമീണരെ മര്‍ദിച്ചതായി പരാതിയുണ്ട് എന്നുമാത്രമാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഛത്തീസ്ഗഢിന്റെ ബസ്തര്‍ മേഖലയില്‍ നക്‌സല്‍പ്രസ്ഥാനം വളര്‍ന്നു. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുപ്രകാരം സല്‍വാജുദൂം ആരംഭിച്ചശേഷം ഈ മേഖലയില്‍ നക്‌സലുകളുടെ വളര്‍ച്ച 22 മടങ്ങാണ്. ദന്തേവാഡ, ബീജാപ്പുര്‍ പ്രദേശത്തെ അവാപള്ളി, ബസുഗുഡ, ലിംഗാഗിരി ഗ്രാമങ്ങളിലെ പലഭാഗത്തും ഇവര്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ഈ ഗ്രാമവാസികള്‍ സര്‍ക്കാറിന്റെ വോട്ടര്‍പട്ടികയില്‍ പോലും ഇല്ല. മിക്കവാറും കളക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ പ്രദേശത്ത് നിസ്സഹായരാണ്. നക്‌സല്‍ അതിക്രമത്തിന്റെ എന്നതുപോലെ തന്നെ പോലീസ് അതിക്രമത്തിന്റെയും നൂറുകഥകള്‍ പറയാനുള്ളവരാണ് ഈ പ്രദേശത്തുള്ളവരില്‍ പലരും. ആന്ധ്രയുടെയും മഹരാഷ്ട്രയുടെയും ഒറീസ്സയുടെയും അതിര്‍ത്തികള്‍ പങ്കിടുന്ന ദന്തേവാഡ ജില്ലയിലെ പ്രദേശങ്ങളാണ് നക്‌സലുകളുടെ ആസ്ഥാനം അഥവാ റെഡ് ബെല്‍റ്റ്. ദന്തേവാഡയുടെ അതിര്‍ത്തിയിലുള്ള ചന്ദ്രാപുര്‍ കൂടാതെ മഹാരാഷ്ട്രയിലെ ഗോണ്ടിയ, ഗഡ്ചിറോളി എന്നീ ജില്ലകളും ആന്ധ്രപ്രദേശിലെ ഖമ്മം, കരിംനഗര്‍, വാറങ്കല്‍, ഈസ്റ്റ് ഗോദാവരി ജില്ലകളും ഒറീസ്സയിലെ അതിര്‍ത്തിജില്ലകളും ഇതില്‍പ്പെടും. ബിഹാറിന്റെ നേപ്പാള്‍ അതിര്‍ത്തിമുതല്‍ തുടങ്ങുന്ന നക്‌സല്‍ പ്രദേശങ്ങളില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയും ജംഷേദ്പുരും റ്റാറ്റാ നഗറുമെല്ലാം ഉള്‍പ്പെടും. ഇന്ത്യാമഹാരാജ്യത്തിലെ 626 ജില്ലകളില്‍ 220-ലും നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വേരോട്ടമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രം നിഷേധിക്കുന്നുണ്ടെങ്കിലും ഇവരുടെ പൂര്‍ണനിയന്ത്രണത്തിന് കീഴില്‍ നൂറോളം മേഖലകളുണ്ടെന്നാണ് കണക്ക്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗ്രാമങ്ങളില്‍ ഇവര്‍ വേരുകള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ ഹരിയാണ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയും സ്ത്രീവിവേചനവും പോലുള്ള സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് ഇവര്‍ ഹരിയാണയിലും മറ്റും പ്രവേശിച്ചിരിക്കുന്നത്. അതിനുമപ്പുറം ഡല്‍ഹി മുതലായ വന്‍കിട നഗരങ്ങളിലും മാവോവാദികളുടെ സ്വാധീനം ശക്തമാണെന്നാണ് സി.പി.എം. (മാവോവാദി) പൊളിറ്റ് ബ്യൂറോ അംഗം കൊബാഡ് ഗാണ്ഡിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. മുംബൈ നഗരത്തിലെ പാഴ്‌സികുടുംബത്തില്‍ ജനിച്ച് ഉന്നതസാമൂഹികശ്രേണികളില്‍ വളര്‍ന്ന് ഡൂണ്‍സ്‌കൂളില്‍ സഞ്ജയ്ഗാന്ധിക്കൊപ്പം പഠിച്ച് മുംബൈ സെന്റ് സേവ്യേഴ്‌സിലും ലണ്ടണ്‍ കേംബ്രിജിലും പഠിച്ചശേഷമാണ് ഗാണ്ഡി സി.പി.എം. മാവോവാദി പ്രസ്ഥാനത്തില്‍ എത്തിയത്. നഗരങ്ങളില്‍ മാവോവാദി് പ്രസ്ഥാനം വളര്‍ത്താനുള്ള ഗാണ്ഡിയുടെ ശ്രമം വിജയിക്കുമോ എന്ന ഭയത്തിലാണ് പോലീസ്.
സായുധവിപ്ലവത്തിന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു വിശ്വസിക്കുന്ന മാവോവാദികള്‍ അവര്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നുണ്ട്. ജെ.എം.എം. നേതാവ് സുനില്‍ മഹാതേയെ വധിച്ചത് അയാള്‍ കാലാകാലങ്ങളായി ജനങ്ങളെ ചൂഷണം ചെയ്തതുകൊണ്ടാണെന്ന് സി.പി.എം. മാവോവാദി ജനറല്‍ സെക്രട്ടറി ഗണപതി തന്നെ ഒരഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ നേതാവായിരുന്ന മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതിയാണ് ഇപ്പോള്‍ പോലീസ് തിരയുന്ന മാവോവാദികളില്‍ പ്രമുഖന്‍. അര്‍ധ സൈനികവിഭാഗത്തിനൊപ്പം നക്‌സലുകളെ നേരിടാനുള്ള പ്രത്യേക സേനാവിഭാഗമായ കോബ്രയും ഗരുഡയുമെല്ലാം ഒരുമിച്ച് നക്‌സല്‍ വേട്ടയ്ക്കിറങ്ങുകയാണിപ്പോള്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് ഇന്‍ഡ്‌വാറിന്റെ തലയറുത്തും മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 17 പോലീസുകാരെ സേനാവ്യൂഹവുമായി ചെന്ന് കൊന്നുതള്ളിയുമാണ് നക്‌സലുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയുള്ള പോലീസുകാരില്‍ ഒരു വിഭാഗം തങ്ങളിനി നക്‌സല്‍ വേട്ടയ്ക്കില്ലെന്നുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുതോക്കുകളും ലാത്തിയുമായി മരണത്തോട് പോരാടാന്‍ ആരാണ് ധൈര്യപ്പെടുക? 'വസന്തത്തിന്റെ ഇടിമുഴക്കം' ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് ചുരുക്കം. പക്ഷേ, ചിലചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നക്‌സല്‍ പ്രസ്ഥാനം മാവോവാദികള്‍ എന്ന പേരില്‍ വളര്‍ന്നുപടര്‍ന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം മുഴുവന്‍ ചോരകൊണ്ട് ചുവപ്പിക്കുമ്പോഴും പാവപ്പെട്ടവരില്‍ പാവപ്പെവരുടെ അവസ്ഥ മാറുന്നുണ്ടോ? ആരാണ് ഈ നക്‌സല്‍ പ്രസ്ഥാനത്തെ പണംനല്‍കി സഹായിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ തന്നെപറയുന്നു അവര്‍ക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നില്ല എന്ന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തോളം നക്‌സലുകള്‍ കെടുതി വരുത്തിയിട്ടുള്ളത് പൊതുമുതലിനാണ്. റെയില്‍വേ പാളങ്ങളും പോലീസ് സ്റ്റേഷനുകളും പല കേന്ദ്ര, സംസ്ഥാനസ്ഥാപനങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. അപ്പോഴും ഇവരുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും വര്‍ഗശത്രുക്കളായ ആഗോളമുതലാളിമാരുടെ ഫാക്ടറികളും സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ട്?

ഡിസ്ക്ലൈമര്‍ : ലേഖനത്തിന്റെ പല അഭിപ്രായങ്ങളോടും യോജിക്കുന്നില്ലെങ്കിലും .

Friday, April 22, 2011

അവസാനത്തെ അടിമയും സ്വതന്ത്രനാകുംവരെ - ആലങ്കോട് ലീലാകൃഷ്ണന്‍

എക്കാലത്തും മനുഷ്യവംശത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാസങ്കല്‍പ്പങ്ങള്‍ നല്‍കിയത് കവിതയാണ്. കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചതിനുശേഷം അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നും അടിമത്തം...എക്കാലത്തും മനുഷ്യവംശത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാസങ്കല്‍പ്പങ്ങള്‍ നല്‍കിയത് കവിതയാണ്. കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചതിനുശേഷം അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നും അടിമത്തം വ്യവസ്ഥയാക്കിത്തീര്‍ത്തതിനുശേഷം ഉടമ നല്‍കുന്ന ചെറിയ ചെറിയ ആനുകൂല്യങ്ങളാണ് വിമോചനം എന്നും പറഞ്ഞവര്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം എന്ന പരികല്പന യാതൊരുപാധികളുമില്ലാതെ ഭൗതിക വിമോചനമാണ് എന്ന് ഉദാത്തമാം അര്‍ഥത്തില്‍ സ്വപ്‌നം കണ്ടത് എന്നും കവിത മാത്രമാണ്. എല്ലാ അര്‍ഥത്തിലും അത്തരത്തിലുള്ള ഒരു മഹാസ്വാതന്ത്ര്യബോധത്തിന്റെ കവിയാണ് മണമ്പൂര്‍ രാജന്‍ ബാബു. കവിത അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്.

'മൃണ്‍മയമെന്റെ ശരീരമെറിഞ്ഞും
മൃതിയെ ജയിക്കുമ്പോള്‍
കവിതയെനിയ്ക്കതി ഗംഭീര മോചന
വസന്തസായൂജ്യം
സ്വാതന്ത്ര്യത്തിന്‍ പരകോടിയില്‍
സംഗീത സുവര്‍ണലയം!
സ്വാതന്ത്ര്യത്തിന്‍ ജൃംഭിത സംഗീതാ-
നന്ദത്തില്‍ പരമപദം!

ഇത്രത്തോളം ഉന്നതമാണ് മണമ്പൂരിന്റെ സ്വാതന്ത്ര്യസങ്കല്പം.

മണമ്പൂര്‍ രാജന്‍ ബാബുവിന്റെ 'തിരഞ്ഞെടുത്ത കവിതകള്‍' ഈയിടെ വായിച്ചപ്പോഴാണ് ഈ കവി സൃഷ്ടിച്ചെടുത്ത സ്വാതന്ത്ര്യ കല്പനയുടെ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങള്‍ വേണ്ടവിധത്തില്‍ ഇതുവരെ വിലയിരുത്തപ്പെട്ടില്ലല്ലോ എന്നു ഖേദം തോന്നിയത്. ജീവിതത്തെ പുരോഗമിപ്പിക്കാത്ത ഒരാശയവും ആയുധവും നാം നമ്മുടെ കൂടെക്കൊണ്ടു നടന്നുകൂടാ എന്ന് ഒരുതരം വ്രതനിഷ്ഠയോടെ ശഠിക്കുന്ന കവിയാണ് മണമ്പൂര്‍. മനുഷ്യചരിത്രത്തിലെ ജീവന്‍മരണ പ്രശ്‌നങ്ങളിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. കൊടുക്കുന്നവന്റെ ഔദാര്യമല്ല, എടുക്കുന്നവന്റെ അവകാശമാണ് സ്വാതന്ത്ര്യം. അതിന്‍മേല്‍ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കുടുംബ-രാഷ്ട്ര വ്യവസ്ഥകള്‍ക്കോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കോപോലും അധികാരമില്ല. എല്ലാ അധിനിവേശങ്ങള്‍ക്കുമെതിരെ ഒരേഒരായുധമേയുള്ളൂ അതാണ് സ്വാതന്ത്ര്യം.ഇത്രത്തോളം തീവ്രമാണ് മണമ്പൂരിലെ സ്വാതന്ത്ര്യവാഞ്‌ച. ഓര്‍ക്കേണ്ടവര്‍ ഒക്കെ മറന്ന പാട്ടെല്ലാം നിര്‍ത്തേണ്ടവനല്ല കവി എന്നാണ് മണമ്പൂരിന്റെ നിലപാട്.

'പാറയോടാണെന്റെ പാട്ടെങ്കിലും,
കാട്ടു-മാമരച്ചില്ലകള്‍ കേള്‍ക്കാതിരിക്കുമോ!'

എന്ന പ്രത്യാശ നിര്‍ഭരമായ വിമോചന വിശ്വാസമാണ് കവിയുടെ അക്ഷര പ്രതീക്ഷ.

ജീവിതത്തില്‍ തനിക്കേറ്റ മുറിവുകളും തിരസ്‌കാരങ്ങളുമൊക്കെ കാവ്യാനുഭവമായി ഉള്‍ക്കൊള്ളുകയും തന്റെ ഹൃദയത്തിലേറ്റ ഒരമ്പുപോലും പറിക്കാതിരിക്കുകയും അതിനെയെല്ലാം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണയ്ക്കുള്ള ആയുധമാക്കി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു തളരാത്ത യോദ്ധാവാണ് മണമ്പൂരിലെ കവി.

'നിഷ്‌കാസിതന്റെ നിശ്ശബ്ദയാമങ്ങളില്‍
നിഷ്ഠൂരം പൊട്ടിച്ചിരിച്ചിടാം തോക്കുകള്‍
തോല്‍ക്കുമ്പോഴൊക്കെ കുരയ്ക്കുമിത്തോക്കുകള്‍
വാക്കുമുട്ടുന്നവര്‍ക്കന്ത്യമാം താവളം'

ഈ തിരിച്ചറിവാണ് എന്നും കവിയുടെ ഇച്ഛാബലം. തോക്കുകള്‍ കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയുന്ന വനല്ല കവി. ചിക്കിത്തുവര്‍ത്തുവാനാവാത്ത ചിറകുമായ് അവന്‍ കാലവനത്തില്‍ ജടായുവായിക്കിടക്കും. മനുഷ്യവര്‍ഗത്തിന്റെ യഥാര്‍ഥ വിമോചകന്‍ വന്നെത്തുംവരെ. അവസാനത്തെ അടിമയും സ്വാതന്ത്ര്യത്തിലേയ്ക്കു കണ്ണുതുറക്കുംവരെ. നീ കൊളുത്തുന്ന ചിരിയുടെ ചിരാതുകള്‍ എനിക്കു വേണ്ടെന്നും മരിക്കുമെന്ന് സ്വയം ഉറപ്പായാല്‍ മാത്രം നീ തരുന്ന സത്യത്തിന്റെ കാഞ്ഞിരപ്പഴമാണ് എന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് എന്ന് കവി ഉച്ചരിക്കാനിടവരുന്നത് ഉല്‍ക്കടമായ വിമോചനത്തിന്റെ നീതിബോധം കൊണ്ടാണ്.

വിശ്വാസവും യാഥാര്‍ഥ്യവും തമ്മില്‍ വൈരുധ്യങ്ങളുണ്ടായാലും പുരോഗതിയുണ്ടാവണമെങ്കില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയെ ഉടച്ചുതകര്‍ക്കുക തന്നെ വേണം എന്നതാണ് കവിയുടെ ഉറച്ച ബോധ്യം.
നീതി നന്നാനകള്‍ കണ്ണുപൊട്ടന്‍മാര്‍ വിധിച്ച രൂപങ്ങളില്‍ ചിന്നം വിളിക്കുന്നതും ''നഗ്നസാമ്രാട്ടിന്റെ വസ്ത്രാഭ വാഴ്ത്തുവാന്‍ ചിത്തഭ്രമത്തിന്‍ കലാകാരനെത്തുന്ന''തും കവി കാണുന്നുണ്ട്. പക്ഷേ എല്ലാവരും ചേരയെത്തിന്നാലും ''എനിക്കു വയ്യ യീ നടുക്കണ്ടം തിന്നാന്‍'' എന്ന ഉറച്ച പ്രഖ്യാപനമാണ് കവിയുടെ നീതിബോധം.

ഈ നീതി മനുഷ്യരോടു മാത്രം പുലര്‍ത്തേണ്ട ഒന്നല്ലെന്നും സമസ്ത ജീവപ്രപഞ്ചത്തോടും നീതിമാനാകുന്നവന്‍ മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യത്തിന് അര്‍ഹനാകുന്നുള്ളൂ എന്നുകൂടി കവി ഉപദര്‍ശിക്കുന്നുണ്ട്. 'കൂട്ടിലങ്ങാടി' എന്ന കവിതയില്‍ കൂട്ടിലങ്ങാടിപ്പുഴയും 'നിളയെന്‍ മനസ്സിലാണൊഴുകുന്നു' എന്ന കവിതയില്‍ നിളാനദിയും മനുഷ്യന് മഹാനീതി നല്‍കിയ പ്രകൃതി കാരുണ്യങ്ങളാണ്. തിരസ്‌കൃതനായ മനുഷ്യനോട് കൂട്ടിലങ്ങാടിപ്പുഴ ഇങ്ങനെ സംസാരിക്കുന്നുണ്ട്.

''കൂട്ടിലങ്ങാടിപ്പുഴ പറഞ്ഞു; കൂട്ടു-
കാരാ, വരാനെന്തു വൈകി?''

നിഷ്‌കാസിതന് അഭയമാണിവിടെ പുഴ. എല്ലാം വിഴുങ്ങുന്ന കാകോള വഹ്നിയില്‍ വന്‍ മാമരങ്ങള്‍ കരിഞ്ഞമരുന്നത് കവി കാണുന്നുണ്ട്. കാടും മരങ്ങളും കാവളം കിളികളും കാതോര്‍ത്ത് കാതോര്‍ത്ത് മര്‍ത്ത്യഭാഗധേയം കാത്തിരിക്കുന്നതും അറിയുന്നുണ്ട്. ഇതൊക്കെ ഇല്ലാതായാല്‍ മര്‍ത്ത്യജീവിതം ഇല്ലാതാകും എന്ന വിഫലമായ തിരിച്ചറിവാണ് മണമ്പൂര്‍ കവിതയിലെ ആത്മീയത.

ഇന്ന് ലോകവ്യവഹാരത്തിലുടനീളം ഒരധികാരശക്തിയായി വര്‍ത്തിക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട ദൈവത്തില്‍ കവിക്കു വിശ്വാസമില്ല. എങ്കിലും കണ്ണില്ലെങ്കിലും കാണുന്ന, കാതില്ലെങ്കിലും കേള്‍ക്കുന്ന, മൂക്കില്ലെങ്കിലും മണക്കുന്ന, ത്വക്കില്ലെങ്കിലും തൊട്ടറിയുന്ന, ഏതോ ഒരുഭാവം എല്ലാ ജീവിതത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു കവി വിശ്വസിക്കുന്നുണ്ട്.

'ഈ അഭാവത്തെ
ജീവനെന്നു വിളിക്കാം
വിശ്വാസികള്‍ ഈശ്വരനെന്നു ഭജിക്കും
കവിതയെന്നേ എനിക്കറിയൂ...'

ഇത്ര അഗാധമായാണ് മണമ്പൂരിന് കവിത, സ്വാതന്ത്ര്യമായിത്തീരുന്നത് ലോകത്തിലെ ഒരു ശക്തിക്കും വിലങ്ങിടാനാവാത്തതാണ് ഈ മഹാസ്വാതന്ത്ര്യം.

'ചിരിക്കുന്നു പാണന്‍' എന്ന കവിതയില്‍ പടിക്കുപുറത്തു നിര്‍ത്തപ്പെട്ട ഒരു പഴമ്പാണനുണ്ട്. ഈ പാണനാരിലാണ് മണമ്പൂരിന്റെ കവിസ്വത്വം. ''പുറത്തുനിര്‍ത്തിയാലിവന്‍ വെറും പാണന്‍' എന്ന് മേലാളര്‍ക്കറിയാം. അതിനാലവര്‍ പാണനുവേണ്ടി ഒരിക്കലും പടി തുറക്കുന്നില്ല. പക്ഷേ പാണന്റെ പാട്ടിന്റെ ശക്തിയില്‍ വാതില്‍ താനേ തുറന്നുപോവുകയാണ്.
ഇത് ഒരു കാല്‍പനിക ശുഭാപ്തി വിശ്വാസമാണ് എന്ന് പുതിയ കാലത്തിനു വേണമെങ്കില്‍ പുച്ഛിച്ചുതള്ളാം. ബൃഹദ് സങ്കല്പ്പങ്ങളോ മഹത്തായ മോചനങ്ങളോ ഇല്ല എന്നാണല്ലോ ഉത്തരാധുനിക കാവ്യപ്രത്യയശാസ്ത്രം. മഹാനദികളില്ല. മഹാകവികളില്ല. മഹാസ്വപ്‌നങ്ങളില്ല. ഉള്ളത് ഇത്തിരിവട്ടം ഇടപാടുകള്‍ മാത്രം. കവിതകൊണ്ട് ചില പലവ്യജ്ഞനവ്യാപാരങ്ങള്‍ നടത്തുന്നവര്‍ മാത്രം.

ഇത്തിരിവട്ടം മാത്രം കാണ്‍മവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ ഈ അധോമുഖ വാമനരോട് മണമ്പൂര്‍ രാജന്‍ബാബു എന്ന കവിക്ക് പറയാനുള്ളത് ഇത്ര മാത്രം.

അസ്ഥിപര്‍വ്വാനന്തരവും ശേഷിക്കുന്ന
അസ്തിത്വത്തെക്കുറിച്ചാണ്
എന്റെ ചിന്ത
അതുകൊണ്ട്,
കവിതയുടെ നൂല്‍പ്പാലത്തിലൂടെ
എന്നും ഈ ഏകാന്തയാത്ര!

കവിതയുടെ നൂല്‍പ്പാലം കടക്കുംവരെ ഒറ്റയ്ക്കാണെങ്കിലും കവി ഒടുക്കം ചെന്നെത്തുന്നത് വര്‍ഗശക്തിയുടെ മഹാസ്വാതന്ത്ര്യത്തിലാണ്. സഹനത്തിന്റെ അതിരുകള്‍ അവസാനിച്ചനാള്‍ അനാഥരുടെ വിലാപങ്ങള്‍ ഒരുമിച്ച് ഒരൊറ്റ മര്‍ത്ത്യശക്തിയായി എഴുന്നേറ്റുവരുന്നത് അവിടേയ്ക്കാണ്.

എല്ലാ വിലാപങ്ങളും ഇല്ലാതാക്കാന്‍ പോന്ന ഈ മനുഷ്യജീവിത സ്വാതന്ത്ര്യമാണ് മണമ്പൂര്‍ രാജന്‍ബാബുവിന് കവിത. ഏതേതിരുള്‍ക്കുഴികള്‍ക്കുമേല്‍ ജീവിതമുരുണ്ടാലും അത് പ്രത്യാശയുടെ രശ്മികളെ കൈവിടുകയില്ല. കവി നശ്വരനെങ്കിലും അവസാനത്തെ അടിമയും മോചിപ്പിയ്ക്കപ്പെടും വരെ സര്‍ഗബലമായി കവിത പ്രവര്‍ത്തിക്കുക തന്നെ ചെയ്യും-

''മൃതമാവേണ്ട വപുസ്സിനിരിയ്ക്കാന്‍
മൂവടി മണ്ണുമതി.
അളന്നു മുന്നേറുമ്പോള്‍ ത്രിഭുവന-
മിവന്നു പോരല്ലോ''.


*****


വര്‍ക്കേഴ്സ് ഫോറം

Wednesday, April 13, 2011

ആണവ വികിരണം: അറിയേണ്ട കാര്യങ്ങള്‍ - ഡോ: ടി. ജയകൃഷ്ണന്‍





'മഴ വന്നാല്‍ വാതിലുകളും ജനലുകളും കൊട്ടിയടച്ച് വീടിനുള്ളില്‍ത്തന്നെ ഇരിക്കുക.' ഭൂകമ്പവും സുനാമിയും നാശംവിതച്ച ജപ്പാനിലെ ഫുകുഷിമ ആണവ കേന്ദ്രത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ഭീതിയില്‍ രാജ്യമെമ്പാടും പ്രചരിച്ച എസ്.എം.എസ്. വാചകങ്ങളാണിവ. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അന്തരീക്ഷത്തിലെ റേഡിയേഷന്റെ തോത് ദിവസേന മോണിറ്റര്‍ ചെയ്യുകയും വികിരണം ഇന്ത്യയിലെത്താനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഇരുപത് ആണവ നിലയങ്ങളില്‍ താരാപ്പൂരിലെ രണ്ട് റിയാക്ടര്‍ മാത്രമാണ് ഫുകുഷിമ മോഡല്‍ 'ബോയിലിങ് റിയാക്ടറുകള്‍' ഉള്ളൂവെന്നും എല്ലാം സുരക്ഷിതമാണെന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആണവ വികിരണങ്ങള്‍

സാധാരണ മനുഷ്യര്‍ക്ക് ഏല്‍ക്കപ്പെടുന്ന ആണവ വികിരണങ്ങള്‍ ഒന്നുകില്‍ പ്രകൃതിയില്‍ ഉള്ളതോ മനുഷ്യജന്യമോ ആകാം.കേരളത്തിലെ ചവറ, നീണ്ടകര പ്രദേശത്ത് ധാതു മണലില്‍ റേഡിയേഷന്‍ തോത് കൂടുതലാണ്. ആണവ ഘടകങ്ങളടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ, ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണവായുധങ്ങള്‍ പ്രയോഗിക്കുമ്പോഴോ റേഡിയേഷന്‍ ഉപയോഗിച്ച് പരിശോധനകളോ (എക്‌സ്‌റേ, സ്‌കാനിങ്) ചികിത്സയോ നടത്തുമ്പോഴോ ആണ് സാധാരണ മനുഷ്യജന്യ റേഡിയേഷന്‍ ഉണ്ടാകുന്നത്.

ചെറിയ തോതിലുള്ള വികിരണങ്ങള്‍ മനുഷ്യര്‍ക്ക് കുഴപ്പവുമുണ്ടാക്കില്ലെങ്കിലും പരിധിവിട്ട റേഡിയേഷന്‍ ഭീഷണിയാണ്. അന്താരാഷ്ട്ര ആണവ സുരക്ഷാ കമ്മീഷന്‍ ഒരുവര്‍ഷം ഒരു വ്യക്തിക്ക് ഏല്‍ക്കാവുന്ന പരമാവധി റേഡിഷേയന്റെ പരിധി അഞ്ച് 'റെം' (റേഡിയഷന്‍ അളക്കുന്ന യൂണിറ്റ്)ല്‍ താഴെയും ജീവിതകാലത്താകെ ഏല്‍ക്കാവുന്ന റേഡിയേഷന്റെ പരിധി 200 റെമും ആണ് നിശ്ചയിച്ചിട്ടുണ്ട്.
ആണവ വികിരണങ്ങള്‍ക്ക് ശരീരത്തിലെ കോശങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കാനും നശിപ്പിക്കാനും ഡി.എന്‍.എ.യെ വിഘടിപ്പിക്കാനും പറ്റും. വേഗത്തില്‍ വളരുകയോ പെരുകുകയോ ചെയ്യുന്ന കോശങ്ങളെയാണ് (രക്താണുക്കള്‍, മജ്ജ, കുടലിലെ ആവരണം) വികിരണങ്ങള്‍ ബാധിക്കുക. കാര്യമായ തകരാറുകള്‍ ശാശ്വതമാകുകയും ആ കോശങ്ങള്‍ പിന്നീട് അര്‍ബുദമായി മാറാനും സാധ്യത കൂടുതലാണ്.
ആണവ വികിരണങ്ങള്‍ പ്രധാനമായും മൂന്ന് തരത്തിലുണ്ട്- ആല്‍ഫ, ബീറ്റ, ഗാമ.

ആല്‍ഫ:
ശരീരത്തിനകത്തേക്ക് തുളച്ചുകയറാന്‍ സാധ്യമല്ല. നേരിയ കടലാസ് പോലുള്ള വസ്തുക്കള്‍ കൊണ്ട് തടയാം.

ബീറ്റ:
ശരീരത്തിന്റെ പ്രതലത്തില്‍ ആഴത്തിലല്ലാതെ പ്രവേശിച്ച് പൊള്ളലുകള്‍ ഉണ്ടാക്കും. കട്ടിയുള്ള വസ്ത്രം ധരിക്കുന്നതിലൂടെ ഇവ ശരീരത്തില്‍ കടക്കുന്നത് തടയാവുന്നതാണ്.

ഗാമ:
ഏറ്റവും അപകടകരം. ശരീരത്തിനകത്ത് തുളച്ചുകയറി ആന്തരികാവയവങ്ങളിലും കോശങ്ങളിലും എത്താം. ഈയം (ലെഡ്) കൊണ്ടുള്ള കവചങ്ങള്‍ ധരിക്കണം. ശരീരത്തിനകത്ത് (ഭക്ഷണം, വെള്ളം വഴി) എത്തിക്കഴിഞ്ഞാല്‍ ആല്‍ഫ, ബീറ്റ കിരണങ്ങളും അപകടകരമാണ്.

രോഗനിര്‍ണയത്തിനായി എക്‌സ്‌റേ, സ്‌കാനിങ്, ന്യൂക്ലിയര്‍ പരിശോധനകള്‍ക്ക് വിധേയമാകുന്ന ഒരോരുത്തരും ചെറിയ തോതിലുള്ള ആണവ വികിരണത്തിന് വിധേയമാകുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 'സുരക്ഷാ മാനദണ്ഡങ്ങള്‍' തികച്ചും അനുസരിച്ചായിരിക്കണം.

ആരോഗ്യപ്രശ്‌നങ്ങള്‍:
ആണവ വികിരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്രോതസ്സിനെയും ഏല്‍ക്കുന്ന ഡോസിന്റെ തോതനുസരിച്ചും സമയ ദൈര്‍ഘ്യമനുസരിച്ചും ആനുപാതികമായി കൂടാവുന്നതാണ്. കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക.
ഒരു സീവെര്‍ട്ട് യൂണിറ്റ് (100 റെം) മേല്‍ ശക്തിയുള്ള വികിരണങ്ങള്‍ ഏല്‍ക്കുമ്പോഴാണ് ഉടനെ എന്തെങ്കിലും ദോഷഫലങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇവ പൊതുവായി 'റേഡിയേഷന്‍ സിക്ക്‌നസ്' എന്നറിയപ്പെടുന്നു. ചെറിയതോതിലുള്ള വികിരണങ്ങള്‍ ഏല്‍ക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകൂ. ഇവ ശരീരത്തിലോ ജനിതകമായ തകരാറുകളായോ പ്രകടമാകും.

യാതൊരു സൂചനകളും തരാതെ മനുഷ്യരിലെത്തുന്ന വികിരണങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചില രോഗലക്ഷണങ്ങള്‍ കാണിച്ച് 2-3 ആഴ്ച നീണ്ടുനില്‍ക്കുന്ന 'ആരോഗ്യകരമായ ഇടവേളയ്ക്കുശേഷം' വീണ്ടും യഥാര്‍ഥ മുഖത്തോടെ പ്രത്യക്ഷപ്പെട്ട് ദീര്‍ഘരോഗ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് സംഗതിയുടെ ഗൗരവമറിയുക

പെട്ടെന്നുണ്ടാകുന്ന ലക്ഷണങ്ങള്‍:
തൊലിയുടെ നിറംമാറ്റം- കരുവാളിപ്പ്, ചുവന്ന-ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്നു. ഓക്കാനം, ഛര്‍ദി, ക്ഷീണം എന്നിവ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടും.

വികിരണ തോത് കൂടുന്നതനുസരിച്ച് മുടികളും രോമങ്ങളും കൊഴിയുന്നു. ശരീരത്തിന് പുറമെയും വായിലും വ്രണങ്ങള്‍. മജ്ജയുടെ നാശം. അണുബാധ- സെപ്റ്റിസീമിയ. കുടലിനകത്ത് കോശങ്ങള്‍ കരിഞ്ഞുപോകുന്നു. വയറിളക്കം- നീണ്ടുനില്‍ക്കുന്ന വയറിളക്കം അപകട സൂചനയാണ്. ബീജനാശം, ആര്‍ത്തവ വിരാമം തുടങ്ങി ബോധക്ഷയവും മരണവും.

ഗര്‍ഭിണികളില്‍ വികിരണ ബാധയുണ്ടായാല്‍ ഗര്‍ഭത്തിന്റെ ഘട്ടത്തിനനുസരിച്ച് പിറക്കാനിരിക്കുന്ന കുട്ടികളെ ബാധിക്കും.

ദീര്‍ഘകാലം കഴിഞ്ഞുണ്ടാകുന്ന രോഗങ്ങള്‍:
കാന്‍സറുകള്‍: രക്താര്‍ബുദം (രണ്ടുമുതല്‍ നാലുവര്‍ഷം കഴിഞ്ഞ്). തൈറോയിഡ്, സ്തനം, ശ്വാസകോശം, തലച്ചോര്‍, എല്ല്, ത്വക്ക് തുടങ്ങിയ അവയവങ്ങളില്‍ (10-20 വര്‍ഷങ്ങള്‍ കഴിഞ്ഞ്). പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യത, കുട്ടികളില്‍ വളര്‍ച്ചക്കുറവ്.

ആണവ അപകടമുണ്ടായാല്‍:
അപകടമേഖലയില്‍ നിന്ന് സാധാരണക്കാരെ മാറ്റി പാര്‍പ്പിക്കുക. സുരക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ 'സുരക്ഷാ നടപടികള്‍' പാലിക്കുക. അന്തരീക്ഷത്തിലെ വികിരണങ്ങള്‍ മുറികളില്‍ പ്രവേശിക്കാതിരിക്കാന്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും അടച്ചിടുക. ഫാനുകള്‍, എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ വസ്ത്രങ്ങളും പാദരക്ഷകളും മാറ്റിവെച്ച് നന്നായി കുളിക്കുക. ഇതിന് ചൂടുവെള്ളവും സോപ്പും ഉപയോഗിക്കുക. മഴയുണ്ടെങ്കില്‍ നനയാതിരിക്കുക. റേഡിയോ ആക്ടീവ് അയോഡിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൊട്ടാസ്യം അയോഡൈഡ് ഗുളികകള്‍ നല്‍കാം.

Sunday, April 10, 2011

ഹൃദയത്തിന്റെ എഴുത്ത്

ഏപ്രില്‍ 10- സര്‍ഗ്ഗാത്മകതയുടെ മുന്തിരിത്തോപ്പുകളിലിരുന്ന് കാലത്തെ പ്രവചിച്ച മഹാനായ എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ തൊണ്ണൂറാം ചരമവര്‍ഷം. ''ജിബ്രാന്റെ രചനകളോട് മലയാളികള്‍ക്ക് പ്രത്യേകമായൊരു ആഭിമുഖ്യമുണ്ട്. നിരവധി പരിഭാഷകളും പഠനങ്ങളും ഒരു ഗവേഷണപ്രബന്ധവും ഇതിനകം വന്നുകഴിഞ്ഞു. ജിബ്രാന്റെ ഭാഷ വ്യത്യസ്തമാണ്. ദേശീയത വ്യത്യസ്തമാണ്. രാഷ്ട്രീയ ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ജിബ്രാന്റെ ഉത്കണ്ഠകള്‍, സന്ദേഹങ്ങള്‍, ആത്മീയമായ അന്വേഷണങ്ങള്‍, യോഗാത്മക ദര്‍ശനങ്ങള്‍ - ഇവയിലെല്ലാം നാം നമ്മെത്തന്നെ തിരിച്ചറിയുന്നു. അതിനാല്‍ നമുക്ക് പരിഭാഷ സൃഷ്ടിപോലെത്തന്നെ ലഹരിദായകമായൊരു കാര്യമായിത്തീരുന്നു. പ്രണയത്തിലും വ്യക്തിബന്ധങ്ങളിലും രാഷ്ട്രീയചിന്തകളിലും പ്രതിഷേധങ്ങളിലും ജിബ്രാന്‍ സാധാരണ മനുഷ്യനായിരുന്നു. എന്നാല്‍ ജിബ്രാനില്‍ ഒരു ആധ്യാത്മികദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോധത്തില്‍ സനാതനമായൊരു ജീവിതമുണ്ടായിരുന്നു. ഗദ്യത്തില്‍ ജിബ്രാന്‍ സൃഷ്ടിച്ചത് കാവ്യഭാഷയായിരുന്നു. നിഗൂഢതയുടെ ആന്തരികതയില്‍നിന്ന് എത്തുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ചിന്തിക്കുമ്പോള്‍ അദ്ദേഹം യോഗിയായിരുന്നു. എഴുതുമ്പോള്‍ അദ്ദേഹം യോഗിയായ ചിത്രകാരനായി മാറി. വാക്യങ്ങളില്‍ ഒരു ചിത്രത്തെ തുറന്നുവിട്ടുകൊണ്ടാണ് അദ്ദേഹം എഴുതിയത്.'' എന്ന് കെ.പി.അപ്പന്‍ .ജിബ്രാന്റെ ചില രചനകള്‍ ഇവിടെ വായിക്കാം.



കണ്ണ്

ഒരു ദിവസം കണ്ണ് പറഞ്ഞു, 'ഈ താഴ്‌വരയ്ക്കപ്പുറം നീലമഞ്ഞില്‍ പുതച്ചിരിക്കുന്ന ഒരു പര്‍വ്വതത്തെ ഞാന്‍ കാണുന്നു. അത് മനോഹരമല്ലെന്നുണ്ടോ?'
കാത് ശ്രദ്ധിച്ചിരുന്നു, ഏകാഗ്രമായി കുറച്ചുനേരം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു, 'എന്നാല്‍ എവിടെയാണ് ഏതെങ്കിലും പര്‍വ്വതം? ഞാന്‍ അതൊന്നും കേള്‍ക്കുന്നില്ല.'
അപ്പോള്‍ കൈ സംസാരിച്ചു, 'ഞാന്‍ വെറുതെ അതിനെ തൊടുവാനോ അനുഭവിച്ചറിയാനോ ശ്രമിക്കുന്നു, എനിക്കൊരു പര്‍വ്വതവും കാണാനാകുന്നില്ല.'
അപ്പോള്‍ മൂക്ക് പറഞ്ഞു, 'അവിടെ പര്‍വ്വതമില്ല, എനിക്ക് അത് മണത്തറിയാനാവുന്നുമില്ല.'

പിന്നീട്, കണ്ണ് മറ്റേ വഴിക്ക് തിരിഞ്ഞു. അവരെല്ലാവരും കൂടി കണ്ണിന്റെ അപരിചിതമായ മിഥ്യാഭ്രമത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, 'കണ്ണിനെന്തോ പ്രശ്‌നമുണ്ടായിരിക്കണം.'

കൊടുക്കലിനെയും വാങ്ങലിനെയും കുറിച്ച്

ഒരു പാത്രം നിറയെ സൂചികളുള്ള ഒരു മനുഷ്യന്‍ ഒരിക്കല്‍ ജീവിച്ചിരുന്നു. ഒരു ദിവസം യേശുവിന്റെ അമ്മ അവന്റെ അടുത്തു വന്ന് പറഞ്ഞു, 'സുഹൃത്തേ, എന്റെ മകന്റെ ഉടുപ്പ് കീറിപ്പറിഞ്ഞിരിക്കുന്നു. ദേവാലയത്തില്‍ പോകുന്നതിനു മുന്‍പ് എനിക്കത് തുന്നി ശരിപ്പെടുത്തേണ്ടതുണ്ട്. നീയെനിക്കൊരു സൂചി തരില്ലേ?'

അവന്‍ അവള്‍ക്ക് സൂചി കൊടുത്തില്ല. എന്നാല്‍ ദേവാലയത്തില്‍ പോകുന്നതിനു മുന്‍പ് അവനോടു പറയാനായി കൊടുക്കല്‍വാങ്ങലിനെക്കുറിച്ച് പണ്ഡിതോചിതമായ ഒരു പ്രസംഗം നല്‍കി.

കുറുക്കന്‍

സൂര്യനുദിച്ചപ്പോള്‍ കുറുക്കന്‍ തന്റെ നിഴല്‍ നോക്കിപ്പറഞ്ഞു, 'ഇന്ന് ഉച്ചഭക്ഷണത്തിന് എനിക്കൊരു ഒട്ടകത്തെ കിട്ടണം.' ഒട്ടകങ്ങളെ തേടി പ്രഭാതം മുഴുവനും അവന്‍ നടന്നു. എന്നാല്‍ ഉച്ചയ്ക്ക് അവന്‍ സ്വന്തം നിഴല്‍ വീണ്ടും കണ്ടു - അവന്‍ പറഞ്ഞു, 'ഒരു എലിയായാലും മതിയായിരുന്നു.'

വന്‍കടല്‍

എന്റെ ആത്മാവും ഞാനുംകൂടി കുളിക്കുവാനായി വന്‍സമുദ്രത്തിലേക്കു പോയി. സമുദ്രതീരത്തെത്തിയപ്പോള്‍ ഞാന്‍ നിഗൂഢവും ഏകാന്തവുമായ ഇടം നോക്കി നടന്നു.

എന്നാല്‍, ഞങ്ങള്‍ നടന്നപ്പോള്‍ ചാരവര്‍ണ്ണമാര്‍ന്ന പാറയില്‍ ഇരുന്ന്, ഒരു മനുഷ്യന്‍ അയാളുടെ സഞ്ചിയില്‍നിന്ന് ഉപ്പു നുള്ളിയെടുത്ത് കടലിലേക്ക് എറിയുന്നത് കണ്ടു.

'ഇതാണ് അശുഭാപ്തിവിശ്വാസി,' എന്റെ ആത്മാവ് പറഞ്ഞു. 'നമുക്കിവിടം വിട്ടുപോകാം, നമുക്കിവിടെ കുളിക്കേണ്ട.'
ഒരു മുനമ്പിലെത്തുംവരെ ഞങ്ങള്‍ നടന്നു. അവിടെ ഒരു വെള്ളക്കല്ലില്‍ രത്‌നഖചിതമായ പെട്ടിയും പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്‍, അതില്‍നിന്ന് പഞ്ചസാരയെടുത്ത് കടലിലേക്ക് എറിയുന്നതു കണ്ടു.

'ഇതാണ് ശുഭാപ്തിവിശ്വാസി,' എന്റെ ആത്മാവ് പറഞ്ഞു. 'ഇവന്‍ പോലും നമ്മുടെ നഗ്നശരീരങ്ങള്‍ കണ്ടുകൂടാ.' പിന്നെയും ഞങ്ങള്‍ നടന്നുതുടങ്ങി. പിന്നീട് കടല്‍ത്തീരത്ത്, ചത്തുകിടക്കുന്ന മീനുകളെ പെറുക്കിയെടുത്ത് സൗമ്യതയോടെ അവയെ ജലത്തിലേക്കുതന്നെ ഇടുന്ന ഒരു മനുഷ്യനെ കണ്ടു.
'ഇവന്റെ മുന്നിലും നമുക്ക് കുളിച്ചുകൂടാ,' എന്റെ ആത്മാവ് പറഞ്ഞു, 'ഇവനാകുന്നു മാനുഷികമായ സ്‌നേഹവികാരങ്ങളുള്ളവന്‍.'
ഞങ്ങള്‍ പിന്നേയും നടന്നു.

പിന്നീട്, സ്വന്തം നിഴല്‍ മണലില്‍ അടയാളപ്പെടുത്തുന്ന ഒരു മനുഷ്യനെ കണ്ടു. വന്‍ തിരമാലകള്‍ വന്ന് അത് മായ്ച്ചുകളഞ്ഞു. അയാള്‍ വീണ്ടു വീണ്ടും അത് അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു.

'അവന്‍ ഒരു യോഗാത്മകദര്‍ശനമുള്ളവനാണ്,' എന്റെ ആത്മാവ് പറഞ്ഞു, 'നമുക്കവനെ ഇവിടെ വിടാം.'
ശാന്തമായ ഉള്‍ക്കടലില്‍നിന്ന് പത കോരിയെടുത്ത്, അതൊരു വെണ്ണക്കല്ലിന്റെ കോപ്പയില്‍ ഇടുന്ന ഒരു മനുഷ്യനെ കാണുന്നതുവരെ ഞങ്ങള്‍ നടന്നുകൊണ്ടേയിരുന്നു.

'അവന്‍ ഒരു ആശയവാദിയാണ്,' എന്റെ ആത്മാവ് പറഞ്ഞു, 'തീര്‍ച്ചയായും അവന്‍ നമ്മുടെ നഗ്നത കാണരുത്.'
ഞങ്ങള്‍ നടന്നുതുടങ്ങി. പെട്ടെന്ന് ഞങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ശബ്ദം കേട്ടു, 'ഇതാണ് കടല്‍. ഇതാണ് അഗാധമായ കടല്‍. ഇതാണ് വിശാലമായ പ്രചണ്ഡമായ കടല്‍.' ആ ശബ്ദത്തിനടുത്തെത്തിയപ്പോള്‍ അതു കടലിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യനായിരുന്നു. അയാളുടെ കാതില്‍ അയാള്‍ ഒരു ശംഖ് പിടിച്ചിരുന്നു, അതിന്റെ മര്‍മ്മരം ശ്രദ്ധിച്ചുകൊണ്ട്.

എന്റെ ആത്മാവ് പറഞ്ഞു, 'നമുക്ക് മുന്നോട്ട് പോകാം. അയാള്‍ ഒരു യാഥാര്‍ത്ഥ്യവാദിയാണ്. അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പൂര്‍ണ്ണതയ്‌ക്കെതിരെ നിന്ന്, ഒരു കഷണത്തില്‍ മാത്രം വ്യാപൃതനാകുന്നവനാണവന്‍.'

അതുകൊണ്ട് ഞങ്ങള്‍ കടന്നുപോയി. പാറക്കെട്ടുകള്‍ക്കിടയിലെ കളച്ചെടികള്‍ നിറഞ്ഞ സ്ഥലത്ത,് തല മണലില്‍ പൂഴ്ത്തിക്കൊണ്ട് ഒരു മനുഷ്യനുണ്ടായിരുന്നു. ഞാന്‍ എന്റെ ആത്മാവിനോട് പറഞ്ഞു, 'നമുക്കിവിടെ കുളിക്കാം, അവന്‍ നമ്മെ കാണുകയില്ല.'
'വേണ്ട,' എന്റെ ആത്മാവ് പറഞ്ഞു, 'എന്തുകൊണ്ടെന്നാല്‍, അവരില്ലെല്ലാവരിലുംവെച്ച് ഏറ്റവും മൃതനാണിവന്‍, അതിരൂക്ഷമായ ധാര്‍മ്മികമതാചാരങ്ങളും ഉള്ളവനാണവന്‍.'

അപ്പോള്‍ എന്റെ ആത്മാവിന്റെ മുഖത്ത് ഒരു മഹാദുഃഖം പരന്നു, അവളുടെ ശബ്ദത്തിലേക്കും.
'നമുക്ക് ഇവിടെനിന്നും പോകാം,' അവള്‍ പറഞ്ഞു, 'എന്തുകൊണ്ടെന്നാല്‍, ഇവിടെ നമുക്ക് കുളിക്കാന്‍ പറ്റിയ ഏകാന്തമായ മറയുള്ള സ്ഥലമില്ല. എന്റെ സ്വര്‍ണ്ണത്തലമുടി ഉയര്‍ത്തുവാനോ അല്ലെങ്കില്‍ എന്റെ വെളുത്ത മാറിടത്തെ ഈ അന്തരീക്ഷത്തില്‍ നഗ്നമാക്കുവാനോ അല്ലെങ്കില്‍ എന്റെ വിശുദ്ധനഗ്നതയെ പ്രകാശം വെളിപ്പെടുത്തുവാനോ, ഞാന്‍ ഈ കാറ്റിനെ സമ്മതിക്കുകയില്ല.'
പിന്നീട്, മഹാസമുദ്രത്തെ തേടിക്കൊണ്ട്, ഞങ്ങള്‍ ആ സമുദ്രം വിട്ടുപോന്നു.

നിങ്ങള്‍ ചോദിക്കുന്നു, ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായെന്ന്.

നിങ്ങള്‍ ചോദിക്കുന്നു, ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായെന്ന്. അതിങ്ങനെയാണ് സംഭവിക്കുന്നത്. ഒരു ദിവസം ഒട്ടുവളരെ ദൈവങ്ങള്‍ ജനിക്കുന്നതിന് മുന്‍പ്, അഗാധനിദ്രയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ എല്ലാ പൊയ്മുഖങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടു. ഞാന്‍ രൂപപ്പെടുത്തിയെടുത്തതും, ഏഴു ജന്മങ്ങളില്‍ ഞാന്‍ ധരിച്ചിരുന്നതുമായ എല്ലാ പൊയ്മുഖങ്ങളും. ജനത്തിരക്കേറിയ തെരുവീഥികളിലൂടെ പൊയ്മുഖമില്ലാതെ ഞാന്‍ അലറിപ്പറഞ്ഞു, 'കള്ളന്മാര്‍, കള്ളന്മാര്‍, ശപിക്കപ്പെട്ട കള്ളന്മാര്‍.'

സ്ത്രീകളും പുരുഷന്മാരും എന്നെ നോക്കി ചിരിച്ചു. ചിലര്‍ എന്നെ ഭയന്ന് വീടുകളിലേക്ക് ഓടി.

ചന്തസ്ഥലത്ത് ഞാന്‍ എത്തിയപ്പോള്‍ വീടിനു മുകളില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു, 'അവനൊരു ഭ്രാന്തനാണ്.' ഞാന്‍ അയാളെ കാണുവാന്‍ വേണ്ടി നോക്കി; സൂര്യന്‍ ആദ്യമായി എന്റെ നഗ്നമായ മുഖത്ത് ചുംബിച്ചു, സൂര്യന്‍ ആദ്യമായി എന്റെ നഗ്നമായ മുഖത്ത് ചുംബിച്ചപ്പോള്‍, സൂര്യനോടുള്ള പ്രണയത്താല്‍ എന്റെ ആത്മാവ് കത്തിജ്ജ്വലിച്ചു. പിന്നെ ഞാനെന്റെ പൊയ്മുഖങ്ങള്‍ ആഗ്രഹിച്ചില്ല. ഒരു മയക്കത്തില്‍ എന്നവണ്ണം ഞാന്‍ വിളിച്ചു പറഞ്ഞു, 'അനുഗൃഹീതര്‍, അനുഗൃഹീതര്‍, എന്റെ പൊയ്മുഖങ്ങള്‍ മോഷ്ടിച്ച കള്ളന്മാര്‍, അനുഗൃഹീതര്‍.'

അങ്ങനെ ഞാനൊരു ഭ്രാന്തനായി.

ഞാന്‍ എന്റെ ഭ്രാന്തില്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തി; ഏകാന്തതയുടെ സ്വാതന്ത്ര്യവും അവബോധമുളവാകുന്നതില്‍ നിന്നുള്ള സുരക്ഷിതത്വവും. എന്തെന്നാല്‍, ഞങ്ങളെ മനസ്സിലാക്കുന്നവര്‍, ഞങ്ങളിലുള്ള എന്തെങ്കിലും അടിമപ്പെടുത്തുന്നു.
എന്നാല്‍, ഞാനെന്റെ സുരക്ഷിതത്വത്തില്‍ അഹന്തയുള്ളവന്‍ ആകാതിരിക്കട്ടെ. ജയിലിലുള്ള ഒരു കള്ളന്‍ പോലും മറ്റൊരു കള്ളനില്‍ നിന്നും സുരക്ഷിതനാണ്.

നോക്കുകുത്തി

ഒരിക്കല്‍ ഞാനൊരു നോക്കുകുത്തിയോടു പറഞ്ഞു, 'ഈ ഏകാന്തമായ വയലില്‍ നിന്നു നീ ക്ഷീണിച്ചിരിക്കും അല്ലേ?'
അപ്പോള്‍ അവന്‍ പറഞ്ഞു, 'മറ്റുള്ളവരെ പേടിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദം അഗാധതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ ഒന്നാണ്. ഞാനതില്‍ ഒരിക്കലും ക്ഷീണിച്ചിട്ടില്ല.'

ഒരു നിമിഷനേരത്തെ ചിന്തക്കു ശേഷം ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. എന്തുകൊണ്ടെന്നാല്‍, ഞാനും ആ ആഹ്ലാദം അറിഞ്ഞിട്ടുണ്ട്.'
അവന്‍ പറഞ്ഞു, 'വൈക്കോലിനാല്‍ നിറയ്ക്കപ്പെട്ടവര്‍ക്കു മാത്രമാണ് അതറിയുവാനാകുക.'
അപ്പോള്‍ ഞാനവനെ വിട്ടുപോന്നു. അവന്‍ എന്നെ സ്തുതിക്കുകയോ പുച്ഛിക്കുകയോ ചെയ്തതെന്നറിയാതെ.
ഒരു വര്‍ഷം കടന്നുപോയി. അതിനിടയില്‍ നോക്കുകുത്തി ഒരു തത്ത്വജ്ഞാനിയായി മാറി.
ഞാന്‍ അവനരികിലൂടെ വീണ്ടും നടന്നുപോയപ്പോള്‍ അവന്റെ തൊപ്പിക്കു കീഴില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടുന്നതു കണ്ടു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ ജിബ്രാന്റെ ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)


പേജ് 

Saturday, April 9, 2011

കോടികള്‍ കുമിയുന്ന വധേരയുടെ ധനസാമ്രാജ്യം - വി ബി പരമേശ്വരന്‍



Posted on: 08-Apr-2011 10:34 PM
രണ്ടാം യുപിഎ സര്‍ക്കാരിന്റെ പര്യായപദമായി അഴിമതി മാറിയിരിക്കുന്നു. 2ജി സ്പെക്ട്രം അഴിമതി സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് പ്രധാനമന്ത്രി കൈകഴുകാന്‍ ശ്രമിച്ചപ്പോള്‍ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രികാര്യാലയം തന്നെയാണെന്ന സത്യം പുറത്തുവന്നു. ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ കേന്ദ്രമായ സോണിയഗാന്ധിയുടെ വസതി തന്നെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായി തെളിഞ്ഞു. അധികാരത്തിന്റെ മറവില്‍ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേര കോടികളുടെ സ്വത്ത് കൈവശമാക്കി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് പത്താം നമ്പര്‍ ജനപഥിന്റെ പൂര്‍ണ പിന്തുണയോടെ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും വധേര സ്വന്തമാക്കുന്നത്. ഇതിനകം മൂന്നു സംസ്ഥാനത്തായി 500 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. 400 ഏക്കര്‍ ഭൂമിയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് തട്ടിയെടുത്തു. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ട ഡിഎല്‍എഫ് എന്ന വ്യവസായഭീമനുമായി ചേര്‍ന്നാണ് ഈ അവിഹിത സ്വത്തു സമ്പാദനം. മുറാദാബാദിലെ പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് വധേര, പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവെന്ന നിലയിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഡിഎല്‍എഫ് കമ്പനിയെ സംബന്ധിച്ച് വധേര രാഷ്ട്രീയ ഓഹരിയാണ്. ഈ രാഷ്ട്രീയ ഓഹരി ഉപയോഗിച്ചു കിട്ടുന്ന ലാഭത്തിലാണ് ഡിഎല്‍എഫിന്റെ കണ്ണ്. അതുകൊണ്ട് കൈയയച്ച് വധേരയെ സഹായിക്കാന്‍ ഡോ. കുഷാല്‍ പാല്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഎല്‍എഫ് തയ്യാറായി. ഡിഎല്‍എഫും വധേരയും തമ്മിലുള്ള കൂട്ടുകച്ചവടം ഇരുവര്‍ക്കും ലാഭമെന്നു സാരം. പുരാവസ്തുക്കള്‍ വില്‍ക്കുന്ന ബിസിനസില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കുള്ള റോബര്‍ട്ട് വധേരയുടെ ചുവടുമാറ്റം അടുത്തകാലത്തായിരുന്നു. 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിനുതുടക്കമിട്ടുകൊണ്ടായിരുന്നു ഇത്. നാലു മാസത്തിനകം ആറുകമ്പനി വധേര ആരംഭിച്ചു. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോര്‍ട്ട്യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്, സ്കൈലൈറ്റ് റിയാലിറ്റി ലിമിറ്റഡ് എന്നിവയായിരുന്നു കമ്പനികള്‍. സ്കോട്ടിഷുകാരിയായ അമ്മ മൗറീന്‍ വധേരയുമായി ചേര്‍ന്നാണ് ഈ കമ്പനികള്‍ക്ക് രൂപംനല്‍കിയത്. തുടക്കത്തില്‍ ബ്ലൂബ്രീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു പ്രിയങ്ക. 2008 ജൂലൈയില്‍ അവര്‍ സ്ഥാനമൊഴിഞ്ഞു. ഈ ആറു കമ്പനിയുടെയും തുടക്കത്തിലുള്ള മൂലധനം വെറും 51 ലക്ഷമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇറങ്ങാന്‍ തീര്‍ത്തും അപര്യാപ്തമായ മൂലധനം. ഈ ഘട്ടത്തിലാണ് വധേരയ്ക്ക് സാമ്പത്തിക സഹായ സന്നദ്ധതയുമായി ഡിഎല്‍എഫ് രംഗത്തു വന്നത്. മൂന്നു ഘട്ടത്തിലായി 63.58 കോടി രൂപയാണ് (50 കോടി, 3.58 കോടി, 10 കോടി) ഡിഎല്‍എഫ് വധേരയുടെ കമ്പനികള്‍ക്ക് വായ്പയായും സഹായധനമായും നല്‍കിയത്. കാര്‍ണിവല്‍ ഇന്റര്‍കോണ്ടിനെന്റല്‍ എസ്റ്റേറ്റ്, ബെദര്‍വാല ഇന്‍ഫ്രാ പ്രോജക്ട് തുടങ്ങിയ കമ്പനികളും മൂന്നു കോടിയോളം രൂപ വധേരയുടെ കടലാസ് കമ്പനികള്‍ക്ക് നല്‍കി. 51 ലക്ഷം മാത്രം പ്രവര്‍ത്തനമൂലധനമുള്ള വധേരയുടെ കമ്പനികള്‍ക്ക് 66 കോടിരൂപ കടമായി ലഭിച്ചെന്നര്‍ഥം. ഈ പണം ഉപയോഗിച്ചാണ് വധേര കെട്ടിടങ്ങളും സ്ഥലവും വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചത്. ആദ്യം വാങ്ങിയത് ഡല്‍ഹിയിലെ കണ്ണായ സ്ഥലമായ സാകേതിലുള്ള ഡിഎല്‍എഫ് മാളിനകത്തുള്ള ഹില്‍ട്ടണ്‍ കോര്‍ട്ട്യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരിയായിരുന്നു. 32.7 കോടി രൂപയ്ക്കാണ് ഇത്രയും ഓഹരി വാങ്ങിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സൗത്ത് ഡല്‍ഹിയില്‍ ഇത്രയും വലിയ ലക്ഷ്വറി ഹോട്ടലിലെ പകുതി ഉടമസ്ഥാവകാശം ലഭിക്കണമെങ്കില്‍ വധേര നല്‍കിയതിന്റെ എത്രയോ ഇരട്ടി തുക നല്‍കേണ്ടി വരുമെന്നുറപ്പാണ്. അതുപോലെ ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്സിനടുത്തുള്ള അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റ് വെറും 89.41 ലക്ഷം രൂപയ്ക്ക് വധേര സ്വന്തമാക്കി. ഡല്‍ഹി നഗരത്തേക്കാളും വേഗത്തില്‍ വികസിക്കുന്ന നഗരമാണ് ഹരിയാനയിലെ ഗുഡ്ഗാവ്. ഗുഡ്ഗാവിലെ മഗ്നോലിയ എന്ന പ്രദേശത്ത് ഡിഎല്‍എഫിന്റെ ഒരു കെട്ടിടത്തിന് ഏഴുനില കൂടി പണിയാന്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിക്കൊടുത്തതിന് ഏഴ് ഫ്ളാറ്റ്് വെറും 5.2 കോടി രൂപയ്ക്കാണ് വധേരയ്ക്ക് നല്‍കിയത്. വധേര കൊടുത്ത തുക ഒരു ഫ്ളാറ്റിനു മാത്രം വേണ്ടിവരുമെന്നാണ് സ്ഥലവാസികളുടെ വെളിപ്പെടുത്തല്‍. ഡിഎല്‍എഫ് തന്നെ വികസിപ്പിച്ചെടുത്ത സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് രണ്ടില്‍ 1.21 കോടി രൂപയുടെ പ്ലോട്ടും വധേര സ്വന്തമാക്കി. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത സ്ഥലമാണ് ചുളുവിലയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കിയത്. ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി ഏക്കര്‍കണക്കിനു സ്ഥലവും വാങ്ങിക്കൂട്ടി. ഗുഡ്ഗാവും കഴിഞ്ഞ്് വികസിക്കുന്ന ഹരിയാനയിലെ പ്രദേശമാണ് മനേസാര്‍. തിരക്കേറിയ ഡല്‍ഹി-ജയ്പുര്‍ റോഡിലാണ് ഈ കൊച്ചു നഗരം. ഹീറോ ഹോണ്ട സൈക്കിള്‍ ഫാക്ടറിയുടെ ആസ്ഥാനമുള്ള സ്ഥലം. ഗുഡ്ഗാവിലെ മിക്ക കെട്ടിടവും നിര്‍മിച്ച് കോടികള്‍ കൊയ്ത ഡിഎല്‍എഫിന് ഏറെ താല്‍പ്പര്യമുള്ള അടുത്ത കേന്ദ്രം. ഇവിടെ വധേരയെന്ന രാഷ്ട്രീയ ഓഹരി ഉപയോഗിച്ച് ചുളുവിലയ്ക്ക് ഏക്കര്‍ കണക്കിനു ഭൂമി ഡിഎല്‍എഫ് സ്വന്തമാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഹരിയാനയില്‍ ഡല്‍ഹി-ആഗ്ര റോഡിലുള്ള പല്‍വലിലും ജയ്പുര്‍ റോഡിലുള്ള റിവാരിയിലും ഹസന്‍പുരിലും ഗുഡ്ഗാവിലെ തന്നെ ഹസന്‍പുരിലും ഏക്കര്‍കണക്കിനു സ്ഥലമാണ് വധേര വാങ്ങിയത്. ഈ സ്ഥലങ്ങള്‍ പലതും ഡിഎല്‍എഫ് കെട്ടിടങ്ങള്‍ പണിയുന്നതിന് അടുത്താണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വധേര ആര്‍ക്കു വേണ്ടിയാണ് ഭൂമി വാങ്ങുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. രാജസ്ഥാനിലെ ബിക്കാനീറിലെ കോലയാട്ടില്‍ മൂന്നിടത്തായി 160.42 ഏക്കര്‍ ഭൂമിയാണ് വധേര വാങ്ങിക്കൂട്ടിയത്. ഇതിനു നല്‍കിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഒരു കോടി രൂപയ്ക്ക് 160 ഏക്കര്‍ ഭൂമി ഇന്ത്യയില്‍ എവിടെയും കിട്ടാന്‍ സാധ്യത വിരളം. മൊത്തം 3.14 കോടി രൂപയുടെ ഭൂമിയാണ് വധേര രണ്ടു സംസ്ഥാനത്തായി വാങ്ങിയിട്ടുള്ളത്. എന്നാല്‍, ഈ ഭൂമിയുടെ യഥാര്‍ഥ വിലയാകട്ടെ അതിന്റെ നൂറിരട്ടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. മനേസറിലും മറ്റും വാങ്ങിയ ഭൂമി കര്‍ഷകരില്‍ നിന്നാണ്. അവര്‍ക്ക് കമ്പോളവില നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ പണം മുടക്കിയത് ഡിഎല്‍എഫ് ആണെന്ന് ഉറപ്പാകുന്നു. വധേരയും ഡിഎല്‍എഫും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇതെന്നര്‍ഥം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം വരുന്നത് റിയല്‍ എസ്റ്റേറ്റ് വഴിയാണെന്ന് ഓര്‍ക്കുക. കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതി തന്നെ കോര്‍പറേറ്റുകളുടെ ഏജന്‍സിപ്പണിയെടുക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുമെന്നു പറഞ്ഞ് വോട്ടുപിടിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ഥ ചിത്രമാണ് ഇത്.
 
 

Monday, April 4, 2011

മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍ ...


ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ. ചെറുശേരിയെ മനസില്‍ കുടിയിരുത്തി രൂപം കൊടുത്ത തെരഞ്ഞെടുപ്പു പാന ഒരു പ്രചാരണ കാലം മുഴുവന്‍ കേരളത്തെ ത്രസിപ്പിക്കുകയുണ്ടായി. |

"വോട്ടിനായുള്ള ചീട്ടു കിട്ടീടുമ്പോള്‍
ഓര്‍ക്കണം നിങ്ങള്‍ നാടിനെ വീടിനെ""

എന്ന ഈരടി ഏതു മനസിലാണ് കുടിയേറാത്തത്. പീഡിതന്റെ രോഷവും ദുഖിതന്റെ കണ്ണീരും മുദ്രാവാക്യത്തിന്റെ മുഖമുദ്രയാകാറുണ്ട്. ഭരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനസമക്ഷം വിളംബരം ചെയ്യുന്ന നയസമീപനങ്ങള്‍, അനുവര്‍ത്തിച്ചുവന്ന നിലപാട്, പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള യോജിപ്പും വിയോജിപ്പും, പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാട് ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യമാകാറുണ്ട്. അടയാളമോ പ്രമാണമോ ആയി സ്വീകരിച്ച വാക്യം എന്ന് നിഘണ്ടുകാരന്‍ അര്‍ഥം കല്‍പിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ആകാശത്ത് മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്ന വെറും വാക്യങ്ങളല്ല, മറിച്ച് ആവേശിക്കാനും അതിജിവിക്കാനുമുള്ള തന്ത്രങ്ങള്‍ അലിഞ്ഞുചേര്‍ന്ന ശക്തമായ മാധ്യമമാണത്. ഏറ്റുവിളിക്കുംതോറും അതിന് കരുത്ത് കൂടും. താളബോധവും പ്രാസഭംഗിയുമുള്ള, സരസവും ലളിതവുമായ, ജനമനസുകളില്‍ തറഞ്ഞുകയറാന്‍പോന്ന മൂര്‍ച്ചയുള്ള, ജീവിതമെന്ന അന്തസുള്ള പദത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മുദ്രാവാക്യങ്ങള്‍ക്കും ഗീതങ്ങള്‍ക്കും കേരളത്തെ മാറ്റിതീര്‍ത്തതില്‍ വലിയ പങ്കുണ്ട്. പൊതുബോധത്തെ ആ വിധം ഉത്തേജിപ്പിച്ച എത്രയോ മുദ്രാവാക്യങ്ങളും ഗീതങ്ങളും മലയാളിയുടെ പൈതൃകമായുണ്ട്.

ബ്രിട്ടീഷ്ഭരണം മുര്‍ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ജന്മിത്വം തകരട്ടെ
കര്‍ഷകസമരം സിന്താബാദ്

തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെ ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. കടുത്ത അരിക്ഷാമം നേരിട്ട കാലത്ത് കേരളീയനെഴുതിയ

ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നില്‍
നിന്ന് നരച്ചാലും

എന്ന വരികള്‍ മലബാറിലാകെ അലയടിച്ചിരുന്നു. ആധുനിക കേരള സൃഷടിക്കായി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരെ സമരങ്ങള്‍ നയിച്ചവര്‍ ഐക്യ കേരളത്തിന്റെ ഭരണകര്‍ത്താക്കളായപ്പോള്‍ ജനകീയ കേരളത്തിെന്‍റ അഭിമാനമായി അവര്‍ മാറി.

"നിവര്‍ന്നുനില്‍ക്കാന്‍ ഭൂമിക്ക്,
തലചായ്ക്കാനൊരു കൂരയ്ക്ക്,
പൊരുതാന്‍ നമുക്ക് ഉയിരു പകര്‍ന്ന
കൊടിയാണീ കൊടി താഴില്ല""

എന്ന മുദ്രാവാക്യം ഈ അഭിമാനത്തിന്റെ പ്രഖ്യാപനം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ സി പിയെ വെല്ലുന്ന മര്‍ദനമുറകള്‍ പരീക്ഷിച്ചിരുന്നു. അവയോടുള്ള പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ച പ്രതികരണമാണ്

"സി പി പോയി കോണ്‍ഗ്രസ് വന്നു,
കോളറ വന്നു വസൂരി വന്നു,
കൊള്ളലാഭക്കൂട്ടരാണ്,
കൊള്ളിവയ്പിന്‍ അഗ്രഗണ്യര്‍"" എന്നത്.

1957വരെയുള്ള കേരളത്തിലെ ഭരണപരീക്ഷണത്തിന് അധികാര വടംവലിയും അഴിമതിയും അവകാശ സമരങ്ങളെ അടിച്ചമര്‍ത്തലുമായിരുന്നു മുഖമുദ്ര. മന്ത്രിസഭകള്‍ മാറി വന്നു. ഏകാധിപത്യവും അഴിമതിയും ഉയര്‍ത്തി പട്ടം താണുപിള്ളയുടെയും സി കേശവന്റെയും മന്ത്രിസഭകള്‍ അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നുകംവച്ച കാളയായിരുന്നു.

"കോണ്‍ഗ്രസ് കാള കൊഴുപ്പുള്ള കാള,
ബ്രിട്ടീഷമേരിക്ക പോറ്റുന്ന കാള,
വീട്ടിന്റെ വാതില്‍പൊളിക്കുന്ന കാള,
ചട്ടി ചവിട്ടിയുടക്കുന്ന കാള,
നെഹ്റു പറഞ്ഞാലും കേള്‍ക്കാത്ത കാള,
നെഹ്റുവിനെ തന്നെയും കുത്തുന്ന കാള""

എന്ന മുദ്രാവാക്യത്തില്‍ ഓരോ നേതാവും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ചിത്രമാണ് തെളിയുന്നത്. സി കണ്ണനും കെ പി ഗോപാലനും കണ്ണൂര്‍ 1, 2 മണ്ഡലങ്ങളില്‍ മത്സരിച്ച കാലത്ത് ഇരുവര്‍ക്കുമെതിരെ എതിരാളികള്‍ നിരന്തരമായി ആക്ഷേപം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ നായകരെ വിജയിപ്പിക്കാന്‍ കരളുറപ്പോടെ രംഗത്തിറങ്ങിയ തൊഴിലാളികര്‍ വിളിച്ച മുദ്രാവാക്യമാണ്

കണ്ണൂര്‍ ഒന്നില്‍ കണ്ണനടിക്കും
കണ്ണൂര്‍ രണ്ടില്‍ കെപിയടിക്കും
ഒന്നും രണ്ടും കൂട്ടിയടിക്കും ഐക്യകേരളം ഞങ്ങള്‍ ഭരിക്കും എന്നത്.

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എകെജിക്കെതിരെ മത്സരിച്ചവരെല്ലാം തോല്‍വിയുടെ രസമറിഞ്ഞു. 57ല്‍ ടി വി ചാത്തുക്കുട്ടിയും, 62ല്‍ കാരന്തും 67ല്‍ കാഞ്ഞങ്ങാട്ടുള്ള ഷേണായിയുമാണ് മത്സരിച്ചിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേട്ട നാടന്‍ശീലുള്ള മുദ്രാവാക്യം ഇങ്ങിനെയാണ്.

അമ്പത്തേഴില്‍ ചാത്തൂട്ടി വന്നു
ചാത്തൂട്ടിക്കും ഞങ്ങള്‍ "ചാത്തൂട്ടി""
അറുപത്തിരണ്ടില്‍ കാരന്തു വന്നു
കാരന്തിനേം ഞങ്ങള്‍ കെട്ടുകെട്ടിച്ചു
അറുപത്തേഴില്‍ ഷേണായി വന്നു
ഷേണായിക്കും ഷീണായി...

1956 നവംബര്‍ ഒന്നിന്റ ഐക്യകേരളാഘോഷം വര്‍ണാഭമായിരുന്നു. ആധുനികകേരളമെന്ന പ്രതീക്ഷയാണ് ആവേശം വിതറുന്ന ഈ മുദ്രാവാക്യത്തിലുള്ളത്.

"ചേരുവിന്‍ യുവാക്കളെ,
ചേരുവിന്‍ സഖാക്കളെ,
ചോരയെങ്കില്‍ ചോരയാലീ,
കേരളം വരയ്ക്കുവാന്‍"".

നാടിനെ അഴിമതിയിലേക്കും ജനാധിപത്യ സംവിധാനത്തെ അധികാര വടംവലിയിലേക്കും തിരിച്ചുവിട്ട പരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ അറുതി വരുന്നത് 1957ലെ തെരഞ്ഞെടുപ്പോടെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ജനഹിത ഭരണത്തെ അട്ടിമറിക്കാന്‍ "വിമോചന സമര""ത്തിന് രൂപം നല്‍കി. മുദ്രാവാക്യങ്ങളുടെയും ഗീതങ്ങളുടെയും സൗന്തര്യവും സാഹിത്യവും സഭ്യതയുമെല്ലാം അവര്‍ക്ക് അന്യമായിരുന്നു.

"മണ്ടാ, മുണ്ടാ മുണ്ടശ്ശേരി""യും "വിക്കാ, ഞൊണ്ടി, ചാത്താ"" വിളിയുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയഭാഷയെത്തന്നെ ജീര്‍ണതയിയിലേക്കാണ് നയിച്ചത്.

"സീതി ഹാജി പറഞ്ഞിട്ടാണോ,
പള്ളിക്കൂടം തീവയ്പ്,
ഇന്ദിര വന്നു പറഞ്ഞോ ഇന്നലെ
പള്ളിക്കൂടം തീവയ്ക്കാന്‍"".
"രണ്ടും രണ്ടരയും തന്നിട്ടല്ല,
ഞങ്ങടെ സ്വന്തം മനസ്സാണ്,
ഇനിയും കേരളം ഉണ്ടെങ്കില്‍,
ഈ നിയമങ്ങള്‍ നടപ്പാകും,
പന്തംകൊണ്ടും കുന്തംകൊണ്ടും
തകരുകയില്ലീ കേരള സര്‍ക്കാര്‍"".

അതേസമയം പ്രതീക്ഷാനിര്‍ഭരമായ ജനതയുടെ ഉറച്ച പ്രഖ്യാപനത്തിലാണ് ഈ മുദ്രാവാക്യം അവസാനിക്കുന്നത്.

59 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നു. ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭ ചരിത്രമായി. പുറത്തിറങ്ങിയ ഇ എം എസിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്

"ഇനിയും കേരളം ഉണ്ടെങ്കില്‍,
ഇ എം എസ് ഭരിച്ചീടും,
വികസനം ഒന്നായി നടപ്പാക്കും,
കേരള ജനത ആഹ്ലാദിക്കും"" എന്നാണ്.

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചുനിന്നു.

"മുക്കൂട്ടില്ല മുന്നണിയില്ല,
ഒറ്റയ്ക്കാണേ സര്‍ക്കാരേ,
കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ,
കൂറ്റന്‍ ചെങ്കൊടി താഴില്ല"".

എന്ന ഉറച്ച മുദ്രാവാക്യമാണ് അന്ന് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച അച്ചുതണ്ടിനും പിന്നീട് സുസ്ഥിരഭരണം ഉണ്ടാക്കാനായില്ല.

"പത്താണ്ടിവിടെ പടയണി തുള്ളി,
ചുറ്റുവിളക്ക് തകര്‍ത്തവരെ,
പുത്തന്‍തലമുറ ഇന്നു കൊളുത്തിയ
കൈത്തിരി ഊതാന്‍ പോരേണ്ട"". എന്നായിരുന്ന അതിന്റെ മറുപടി.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുഴങ്ങി.

"ഇന്ത്യയാണ് ഇന്ദിര,
ഇന്ദിരയാണ് ഇന്ത്യ""

എന്ന പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ പരിവര്‍ത്തനവാദികള്‍ എതിര്‍പ്രചാരണം നടത്തി

"ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല,
ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ല,
ഇന്ദിരക്ക് തീറുകൊടുത്ത
ഭൂമിയല്ല ഭാരതം,
ഇന്ദിര കൊട്ടും താളംകേട്ട്
തുള്ളാനല്ല കോണ്‍ഗ്രസ്"".

തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു.അവര്‍ മത്സരിച്ച ചിഹ്നം പശുവും കിടാവുമായിരുന്നു. "പശുവും പോയി കിടാവും പോയി, ഗുണവും പോയി നിറവും പോയി"". ആ തെരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങള്‍ ലളിതമായി വിലയിരുത്തി. രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ കാലത്തെ അതിജീവിച്ച മുദ്രാവാക്യങ്ങളുണ്ട്. സര്‍ സി പി ഭരണത്തിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍"" എന്നുവിളിച്ച് പുന്നപ്രയിലും വയലാറിലും സമരഭടന്മാര്‍ ജീവത്യാഗം ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അടിച്ചമര്‍ത്തലിനും അധിനിവേശത്തിനെതിരെ പ്രതിഷേധത്തിന്റെ കനലുകള്‍ നീറുകയാണ്. "അടിയന്തരാവസ്ഥ അറബിക്കടലില്‍, ആസിയന്‍ കരാര്‍ അറബിക്കടലില്‍"" എന്നിവ ഉദാഹരണം മാത്രം.

"രാജ്യത്തിന്റെ കരള്‍ പറിച്ച്
കടലിനക്കരെ എറിഞ്ഞവരെ,
ഇല്ല ചരിത്രം മാപ്പുതരില്ല,
മന്‍മോഹനും സോണിയയും,
മുഖര്‍ജി, ആന്റണിയും
സാമ്രാജ്യത്വ കാവല്‍ക്കാര്‍"".

നാടിനുവേണ്ടി പൊരുതിമരിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന മുഹൂര്‍ത്തങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയമാകാറുണ്ട്. പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങളും പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്നു.

"കറുത്ത വന്‍കര കടന്നു കത്തും,
തീപ്പന്തം നീ മണ്ടേല.
"പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല,
കാലത്തിന്റെ ചരിത്രത്തിന്റെ വാള്‍മുനയൊട്ടു മടങ്ങുന്നില്ല"". എന്ന് ആവേശം സാര്‍വദേശീയമാനവും കൈക്കൊള്ളാറുണ്ട്.

*
കെ ടി രാജീവ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കടപ്പാട്: ദേശാഭിമാനി വാരാ‍ന്തപ്പതിപ്പ് 03 ഏപ്രില്‍ 2011


കടപ്പാട് വര്‍ക്കേഴ്സ് ഫോറം

Saturday, April 2, 2011

പുതിയ കാലത്തിന്റെ മാധ്യമസംസ്കാരം

ഏഷ്യാനെറ്റ് ഇലക്ഷന്‍ സര്‍വേ അട്ടിമറിച്ചെന്ന് ആരോപണം

വ­രു­ന്ന നി­യ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പില്‍ യു­ഡി­എ­ഫ് അധി­കാ­ര­ത്തില്‍­വ­രു­മെ­ന്ന ഏഷ്യാനെറ്റ് ചാ­ന­ലി­ന്റെ സര്‍­വേ ഫലം അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്നു റി­പ്പോര്‍­ട്ട്. പ്ര­മുഖ വെ­ബ്സൈ­റ്റായ കേ­ര­ളാ വാ­ച്ച് ആണ് ഈ ആരോ­പ­ണം ആദ്യമുന്നയിച്ചത്. മു­ഖ്യ­മ­ന്ത്രി­യു­ടെ ഐടി ഉപ­ദേ­ഷ്ടാ­വ് സ്ഥാ­ന­ത്തു­നി­ന്ന് പാര്‍­ട്ടി ഇട­പെ­ട്ട് നി­ക്കം ചെ­യ്ത ജോ­സ­ഫ് സി മാ­ത്യു­വി­ന്റെ സഹോ­ദ­ര­ന്റെ ഉട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് കേ­രള വാ­ച്ച് ന്യൂ­സ് പോര്‍­ട്ടല്‍ .
­ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ഏഷ്യ­നെ­റ്റ് ചാ­നല്‍ യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം പു­റ­ത്തു­വി­ട്ട­ത്. എന്നാല്‍, ഇത് ചാ­നല്‍ അധി­കൃ­ത­രു­ടെ താല്‍‌­പ­ര്യം മൂ­ലം മാ­റ്റി­മ­റി­ച്ച ഫല­മാ­യി­രു­ന്നു­വെ­ന്നാ­ണ് സൂ­ച­ന­കള്‍. വി­ഭി­ന്ന സര്‍­വേ­ക­ളില്‍ വ്യ­ത്യ­സ്ത­മായ ഫല­മാ­യി­രു­ന്നു ഉണ്ടാ­യി­രു­ന്ന­തെ­ന്നും എന്നാല്‍ ആദ്യ­ഫ­ല­ത്തെ അപേ­ക്ഷി­ച്ച് ഇട­തി­നു കാ­ര്യ­മായ മേല്‍­ക്കൈ നല്‍­കിയ രണ്ടാ­മ­ത്തെ റി­പ്പോര്‍­ട്ട് മറ­ച്ചു­വ­ച്ച് യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം മാ­ത്ര­മാ­ണ് പു­റ­ത്തു­വി­ട്ട­തെ­ന്നു­മാ­ണ് സൂ­ച­ന.
ആ­ദ്യ­സര്‍­വ്വേ നട­ക്കു­മ്പോള്‍ വി­‌എ­സ് അച്യു­താ­ന­ന്ദ­ന്റെ സ്ഥാ­നാര്‍­ത്ഥി­ത്വ­ത്തില്‍ തീ­രു­മാ­ന­മാ­യി­രു­ന്നി­ല്ല. യു­ഡി­‌എ­ഫ് 77 മു­തല്‍ 87 വരെ സീ­റ്റു­കള്‍ നേ­ടു­മെ­ന്ന് ആ സര്‍­വെ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്ര­വ­ചി­ക്ക­പ്പെ­ട്ടു. എന്നാല്‍ വി­‌എ­സ് മത്സ­രി­ക്കും എന്ന തീ­രു­മാ­ന­ത്തി­ന് ശേ­ഷം ആദ്യ ഗ്രൂ­പ്പ് നട­ത്തിയ സര്‍­വ്വേ­യില്‍ എല്‍ ഡി എഫ് അനു­കൂല റി­പ്പോര്‍­ട്ടാ­ണു­ണ്ടാ­യ­ത്. ഇത് ചാ­നല്‍ മാ­നേ­ജ്മെ­ന്റി­ന്റെ ഇട­പെ­ട­ലി­നെ­ത്തു­ടര്‍­ന്ന് മാ­റ്റി­വ­യ്ക്കു­ക­യാ­യി­രു­ന്നെ­ന്നു കേ­ര­ളാ­വാ­ച്ച് പറ­യു­ന്നു­.
­യു­ഡി­എ­ഫി­നു മുന്‍­തൂ­ക്കം കി­ട്ടിയ സര്‍­വേ­യി­ലും മു­ഖ്യ­മ­ന്ത്രി­സ്ഥാ­ന­ത്തേ­ക്ക് കൂ­ടു­തല്‍ പേ­രും വി­‌എ­സ് അച്യു­താ­ന­ന്ദ­നെ­യാ­ണ് നിര്‍­ദേ­ശി­ച്ചി­രു­ന്ന­ത്.
ഇ­തി­നി­ടെ അട്ടി­മ­റി സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നു. ഫോര്‍­ത്ത് എസ്റ്റേ­റ്റ് ക്രി­ട്ടി­ക്‍ എന്ന മെ­യി­ലി­ങ് ലി­സ്റ്റി­ലൂ­ടെ­യാ­ണ് സര്‍­വേ അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്ന് ഉറ­പ്പി­ക്കാ­നു­ത­കു­ന്ന സൂ­ച­ന­കള്‍ പു­റ­ത്താ­യ­ത്.
­സി­ഇ­എ­സ് (സെ­ന്റര്‍ ഫോര്‍ ഇല­ക്ട­റല്‍ സ്റ്റ­ഡീ­സ്) എന്ന സ്ഥാ­പ­ന­ത്തി­ന്റെ ഇല­ക്ഷന്‍ പഠ­നം ഏഷ്യാ­നെ­റ്റ് സ്പോണ്‍­സര്‍ ചെ­യ്തി­രു­ന്നു. പക­രം അവര്‍ ശേ­ഖ­രി­ക്കു­ന്ന വി­വ­ര­ങ്ങ­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്ര­വ­ച­നം നട­ത്തേ­ണ്ട ബാ­ധ്യത സി­ഇ­എ­സ് ഏറ്റെ­ടു­ത്തി­രു­ന്നു­.
­തെ­ര­ഞ്ഞെ­ടു­പ്പ് പ്ര­വ­ച­നം നട­ത്തു­ന്ന പ്രൊ­ഫ­ഷ­ണല്‍ ഏജന്‍­സി­യ­ല്ല, സി­ഇ­എ­സ്. തി­ക­ച്ചും അക്കാ­മ­ദി­ക്‍ ആയ അവ­രു­ടെ പഠ­നം വന്‍ പണ­ച്ചെ­ല­വു­ള്ള­താ­യ­തി­നാല്‍ ലഭ്യ­മായ സ്പോണ്‍­സര്‍­ഷി­പ്പ് സ്വീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. കേ­ര­ള­സ­മൂ­ഹ­ത്തെ സം­ബ­ന്ധി­ച്ച് വി­ശ­ദ­മായ ഡേ­റ്റ തങ്ങ­ളു­ടെ  കൈ­വ­ശ­മു­ണ്ടെ­ന്നാ­ണ് സി­ഇ­എ­സ് അവ­കാ­ശ­പ്പെ­ടു­ന്ന­ത്. അത് വി­ശ­ദ­മായ വി­ല­യി­രു­ത്ത­ലി­നു പി­ന്നീ­ട് അവ­സ­രം നല്‍­കു­മെ­ന്നും അവര്‍ കരു­തു­ന്നു­.
­നേ­ര­ത്തെ മൂ­ന്നു­പ്രാ­വ­ശ്യം തങ്ങള്‍ ഈ വി­വ­ര­ശേ­ഖ­ര­ത്തി­ന്റെ ബല­ത്തില്‍ പ്ര­വ­ച­നം നട­ത്തി­യി­ട്ടു­ണ്ടെ­ന്നും അതില്‍ ഒരു തവണ തെ­റ്റു­ക­യും രണ്ടു­ത­വണ ശരി­യാ­വു­ക­യും ചെ­യ്ത­താ­യും എന്നാല്‍ പ്ര­വ­ച­നം തങ്ങ­ളു­ടെ ലക്ഷ്യ­മ­ല്ലെ­ന്നും സി­ഇ­എ­സി­ന്റെ ചു­മ­ത­ല­ക്കാ­രില്‍ ഒരാ­ളായ ഡോ. ശ്യാം­ലാല്‍ പറ­യു­ന്നു. തങ്ങള്‍ പ്രാ­ഥ­മി­ക­മാ­യും വി­വ­ര­ശേ­ഖ­ര­ണ­വും അതി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള സാ­മൂ­ഹ്യ­പ­ഠ­ന­വു­മാ­ണ് നട­ത്തു­ന്ന­ത്. ആ പഠ­ന­ത്തെ ആസ്പ­ദ­മാ­ക്കി പ്ര­വ­ച­നം നട­ത്തുക എന്ന­ത് വ്യ­ത്യ­സ്ത­മായ കാ­ര്യ­മാ­ണെ­ന്നും അദ്ദേ­ഹം പറ­യു­ന്നു­.
എ­ന്നാല്‍ ഇതേ സമ­യം തന്നെ പ്രൊ­ഷ­ണല്‍ സീ­ഫോ­ള­ജി അന­ലൈ­സി­ങ് ഏജന്‍­സി­യായ ഡല്‍­ഹി­യി­ലെ സി ഫോ­റു­മാ­യി ചേര്‍­ന്ന് ഇല­ക്ഷന്‍ പ്ര­വ­ച­ന­ത്തി­ന് ഏഷ്യാ­നെ­റ്റ് വേ­റെ കരാര്‍ ഉണ്ടാ­ക്കി­യി­രു­ന്നു­വ­ത്രേ. ഇക്ക­ഴി­ഞ്ഞ പാര്‍­ല­മെ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പി­ലും 2006­ലെ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ലും സി­ഫോ­റി­നെ തന്നെ­യാ­യി­രു­ന്നു ഇല­ക്ഷന്‍ പ്ര­വ­ച­ന­ത്തി­ന്റെ ചു­മ­തല ഏല്‍­പ്പി­ച്ചി­രു­ന്ന­തെ­ന്നും ഇതില്‍ അസ്വാ­ഭാ­വി­ക­ത­യി­ല്ലെ­ന്നും സി­ഇ­എ­സി­ന്റെ അക്കാ­ദ­മി­ക്‍ പഠ­ന­ത്തെ തങ്ങള്‍ സ്പോണ്‍­സര്‍ ചെ­യ്ത­തും ഇതു­മാ­യി കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തി­ല്ലെ­ന്നു­മാ­ണ് ഏഷ്യാ­നെ­റ്റ് ന്യൂ­സി­ന്റെ എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റര്‍ സി­എല്‍ തോ­മ­സ് അവ­കാ­ശ­പ്പെ­ടു­ന്ന­ത്. സി­ഇ­എ­സ് പ്ര­തി­നി­ധി­ക്ക് തങ്ങ­ളു­ടെ കണ്ടെ­ത്ത­ലു­കള്‍ വി­ശ­ദീ­ക­രി­ക്കാന്‍ ന്യൂ­സ് അവ­റില്‍ ഒന്‍­പ­തു­മി­നി­റ്റ് മാ­റ്റി­വ­ച്ചി­രു­ന്ന­താ­യും അദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­.
ഏ­താ­യാ­ലും വി­എ­സി­ന്റെ സ്ഥാ­നാര്‍­ത്ഥി­ത്വം പ്ര­ഖ്യാ­പി­ക്കു­ന്ന­തി­നു മു­മ്പു നട­ത്തിയ ആദ്യ­ഘ­ട്ട അവ­ലോ­ക­ന­ത്തില്‍ ഇരു­ടീ­മു­ക­ളു­ടെ­യും നി­ഗ­മ­നം യു­ഡി­എ­ഫി­ന് അനു­കൂ­ല­മാ­യി­രു­ന്നു. രണ്ടാം­ഘ­ട്ട­ത്തില്‍ സി­ഇ­എ­സ് സര്‍­വ്വേ­യില്‍ കാ­റ്റു­മാ­റി­വീ­ശു­ന്ന­തായ സൂ­ചന വന്ന­തോ­ടെ അതി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു് പോ­കാ­തെ ഏഷ്യാ­നെ­റ്റ് ഒഴി­ഞ്ഞു­മാ­റു­ക­യാ­യി­രു­ന്നു. തു­ടര്‍­ന്ന് സി­ഫോ­റി­ന്റെ യു­ഡി­എ­ഫ് അനു­കൂല സര്‍­വ്വേ ഫലം മാ­ത്രം പു­റ­ത്തു­വി­ടു­ക­യാ­യി­രു­ന്നു. അതാ­ക­ട്ടെ, സി­ഇ­എ­സി­ന്റെ ആദ്യ സര്‍­വ്വേ­യു­ടെ സമ­യ­ത്ത് നട­ത്തി­യ­താ­യി­രു­ന്നു എന്നാ­ണ് ആരോ­പ­ണം­.
എ­തിര്‍­പ്പു­കള്‍ ഒഴി­വാ­ക്കാന്‍ സി­ഇ­എ­സി­ന്റെ പ്ര­തി­നി­ധി­യെ ന്യൂ­സ് അവ­റി­ലേ­ക്കു് വി­ളി­ച്ചു­വ­രു­ത്തി ഒന്‍­പ­തു­മി­നി­റ്റ് സമ­യം ഏഷ്യാ­നെ­റ്റ് നല്‍­കു­ക­യു­ണ്ടാ­യി. ഈ സമ­യം­കൊ­ണ്ട് തങ്ങ­ളു­ടെ സര്‍­വ്വേ­യു­ടെ രീ­തി­ശാ­സ്ത്രം വി­ശ­ദീ­ക­രി­ക്കാ­നോ മറ്റു ചോ­ദ്യ­ങ്ങള്‍­ക്ക് ഉത്ത­രം നല്‍­കാ­നോ ഏഷ്യാ­നെ­റ്റ് ഇടം­കൊ­ടു­ത്തി­ല്ല.
­സി­സ്റ്റ­മാ­റ്റി­ക്‍ റാന്‍­ഡം സാം­പ്ലി­ങ് മെ­ഥേ­ഡ് ഉപ­യോ­ഗി­ച്ച് 35 മണ്ഡ­ല­ങ്ങ­ളില്‍­നി­ന്നാ­യി 3625 പേ­രെ തെ­ര­ഞ്ഞെ­ടു­ത്താ­ണ് സി­ഇ­എ­സ് സര്‍­വ്വേ പൂര്‍­ത്തി­യാ­ക്കി­യ­ത്. തു­ടര്‍­ന്ന് മൂ­ന്ന് പോ­ളി­ങ് സ്റ്റേ­ഷ­നു­ക­ളില്‍ നി­ന്നാ­യി 105 പേ­രെ കൂ­ടി പഠ­ന­ത്തി­നു വി­ധേ­യ­മാ­ക്കി. പു­തു­ക്കിയ സെന്‍­സ­സ് റി­പ്പോര്‍­ട്ട് പ്ര­കാ­ര­മു­ള്ള കേ­ര­ള­സ­മൂ­ഹ­ത്തി­ന്റെ സാ­മൂ­ഹ്യ­സാ­മ്പ­ത്തിക ഘട­ന­യു­മാ­യി 90 ശത­മാ­ന­ത്തി­നു മു­ക­ളില്‍ ഒത്തു­പോ­കു­ന്ന­വ­രാ­ണി­വര്‍ എന്നാ­ണ് സി­ഇ­എ­സ് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­ത്. മോ­ക്‍ ബാ­ല­റ്റി­ലൂ­ടെ­യാ­ണ് സമ്മ­തി­ദാ­യ­ക­രു­ടെ മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച­തെ­ന്നും അവര്‍ പറ­യു­ന്നു. ജാ­തി, മതം, ലിം­ഗം, വര്‍­ഗ്ഗ­പ­ദ­വി എന്നിവ ഇനം­തി­രി­ച്ചു­ള്ള വി­വ­രം ലഭ്യ­മാ­ണെ­ന്നും അവര്‍ പറ­യു­ന്നു­.
­ശാ­സ്ത്രീ­യ­മായ മാ­ന­ദ­ണ്ഡ­ങ്ങ­ളു­പ­യോ­ഗി­ച്ചാ­ണ് പഠ­ന­വി­ധേ­യ­മായ മണ്ഡ­ല­ങ്ങള്‍ തെ­ര­ഞ്ഞെ­ടു­ത്ത­ത്. ഏതെ­ങ്കി­ലും ഒരു മു­ന്ന­ണി­യി­ലേ­ക്ക് മാ­ത്ര­മാ­യി പര­മ്പ­രാ­ഗ­ത­മാ­യി ചാ­ഞ്ഞു­നില്‍­ക്കു­ന്ന നി­ര­വ­ധി മണ്ഡ­ല­ങ്ങള്‍ കേ­ര­ള­ത്തി­ലു­ള്ള­തി­നാല്‍ അവ­യ്ക്ക് പക­രം മറ്റു മണ്ഡ­ല­ങ്ങ­ളെ­യാ­ണ് കൂ­ടു­ത­ലാ­യി പരി­ഗ­ണി­ച്ച­ത്. എന്നാല്‍ രാ­ഷ്ട്രീ­യ­പ്രാ­ധാ­ന്യം മൂ­ലം പ്ര­ത്യേക അക്കാ­ദ­മി­ക്‍ താ­ത്പ­ര്യ­മു­ണര്‍­ത്തു­ന്ന 3-4 മണ്ഡ­ല­ങ്ങ­ളെ ഉള്‍­പ്പെ­ടു­ത്തു­ക­യും ചെ­യ്തു­.
­ഫ­ലം തയ്യാ­റാ­ക്കു­മ്പോള്‍ ഡേ­റ്റ കഴി­യു­ന്ന­ത്ര ശു­ദ്ധീ­ക­രി­ക്കാന്‍ സ്റ്റാ­റ്റി­സ്റ്റീ­ഷ്യന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ടെ­ന്നും, ഫലം എന്ന­തി­ലൂ­ടെ തങ്ങള്‍ ഉദ്ദേ­ശി­ക്കു­ന്ന­ത് പ്ര­ധാ­ന­പ്പെ­ട്ട സാ­മൂ­ഹ്യ രാ­ഷ്ട്രീയ സമ­സ്യ­ക­ളോ­ടു­ള്ള കേ­ര­ള­സ­മൂ­ഹ­ത്തി­ന്റെ പ്ര­തി­ക­ര­ണ­ങ്ങള്‍ മാ­ത്ര­മാ­ണെ­ന്നും സീ­റ്റ് പ്ര­വ­ച­ന­ങ്ങ­ള­ല്ല എന്നും അവര്‍ വി­ശ­ദീ­ക­രി­ക്കു­ന്നു. പ്ര­വ­ച­നം എന്ന­ത് കഴി­ഞ്ഞ രണ്ടു തെ­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ തങ്ങള്‍ വി­ജ­യി­ച്ച ഒരു പരീ­ക്ഷ­ണ­ഭാ­ഗം മാ­ത്ര­മാ­ണെ­ന്നാ­ണ് വി­ശ­ദീ­ക­ര­ണം­.
ഏ­ഷ്യാ­നെ­റ്റി­ന്റെ അനു­മ­തി­യി­ല്ലാ­തെ പഠ­ന­വി­വ­ര­ങ്ങള്‍ പൊ­തു­വി­ട­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ തങ്ങള്‍­ക്കാ­വി­ല്ലെ­ന്നും തി­ങ്ക­ളാ­ഴ്ച­യോ­ടെ ഇതു­സം­ബ­ന്ധി­ച്ച തീ­രു­മാ­ന­മാ­കു­മെ­ന്നു­മാ­ണ് സി­ഇ­എ­സ് പ്ര­തി­നി­ധി­ക­ളു­ടെ നി­ല­പാ­ട്. അതേ സമ­യം തങ്ങ­ളു­ടെ പഠ­ന­കാ­ല­യ­ള­വില്‍ ഇത്ര­യും വി­ശ­ദ­മായ പഠ­നം മറ്റാ­രും നട­ത്തി­യി­ട്ടി­ല്ലെ­ന്നും ഡോ. ശ്യാം­ലാല്‍ അവ­കാ­ശ­പ്പെ­ടു­ന്നു. ഏഷ്യാ­നെ­റ്റ് - സി­ഫോര്‍ സര്‍­വ്വേ­യില്‍ ഉന്ന­യി­ക്ക­പ്പെ­ട്ട ചോ­ദ്യ­ങ്ങ­ളെ­ല്ലാം തങ്ങ­ളു­ടെ സര്‍­വ്വേ­യില്‍ ഉണ്ടാ­യി­രു­ന്ന­താ­യും കൂ­ടാ­തെ അമ്പ­തോ­ളം മറ്റു ചോ­ദ്യ­ങ്ങ­ളും ഉള്‍­പ്പെ­ടു­ത്തി­യി­രു­ന്ന­താ­യു­മാ­ണ് ഡോ. ശ്യാം­ലാല്‍ വെ­ളി­പ്പെ­ടു­ത്തു­ന്ന­ത്. സി­ഫോര്‍ നട­ത്തി­യ­താ­യി അവ­കാ­ശ­പ്പെ­ടു­ന്ന സര്‍­വ്വേ വാ­സ്ത­വ­ത്തില്‍ സി­ഇ­എ­സ് പഠ­ന­ഫ­ല­ങ്ങ­ളെ ആശ്ര­യി­ച്ചാ­യി­രി­ക്കാ­നു­ള്ള സാ­ധ്യ­ത­യി­ലേ­ക്കാ­ണ് ഈ അവ­കാ­ശ­വാ­ദം വി­രല്‍­ചൂ­ണ്ടു­ന്ന­ത്.
അ­തി­നി­ട­യില്‍ പ്രൊ­ഫ­ഷ­ണല്‍ സീ­ഫോ­ള­ജി അന­ലി­സ്റ്റു­ക­ളു­ടെ സാം­പ്ലി­ങ് തട്ടി­പ്പ് സം­ബ­ന്ധി­ച്ച വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളും ഇതേ ഡി­സ്ക­ഷന്‍ ലി­സ്റ്റില്‍ മു­റ­യ്ക്ക നട­ക്കു­ന്നു­ണ്ട്. ഇതെ­ല്ലാം കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ ഏഷ്യാ­നെ­റ്റി­ന്റെ താ­ത്പ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് സം­ശ­യം ഉണ്ടാ­കു­ന്ന­തില്‍ തെ­റ്റി­ല്ല.
ഏ­താ­യാ­ലും സര്‍­വ്വേ വി­വാ­ദം പൊ­ടി­പൊ­ടി­ക്കു­ക­യാ­ണ്. പെ­യ്ഡ് ന്യൂ­സി­നു സമാ­ന­മായ തെ­ര­ഞ്ഞെ­ടു­പ്പ് അഴി­മ­തി­യാ­ണ് ഏഷ്യാ­നെ­റ്റ് നട­ത്തി­യി­രി­ക്കു­ന്ന­ത് എന്നാ­ണ് ആരോ­പ­ണം­.