Sunday, September 27, 2015

ഒഞ്ചിയം കൊലയിലെ യുഡിഎഫ് രാഷ്ട്രീയം

ഭരണം നിലനിര്‍ത്താന്‍ എംഎല്‍എയെ വിലയ്ക്കെടുത്തവര്‍ക്ക് അതേകാര്യത്തിന് ഏതാനും ക്രിമിനലുകളെ വാടകയ്ക്ക് എടുക്കുന്നതില്‍ പ്രയാസമുണ്ടാകേണ്ടതില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകംകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫാണ്. ഏതു കുറ്റകൃത്യത്തിന്റെയും അന്വേഷണം, അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്നതിലേക്കാണ് ആദ്യം നീളുക. ഒഞ്ചിയത്തെ കൊലപാതകം തീവ്രവാദസ്വഭാവമുള്ള ക്വട്ടേഷന്‍സംഘത്തിന്റേതാണെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആ സംഘത്തെ ആര് നിയോഗിച്ചു എന്നതാണ് പ്രശ്നം. ഇവിടെ സംഭവം നടന്നയുടനെ യുഡിഎഫ് നേതൃത്വം കാണിച്ച വെപ്രാളം ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ ഒരു ഘട്ടത്തിലും യുഡിഎഫിനോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചയാളല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിനെ സഹായിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍പ്പോലും തന്റെ വിമതസഹചാരി എം ആര്‍ മുരളി (ഷൊര്‍ണൂര്‍)യുമായി ചന്ദ്രശേഖരന്‍ വിയോജിച്ചത് പ്രത്യക്ഷ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലാണ്. അങ്ങനെ അകന്നുനിന്ന ഒരാളുടെ മരണത്തില്‍ എന്തിന് യുഡിഎഫ് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിക്കണം? മരണവാര്‍ത്ത അറിഞ്ഞയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെ പ്രധാന പരിപടികള്‍പോലും ഒഴിവാക്കി കോഴിക്കോട്ടേക്ക് തിരിച്ചു; ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ കോഴിക്കോട്ടെത്തി. അത്തരമൊരു അസാധാരണമായ വികാരപ്രകടനത്തിന് എന്തായിരുന്നു അവര്‍ക്ക് പ്രേരകമായ ഘടകം? അത് ചന്ദ്രശേഖരനോടുള്ള താല്‍പ്പര്യമോ കൂറോ അല്ല എന്നത് വ്യക്തം. മുമ്പ് ഒരിക്കലും ഇല്ലാത്ത അത്രയും ദയനീയമാണ് യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് മുസ്ലിംലീഗിന്റെ അപ്രമാദിത്തം. മറ്റൊരു ഭാഗത്ത് കേരള കോണ്‍ഗ്രസിന്റെ മൂക്കുകയര്‍. ഏകാംഗകക്ഷികള്‍പോലും കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തി നയിക്കുന്നു. പിറവത്ത് യുഡിഎഫിന് പിന്തുണ നല്‍കിയവര്‍തന്നെ പറയുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പരിപൂര്‍ണമായി വിശ്വാസ്യത നഷ്ടപ്പെട്ട് നില്‍ക്കുന്നു. വിലക്കയറ്റത്തിന്റെയും ക്രമസമാധാനത്തകര്‍ച്ചയുടെയും അഴിമതിയുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കടുത്തരോഷത്തിലാണ്. ഇത്തരമൊരവസ്ഥയില്‍ യുഡിഎഫിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ അത്ഭുതംതന്നെ സംഭവിക്കണം. അങ്ങനെയൊരു അത്ഭുതമാണോ വടകരയില്‍ സംഭവിച്ചതെന്നാണ് യുക്തിബോധമുള്ളവര്‍ ആദ്യം പരിശോധിക്കേണ്ടത്. കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണെന്നത് പ്രധാനമാണ്. ഒഞ്ചിയത്തെ രാഷ്ട്രീയമെല്ലാവര്‍ക്കും അറിയാം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടാല്‍ ഒറ്റയടിക്ക് സിപിഐ എമ്മിനുമേല്‍ കുറ്റം ചാരാനാകുമെന്ന് യുഡിഎഫിന് നന്നായറിയാം. ആ അറിവാണ് ആസൂത്രണമായും പ്രയോഗമായും മാറിയതെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട യുഡിഎഫ് നാടകത്തില്‍നിന്ന് വ്യക്തമാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ആ പ്രദേശത്തുള്ളവര്‍ സംശയരഹിതമായി സ്ഥിരീകരിക്കുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നുതുടങ്ങി. സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും പൊലീസ് അന്വേഷണത്തിനുമുമ്പുതന്നെ പ്രതികളെ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുന്നവര്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ ആസൂത്രണത്തിന്റെ തിളപ്പല്ലാതെ മറ്റെന്താണിത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കെപിസിസി പ്രസിഡന്റിന് എന്താണ് സംസാരിക്കാനുള്ളത്? എല്‍ഡിഎഫ് ഭരണത്തെ സെല്‍ഭരണമായി ആക്ഷേപിച്ചവരാണ് ഇവരെന്ന് ഓര്‍ക്കണം. ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഒന്നിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് രഹസ്യചര്‍ച്ച നടത്തിയെങ്കില്‍, തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച പ്രതികളിലേക്ക് അന്വേഷണം എത്തിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി എന്നുതന്നെയാണര്‍ഥം. ഒഞ്ചിയത്ത് പുറത്തുപോയവര്‍ സിപിഐ എമ്മിന് ഭീഷണി ഉയര്‍ത്തിയിരുന്നു എന്നത് വസ്തുതയാണ്. തെറ്റിദ്ധരിക്കപ്പെട്ട് നിലപാടെടുത്തവര്‍ പാര്‍ടിയിലേക്ക് തിരിച്ചെത്തുന്നു എന്നത് അതിലും വലിയ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു നേടിയ വിജയം സിപിഐ എമ്മിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്. 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ പൊതുജനമുന്നേറ്റമാണ് അതിന്റെ സമാപനസമ്മേളനത്തിലുണ്ടായത്. ആ മുന്നേറ്റത്തില്‍ ഒഞ്ചിയത്തുള്ള, പാര്‍ടിയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ വിവേകബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ഭീമ- കീചക സിദ്ധാന്തം ഒന്നോ രണ്ടോ വട്ടം പറയാം. അത് സാധൂകരിക്കാന്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, യാഥാര്‍ഥ്യം അതുകൊണ്ട് മൂടിവയ്ക്കാനാകില്ല. ആഭ്യന്തരമന്ത്രി പറഞ്ഞ വഴിയേ പൊലീസ് സഞ്ചരിക്കേണ്ടിവരും എന്നതിന്, കൊട്ടാരക്കരയിലെ അധ്യാപകനെതിരായ ആക്രമണ കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ പൊലീസിനുമുന്നേ പറക്കുന്നത് ചില മാധ്യമങ്ങളാണ്; അവയിലെ ഏതാനും ലേഖകരാണ്. കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തുടര്‍ച്ചയായി വിവിധതരത്തിലുള്ള "ബ്രേക്കിങ് ന്യൂസുകള്‍" അവര്‍ കൊണ്ടുവന്നു. ഒന്നിനും അടുത്ത ബുള്ളറ്റിനിലേക്കെത്താനുള്ള ആയുസ്സുപോലുമുണ്ടായില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ സിപിഐ എമ്മിനെയല്ല യുഡിഎഫിനെയാണ് ഈ കൊലപാതകവുമായി ബന്ധിപ്പിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചു എന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമ നവീന്‍ദാസ് കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി ബന്ധമുള്ളയാളാണ്. ക്വട്ടേഷന്‍ പാരമ്പര്യമുള്ള ചീഫ്വിപ്പ് പി സി ജോര്‍ജ് ഔദ്യോഗികപരിപാടികളില്ലാതെ മൂന്നുമാസംമുമ്പ് ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംഎല്‍എ സെല്‍വരാജിനെ കൂറുമാറ്റിച്ചശേഷം പി സി ജോര്‍ജ് അഹങ്കാരത്തോടെ പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ ഞെട്ടിക്കുന്ന ഒരു ബോംബുകൂടി പൊട്ടുമെന്നാണ്. സിനിമാക്കഥകളിലെപ്പോലെ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രതിസന്ധി മറികടക്കാനോ, കലാപം സംഘടിപ്പിക്കാനും കൊലപാതകങ്ങള്‍ നടത്താനും മടികാണിച്ച പാരമ്പര്യമല്ല യുഡിഎഫിനുള്ളത്. അതിനായി സംഘടിതമായ രാഷ്ട്രീയ മാഫിയാ സംഘവും പ്രവര്‍ത്തിക്കുന്നു. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നവര്‍ അതിലാണുള്ളത്; അവര്‍ക്കാണ് ഏറ്റവുമെളുപ്പം വാടകക്കൊലയാളികളെ സംഘടിപ്പിക്കാനുമാവുക. യുഡിഎഫിന്റെ നാള്‍വഴികളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തിയ അനുഭവം നിരവധിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വെടിവച്ച രണ്ടു പ്രതികളില്‍ ഒരാള്‍ ആര്‍എസ്എസുകാരനും ഒരാള്‍ ശിവസേനക്കാരനുമായിരുന്നു. അവരെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിഎംപി നേതാവ് എം വി രാഘവനുമാണ്. ആ ക്വട്ടേഷന്‍ സംഘത്തിന്റെ വെടിയുണ്ടയാണ് ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴുമുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിയുടെ സമുന്നത നേതാവായിരിക്കെയാണ് അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ വധിക്കപ്പെട്ടത്. എംഎല്‍എയായിരുന്ന കുഞ്ഞാലി ഉള്‍പ്പെടെ അത്തരം അനേകം കൊലപാതകങ്ങള്‍. അങ്ങനെയുള്ള കടന്നാക്രമണങ്ങള്‍ അതിജീവിച്ചുള്ളതാണ് സിപിഐ എമ്മിന്റെ ഇന്നത്തെ വളര്‍ച്ച. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെയോ വിട്ടുപോകുന്നവരെയോ പിന്തുടര്‍ന്ന് വേട്ടയാടിയ സംഭവങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല. അത്തരക്കാര്‍ പാര്‍ടിക്കെതിരെ പരസ്യമായി ഇന്നും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള വസ്തുതയാണ്. ഇവിടെ സംഭവിച്ചത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അതിജീവിക്കാനുള്ള യുഡിഎഫിന്റെ അഭ്യാസമാണ്. ചന്ദ്രശേഖരന്റെ കൊലപാതകമാണോ അതിനുശേഷമുള്ള വികാരപ്രകടനങ്ങളാണോ അതോ അത് രണ്ടുംകൂടിയാണോ ആ അഭ്യാസം എന്നാണ് തെളിയിക്കപ്പെടേണ്ടത്. പി എം മനോജ് deshabhimani 070512
ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി വടകരയിലെ ടി പി ചന്ദ്രശേഖരന്റെ അരുംകൊലയെ സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് പരിധിവിട്ട് ശ്രമിക്കുന്നു. സിപിഐ എമ്മിന്റെ രക്തം ദാഹിച്ചുള്ള ആ പാച്ചിലില്‍ സ്വന്തം ഭൂതകാലം മറക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാപക നേതാവിനെത്തന്നെ കൊന്നുതള്ളിയ, നൂറുകണക്കിനാളുകളുടെ ജീവരക്തത്തിന്റെ കറപറ്റിയ ഇന്നലെകള്‍ കോണ്‍ഗ്രസിന്റെ പകയുടെയും കൊലവെറിയുടെയും മാറാലകെട്ടിയ ചിത്രം വരച്ചിടുന്നു. ഖദറിനുള്ളിലെ നരഭോജി രാഷ്ട്രീയം അനാവരണംചെയ്ത് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് തയ്യാറാക്കിയ പരമ്പര. മൊയാരത്ത് ശങ്കരന്റെ ജഡം എവിടെയാണ് സംസ്കരിച്ചത് എന്ന് ആര്‍ക്കുമറിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഏതോ മൂലയിലാകാം. ബാക്കിയായത് രക്തംപുരണ്ട ഒരു ഖാദി മുണ്ടും നെഹ്രുവിയന്‍ മേല്‍ക്കുപ്പായവും മാത്രം. കോയ്യാറ്റിലെ (കണ്ണൂര്‍ജില്ല) മൊയാരം ഹൗസില്‍ ഉലയാതെ സൂക്ഷിച്ച ആ പരുക്കന്‍ ഖാദിത്തുണികള്‍ പറയുന്നത് ഒരു പിതൃഹത്യയുടെ കഥയാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്. ആ സംഘത്തിന്റെ പേരിലും ഗാന്ധിനാമമുണ്ടായിരുന്നു- ഗാന്ധിയന്‍ ദേശരക്ഷാസമിതി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയപ്പോഴാണ് മൊയാരം ഇനി ജീവിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യകാല തൊഴിലാളി-കര്‍ഷക ബഹുജന സംഘാടകരില്‍ പ്രമുഖനും കോണ്‍ഗ്രസിന്റെ ചരിത്രരചയിതാവുമായ മൊയാരത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പഴക്കമുണ്ട് കേരളത്തില്‍ ഖദറിട്ട നരഭോജിരാഷ്ട്രീയത്തിന് എന്നര്‍ഥം. പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുലംകുത്തികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചത് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിക്ക് "ക്രൂരത"യായി തോന്നുന്നു. സ്വന്തം പാര്‍ടിയെ നയിച്ച നേതാവ് വിട്ടുപോയപ്പോള്‍ വളഞ്ഞിട്ട് തല്ലിവീഴ്ത്തി കൊല്ലാക്കൊലചെയ്ത് പൊലീസിനെ ഏല്‍പ്പിക്കുകയും ഇരുമ്പഴിക്കുള്ളില്‍ നരകിച്ച് മരിക്കാന്‍ വിടുകയും ചെയ്ത പാരമ്പര്യമോ? 1948 മെയ് 11ന് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുനീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട പൊലീസിനൊപ്പമെത്തി മൊയാരത്തിനുനേരെ ചാടി വീണത്. കുറുവടികള്‍ ആ ശരീരം തകര്‍ത്തു. ഖദര്‍ വസ്ത്രം ചോര വീണ് നഞ്ഞു. ആ ചോരയാലെ ലോക്കപ്പിലേക്കും ജയിലിലേക്കും. മൂന്നാംനാള്‍ മരണം. ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് ചോരപുരണ്ട വസ്ത്രം മാത്രം. കോണ്‍ഗ്രസ് കേരളത്തില്‍ വളര്‍ന്നത് ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിടുപണിചെയ്താണ്. നാണംകെട്ട ഒറ്റുകാരുടെ ഇന്നലെകളാണ് ആ പാര്‍ടിയുടേത്. കമ്യൂണിസ്റ്റ് ആശയങ്ങളെ ഉന്മൂലനംചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒറ്റുകാരാകാന്‍ അവര്‍ മടിച്ചുനിന്നില്ല. വിദേശികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഖദറിട്ട സായ്പന്മാര്‍ പരമാധികാരം ഏറ്റെടുത്തു. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയി എന്നകാരണം മതിയായിരുന്നു അവര്‍ക്ക് മൊയാരത്ത് ശങ്കരനെ കൊന്നുതള്ളാന്‍. മഹാമനീഷിയായ മൊയാരത്തിന്റേതിനേക്കാള്‍ വലിയ ഏതു രക്തസാക്ഷിത്വമുണ്ട് കേരളത്തില്‍ എന്ന ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ല-അന്നും ഇന്നും. വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പ്രാദേശികനേതാവ് കൊല്ലപ്പെട്ടപ്പോള്‍ കുറ്റം സിപിഐ എമ്മിനുമേല്‍ ചാരാന്‍ കോണ്‍ഗ്രസ് വെപ്രാളപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്തുപോയി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. ആ പ്രചാരണത്തിന് ആയുസ്സ് കൂട്ടാന്‍ ഭരണസംവിധാനങ്ങളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുന്നത് ചന്ദ്രശേഖരനെക്കുറിച്ച് മാത്രമാണ്. വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിനുനേരെയാണ്. അതിനവര്‍ക്ക് തെളിവുവേണ്ട; വസ്തുതകള്‍ വേണ്ട; യുക്തി വേണ്ട. സമാധാനത്തിന്റെ വെള്ളിപ്പറവകളായി കേരളീയര്‍ക്കുമുന്നില്‍ അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ ഭൂതകാലം ചോരക്കൊതിയുടെ കറുത്ത കറയില്‍ മുങ്ങിയതാണ്. പാര്‍ടിവിട്ടതിന് മൊയാരത്ത് ശങ്കരന് വധശിക്ഷ വിധിച്ചവര്‍ പിന്നീട് നടത്തിയ കൊലപാതകങ്ങളുടെ നിര നീണ്ടതാണ്. ചീമേനിയില്‍ അഞ്ചുപേരെ ജീവനോടെ ദഹിപ്പിച്ചതുള്‍പ്പെടെ. കുഞ്ഞാലിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ട കോണ്‍ഗ്രസിന്റേതാണ്. അഴീക്കോടന്റെ ജീവരക്തം പുരണ്ട കത്തിയുടെ ഒരറ്റത്ത് കോണ്‍ഗ്രസിന്റെ സ്പര്‍ശമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ വിളമ്പിയ ചോറില്‍ പടര്‍ന്ന ചോര കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ വാളുകളില്‍നിന്ന് തെറിച്ചതാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയ്ക്കും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും കോണ്‍ഗ്രസ് കൊന്നുതള്ളിയവരുടെ പട്ടികയ്ക്ക് സമാനമായി മറ്റൊന്നില്ല. അടിയന്തരാവസ്ഥയില്‍ അധികാരമത്തിന്റെ ചവിട്ടടിയില്‍ പിടഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ക്ക് കണക്കുപറയേണ്ടതും കോണ്‍ഗ്രസ് തന്നെ. ആരാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ചോദ്യം ഉയരുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കണ്ണുകള്‍ നീളാന്‍ ആ പാര്‍ടിയുടെ ചതിയുടെയും അറുകൊലയുടെയും ചോരപുരണ്ട ചരിത്രംതന്നെ പ്രചോദനം. (അവസാനിക്കുന്നില്ല) ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 നാല്‍പ്പത്തിയൊന്നാംനാള്‍ മരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല- 1972 സെപ്തംബര്‍ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാവും പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരാണ് ആയുധമായത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. ഇന്നത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, തീവ്രവാദി സംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്. കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ ഓര്‍ക്കുന്നു: ""എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം"" അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, ""ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല."" എന്നാണ്. ആദ്യം അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല. അഴീക്കോടന്‍ വധത്തിനുമുമ്പാണ്, സിപിഐ എമ്മിന്റെ ഉശിരനായ മറ്റൊരു നേതാവിന്റെ ജീവന്‍ കോണ്‍ഗ്രസിന്റെ വെടിയുണ്ടയില്‍ അവസാനിച്ചത്. ഏറനാടിന്റെ പ്രിയപുത്രന്‍ സഖാവ് കുഞ്ഞാലിയുടേത്. നിലമ്പൂരിനടുത്ത ചുള്ളിയേട്ട് സിപിഐ എം ഓഫീസില്‍ നിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് 1969 ജൂലൈ 26ന് വൈകിട്ട് കുഞ്ഞാലിയുടെ നെഞ്ചില്‍ വെടിയുണ്ട തറച്ചുകയറിയത്. എതിര്‍വശത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടിവച്ചത്. അന്ന് കുഞ്ഞാലി എംഎല്‍എയും വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂര്‍ ബിഡിസി ചെയര്‍മാനുമായിരുന്നു. കാട്ടുരാജാക്കന്മാരും വന്‍കിട തോട്ടം ഉടമകളും ഇവരുടെ പിണിയാളുകളായ കോണ്‍ഗ്രസ് റൗഡികളുമാണ് കുഞ്ഞാലിയുടെ രക്തത്തിന് ദാഹിച്ചത്. കൊലക്കേസില്‍ ഇന്നത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതിയായി. ഉന്നതരായ രണ്ടു നേതാക്കളെ- അഴീക്കോടനെയും കുഞ്ഞാലിയെയും ഇല്ലാതാക്കിയതു കൊണ്ട് സിപിഐ എമ്മിനെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് പില്‍ക്കാലത്ത് തെളിഞ്ഞുകത്തിയ യാഥാര്‍ഥ്യം. ഏറനാട്ടിലും കേരളത്തിലാകെയും പാര്‍ടി വളര്‍ന്നതേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണെന്ന് രണ്ടു സംഭവവും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് സിപിഐ എമ്മിനുമേല്‍ കൊലപാതകി മുദ്ര ചാര്‍ത്താന്‍ മത്സരിക്കുന്നവരെല്ലാം അന്ന് കൊലയാളികള്‍ക്കൊപ്പം നഗ്നമായി നിലകൊണ്ടു. അഴീക്കോടനെ അഴിമതിക്കോടനെന്ന് വിളിച്ചത് അവരാണ്. കുഞ്ഞാലി കൊല്ലപ്പെട്ടപ്പോള്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ ആ അവസ്ഥയുണ്ട്: ""തോട്ടക്കാരുടെയും കാട്ടുരാജാക്കന്മാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും മറ്റും നിര്‍ദയമായ ചൂഷണം അനുഭവിച്ചിരുന്ന പാവപ്പെട്ടവരെ തട്ടിയുണര്‍ത്തി തന്റേടത്തോടെ തലയുയര്‍ത്തി നടക്കാന്‍ പഠിപ്പിച്ച ചെങ്കൊടിയോടും അതിന്റെ നേതാവായ സ. കുഞ്ഞാലിയോടും പിന്തിരിപ്പന്മാരുടെ പക കടുത്തതായിരുന്നു. കള്ളക്കേസുകള്‍, ഗുണ്ടാ ആക്രമണങ്ങള്‍, ഭവനഭേദനം തുടങ്ങിയ എല്ലാ അടവുകളും സ. കുഞ്ഞാലിയുടെയും സഖാക്കളുടെയും നേരെ പ്രയോഗിക്കപ്പെട്ടു. ഇതെല്ലാം അഹിംസാവാദികളായ ഗാന്ധിയന്‍ ബൂര്‍ഷ്വാപത്രങ്ങള്‍ വെള്ളതേച്ചുമറയ്ക്കാന്‍ ശ്രമിച്ചു. ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ശരിയായ സാധനാപാഠമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലമ്പൂര്‍ പ്രദേശത്തെപ്പറ്റി വന്‍കിടപത്രങ്ങള്‍ നടത്തിപ്പോന്ന പ്രചാരണം."" (1969 ജൂലൈ 29 ചൊവ്വ) അത്തരം പ്രചാരണങ്ങള്‍ കൊണ്ട് ഫലമില്ലെന്നു വന്നപ്പോഴാണ് കോണ്‍ഗ്രസ് തോക്കെടുത്തത്. ഇന്നും സംഘടിത പ്രചാരണം നടത്തുന്നു. തെളിവുകള്‍ക്കു പകരം സങ്കല്‍പ്പങ്ങളും നുണയും വാര്‍ത്തകളാകുന്നു. ഇല്ലാത്ത അറസ്റ്റുകള്‍, ചെയ്യാത്ത ഫോണ്‍കോളുകള്‍- യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടരുതെന്ന ശാഠ്യമാണ് അന്നും ഇന്നും അവരെ നയിക്കുന്നത്. ഇന്ന് ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ എമ്മിന്റെ തലയില്‍ അടിച്ചുറപ്പിക്കാന്‍ കഥാപരമ്പരകള്‍ സൃഷ്ടിക്കുന്നു. ഇവരുടെ അന്നത്തെ ധര്‍മം അഴീക്കോടന്റെയും കുഞ്ഞാലിയുടെയും കൊലയാളികള്‍ പിടിക്കപ്പെടാതിരിക്കാനുള്ളതായിരുന്നു. (അവസാനിക്കുന്നില്ല)

Thursday, September 10, 2015

ശ്രീനാരായണീയര്‍ പൊറുക്കണം; കാലം മാറിയത് അവരറിഞ്ഞില്ല . ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ

കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യനെ പെട്ടെന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാര്‍ഗമായി മതജാതി ചിന്തകള്‍ മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനികമുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല, പിന്നോട്ടാണു നയിച്ചതെന്നതിന് ഇതില്‍പ്പരമൊരു തെളിവ് വേറെ വേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസബിംബവത്കരണത്തെ എതിര്‍ത്താണ് ശ്രീബുദ്ധന്‍ രംഗത്തുവന്നത്. ഗൗതമന്റെ മരണശേഷം അധികം വൈകാതെ സാക്ഷാല്‍ ബുദ്ധന്‍തന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു. മഹാന്മാര്‍ അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമര്‍പ്പിനുവേണ്ടിയാകരുത്. അവരുടെ ജീവിതസന്ദേശം പുതിയകാലത്തിന് പകര്‍ന്നുകൊടുക്കാനാവണം. യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഓര്‍മിക്കപ്പെടുന്നതിന്റെ പ്രസക്തിയും അവിടെയാണ്. മനുഷ്യമനസ്സുകള്‍ക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങള്‍ക്കു വഴിവെയ്ക്കുന്നത് വിരോധാഭാസമാണ്. മതാഘോഷങ്ങള്‍ മതേതരമായാണ് ഒരു ബഹുസ്വരസമൂഹത്തില്‍ നടക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കായികാഭ്യാസവും കുറുവടിപ്രയോഗവുമുള്‍പ്പെടെ മതാഭിമുഖ്യഘോഷയാത്രകളടക്കം വര്‍ഗീയവാദികളുടെ മേല്‍ക്കൈയില്‍ നടന്നുവരുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നത് കണ്ടില്ലെന്നുനടിച്ച് കടന്നുപോകാന്‍ നവോത്ഥാനത്തിന്റെ നെരിപ്പോട് നെഞ്ചില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് കഴിയില്ല. ശ്രീകൃഷ്ണജയന്തിയുടെ മറവില്‍ മതേതരരായ നിഷ്‌കളങ്കവിശ്വാസികളുടെ കുടുംബങ്ങളിലേക്ക് കടന്നുകയറി കാവിപ്പട നടത്തുന്ന കുത്സിതനീക്കത്തിനെതിരെ സി.പി.എം. രംഗത്തുവന്നതും അതുകൊണ്ടാണ്. ഇത് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയുമാണ്. അവരത് പ്രകടിപ്പിക്കാന്‍ കൂട്ടുപിടിച്ചതാവട്ടെ ശ്രീനാരായണഗുരുവിനെയും. ഗുരുദര്‍ശനങ്ങളെ വര്‍ഗീയക്കോമരങ്ങള്‍ കുരിശിലേറ്റിയത് പ്രതീകാത്മകമായി അവതരിപ്പിച്ചത് തെറ്റായി വ്യാഖ്യാനിച്ചും ദുഷ്പ്രചാരണം നടത്തിയുമാണ് കൃഷ്ണസന്ദേശം അല്പംപോലും മനസ്സില്‍ പേറാത്തവര്‍ സി.പി.എമ്മിനെ നാരായണീയവിരുദ്ധരായി ചിത്രീകരിക്കുന്നത്. ക്ഷേത്രോത്സവങ്ങള്‍ ഹൈന്ദവവിശ്വാസികള്‍ വ്യവസ്ഥാപിതകമ്മിറ്റികള്‍ക്കുകീഴില്‍ നാട്ടാഘോഷമാക്കി കൊണ്ടാടുന്നതുപോലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയും മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ അത്തരമൊരു ചിന്തയ്ക്ക് വഴിതുറക്കുമെങ്കില്‍ അതാകും വര്‍ത്തമാനകാലത്തെ, നവോത്ഥാനത്തിന്റെ ഏറ്റവും വലിയ കേളികൊട്ട്. ജനകീയമതമായ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളില്‍ സഹോദരമതസ്ഥരെ നാലയലത്തുപോലും അടുപ്പിക്കാതെ നടത്തപ്പെടുന്ന ഒരേയൊരു പരിപാടി ആര്‍.എസ്.എസ്. സ്‌പോണ്‍സേഡ് ശോഭായാത്രകള്‍ മാത്രമാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ചകളും നബിദിനഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മിറ്റികള്‍ക്കും മുസ്‌ലിം മതസംഘടനകള്‍ക്കും കീഴിലാണ്. ഒരിക്കലുമത് തങ്ങളിലെ വര്‍ഗീയവാദികള്‍ക്കോ തീവ്രവാദികള്‍ക്കോ അവര്‍ വിട്ടുകൊടുക്കാറില്ല. സമാനാവസ്ഥ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികള്‍ക്കുമുണ്ടായാല്‍ വിശ്വാസികള്‍ മതത്തോടു ചെയ്യുന്ന വലിയ പുണ്യമാകുമത്. നബിദിനാഘോഷം മുസ്‌ലിം തീവ്രവാദികളും വര്‍ഗീയവാദികളും ഹൈജാക്ക്‌ചെയ്ത് മുസ്‌ലിം കുടുംബങ്ങളില്‍ മതാന്ധത കുത്തിവെയ്ക്കാന്‍ ശ്രമിച്ചാല്‍ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് മതനിരപേക്ഷവാദികള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനിയും കമ്യൂണിസ്റ്റ് വിരുദ്ധ 'കലിപ്പ്' തീരാതെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെയും കാവിപുതപ്പിക്കലാണെന്നു തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ടം ഏതെങ്കിലുമൊരു പാര്‍ട്ടിക്കു മാത്രമാവില്ല, മലയാളക്കരയ്ക്കാകമാനമാകും, തീര്‍ച്ച. Mathrubhumi FRIDAY, SEPTEMBER 11, 2015

Monday, August 31, 2015

കാര്‍ഷികമേഖല സംരക്ഷിക്കാന്‍ - എം വി ഗോവിന്ദന്‍

കാര്‍ഷികമേഖല സംരക്ഷിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരം സെപ്തംബര്‍ ഒന്ന് അവകാശദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം സംഘടനകള്‍ സംയുക്തമായി ഒരു കാര്‍ഷികപ്രക്ഷോഭം നടത്തുന്നത്. മുമ്പും ദേശീയതലത്തില്‍ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഏറെ പ്രസക്തമാണ്. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ വര്‍ഗീയതയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കുകയും വര്‍ഗീയസംഘര്‍ഷങ്ങള്‍ വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍ ദേശീയതലത്തിലെ ഈ ഐക്യത്തിന് ഏറെ പ്രാധാന്യമുണ്ട്. വിഷലിപ്തമായ വര്‍ഗീയവികാരം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കാന്‍ ഭരണാധികാരികള്‍ക്ക് അവസരമൊരുക്കുകയാണ് സംഘപരിവാര്‍. ഇന്ത്യ കാര്‍ഷികരാജ്യമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അത്യധ്വാനം ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവിലപോലും ലഭിക്കുന്നില്ല. ഇടനിലക്കാരും വന്‍കിട കോര്‍പറേറ്റുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് വാങ്ങി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വന്‍ലാഭത്തില്‍ വില്‍ക്കുന്നു. അതോടൊപ്പം, ഭക്ഷ്യധാന്യ ഇറക്കുമതിയെ കേന്ദ്രഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചമൂലം കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും ബ്ലേഡ് മാഫിയകളുടെ ഭീഷണിയുംമൂലം രണ്ടുലക്ഷത്തിലധികം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. യുപിഎ ഭരണകാലത്ത് അഴിമതിക്കും ദുര്‍നയങ്ങള്‍ക്കുമെതിരെ വാതോരാതെ പ്രസംഗിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഏതൊക്കെ കാര്യങ്ങളെ തങ്ങള്‍ എതിര്‍ത്തിരുന്നോ അവയൊക്കെ പതിന്മടങ്ങ് ശക്തമായി തുടരുകയാണ്. രാജ്യത്തെയാകെ കാവി പുതപ്പിക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും കാവിവല്‍ക്കരണം നടക്കുന്നു. അതല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു നടപടിയുമില്ല.ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പതിറ്റാണ്ടുകളായി തുടരുകയാണ്. കേരളത്തിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പരമ ദരിദ്രരാണ്. അവര്‍ക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമി എന്നത് ഇന്നും സ്വപ്നംമാത്രമാതി അവശേഷിക്കുന്നു. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സ് കൃഷിക്കാരിലും കുടികിടപ്പുകാരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അവര്‍ അന്തിയുറങ്ങിയ മണ്ണില്‍നിന്ന് അവരെ പിന്നീടാരും ആട്ടിയോടിച്ചില്ല. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ അവരെ മണ്ണിന്റെ ഉടമകളാക്കി. ഇന്ത്യക്കാകെ മാതൃകയായ നിയമനിര്‍മാണം നടത്തിയിട്ടും കേരളത്തിനപ്പുറം ബംഗാളും ത്രിപുരയും ഒഴികെ മറ്റൊരു സംസ്ഥാനത്തിനും ആ പാത പിന്തുടരാനായില്ല. ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട മിച്ചഭൂമി ഭൂമാഫിയകള്‍ക്ക് യഥേഷ്ടം കൈകാര്യംചെയ്യാന്‍ പാകത്തില്‍ നിലവിലുള്ള ഭൂനിയമംതന്നെ അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കോര്‍പറേറ്റുകളും ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ചേര്‍ന്ന് ഭൂമി വെട്ടിപ്പിടിക്കുന്നതിന് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. കര്‍ഷക- കര്‍ഷകത്തൊഴിലാളി ജനവിഭാഗങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് ഇന്നത്തെ ഭരണാധികാരികള്‍. അവരുടെ മൂടിക്കെട്ടിയ കണ്ണ് തുറപ്പിക്കാന്‍ അതിശക്തമായ പോരാട്ടമല്ലാതെ മറ്റു മാര്‍ഗവുമില്ല. കര്‍ഷകത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം ആദ്യം അംഗീകരിക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. കേരളത്തില്‍ ഇന്ന് കിട്ടുന്ന അംഗീകാരവും സുരക്ഷിതത്വവും ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും നേടിയെടുക്കാനുള്ള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. അതിനുവേണ്ടി വസ്തുതാപരമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കാന്‍ അരലക്ഷത്തോളം പേരാണ് ഭരണസിരാകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. കേരളത്തില്‍പ്പോലും എത്രയോപേര്‍ ഇനിയും ഭൂരഹിതരും ഭവനരഹിതരുമാണെങ്കില്‍ ഭൂനിയമത്തിന്റെ ഒരാനുകൂല്യവും നേടാനാകാത്ത ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിയൊന്നു ചിന്തിക്കൂ.കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുന്നതിന് പരിഹാരം കാണാന്‍ കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും കൃഷിക്കാരന് ഭൂമി നല്‍കുകയും കൃഷി ലാഭകരമാക്കാനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുകയും വേണം. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണം. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശയോടൊപ്പം അതിന്റെ 50 ശതമാനം കൂടെ വര്‍ധിപ്പിച്ച് താങ്ങുവില പ്രഖ്യാപിച്ചാലേ കൃഷിക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാകൂ. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകാതെ വരുമ്പോള്‍ കര്‍ഷകര്‍ ബ്ലേഡ് മാഫിയകളില്‍നിന്ന് കൂടിയ പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്യുന്നു. വിളകള്‍ക്ക് ന്യായവില ലഭിക്കാതെ വരുമ്പോള്‍ കടക്കെണിമൂലവും ബ്ലേഡ് മാഫിയക്കാരുടെ ഭീഷണിമൂലവും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനം ബുദ്ധിമുട്ടിലാണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാനും വിലക്കയറ്റം തടയാനുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങി സിവില്‍സപ്ലൈസ് വഴി ന്യായവിലയ്ക്ക് നല്‍കിയിരുന്നു. നമ്മുടെ രാജ്യത്ത് എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുകയാണ്. അവ ഉപയോഗശൂന്യമാകുമ്പോള്‍ നശിപ്പിച്ചുകളയുന്ന പ്രവണതയാണ് ഇപ്പോള്‍. അതിനു പരിഹാരമായി എഫ്സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി കുറഞ്ഞവിലയ്ക്ക് ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണം. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ന് നിലവിലുള്ള തുച്ഛമായ പെന്‍ഷന്‍പോലും എങ്ങനെ വിതരണം ചെയ്യാതിരിക്കാമെന്നാണ് സര്‍ക്കാരുകള്‍ ചിന്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും അറുതിവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം.ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ദേശീയതലത്തില്‍ ഇടതുപക്ഷ കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകള്‍ അവകാശദിനം ആചരിക്കുന്നതോടൊപ്പം സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയുംചെയ്യുന്നു. ദേശീയ പണിമുടക്കിനു മുന്നോടിയായി സെപ്തംബര്‍ ഒന്നിന്റെ അവകാശദിനവും വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു - on 31-August-2015 ദേശാഭിമാനി

കേരളത്തിലെ നവോത്ഥാന മുന്നേറ്റവും വര്‍ത്തമാനകാല ചര്‍ച്ചകളും - കോടിയേരി ബാലകൃഷ്ണന്‍

ശ്രീനാരായണഗുരുവിനെക്കുറിച്ച് പിണറായി വിജയനും സിപിഐ എമ്മിനും ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തിലെ പിന്നോക്കാദി ദളിത് വിഭാഗങ്ങള്‍ അവശത അനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എമ്മിനെതിരെ ചില സമുദായനേതാക്കള്‍ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ ഉണ്ടായി എന്ന പരിശോധനയും ചര്‍ച്ചയും അനിവാര്യമാകുന്ന അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കേരളീയ സമൂഹത്തിന്റെ സവിശേഷത മതേതരവും ജനാധിപത്യപരവുമായ ജീവിതക്രമത്തിന്റെ വികാസമാണ്. അതോടൊപ്പം, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലും വലിയ പുരോഗതിയുണ്ടായി. ഇത്തരം ജീവിതക്രമം കേരളത്തില്‍ വികസിച്ചതു സംബന്ധിച്ച് പലവിധ പ്രചാരണങ്ങളും നടക്കുന്നു. കേരളത്തിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം അതിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഏറ്റുമുട്ടിക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുകയാണ്. കേരളത്തിലെ ഫ്യൂഡല്‍ഘടന ജാതി- ജന്മി- നാടുവാഴിത്ത സംയുക്തമായാണ് നിലനിന്നത്. സാമൂഹികജീവിതത്തില്‍ ജാതിയുടെയും സാമ്പത്തികരംഗത്ത് ജന്മിത്വത്തിന്റെയും രാഷ്ട്രീയരംഗത്ത് നാടുവാഴിത്തത്തിന്റെയും മേല്‍ക്കോയ്മയാണ് നിലനിന്നത്. ഈ സവിശേഷ സാഹചര്യത്തെയാണ് ജാതി- ജന്മി- നാടുവാഴിത്തം എന്ന് ഇ എം എസ് വിശേഷിപ്പിച്ചത്. ജന്മിത്വവുമായി സന്ധിചെയ്തും അതിന്റെ സംരക്ഷകരായും സാമ്രാജ്യത്വശക്തികള്‍ നിലകൊണ്ടു. നാട്ടിന്‍പുറത്തെ സാമ്രാജ്യത്വത്തിന്റെ സഖ്യശക്തികളായി ജന്മിത്വം പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി നിരവധി പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവന്നു. പഴശ്ശിരാജാവും വേലുത്തമ്പിയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കാര്‍ഷികകലാപങ്ങള്‍ മലബാറില്‍ ഉള്‍പ്പെടെ രൂപപ്പെട്ടു. ജനകീയപോരാട്ടങ്ങളെ ബ്രിട്ടീഷുകാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തി. രാഷ്ട്രീയമായി ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ജന്മിത്വത്തെ താങ്ങിനിര്‍ത്തുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നു. ജാതീയതയ്ക്ക് അതീതമായുള്ള മിഷണറിമാരുടെയും മറ്റും ഇടപെടലുകള്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സഹായകമായി. മേല്‍മുണ്ട് കലാപംപോലുള്ള സമരങ്ങളുണ്ടായി. തെക്കന്‍ തിരുവിതാംകൂറില്‍ ജാതീയതയ്ക്കെതിരായി അയ്യാ വൈകുണ്ഠനെപ്പോലുള്ളവര്‍ രംഗത്തിറങ്ങി. പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ പിന്നീട് വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനു പിന്നില്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ചിന്തകള്‍ കടന്നുവന്നതോടെ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ വന്നു. വിദ്യാസമ്പന്നരായാലും ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവുണ്ടായി. ആധുനികമായ ഉല്‍പ്പാദനക്രമങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ നാട്ടില്‍ ഉയര്‍ന്നുവന്ന ചിന്തകള്‍ പുതിയ കാലഘട്ടത്തിനുസരിച്ച് വായിക്കപ്പെട്ടു. അദൈ്വത വേദാന്തംപോലുള്ള സിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എല്ലാം ഒരുപോലെയാണെങ്കില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ എന്തിന് എന്ന ചോദ്യത്തിലേക്ക് അത് വികസിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിലേക്ക് ശ്രീനാരായണഗുരു എത്തിയത് ഇത്തരം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ചട്ടമ്പിസ്വാമികളെയും അയ്യന്‍കാളിയെയുംപോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ ചോദ്യംചെയ്തതും നിലനില്‍ക്കുന്ന ജാതിഘടനയെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമസംഹിതകളെയുമായിരുന്നു. ഇവരാരുംതന്നെ പാശ്ചാത്യചിന്തകളോ ഭാഷയോ കൈവശമുള്ളവരായിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അക്കാലത്തെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ തങ്ങള്‍ ജീവിക്കുന്ന സമുദായത്തിന്റെമാത്രമല്ല സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളിലേക്കും ശ്രദ്ധയൂന്നി. അടിസ്ഥാന ജനവിഭാഗത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ആശയങ്ങള്‍ സവര്‍ണവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്ഥിതിയാണുണ്ടായത്. ഉത്തരേന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്നാണ് കേരളത്തിലെ നവോത്ഥാനം ഉയര്‍ന്നുവന്നത്. 1918ല്‍ തിരുവിതാംകൂറില്‍ സ്വന്തമായി കാറുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു ഈഴവസമൂഹത്തില്‍ ജനിച്ച ആലമ്മൂട് ചാന്നാര്‍. അദ്ദേഹം വൈക്കത്ത് കാറില്‍ യാത്രചെയ്യുന്ന സ്ഥിതി സി കേശവന്‍ ജീവിതസമരം എന്ന ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നുണ്ട്. ""ആ പ്രതാപമൊന്നും ഈ ക്ഷേത്രം റോഡ് വകവച്ചു കൊടുത്തിരുന്നില്ല. ചാന്നാരുടെ കാര്‍ നടയുടെ കിഴക്കുവശത്ത് വന്നാല്‍ ചാന്നാര്‍ ഇറങ്ങിക്കൊള്ളണം. വടക്കുവശത്തെ ഊടുവഴികളില്‍ക്കൂടി ചാന്നാര്‍ കൊടികളെല്ലാം താഴ്ത്തി പതുങ്ങി ഹൈസ്കൂളിനടുത്ത് വന്ന് കാറില്‍ വീണ്ടും കയറിക്കൊള്ളണം.'' ആളുകള്‍ എത്ര സമ്പന്നനാണെങ്കിലും ജാതീയതയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിരുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. അക്കാലത്തെ ഈ സമൂഹത്തെ കണ്ടാണല്ലോ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചത്. അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ലോകത്ത് തളയ്ക്കപ്പെട്ടതായിരുന്നു പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ജീവിതം. കേരളത്തിലെ ജാതിഘടനയിലുള്ള സവിശേഷതയും അതുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ആചാരസമ്പ്രദായങ്ങളും സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്തകള്‍ രൂപപ്പെടുത്തി. മാതാപിതാക്കളും കുട്ടികളുമെന്ന ആധുനിക കുടുംബ കാഴ്ചപ്പാടുകള്‍ കടന്നുവന്നതോടെ നിലനില്‍ക്കുന്ന സമ്പ്രദായത്തോട് എതിര്‍പ്പുകള്‍ രൂപപ്പെട്ടു. അക്കാലത്തെ സ്ഥിതിയെപ്പറ്റി മന്നത്ത് പത്മനാഭന്‍ ഇങ്ങനെ എഴുതുന്നുണ്ട്: ""അക്ഷരാഭ്യാസം സിദ്ധിക്കാത്ത നിര്‍ധനായ ഒരു ഉണ്ണിനമ്പൂതിരി സര്‍. സി ശങ്കരന്‍നായരെ കണ്ടാലും എഴുന്നേല്‍ക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാല്‍ ശങ്കരന്‍നായര്‍ക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.'' (മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍). നമ്പൂതിരി സമുദായത്തിലാകട്ടെ ഇളയവര്‍ക്ക് സ്വസമുദായത്തില്‍നിന്ന് വിവാഹം പാടില്ലെന്ന ആചാരമാണ് നിലനിന്നത്. സ്ത്രീകള്‍ക്ക് ആചാരബന്ധിതമായ നിയമങ്ങളാല്‍ പുറത്തിറങ്ങാന്‍പോലും പറ്റാത്ത സാഹചര്യവും. വിധവകളായാല്‍ മരണത്തിന് തുല്യമായ ജീവിതമാണ് വിധിക്കപ്പെട്ടത്.നമ്പൂതിരിമാരിലെ ഇളയ അംഗങ്ങള്‍ക്ക് അനുഭവിക്കേണ്ട പ്രയാസവും സ്ത്രീകള്‍ സവിശേഷമായി നേരിട്ട പ്രശ്നങ്ങളും നവോത്ഥാന ആശയങ്ങളെ ഉണര്‍ത്തി. യോഗക്ഷേമസഭ സ്ത്രീകളുടെ പാരതന്ത്ര്യത്തിന് എതിരായാണ് ശബ്ദിച്ചത്. സമൂഹത്തില്‍ നിലനിന്ന ദുരാചാരങ്ങള്‍ക്കെതിരായ സമരമായി അത് വളര്‍ന്നുവന്നു. കീഴാള ജനവിഭാഗത്തില്‍ രൂപപ്പെട്ടുവന്ന ജാതീയതയ്ക്കെതിരായ ചിന്തകളും ആശയങ്ങളും ഇത്തരം വിഭാഗങ്ങളിലും നവോത്ഥാന ആശയങ്ങള്‍ വളര്‍ത്തി. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്ത ഇക്കാലത്ത് വളര്‍ന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിനും പ്രാദേശിക ഭാഷാപഠനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനം പ്രധാനമായും മുന്നോട്ട് വച്ചത്. ഓത്തുപള്ളികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുവരെ വലിയ സമരം നടക്കുകയുണ്ടായി. ഖുര്‍ആന്‍ മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതും ഇത്തരം സമരങ്ങളിലൂടെയായിരുന്നു. മക്തി തങ്ങളേയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയേയും സി എന്‍ അഹമ്മദ് മൗലവിയേയുംപോലുള്ള നവോത്ഥാന ചിന്തകര്‍ നായകസ്ഥാനത്തെത്തി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ സാര്‍വദേശീയ തര്‍ക്കങ്ങളും പ്രാദേശികവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സജീവമായത്. ചില സഭകള്‍തന്നെ ഇത്തരം സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ടു. പൊയ്കയില്‍ യോഹന്നാനും പാമ്പാടി ജോണ്‍ ജോസഫ് പോലുള്ളവരും ഇത്തരം പോരാട്ടങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു.നവോത്ഥാനചിന്തകള്‍ സാമൂഹികമണ്ഡലത്തില്‍ സജീവമാകുകയും അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെതന്നെ പ്രധാന അജന്‍ഡയായി ഉയരുകയും ചെയ്തു. 20-ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ദേശീയപ്രസ്ഥാനം കേരളത്തില്‍ ശക്തിപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളിലെ സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായി സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള സമ്മര്‍ദം ശക്തിപ്പെട്ടുവന്നു. എസ്എന്‍ഡിപിയിലൂടെ കടന്നുവന്ന ടി കെ മാധവന്റെ ഇടപെടലാണ് ഇത്തരം മാറ്റത്തിന് ഇടയാക്കിയത്. 1924ല്‍ വൈക്കം സത്യഗ്രഹം ഉണ്ടാകുന്നത് ഇതിന്റെ ഭാഗമായാണ്. വൈക്കം സത്യഗ്രഹത്തിലെ പ്രധാന മുദ്രാവാക്യം വൈക്കം ക്ഷേത്രത്തിന്റെ നാലുവഴികളും എല്ലാ വിഭാഗം ഹിന്ദു വിശ്വാസികള്‍ക്കും തുറന്നുകൊടുക്കണം എന്നതായിരുന്നു. വൈക്കം സത്യഗ്രഹത്തിന് വലിയ പിന്തുണ സംസ്ഥാനത്തും പുറത്തും ഉണ്ടായി. സവര്‍ണ വിഭാഗങ്ങളിലെ അക്കാലത്തെ ഉല്‍പ്പതിഷ്ണുക്കള്‍ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ ജാഥ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നടയായി സഞ്ചരിച്ചു. ഗാന്ധിജിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ പാര്‍ടിയുടെ സ്ഥാപകനേതാവായിരുന്ന കൃഷ്ണപിള്ളയുടെ നാടായ വൈക്കത്താണ് സമരം നടന്നത്. കൃഷ്ണപിള്ള ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സത്യഗ്രഹികളുടെ ത്യാഗങ്ങള്‍ താന്‍ നേരില്‍ക്കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്: ""ഈ സമരത്തിന് എന്തെല്ലാം കുറവുകളുണ്ടായാലും മലബാര്‍ ലഹളയ്ക്കുശേഷം കേരളത്തില്‍ ആദ്യമായി സംഘടിതരൂപത്തില്‍ നടത്തിയ ഒരു ദേശീയ സമരപരിപാടി എന്ന നിലയിലും കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും വളന്റിയര്‍മാരും നേതാക്കന്മാരും പങ്കെടുത്ത ഒരു പ്രസ്ഥാനമെന്ന നിലയിലും തിരുവിതാംകൂറിലെ ദുഷിച്ചതും ഏത് മര്‍ദനവിധാനങ്ങളും കൈക്കൊള്ളാന്‍ മടിയില്ലാത്ത രാജാധിപത്യത്തിനെതിരായ പ്രക്ഷോഭമെന്ന നിലയിലും ഈ സമരം നമ്മുടെ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ ഒരു ഉജ്വലമായ അധ്യായമാണ്.'' മലബാര്‍ ലഹളയ്ക്കുശേഷമുള്ള സംഘടിത ദേശീയ സമരപരിപാടി എന്നാണ് കൃഷ്ണപിള്ള ഇതിനെ വിലയിരുത്തിയത് എന്നോര്‍ക്കണം. നവോത്ഥാനസമരങ്ങളെ അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി ഏത് തരത്തിലാണ് കണ്ടിരുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് കൃഷ്ണപിള്ളയുടെ ഈ വിലയിരുത്തല്‍ (അവസാനിക്കുന്നില്ല) 01-September-2015

Sunday, August 30, 2015

ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം - ഡോ. എം ആര്‍ യശോധരന്‍




ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.

ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.

ഗുരുവിന്റെ ജാതിമീമാംസ

ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,

മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ

ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.

മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും

ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.

സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും

ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.

ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.

സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.

ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.

ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല

മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.

ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു

ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.

ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?

ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.

(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
ദേശാഭിമാനി - 30-August-2015
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.
ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.
ഗുരുവിന്റെ ജാതിമീമാംസ
ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,
മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ
ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.
മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും
ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.
സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും
ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.
ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.
സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.
ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.
ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല
മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.
ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു
ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.
ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?
ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.
(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
- See more at: http://www.deshabhimani.com/news-articles-all-latest_news-495746.html#sthash.pDAydbul.dpuf
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.
ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.
ഗുരുവിന്റെ ജാതിമീമാംസ
ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,
മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ
ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.
മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും
ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.
സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും
ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.
ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.
സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.
ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.
ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല
മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.
ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു
ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.
ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?
ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.
(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
- See more at: http://www.deshabhimani.com/news-articles-all-latest_news-495746.html#sthash.pDAydbul.dpuf
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.
ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.
ഗുരുവിന്റെ ജാതിമീമാംസ
ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,
മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ
ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.
മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും
ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.
സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും
ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.
ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.
സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.
ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.
ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല
മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.
ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു
ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.
ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?
ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.
(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
- See more at: http://www.deshabhimani.com/news-articles-all-latest_news-495746.html#sthash.pDAydbul.dpuf

മണ്ണ്: വികസനത്തിന്റെ യഥാര്‍ഥ ഇര - പ്രൊഫ. സി. രവീന്ദ്രനാഥ്


അന്താരാഷ്ട്ര മണ്ണ് വര്‍ഷം


ഭൂമിയിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ മണ്ണാണ്, വികസനത്തിന്റെ യഥാര്‍ഥ ഇര. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് 'മണ്ണ് നമ്മുടെ ജീവന്‍' എന്ന മുദ്രാവാക്യവുമായി 2015 നെ 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്.


ഭൂമുഖത്തെ മറ്റെല്ലാ ആവാസവ്യവസ്ഥകളും മണ്ണെന്ന മുഖ്യ ആവാസവ്യവസ്ഥയുടെ ഉപഘടകങ്ങളാണ്. അതിനാല്‍, മണ്ണ് മറ്റെല്ലാ ആവാസവ്യവസ്ഥകളുടെയും ജീവല്‍ സ്രോതസ്സായി മാറുന്നു. പക്ഷേ, ആധുനിക വികസനസങ്കല്‍പ്പമനുസരിച്ച് മണ്ണും ഒരു ചരക്കാണ്. മണ്ണ് ജീവനാണ് എന്ന വികസന സങ്കല്‍പ്പവും, മണ്ണ് ഒരു ചരക്കാണ് എന്ന വികസന സങ്കല്‍പ്പവും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2015 നെ യു.എന്‍.ഭക്ഷ്യകാര്‍ഷിക സംഘടന (FAO) 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്. 'മണ്ണ് എന്റെ ജീവന്‍' എന്ന ആശയമാണ് ഇതോടനുബന്ധിച്ച് ലോകമെങ്ങും പ്രചരിപ്പിക്കപ്പെടേണ്ടത്.

നീര്‍ത്തടങ്ങളിലൂടെയാണ് മണ്ണിന്റെ ആവാസവ്യവസ്ഥ ക്രമീകരിക്കപ്പെടുന്നത്. ഓരോ നീര്‍ത്തടവും ഓരോ ആവാസവ്യവസ്ഥയാണ്. ഇത്തരം ചെറു ആവാസവ്യവസ്ഥകളുടെ സമഷ്ടിയാണ് മണ്ണെന്ന ബൃഹദ് ആവാസവ്യവസ്ഥ. അതുകൊണ്ട് തന്നെ നീര്‍ത്തട സംരക്ഷണമാണ് മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പോംവഴി. എല്ലാ നീര്‍ത്തടങ്ങളിലേക്കും ജലമെത്തിക്കുന്നത് വനവും പുഴയും നീര്‍ച്ചാലുകളുമാണ്. അതിനാല്‍, വനവും പുഴയും മണ്ണിന്റെ ജീവല്‍സ്രോതസ്സുകളാകുന്നു. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. ഭാവിയുടെ കരുതലാണ് ജൈവകൃഷി.

അത്ഭുതവസ്തുവായ മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് കൃഷിയെ നിലനിര്‍ത്തുന്നത്. മേല്‍മണ്ണിലാണ് ഫലഭൂയിഷ്ഠിതയ്ക്കാവശ്യമായ ഘടകങ്ങള്‍ പലതുമുള്ളത്. അതിനാല്‍ മേല്‍മണ്ണ് നഷ്ടമാകുന്നതാണ് പ്രധാന കാര്‍ഷികപ്രശ്‌നം. കൃഷിയില്ലാത്ത മണ്ണ് വേരില്ലാത്ത വൃക്ഷം പോലെയാണ്.

നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവയാണ് മണ്ണിലെ മൂന്ന് പ്രധാന മൂലകങ്ങള്‍. മണ്ണില്‍ ദ്വിതീയ മൂലകങ്ങളും, വളരെ കുറഞ്ഞ അളവില്‍ ത്രിതീയ മൂലകങ്ങളുമുണ്ട്. മണ്ണിലെ എല്ലാ വിഭവങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്നത് മണ്ണിന്റെ പി.എച്ച്.മൂല്യം (അമ്ലക്ഷാരനില) ആണ്. പി.എച്ച്.മൂല്യം അല്‍പ്പം മാറിയാല്‍ പല കൃഷിയും തകരാറിലാകും. ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ രണ്ടര നൂറ്റാണ്ട് വേണ്ടിവരും.

കൃഷിയിറക്കുമ്പോള്‍ വിളകള്‍ മണ്ണില്‍നിന്ന് മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ വ്യത്യസ്ത തോതില്‍ വലിച്ചെടുത്തുപയോഗിച്ചാണ് ഇലകളും കായ്കളുമുണ്ടാകുന്നത്. വിളകളും സസ്യങ്ങളും മണ്ണില്‍നിന്ന് എത്രയളവ് അടിസ്ഥാന മൂലകങ്ങള്‍ വലിച്ചെടുക്കുന്നുവോ, അത്രകണ്ട് മൂലകങ്ങള്‍ മണ്ണില്‍ ചേരണം. അങ്ങനെ മണ്ണിലേക്ക് സൂക്ഷ്മമൂലകങ്ങളെ വീണ്ടും വീണ്ടും എത്തിക്കാനാണ് മണ്ണില്‍ കോടാനുകോടി സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിക്കുന്നത്. സസ്യങ്ങള്‍ മണ്ണില്‍നിന്ന് നൈട്രജന്‍ വലിച്ചെടുക്കുമ്പോള്‍, സൂക്ഷ്മജീവികള്‍ അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കി മണ്ണിന് നല്‍കും. അങ്ങനെയാണ് ഈ ചാക്രിയ പ്രക്രിയ പൂര്‍ത്തിയാകുന്നത്. ജൈവാംശമുണ്ടെങ്കില്‍ മാത്രമേ ഈ വൃത്തം പൂര്‍ത്തിയാകൂ.

ജൈവവൈവിധ്യത്താല്‍ ശ്രദ്ധേയമായ കേരളം, മണ്ണിന്റെ വൈവിധ്യത്താലും പ്രസിദ്ധമാണ്. വിസ്മയകരമായ നിലയില്‍ വൈവിധ്യമുള്ളതാണ് നമ്മുടെ മണ്ണ്. അതുകൊണ്ട് തന്നെ സംരക്ഷണത്തിലും പരിപാലനത്തിലും ഈ വൈവിധ്യം കൂടിയേ തീരൂ. മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം അതിനെ പരിപാലിക്കാന്‍. കേരളത്തില്‍ പ്രധാനമായും എട്ടിനം മണ്ണാണുള്ളത്. 1. വനമണ്ണ്, 2. മലയോര മണ്ണ്, 3. കറുത്ത പരുത്തി മണ്ണ്, 4. ചെമ്മണ്ണ്, 5. വെട്ടുകല്‍ മണ്ണ്, 6. കരിമണ്ണ്, 7. എക്കല്‍ മണ്ണ്, 8. തീരദേശ മണ്ണ്.

എല്ലാത്തരം മണ്ണിനും വിഭിന്ന ജീവജാലങ്ങള്‍ വാഴുന്ന അതിലോല ഘടനയാണുള്ളത്. വ്യത്യസ്ത ജൈവാവശിഷ്ടങ്ങള്‍ ലയിച്ചുചേര്‍ന്നും, വ്യത്യസ്ത സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ചും ഓരോ മണ്ണിനവും അത്യപൂര്‍വ്വ ജൈവസമൂഹമായി മാറുന്നു. ഇവിടെ കൃത്രിമ രാസവസ്തുക്കള്‍ക്ക് ഒരു സ്ഥാനവുമില്ല. മണ്ണിലെ ജൈവാംശവും അതിന്റെ ജലസംരക്ഷണശേഷിയും കാലാവസ്ഥയെ വരെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അങ്ങനെയുള്ള മണ്ണിനെ സ്‌നേഹിക്കുക, സംരക്ഷിക്കുക എന്നതാണ് ഈ ആവാസവ്യവസ്ഥയില്‍ ഒരംഗം മാത്രമായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായി കടമ.
(തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ.യാണ് ലേഖകന്‍) 

മാതൃഭൂമി  Aug 29, 2015 

പഞ്ചായത്ത് രാജും ആദിവാസികളും



സുഭാഷ് വി.എസ്
ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭരണഘടന ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ഇന്ത്യാ രാജ്യത്ത് വിഭാവനം ചെയ്യുകയും, അത് കേരളത്തില്‍ വിജയകരമായി നടപ്പാക്കുകയും ലോകത്തിന്റെ ജനശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി. ഈ ത്രിതല ഭരണ സംവിധാനത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ വളരെ ന്യൂനപക്ഷമായ 36 പട്ടികവര്‍ഗ സമുദായങ്ങളുടെ പങ്കാളിത്തമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ ജനസംഖ്യ 484839 (1.45%) ആണ്. പൊതുവേ കേരളം ചില മേഖലകളില്‍ ഇന്ത്യക്കും ലോകത്തിനും മാതൃകയാകുമ്പോഴും കേരളത്തിലെ ആദിവാസി ജനതയുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി പൊതു സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിറകിലാണ് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്തപ്പെടേണ്ടത് ആ രാജ്യത്തിലെ ഏറ്റവും ദാരിദ്യം അനുഭവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ ഉണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലാണ്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും അദ്ധ്യക്ഷ പദവി കൈക്കൊള്ളുവാന്‍ അവസരം നല്‍കിയത,് ആ ജനവിഭാഗങ്ങളുടെ നേതൃത്വപദവി ഉയര്‍ത്തുന്നതിനും, ഭരണ പങ്കാളിത്തത്തില്‍ ആ സമൂഹത്തിന്റെ പങ്ക് ഉറപ്പു വരുത്തുവാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ നരവംശശാസ്ത്രപരമായ രാഷ്ട്രീയ വിശകലനത്തിലും പഠനത്തിലും വെളിവാകുന്നത് വളരെ മേധാവിത്വമുള്ളതും ജനസംഖ്യാപരമായി ചെറുതുമായ ആദിവാസി സമുദായങ്ങളില്‍ നിന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിനിധികളുമുണ്ടായിട്ടുള്ളത് എന്നാണ്. അതായത് കേരളത്തിലെ 88000 (45.12%) ജനസംഖ്യയുള്ള പണിയ ആദിവാസി സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം 8 ഉം 25266 ജനസംഖ്യയുള്ള (16.49%) കുറിച്യ സമുദായത്തിന്റെ പ്രാതിനിധ്യം 41ഉം, 13.70% ഉള്ള മുള്ളുക്കുറുമരുടെ പ്രാതിനിധ്യം 36 ഉം ആണ്. കൂടാതെ ഒട്ടും പ്രാതിനിധ്യമില്ലാത്ത സമുദായങ്ങളുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആദിവാസി സമുദായങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളുടെ /സമൂഹങ്ങളുടെ പങ്കാളിത്തം അധികാരവികേന്ദ്രീകരണ പ്രക്രിയയിലും അസന്തുലിതമായി ഇന്നും നിലനില്‍ക്കുന്നു എന്നാണ്്. ഇതിനുള്ള പരിഹാരം സാമുദായികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയെന്നുള്ളതാണ്. മാത്രവുമല്ല കേരളത്തിലെ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ ജനസംഖ്യക്ക് ആനുപാതികമായി മണ്ഡലങ്ങള്‍ സംവരണം ചെയ്യാത്ത സാഹചര്യമുണ്ട്. ഇത് ഭരണഘടനയുടെ അനുഛേദം 243ന്റെ ലംഘനമാണ്.
ജഋടഅ (ജമിരവമ്യമവേ ഞമഷ
ഋഃലേിശെീി ീേ ടരവലറൗഹല അൃലമ)െ
കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 244(1) 'അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ പ്രകാരം പട്ടികവര്‍ഗ പ്രദേശങ്ങളുടെയും പട്ടിക ഗോത്രവര്‍ഗ പ്രദേശങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനുള്ള സംവിധാനം' കേരളത്തില്‍ ഇല്ല എന്നുള്ളതാണ്. 1970 കള്‍ വരെ വയനാട്, അട്ടപ്പാടി, ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവ ഭരണഘടനയുടെമേല്‍ അനുച്ഛേദം പ്രകാരം പട്ടികഗോത്രവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാവുന്ന ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ 1970 കള്‍ക്കു ശേഷം ആദിവാസി മേഖലകളിലേക്ക് കുടിയേറ്റം വ്യാപകമാവുകയും ഗോത്ര ജനതകളുടെ മണ്ണും വിശ്വാസങ്ങളും ആചാരങ്ങളും ഭാഷയും അധികാരവും മറ്റും നഷ്ടപ്പെടുന്ന സാമൂഹ്യ സാഹചര്യത്തിലേക്ക് വഴിമാറുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ പട്ടിക ഗോത്രവര്‍ഗ ഭരണമേഖലയായി പ്രഖ്യാപിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനമായത് ആ പ്രദേശത്ത് അധിവസിക്കുന്ന വിവിധ സമൂഹങ്ങളിലെ ജനസംഖ്യയില്‍ കൂടുതല്‍ ഗോത്ര വര്‍ഗ സമുദായങ്ങളുടെ ഭൂരിപക്ഷവും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും, സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ്. എന്നാല്‍ അത്തരത്തിലുള്ള ഗോത്രവര്‍ഗ ഭരണപ്രദേശങ്ങള്‍ കേരളത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജഋടഅ എന്നത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട നിയമപരവും രാഷ്ട്രീയവുമായ പ്രശ്‌നമാണ്.
പ്രശസ്ത പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ചാമ്പ്യനും ഭൂരിയ കമ്മറ്റിയുടെ ചെയര്‍മാനുമായ, ഭൂരിയ നിര്‍ദ്ദേശിച്ചതുപോലെ പട്ടിക ഗോത്രവര്‍ഗ ജനങ്ങളുടെ മാത്രമുള്ള പഞ്ചായത്ത് ഭരണസമിതി എന്ന സംവിധാനം ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ കൊണ്ടുവരികയെന്നുള്ളതാണ്. അതായത് പട്ടികവര്‍ഗ മേഖലകളിലുള്ള പഞ്ചായത്തിനകത്ത് ഭരണപരമായ പട്ടിക വര്‍ഗ പഞ്ചായത്ത് ഭരണ സംവിധാനം ഉറപ്പുവരുത്തുകയെന്നാണ്. ഇതുവഴി ആ ജനതയുടെ ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും നേതൃത്വപരമായ ഉയര്‍ച്ച ലക്ഷ്യമിടാനും സാധിക്കും.

പൊതുപണിമുടക്കിനായി രാജ്യം തയ്യാറെടുക്കുന്നു


എ കെ പത്മനാഭന്‍

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളാകെ മിക്കവാറും എല്ലാ മേഖലകളിലും എല്ലാ സംസ്ഥാനങ്ങളിലും സെപ്തംബര്‍ 2ന്റെ 24 മണിക്കൂര്‍ പൊതുപണിമുടക്കിനായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്ന നവലിബറല്‍ കടന്നാക്രമണങ്ങള്‍ക്കെതിരെ 1991നുശേഷം നടക്കുന്ന രാജ്യവ്യാപകമായ 16-ാമത് പൊതുപണിമുടക്കാണിത്. 11 കേന്ദ്ര ട്രേഡ് യൂണിയനുകളും ഒപ്പം ദേശീയ ഫെഡറേഷനുകളും ഒരു സംയുക്ത വേദിയില്‍ വന്നശേഷം നടക്കുന്ന നാലാമത്തെ പൊതുപണിമുടക്കുമാണിത്.
പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കി മാറ്റുന്നതിനുള്ള ആവേശകരമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് രാജ്യത്തിന്റെ നാനാകോണുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളാകെ സൂചിപ്പിക്കുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍
എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും തങ്ങളുടെ ദേശീയതല യോഗങ്ങള്‍ ചേരുകയും തനത് കാംപെയ്‌നും സംയുക്ത കാംപെയ്‌നും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ക്കും രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന തലങ്ങളിലും തങ്ങളുടെ സംഘടനാ യോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. അത്തരത്തിലുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും സംസ്ഥാന തലങ്ങളിലും മേഖലാതലങ്ങളിലുമുള്ള കണ്‍വെന്‍ഷനുകള്‍ വിജയകരമായി ചേരുന്നതിനിടയാക്കി.
സംസ്ഥാന കണ്‍വെന്‍ഷനുകള്‍
പശ്ചിമ ബംഗാളില്‍ നിന്നാരംഭിച്ച് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കണ്‍വെന്‍ഷനുകള്‍ ചേരുകയും രാജ്യവ്യാപക പണിമുടക്കില്‍ അണിനിരക്കാന്‍ സംസ്ഥാനത്തെ യൂണിയനുകളോടും ഫെഡറേഷനുകളോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. ഈ കണ്‍വെന്‍ഷനുകളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തത് അവയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ആവേശം ഉയര്‍ത്തി.
ഈ കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു സംഭവവികാസം സംസ്ഥാനതല സംഘടനകളുടെ പങ്കാളിത്തമാണ്, അവയില്‍ ഏറെയും പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുമായി ബന്ധപ്പെട്ടവയാണ്. ശിവസേന, തെലങ്കാന രാജ്യസമിതി, തെലുഗുദേശം, എംഡിഎംകെ, ഡിഎംഡികെ, തമിഴ്‌നാട്ടിലെ വിസികെ, ഝാര്‍ഖണ്ഡിലെ ജെഎംഎം എന്നിവയുടെ ട്രേഡ് യൂണിയന്‍ വിഭാഗങ്ങളും അവയുടെ നേതൃത്വത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്നതാണ് ഇവ. സംഘടനകള്‍. കേരളത്തില്‍ സംസ്ഥാനത്തെ ഭരണകക്ഷികളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ എല്ലാ പ്രാദേശിക ട്രേഡ് യൂണിയനുകളും 2009നുശേഷം ദേശീയ പണിമുടക്കുകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതലങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമില്ലാത്തവയും എന്നാല്‍ തമിഴ്‌നാട്ടിലെ വര്‍ക്കിങ് പീപ്പിള്‍സ് കൗണ്‍സിലിനെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയോ വ്യക്തികളുടെ നേതൃത്വത്തിലുള്ളവയോ ആയ സംഘടനകളും ഈ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ യൂണിയനുകള്‍
ജൂലൈ 25നു ബംഗലൂരുവില്‍ ചേര്‍ന്ന പബ്ലിക് സെക്ടര്‍ എംപ്ലോയീസ് യൂണിയനുകളുടെ കണ്‍വെന്‍ഷന്‍ രാജ്യമാസകലമുള്ള യൂണിയനുകളുടെ പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. എല്ലാ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളോടും അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുള്ള യൂണിയനുകളും പുറകെ ബംഗലൂരുവിലെ പൊതുമേഖലാ യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭ മുന്നണിയും ഹൈദരാബാദിലെ പൊതുമേഖലാ ട്രേഡ് യൂണിയന്‍ ഏകോപന സമിതിയും പങ്കെടുത്തു. 28 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള 287 പ്രതിനിധികള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ഒരു പ്രമേയം ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. പൊതുമേഖലാ തൊഴിലാളികളുടെ 12 ഇന അവകാശപത്രിക അംഗീകരിച്ച കണ്‍വെന്‍ഷന്‍ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഐടിയു അഫിലിയേഷനുള്ള യൂണിയനുകള്‍ ചില സഹോദര യൂണിയനുകളുമായി ചേര്‍ന്ന് ജൂണ്‍ 22ന് ഹൈദരാബാദില്‍ ഒരു യോഗം ചേര്‍ന്നു. 50ല്‍ ഏറെ യൂണിറ്റുകളില്‍നിന്നായി 157 പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമായിരുന്നു അത്.
സംസ്ഥാനതല വര്‍ക്ക്‌ഷോപ്പുകളോ കണ്‍വെന്‍ഷനുകളോ ഒട്ടേറെ പൊതുമേഖലാ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിലായി നടത്തുകയുണ്ടായി.
സെക്ടറല്‍ കണ്‍വെന്‍ഷന്‍
ജൂലൈ 11ന് നാഗപൂരില്‍ എല്ലാ പ്രമുഖ ഫെഡറേഷനുകളുടെയും നേതൃത്വത്തില്‍ കല്‍ക്കരിത്തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുന്നതിന് തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക - മേഖലാ കണ്‍വെന്‍ഷനുകളും ചേര്‍ന്നു.
തുറമുഖങ്ങള്‍
പോര്‍ട്ട് ആന്റ് ഡോക് വര്‍ക്കേഴ്‌സിന്റെ അഞ്ച് ദേശീയ ഫെഡറേഷനുകളുടെ ഏകോപന സമിതി തുറമുഖതൊഴിലാളികള്‍ക്കിടയില്‍ കാപെയ്ന്‍ പ്ലാന്‍ ചെയ്യുന്നതിനായി ജൂണ്‍ 21ന് പാരദ്വീപില്‍ യോഗം ചേര്‍ന്നു. വീണ്ടും ആഗസ്ത് 8, 9 തീയതികളില്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് പണിമുടക്കിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് അവലോകനം നടത്തുകയും എല്ലാ ഘടക യൂണിയനുകളോടും മാനേജ്‌മെന്റുകള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രചാരണത്തിനായുള്ള വിശദമായ പരിപാടിക്ക് രൂപം നല്‍കി.
പെട്രോളിയം തൊഴിലാളികള്‍
പെട്രോളിയം സെക്ടര്‍ തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകള്‍ ആഗസ്ത് 18ന് ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. എല്ലാ പ്രമുഖ എണ്ണ - പ്രകൃതി വാതക കമ്പനികളെയും പ്രതിനിധാനം ചെയ്യുന്ന ട്രേഡ് യൂണിയനുകള്‍ ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിഐടിയുവിന്റെയും എഐടിയുസിയുടെയും ഐഎന്‍ടിയുസിയുടെയും നേതാക്കള്‍ നയിക്കുന്ന ഫെഡറേഷനുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യത്തോടുകൂടി ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ടെലികോം തൊഴിലാളികള്‍
ബിഎസ്എന്‍എല്‍നെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് ദ്വിദിന പണിമുടക്ക് നടത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കിന് പൂര്‍ണമായും തയ്യാറെടുത്തിരിക്കുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എല്ലാ സംഘടനകളും സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്‍കി; സുസംഘടിതമായ കാംപെയ്‌നുകള്‍ നടത്തുകയുമാണ്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട്
തൊഴിലാളികള്‍
റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഈ പണിമുടക്കില്‍ കൂട്ടത്തോടെ പങ്കെടുക്കും. സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും സ്വയം തൊഴില്‍ രംഗത്തെയും തൊഴിലാളികള്‍ വന്‍തോതില്‍ പങ്കെടുത്ത ഏപ്രില്‍ 30ന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ വിജയകരമായ രാജ്യവ്യാപക പണിമുടക്കിനെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ ആഗസ്ത് 4ന് ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷന്‍ അരുണാചല്‍പ്രദേശും മണിപ്പൂരും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര യൂണിയനുകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സെപ്തംബര്‍ രണ്ടിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വൈദ്യുതി തൊഴിലാളികള്‍
വൈദ്യുതി ജീവനക്കാരുടെയും എന്‍ജിനീയര്‍മാരുടെയും ദേശീയ ഏകോപന സമിതി പുതിയ വൈദ്യുതി ബില്ലിനെതിരെ രാജ്യവ്യാപകമായ കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മനുഷ്യാവകാശം എന്ന നിലയില്‍ വൈദ്യുതിയുടെ ഡിമാന്‍ഡുകള്‍ക്ക് ഈ ബില്ല് മരണമണി മുഴക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഊര്‍ജം ലഭ്യമാകുന്നത് ഈ ബില്ല് നിയമമാകുന്നതോടെ ഇല്ലാതാകും. പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പണിമുടക്ക് നടത്താന്‍ എന്‍സിസിഒഇഇഇ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പട്ടികയില്‍ അത് ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നു.
കേന്ദ്ര - സംസ്ഥാന ജീവനക്കാര്‍
പൊതുപണിമുടക്ക് ശക്തമായ പ്രതിഷേധ ദിനമായി മാറ്റുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ രാജ്യവ്യാപകമായി കാംപെയ്ന്‍ നടത്തുകയാണ്. തപാല്‍, ആദായനികുതി, ആഡിറ്റ് ആന്റ് അക്കൗണ്ട്‌സ് തുടങ്ങി എല്ലാ വകുപ്പുകളിലെയും എല്ലാ വിഭാഗം ജീവനക്കാരെയും അണിനിരത്താനുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം അഖിലേന്ത്യാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ ജൂലൈ 11ന് ഔപചാരികമായ തീരുമാനമെടുത്തശേഷം പണിമുടക്കില്‍ ജീവനക്കാരെ അണിനിരത്താന്‍ നേതാക്കള്‍ പര്യടനത്തിലാണ്. പല സംസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്.
ഡിഫെന്‍സ് ജീവനക്കാര്‍
പ്രതിരോധ വകുപ്പിലെ സിവിലിയന്‍ ജീവനക്കാര്‍ പണിമുടക്കിനായി പൂര്‍ണമായ തയ്യാറെടുപ്പു നടത്തുകയാണ്. ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷനും ഐഎന്‍ടിയുസിയുടെയും ബിഎംഎസിന്റെയും നേതൃത്വത്തിലുള്ള ഫെഡറേഷനുകളും തൊഴിലാളികളോട് പണിമുടക്കാന്‍ സംയുക്തമായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ആഗസ്ത് 4 മുതല്‍ 6 വരെ മൂന്നു ഫെഡറേഷനുകളും തനതായി പണിമുടക്ക് ബാലറ്റ് എടുത്തിരിക്കുകയാണ്.
ധനകാര്യമേഖല
സെപ്തംബര്‍ 2ന്റെ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കാന്‍ ബാങ്കിങ് - ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ യൂണിയനുകള്‍ പതിവുപോലെ സജീവമായി തയ്യാറെടുക്കുകയാണ്. റിസര്‍വ് ബാങ്കിലെയും നബാര്‍ഡിലെയും ജീവനക്കാരും പണിമുടക്കിലായിരിക്കും.
സ്‌കീം തൊഴിലാളികള്‍
അംഗന്‍വാടി മേഖലയില്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ എല്ലാ ഫെഡറേഷനുകളും സംയുക്തമായി തീരുമാനിച്ചിരിക്കുകയാണ്. സ്‌കീം തൊഴിലാളികളോടുള്ള ഗവണ്‍മെന്റിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമായി പണിമുടക്കിനെ മാറ്റാനുള്ള കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, എന്‍സിഎല്‍പി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ പ്രചാരണം നടക്കുന്നതായാണ്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സംഘടിതരംഗത്തെ തൊഴിലാളികള്‍ അസംഘടിത രംഗങ്ങളിലെ വലിയ വിഭാഗം തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാര്‍ക്കും എല്ലാ വിഭാഗങ്ങളിലുമുള്ള അധ്വാനിക്കുന്നവര്‍ക്കുമൊപ്പം പണിമുടക്കിന് തയ്യാറെടുക്കുകയാണ്.
വീടുവീടാന്തരമുള്ള കാംപെയ്‌നുകള്‍, പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍, പന്തംകൊളുത്തി പ്രകടനങ്ങള്‍ എന്നിവയെല്ലാം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരികയാണ്; സ്ത്രീ-പുരുഷന്മാരുടെ വമ്പിച്ച പങ്കാളിത്തത്തോടുകൂടി ആയിരക്കണക്കിന് തൊഴിലിടങ്ങളിലെ യോഗങ്ങള്‍ നടന്നുവരുന്നു. പല കേന്ദ്രങ്ങളിലും പൊതുപണിമുടക്ക് സമ്പൂര്‍ണ ഹര്‍ത്താലായി മാറും.
രാജ്യം മുന്നോട്ട്
രാജ്യമാകെ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നാം കണ്ടു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 69-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ മഹനീയ ലക്ഷ്യങ്ങളും ആയിരക്കണക്കായ നമ്മുടെ രക്തസാക്ഷികളുടെയും കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടുകൊണ്ട് ജയില്‍വാസം അനുഭവിച്ചിരുന്ന ദശലക്ഷക്കണക്കിനാളുകളുടെയും സ്വപ്‌നങ്ങളും ഇന്നും സാക്ഷാത്കരിക്കപ്പെടാനാകാതെ വിദൂര ലക്ഷ്യമായി സ്ഥിതി ചെയ്യുകയാണ്. എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്വാനിക്കുന്നവരുടെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തേണ്ടതാണ്.
പൊതുവായി അംഗീകരിക്കപ്പെട്ട അവകാശപത്രികയുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെയും നടത്തപ്പെടുന്ന സമരങ്ങളെയും ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ വമ്പിച്ച സമരമായി വികസിപ്പിക്കേണ്ടതുണ്ട്.
സെപ്തംബര്‍ രണ്ടിന്റെ ദേശവ്യാപകമായ പൊതുപണിമുടക്ക്, സമരങ്ങളുടെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായി അടയാളപ്പെടുത്തപ്പെടും. ഭരണവര്‍ഗ നയങ്ങള്‍ക്കെതിരായ അത്യുഗ്രന്‍ താക്കീതാകത്തക്കവിധത്തിലുള്ള വമ്പിച്ച പ്രക്ഷോഭമായി ഈ ഏകദിന പണിമുടക്ക് മാറും. രാജ്യത്തിന്റെ നയപരമായ പരിപ്രേക്ഷ്യത്തില്‍ മാറ്റം വരുത്താന്‍ നാം സമ്മര്‍ദം ശക്തിപ്പെടുത്തണം; അധ്വാനിക്കുന്ന ജനത ഒന്നാകെ അതിനായി അണിനിരക്കണം. -
ചിന്ത വാരിക 2015 ആഗസ്റ്റ്