Thursday, September 30, 2010

അനീതി മഴയായി പെയ്ത ദിനം


October 1, 2010
By dillipost
എഡിറ്റോറിയല്‍
വര: പ്രഭാ സഖറിയാസ്
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബാബ്റി മസ്ജിദ് കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് വിധി പറഞ്ഞു. 1989ല്‍ രേഖപ്പെടുത്തപ്പെട OOS No 1-4, 1989ന്റെ വിധിയാണ് ഇപ്പോള്‍ വന്നത്. ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്നതുള്‍പ്പെടെ കഴിഞ്ഞ അറുപത് വര്‍ഷമായി നിയമത്തിന്റേയും രാജ്യത്തിന്റേയും മുന്നിലുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നു പ്രധാനപ്പെട്ട നീരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഒന്ന്: രാമന്‍ ജനിച്ചത് ‘രാമജന്മഭൂമി’ എന്നറിയപ്പെടുന്ന സ്ഥലത്തു തന്നെ. രണ്ട്: തര്‍ക്കസ്ഥലത്ത് ‘ഒരു വലിയ ഹിന്ദു ആരാധനാലയം ഉണ്ടായിരുന്നു’. മൂന്ന്: ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളിലാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി നിര്‍മിച്ചത്. മുസ്ലിങ്ങള്‍ ബാബ്റി മസ്ജിദ് ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നില്ലായെന്നും, അതിന്റെ നിര്‍മിതി സാധാരണ പള്ളിയുടേതു പോലെയല്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. തര്‍ക്ക സ്ഥലം ഉള്‍പ്പെടുന്ന 2.7 ഏക്കര്‍ സ്‌ലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. പള്ളി നിന്നിരുന്നിടത്താണ് രാമന്‍ ജനിച്ചതെന്നും, അതുകൊണ്ട് തന്നെ രാമന്റെ ആരാധകര്‍ക്ക് പ്രാര്‍ത്ഥനയും പൂജയും നടത്താന്‍ അവകാശമുണ്ടെന്നും ചൂണ്ടി കാട്ടിയ കോടതി തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും, മറ്റു രണ്ടു ഭാഗങ്ങള്‍ നിര്‍മോഹി അവാരോ വിഭാഗത്തിനും, രാമലല്ല വിഭാഗത്തിനും നല്‍കണമെന്ന് പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ അതിനു വേണ്ടുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കാനും അതു വരെ നിജസ്ഥിതി തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എസ് യു ഖാന്‍ ജസ്റ്റിസ് ഡി വി ശര്‍മ, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മൂന്നക്ക ബഞ്ചിലെ ഭൂരിപക്ഷ അഭിപ്രായമെന്ന നിലയ്ക്കാണ് ഈ വിധി വന്നിരിക്കുന്നത്. ആയിരത്തില്‍ പരം പേജുകള്‍ വരുന്ന റിപോര്‍ട്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) 2003ല്‍ നടത്തിയ വിവാദ എക്സ്സ്കവേഷന്‍ റിപോര്‍ട്ട് വലിയ രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിക്കല്‍ കേസിലെ പ്രതിയായ മുരളി മനോഹര്‍ ജോഷിയുടെ മന്ത്രാലയത്തിന്റെ കീഴിലാണ് എഎസ്ഐ ഇങ്ങിനെയൊരു പഠന റിപോര്‍ട്ട് തെയ്യാറാക്കിയത്. 2003 ജൂണില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന് ഘടകവിരുദ്ധമായി രാമജന്മഭൂമി വാദത്തിന് തെളിവുകള്‍ നല്‍കാന്‍ തെയ്യാറാക്കിയതു പോലെയാണ് ഫൈനല്‍ റിപോര്‍ട്ട് എഎസ്ഐ തയ്യാറാക്കിയതെന്ന് അന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് പല ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഈ റിപോര്‍ട്ടിന്റെ ശാസ്ത്രീയതയും സമഗ്രതയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം കോടതിക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാം തൃണവത്ഗണിച്ചു കൊണ്ട് എഎസ്ഐ റിപോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി അയോധ്യയില്‍ അമ്പലമുണ്ടായിരുന്നുവെന്നും, അതിനാല്‍ പള്ളി പൊളിച്ചു മാറ്റിയ സ്ഥലം ഹിന്ദു സംഘടകള്‍ക്ക് വിട്ടുകൊടുക്കണമെന്നുമുള്ള ഈ വിധി ഇന്ത്യയുടെ (ലോകത്തിന്റെ തന്നെ) നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരു തീരാ കളങ്കമായിരിക്കുമെന്നതില്‍ ഒട്ടും സംശയമില്ല.
യാഥാര്‍ത്ഥ്യത്തിന്റേയും മിത്തിന്റേയും സീമകള്‍ പലയിടങ്ങളില്‍ ലംഘിക്കപ്പെട്ടു എന്നതും അങ്ങേയറ്റം ഉത്കണ്ഠാജനകമാണ്. ഇന്നലെ വരെ മിത്തിക്കല്‍ ഹീറോ ആയിരുന്ന രാമനെ കോടതി തന്നെ ചരിത്രപുരുഷനാക്കി മാറ്റിയിരിക്കുന്നു! അതായത്, സെക്യുലര്‍ ചരിത്ര രചന എന്ന ശാസ്ത്രീയധാരയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് വര്‍ഗീയ ചരിത്രകാരന്മാര്‍ക്കും, അവരുടെ രാഷ്ട്രീയ പദ്ധതികള്‍ക്കും നിയമത്തിന്റെ പരിരക്ഷയും സാധൂകരണവും നല്‍കിയിരിക്കയാണ് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍. രാമന്‍ ജീവിച്ചിരുന്നു എന്നതിനു പോലും യാതൊരു തെളിവുമില്ലാതിരിക്കെ തന്നെയാണ്, അദ്ദേഹം ജനിച്ച സ്ഥലം കൃത്യമായി ആദരണീയ കോടതി കണ്ടെത്തിയിരിക്കുന്നത്. ഹിന്ദു തീവ്രവാദികള്‍ പതിനെട്ടു വര്‍ഷം മുന്‍പ് പൊളിച്ചു നീക്കിയ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തു തന്നെയാണ് രാമന്‍ ജനിച്ചതെന്ന് കോടതി പറയുമ്പോള്‍, കത്തിവീഴുന്നത് പൂര്‍വ പിതാക്കന്മാര്‍ വിഭാവനം ചെയ്ത ആധുനിക ഇന്ത്യ എന്ന സങ്കല്പത്തിന്റെ കടയ്ക്കല്‍ തന്നെയാണ്.
ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. ‘മധുരാ, കാശി ബാക്കി ഹേ’ എന്നാണ് വര്‍ഗീയവാദികളുടെ മുദ്രാവാക്യം തന്നെ. വിധിയെ സ്വാഗതം ചെയ്ത ഹിന്ദു ഫാഷിസ്റ്റ് സംഘടനകളുടേയും കോണ്‍ഗ്രസിന്റേയും നിലപാടുകളും ആശങ്കാജനകമാണ്.
ഭരണകൂടവും പൊതുസമൂഹവും കൈവെടിയുമ്പോള്‍, നിയമം നീതിയുടെ കാവലാളാകുമെന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അശരണരുടെ വിശ്വാസമാണ്. ഒരുപറ്റം തീവ്രവാദികള്‍ക്കൊപ്പം ഭരണകൂടം കൂടി കക്ഷി ചേര്‍ന്നാണ് 1992ല്‍ ബാബ്റി മസ്ജിദ് ആധുനിക ഇന്ത്യയുടെ മനസാക്ഷിയെ സാക്ഷിനിര്‍ത്തി നാം പൊളിച്ചു മാറ്റിയത്. പത്തുവര്‍ഷത്തിനു ശേഷം, അതേ ഭരണകൂടത്തെ കക്ഷി ചേര്‍ത്ത്, അതേ സമൂഹ മനസാക്ഷിയെ സാക്ഷി നിര്‍ത്തി ഗുജറാത്തില്‍ ഹിന്ദു തീവ്രവാദികള്‍ ഇരകളെ മൃഗങ്ങളെ പോലെ വേട്ടയാടി. എന്നിട്ടും നിയമത്തില്‍ വിശ്വാസമര്‍പ്പിക്കുകയേ ഈ രാജ്യത്തെ വംശനാശ ഭീഷണി നേരിടുന്ന മതേതരവാദികള്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ, അടുത്ത ദുരന്തത്തിന് പത്തു വര്‍ഷം പോലുമെടുത്തില്ല. നിയമം തന്നെ ഒറ്റുകാരന്റെ വേഷം കെട്ടുമ്പോള്‍ അശരണര്‍ ഇനി എവിടെ പോയി നീതി യാചിക്കും എന്നതാണ് ചോദ്യം. കോടതിക്ക് ഒരു സലാം പറഞ്ഞ് നമുക്കെല്ലാം ഇനി പുറകോട്ടു നടക്കാം.

http://dillipost.in/?p=2219

മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ഉത്തരം തേടുമ്പോള്‍...കെ ടി കുഞ്ഞിക്കണ്ണന്‍

ഇന്ത്യയുടെ സമകാലീനരാഷ്‌ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും വിദ്വേഷകലുഷിതമാക്കുകയും ചെയ്‌ത ബാബറിമസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന് ഉത്തരം തേടേണ്ടത് തീര്‍ച്ചയായും ചരിത്രത്തില്‍നിന്നുതന്നെയാണ്. 464 വര്‍ഷത്തിലേറേ അയോധ്യയിലെ (പഴയ ഔധിലെ) മുസ്ളിം മതവിശ്വാസികള്‍ തലമുറകളായി ആരാധന നടത്തിപ്പോന്ന ബാബറി മസ്‌ജിദ് തകര്‍ത്തത് ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും പെരുംനുണകള്‍ ആവര്‍ത്തിച്ചു കൊണ്ടുമാണല്ലോ. ഇന്നിപ്പോള്‍ അതീവ സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്ന അയോധ്യാതര്‍ക്കം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് നിഷ്‌പക്ഷമനസ്‌കരായ ആളുകളെല്ലാം ആഗ്രഹിക്കുന്നത്. ബാബറിമസ്‌ജിദിനെ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയത് കൊളോണിയല്‍ ഭരണകാലത്തെ "ഭിന്നിപ്പിക്കുക, ഭരിക്കുക'' എന്ന രാഷ്‌ട്രതന്ത്രമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജ്വലിച്ചുയര്‍ന്ന ദേശീയബോധത്തെയും ജനകീയ ഐക്യത്തെയും വഴിതെറ്റിക്കാനും ശിഥിലീകരിച്ചുകളയാനുമുള്ള കൊളോണിയല്‍ തന്ത്രമാണ് ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. തീര്‍ച്ചയായും അതിന്റെ ചരിത്രപരമായ അടിവേരുകളും വര്‍ത്തമാനകാല പരിണതികളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തില്‍ ഇതിന് മുമ്പ് ഉയര്‍ന്നുവന്ന ആരാധനാലയതര്‍ക്കങ്ങള്‍ എങ്ങനെയാണ് പരിഹരിക്കപ്പെട്ടതെന്ന് സാമാന്യമായി സൂചിപ്പിച്ചുകൊണ്ട് മന്ദിർ‍-മസ്‌ജിദ് തര്‍ക്കത്തിന്റെ ചരിത്രപരമായ വിശദാംശങ്ങളിലേക്ക് കടക്കാം.

ജറുശലേം ദേവാലയവും കുരിശുയുദ്ധവും

ബാബറി മസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കം ലോകചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ആരാധനാലയ തര്‍ക്കങ്ങളില്‍ ആദ്യത്തേതല്ല. ലോകത്തിലെ ഏറ്റവും വിഖ്യാതവും സുദീര്‍ഘവുമായ തര്‍ക്കം നടന്നത് ജറുശലേം ദേവാലയത്തെ കേന്ദ്രീകരിച്ചാണല്ലോ. യൂറോപ്യന്‍ രാജ്യങ്ങളെയാകെ സ്വാധീനിച്ച നൂറ്റാണ്ടുകളോളം നീണ്ടുനിന്ന, വിശുദ്ധസമാധിപീഠത്തിനുവേണ്ടിയുള്ള തര്‍ക്കമാണ് ചരിത്രത്തില്‍ കുരിശുയുദ്ധമായി രേഖപ്പെടുത്തപ്പെട്ടത്.

എന്തായിരുന്നു അപരമതവിദ്വേഷത്തിന്റെ ഉന്മാദലഹരിയിലേക്ക് യൂറോപ്യന്‍ സമൂഹത്തെയാകെ തള്ളിവിട്ട കുരിശുയുദ്ധം? കുരിശുയുദ്ധത്തിന്റെ ഭൂമിശാസ്‌ത്രരാഷ്‌ട്രീയ (geopolitics) പഠനങ്ങളെല്ലാം പൊതുവായി സമ്മതിക്കുന്നതുപോലെ റോമാസാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രങ്ങളിലാണ് ജറുശലേം തര്‍ക്കവും ചരിത്രത്തിലെ ഏറ്റവും രക്തപങ്കലിമായ മതകലാപവും ജന്മമെടുക്കുന്നത്. ഇസ്ളാംമതം സ്വീകരിച്ച സെല്‍ജൂക്ക് തുര്‍ക്കികള്‍ സമീപപൂര്‍വദേശത്തേക്ക് നീങ്ങുകയും അവര്‍ മാന്‍സികെര്‍ട് യുദ്ധത്തില്‍ കിഴക്കന്‍ റോമാസാമ്രാജ്യത്വത്തിന്റെ ചക്രവര്‍ത്തിയെ തോല്‍പ്പിക്കുകയും ചെയ്‌തു. തുര്‍ക്കികള്‍ കോണ്‍സ്‌റ്റാന്റിനേപ്പിള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയോളം കാര്യങ്ങള്‍ വികസിച്ചു. ഈയൊരു ഘട്ടത്തിലാണ് പോപ്പ് ഉര്‍ബാന്‍ രണ്ടാമന്‍ അങ്ങേയറ്റം മതപരമായ വിദ്വേഷം പടര്‍ത്തിക്കൊണ്ട് രംഗത്തുവരുന്നത്. മാനവചരിത്രത്തിലെ ആദ്യത്തെ 'വിശുദ്ധയുദ്ധ' പ്രഖ്യാപനം നടത്തി പോപ്പ് ഉര്‍ബാന്‍ രണ്ടാമൻ‍. 1095ല്‍ അദ്ദേഹം വിശുദ്ധഭൂമി വീണ്ടെടുക്കുവാന്‍ ക്രിസ്‌ത്യാനികള്‍ ഒരു പുണ്യയുദ്ധത്തിന് തയാറാവണമെന്ന് ആഹ്വാനംചെയ്‌തു. 1096 ല്‍ പോപ്പ് ഫ്രാങ്കുകാരോട് നടത്തിയ അഭ്യര്‍ഥന നീചമായ വംശീയവികാരം ഇളക്കിവിടുന്നതായിരുന്നു.

അത്യന്തം ഭീകരമായ മതസ്‌പര്‍ധ വളര്‍ത്തുന്ന ഭാഷയില്‍ പോപ്പ് നടത്തിയ അഭ്യര്‍ഥന ഇതായിരുന്നു: "നിങ്ങള്‍ വിശുദ്ധ സമാധിപീഠത്തിലേക്കുള്ള പാതയില്‍ അണിനിരക്കുക, ആ നീചവര്‍ഗക്കാരുടെ പക്കല്‍നിന്നും പുണ്യഭൂമി പിടിച്ചെടുത്ത് നിങ്ങള്‍തന്നെ സൂക്ഷിച്ചുകൊള്ളുവിൻ‍''. വിശുദ്ധഭൂമി വീണ്ടെടുക്കാനുള്ള യുദ്ധം ഈശ്വരഹിതമാണെന്നായിരുന്നു പോപ്പിന്റെ ഉദ്ബോധനം. മതപരമായ ഭക്തിവിശ്വാസങ്ങളെയാകെ ഇളക്കിവിട്ടുകൊണ്ട് ക്രിസ്‌തുവിന്റെ ആത്മത്യാഗത്തിന്റെയും കുരിശാരോഹണത്തിന്റെയും മുഹൂര്‍ത്തങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു പുരോഹിതന്മാര്‍ ശ്രമിച്ചത്. ഭ്രാന്തമായ വിശ്വാസലഹരിയില്‍ ക്രിസ്‌തുദേവന്റെ കുരിശുമരണത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ കുരിശുകളുമേന്തി മതവിശ്വാസികള്‍ വിശുദ്ധഭൂമി വീണ്ടെടുക്കാനായി കൂട്ടത്തോടെ പുറപ്പെടുകയായിരുന്നു.

ആധുനിക മുതലാളിത്തത്തിന്റെ ജന്മത്തില്‍ ജറുശലേം ദേവാലയതര്‍ക്കവും കുരിശുയുദ്ധവും വഹിച്ച പങ്ക് നിര്‍ണായക പ്രാധാന്യമുള്ളതാണ്. യൂറോപ്പിനെ ബാധിച്ച മധ്യകാല അന്ധതയുടെ ഭ്രാന്തമായ പ്രവാഹഗതിയില്‍ തന്നെയാണ് ജറുശലേം ദേവാലയതര്‍ക്കവും ഒഴുകിപ്പോയതെന്നതാണ് ചരിത്ര യാഥാര്‍ഥ്യം. കുരിശുയുദ്ധത്തിനുപോയവരുടെ സഞ്ചാരവഴികളില്‍ വളര്‍ന്നുവന്ന വാണിജ്യകേന്ദ്രങ്ങള്‍ ആധുനികമുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് അനിഷേധ്യമാണല്ലോ. ജറുശലേം പ്രശ്‌നം അന്നുന്നയിക്കപ്പെട്ട തരത്തില്‍ ചരിത്രത്തിലൊരു തര്‍ക്കപ്രശ്‌നമായി തുടര്‍ന്നില്ല. യൂറോപ്യന്‍ നവോത്ഥാനവും ദേശരാഷ്‌ട്രങ്ങളുടെ ഉത്ഭവവും ജനാധിപത്യമുന്നേറ്റങ്ങളും അതിന്റെ തന്നെ പ്രത്യയശാസ്‌ത്രമായി വികസിച്ച മതേതരത്വവും മധ്യകാലിക യൂറോപ്പിനെക്കുരുതിക്കളമാക്കിയ മതാന്ധതയൊക്കെ കഴുകിക്കളയുകയാണുണ്ടായത്. ജറുശലേം ദേവാലയതര്‍ക്കത്തിന്റെ പരിഹാരം മതേതര ജനാധിപത്യപ്രയോഗത്തിലൂടെയാണ് യൂറോപ്യന്‍ സമൂഹം അതിജീവിച്ചത്. സാമൂഹ്യവിപ്ളവങ്ങള്‍ കൈവരുത്തുന്ന ജനസമൂഹങ്ങളുടെ മാനസികവും ചിന്താപരവും വിശ്വാസപരവുമായ മഹോന്നതികളിലൂടെ മധ്യകാല മതക്രൂരതകളെ മനുഷ്യസമൂഹം നേരിടുകയായിരുന്നു.

ബാബറിമസ്‌ജിദ് തകര്‍ക്കപ്പെടുന്നത് ഹിന്ദുവര്‍ഗീയവാദികള്‍ ഏറെക്കാലമായി നടത്തിപ്പോന്ന ഭ്രാന്തമായ പ്രചാരണങ്ങളുടെയും കടന്നാക്രമണപരമായ സംഘാടനത്തിന്റെയും അത്യുച്ചാവസ്ഥയിലായിരുന്നല്ലോ. ഹിന്ദുവര്‍ഗീയവാദികളുടെ ഹിംസ്രമായ രാഷ്‌ട്രീയ പ്രയോഗം മാത്രമല്ല ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ദാരുണമായ അവസ്ഥകൂടിയായിരുന്നു. മതനിരപേക്ഷതയുടെ വാചകക്കസര്‍ത്തുക്കള്‍ക്കിടയില്‍ ഇന്ത്യന്‍ഭരണകൂടം ഒളിപ്പിച്ചുവെച്ച വര്‍ഗീയതയായിരുന്നു ബാബറിമസ്‌ജിദിന്റെ തകര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത്. കര്‍സേവയെന്നപേരില്‍ അയോധ്യയില്‍ സമാഹരിക്കപ്പെടാന്‍പോകുന്ന വിധ്വംസകസേന ബാബറി മസ്‌ജിദ് നിലംപരിശാക്കുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ഭരണകൂടം അതിനെ തടയാന്‍ കാര്യക്ഷമമായി ഒന്നും ചെയ്‌തില്ല. ഇത്തരമൊരു ദുഷ്‌കൃത്യം സമൂഹശരീരത്തിലേല്‍പ്പിക്കാന്‍ പോകുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചോ വിരാമമില്ലാത്ത വര്‍ഗീയ കലാപങ്ങളെക്കുറിച്ചോ റാവുസര്‍ക്കാര്‍ ഗൌരവപൂര്‍വമായ ആലോചനകള്‍ക്ക് തയാറായില്ല. സങ്കുചിതമായ മതവികാരങ്ങളും വിശ്വാസഭ്രാന്തും ഇളക്കിവിട്ട് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നീചകൃത്യങ്ങളോട് ഒരര്‍ഥത്തില്‍ ഉദാസീനത പുലര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്‌തത്. ബാബറി മസ്‌ജിദ് പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുകയെന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നല്ലാതെ മറ്റെന്താണ് പറയുക. ചിലപ്പോള്‍ ഗുദ്ധഗതിക്കാരായ ആളുകള്‍ കരുതുന്നതുപോലെ അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തില്‍ സംഭവിച്ചുപോയ ഒരു ദുരന്തരത്തെ നേരിടുന്നതില്‍ വന്നുപോയ വീഴ്‌ച മാത്രമായിട്ട് ഇതിനെ കാണാനാവില്ല. ബാബറിമസ്‌ജിദിന്റെ നാശത്തെ തടയുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയാതെപോയത് അതിന്റെ മതേതരത്വം കൈയൊഴിയുന്ന നിലപാടുകള്‍ മൂലമായിരുന്നുവെന്നത് കാര്യങ്ങളെ യുക്തിപൂര്‍വവും സൂക്ഷ്‌മവുമായി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.

തര്‍ക്കങ്ങളുടെ ചരിത്രം

"സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്‌ട്രത്തെ തള്ളിവിട്ടു''വെന്ന് ജസ്‌റ്റിസ് ലിബര്‍ഹാന്‍ നിരീക്ഷിക്കുന്ന ബാബറിമസ്‌ജിദ് തകര്‍ച്ചയുടെയും തര്‍ക്കങ്ങളുടെയും ചരിത്രം എങ്ങനെയാണ് കൊളോണിയല്‍ ഭരണകൂടവും 1947ന്ശേഷം ഇന്ത്യന്‍ ഭരണകൂടവും മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കാന്‍ ആരാധനാലയ പ്രശ്‌നത്തെ ഉപയോഗിച്ചുവെന്നതിന്റെ ചരിത്രംകൂടിയാണ്. ബാബറി മസ്‌ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്‌ത്രപരിസരമൊരുക്കിയത് കൊളോണിയല്‍ ശക്തികളാണ്. ബ്രിട്ടീഷ് അധികാരത്തിന്റെ നെടുംതൂണുകളെ പിടിച്ചുലച്ച ഒന്നാംസ്വാതന്ത്ര്യസമരത്തിലെ ജനകീയ ഐക്യം കണ്ട് പരിഭ്രാന്തരായ കൊളോണിയല്‍ ഭരണാധികാരികളാണ് മസ്‌ജിദ് തര്‍ക്കത്തിന് വഴിമരുന്നിടുന്നത്.

ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രണോത്സുകമായ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് അയോധ്യ. ഹിന്ദു-മുസ്ളിം വ്യത്യാസമില്ലാതെ വൈദേശികര്‍ക്കെതിരെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നു പോരാടി. ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായ വാസനകള്‍ ജന്മമെടുക്കുന്നത് കണ്ട് ചാള്‍സ്‌ബാളിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ആശ്ചര്യം കൊള്ളുന്നുണ്ട്. ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമെഴുതിയ സവര്‍ക്കര്‍ ചാള്‍സ്‌ബാളിനെ ഉദ്ധരിക്കുന്നത് നോക്കുക; "അത്ര അത്ഭുതകരവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ത്തന്നെ വിരളമാണ്.'' ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരുമെല്ലാം ഒരുമിച്ച് വിപ്ളവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ, ഇന്ത്യന്‍വിപ്ളവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ലെന്നാണ് അക്കാലത്തെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1843 ല്‍ ഗവര്‍ണര്‍ ജനറലായിരുന്ന എല്ലന്‍ബറോ പ്രഭു വെല്ലിങ്ടണ്‍ പ്രഭുവിന് എഴുതിയ കത്തുതന്നെ ഇന്ത്യയില്‍ എങ്ങനെയാണ് മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കുവാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടതെന്നതിന് നല്ലൊരു തെളിവാണ്. "മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം.'' ഹിന്ദുക്കളെയും മുസ്ളിങ്ങളെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷുകാര്‍ക്കുള്ളത്. ഇരു മതപ്രത്യയശാസ്‌ത്രങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള വര്‍ഗീയ പ്രയോഗമായി വളര്‍ത്തുകയാണ് ബ്രിട്ടുഷുകാര്‍ ചെയ്‌തത്.

ഒന്നാം സാതന്ത്ര്യസമരം അടിച്ചമര്‍ത്തിയെങ്കിലും അതിലണിനിരന്ന ജനങ്ങളുടെ ഐക്യവും രണോത്സുകതയും ബ്രിട്ടീഷ് ഭരണാധികാരികളെ അത്ഭുതപ്പെടുത്തിയിരുന്നു. മതത്തെ മറ്റെന്തിനേക്കാളും വലുതായി കാണുന്ന ഒരേഷ്യന്‍സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള മാര്‍ഗമായി ബ്രിട്ടീഷുകാര്‍ മതബോധത്തെ ഇളക്കിവിടാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയൊരു ചരിത്ര സമ്മര്‍ദത്തിലാണ്. മതവിശ്വാസത്തിന്റെയും ദൈവചിന്തയുടെയും സാക്ഷാത്കാരമാണ് ആരാധന. ദൈവസാക്ഷാത്കാരത്തിന്റെയും സത്യാന്വേഷണത്തിന്റെയും വഴിയായി മതത്തെക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ആരാധനാലയങ്ങള്‍ക്ക് ജീവിതത്തില്‍ നിര്‍ണായകസ്ഥാനമാണുള്ളത്. ഈശ്വരഭക്തിയുടെയും സാക്ഷാല്‍ക്കാരത്തിന്റെയും കേന്ദ്രമാണ് അവര്‍ക്ക് ദേവാലയങ്ങൾ‍. അതുകൊണ്ടുതന്നെ ആരാധനാലയങ്ങളെ തര്‍ക്കപ്രശ്‌നമാക്കിയാല്‍ വിശ്വാസിസമൂഹങ്ങള്‍ തമ്മില്‍ ഒരിക്കലും അവസാനിക്കാത്ത കലാപങ്ങള്‍ ഉയര്‍ത്തിയെടുക്കുവാനാകുമെന്ന് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങള്‍ ആലോചിക്കുകയും ഇതിനായി ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയും ചെയ്‌തു. 1857 ലെ കലാപത്തിലെ ഹിന്ദു-മുസ്ളിം ഐക്യവും ഇന്ത്യക്കാരുടെ അസാമന്യമായ പോരാട്ടവീര്യവും കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ പഴയ റോമാസാമ്രാജ്യത്തിലെ രാഷ്‌ട്രതന്ത്രമായ‘Divide at embora’ (ഭിന്നിപ്പിച്ച് ഭരിക്കുക) എന്ന തന്ത്രം പരീക്ഷിക്കുവാന്‍ തുടങ്ങി. അങ്ങനെയാണ് ബാബറിമസ്‌ജിദ് നിലനില്‍ക്കുന്ന അയോധ്യ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തുവാനുള്ള കുത്സിതപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

ഹിന്ദുമുസ്ളിംജനങ്ങള്‍ മതപരമായ വാസനകളെയെല്ലാം മാറ്റിവെച്ച് ഐക്യപ്പെട്ട് ബ്രിട്ടനെതിരെ പട നയിച്ചപ്പോള്‍ അയോധ്യയിലെ നല്ലൊരു വിഭാഗം മഹന്തുക്കള്‍ ബ്രിട്ടീഷ് പാദസേവയുടെ ദൌത്യമാണ് നിര്‍വഹിച്ചത്. സവര്‍ക്കര്‍തന്നെ തന്റെ ഒന്നാംസ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള പുസ്‌തകത്തില്‍ ഗ്വാളിയോര്‍രാജാവ് ഉള്‍പ്പെടെ പിന്നീട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഹിന്ദുത്വപ്രസ്ഥാനത്തിന്റെ നേതൃത്വമായി വളര്‍ന്നുവന്ന പല നാടുവാഴിപ്രമാണിത്തശക്തികളും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സവര്‍ക്കറും പില്‍ക്കാലത്ത് ഇതേ രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്‌ത്രകാരനും പ്രയോക്താവുമായി പരിണമിച്ചുവെന്നത് വേറെ കാര്യം.

അയോധ്യയിലെ മഹന്തുക്കളെ പ്രീതിപ്പെടുത്തുവാനും മുസ്ളിംജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുവാനുമാണ് ബാബറി മസ്‌ജിദിന് മുന്നിലുള്ള ഭൂമി മഹന്തുക്കള്‍ക്ക് നല്‍കിയത്. അവിടെ വേലിയുയര്‍ത്തി പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി.

1859ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് പള്ളിയിലേക്കുള്ള വഴി വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നല്ലോ. വളരെ ആസൂത്രിതമായി ഹിന്ദു മുസ്ളിം ഭിന്നതയും സ്‌പര്‍ധയും വളര്‍ത്തിയെടുക്കുവാനുള്ള ബ്രിട്ടീഷ് നീക്കങ്ങളെ അതിജീവിക്കുവാന്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കുമിടയില്‍ സമവായവും സൌഹൃദവും ഉറപ്പിച്ച് നിര്‍ത്തുവാന്‍ നേതൃത്വം കൊടുത്ത അയോധ്യയിലെ ജനനേതാക്കളായിരുന്നു ഫൈസാബാദ് മൌലവിയും മഹന്ത് രാംചരണ്‍ദാസും. അഹമ്മദ്ഷാ മൌലവി എന്ന ഫൈസാബാദ് മൌലവി ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെയാകെ അണിനിരത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ആത്മീയനേതാവായിരുന്നു. അതേപോലെ മഹന്ത് രാംചരണ്‍ദാസും. ഇവര്‍ തമ്മിലെത്തിയ ധാരണയനുസരിച്ച് രാമഛത്രപുത്രയില്‍ ആരാധന നടത്തുവാന്‍ അവസരമൊരുക്കുകയും ബ്രിട്ടീഷുകാരുടെ വര്‍ഗീയവല്‍ക്കരണത്തിനുള്ള കുത്സിതമായ ശ്രമങ്ങളില്‍ വീണുപോകാതെ ഇരുസമുദായങ്ങളും സൌഹൃദപൂര്‍വം കഴിയാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ആരംഭിച്ചു. അയോധ്യയുടെ ഭുതകാല ചരിത്രത്തിലെ സമുദായ സൌഹൃദത്തിന്റെയും മതമൈത്രിയുടെയും നായകന്മാരായിരുന്ന ഈ രണ്ട് ആത്മീയനേതാക്കളെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു.

1858 മാര്‍ച്ച് 10നാണ് ഫൈസാബാദ് മൌലവിയെയും മഹന്ത് രാംചരണ്‍ദാസിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്. ഹിന്ദുക്കളും മുസ്ളിങ്ങളും ഒന്നിച്ച് നില്‍ക്കുന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന ചിന്തയാണ് ഈ രണ്ട് നീതിമാന്മാരെയും തൂക്കിലേറ്റാന്‍ കൊളോണിയല്‍ ശക്തികളെ നിര്‍ബന്ധിച്ചത്. അദമ്യമായ സ്വാതന്ത്ര്യബോധത്തിന്റെയും ജനകീയ ഐക്യത്തിന്റെയും സമരഭൂമിയായ പഴയ അയോധ്യയുടെ ഹൃദയത്തിന്റെ രണ്ടറകളെപോലെയായിരുന്നു അഹമ്മദ് ഷാ മൌലവിയും രാംചരണ്‍ദാസും. ബ്രിട്ടീഷുകാര്‍ ഈ രണ്ടുപേരെയും പ്രതികാരബുദ്ധിയോടെ വധിക്കുകയായിരുന്നു. അവരെ തൂക്കിലേറ്റിയ ആല്‍മരത്തെ അയോധ്യയിലെ ജനങ്ങള്‍ ആരാധിക്കുവാനും മതമൈത്രിയുടെയുംസ്വാതന്ത്ര്യബോധത്തിന്റെയും പ്രചോദനകേന്ദ്രമായി മാറ്റുകയും ചെയ്‌തതതോടെ മുറിച്ചുമാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിനും ജനസമൂഹങ്ങളുടെ സഹോദര്യത്തിനുംവേണ്ടി ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ആദ്യമായി തൂക്കിലേറ്റപ്പെട്ട രണ്ട് മഹോന്നതരുടെ രക്തസാക്ഷിത്വത്തിന്റെ മണ്ണാണ് അയോധ്യയും ഫൈസാബാദും.

ബാബറിമസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കി മാറ്റുവാനുള്ള ചരിത്രനിര്‍മിതി ആരംഭിക്കുന്നതുതന്നെ തോക്കുകൊണ്ടുമാത്രം ഇന്ത്യയില്‍ ഭരണം തുടരാനാവില്ലെന്ന ബ്രിട്ടീഷ് തിരിച്ചറിവില്‍നിന്നാണ്. ജയിംസ്‌മില്യനെപ്പോലുള്ള ഇന്തോളജിസ്‌റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് മതപരമായ വിഭാജ്യതയുടേതായ ചരിത്രനിര്‍മാണം ആരംഭിച്ചത്. 1813ല്‍ ബാബര്‍നാമയുടെ പരിഭാഷ ജോണ്‍ ലെയ്‌ഡന്‍ നിര്‍വഹിച്ചത് ഈയൊരു ദുഷ്‌ടലക്ഷ്യത്തോടെയായിരുന്നു. പഠാണികള്‍ക്കെതിരായ യുദ്ധത്തിനിടയില്‍ 1528 മാര്‍ച്ച് മാസത്തില്‍ ബാബര്‍ അയോധ്യയിലൂടെ കടന്നുപോയി എന്ന് ലെയ്‌ഡന്‍ വാദിച്ചു. ലെയ്‌ഡന്റെ വ്യാഖ്യാനങ്ങളെ പിന്‍പറ്റിയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ കെട്ടുകഥകള്‍ പടച്ചുവിട്ടത്. ലഖ്നോവിലെ റെസിഡന്റായിരുന്ന കര്‍ണല്‍സീമാനാണ് ബാബറിമസ്‌ജിദ് രാമജന്മഭൂമിയിലാണെന്ന വാദങ്ങളെ സാധൂകരിക്കുവാന്‍ ത്വരിതനീക്കങ്ങള്‍ നടത്തിയത്. 1867ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ ഒരു ചരിത്രം, സെറ്റില്‍മെന്റ് ഓഫീസറായിരുന്ന കര്‍ണല്‍ രചിച്ചു. ഇതിലദ്ദേഹം അയോധ്യയിലെ രാമജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രമുണ്ടായിരിക്കണമെന്ന് നിരൂപിക്കുന്നു. 1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കല്‍പ്പനപ്രകാരം പുരാതനമായൊരു ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നുണ്ടെന്ന് തട്ടിവിട്ടു. 1813ല്‍ ജോണ്‍ലെയ്‌ഡന്‍ പറയുന്നത് ബാബര്‍ അയോധ്യയില്‍ വന്നിട്ടുണ്ടാകാമെന്നുമാത്രമാണ്. എന്നാല്‍ കര്‍ണല്‍സീമാന്‍ പറയുന്നത് അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകാമെന്നാണ്. ഇങ്ങനെ ബ്രിട്ടീഷുകാരുടെ തോന്നലുകളും ഉഹാപോഹങ്ങളും ചരിത്രമാക്കി അവതരിപ്പിക്കപ്പെടുകയായിരുന്നു. അയോധ്യയെ തര്‍ക്കഭൂമിയാക്കി രാജ്യത്തെ വര്‍ഗീയതയിലേക്ക് നയിച്ച ബാബറിമസ്‌ജിദ് -രാമജന്മഭൂമി പ്രശ്‌നത്തിന് മജ്ജയും മാംസവും വെപ്പിച്ചത് ബ്രിട്ടീഷുകാരുടെ തോന്നലുകളും ഊഹാപോഹങ്ങളുമായിരുന്നു.

സ്വാതന്ത്ര്യാനന്തരം

ബാബറി മസ്‌ജിദ് പ്രശ്‌നത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് വര്‍ഗീയതയെ, പ്രത്യേകിച്ച് ഹിന്ദുവര്‍ഗീയതയെ പോഷിപ്പിക്കുന്നതും സഹായിക്കുന്നതുമായ ഇന്ത്യന്‍ഭരണകൂടത്തിന്റെ നയങ്ങളായിരുന്നു. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഭരണഘടന ഉദ്ഘോഷിക്കുന്ന മഹാവാക്യങ്ങള്‍ക്ക് പ്രയോഗക്ഷമമായ അര്‍ഥങ്ങളൊന്നും ഇന്ത്യന്‍ ഭരണകൂടം ഒരിക്കലും നല്‍കിയിട്ടില്ല. ഭരണകൂടമെന്നത് നിയമനിര്‍മാണ സംവിധാനമായ ലെജിസ്ളേച്ചറും നിയമനിര്‍വഹണ യന്ത്രമായ എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനമായ കോടതിയും എല്ലാം ചേര്‍ന്നതാണല്ലോ. വിഭിന്നവര്‍ഗീയശക്തികളെ മാറിമാറി പ്രീണിപ്പിക്കുകയും അവരെ സങ്കുചിതമായ രാഷ്‌ട്രീയതാല്‍പ്പര്യത്തിനുവേണ്ടി ഉപയോഗിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടാന്‍ നിന്നുകൊടുക്കുകയും ചെയ്‌തതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രംതന്നെ. ഹിന്ദു, മുസ്ളിം, ക്രിസ്‌ത്യൻ‍, സിഖ് വര്‍ഗീയതകളിലൂടെയെല്ലാം ഇത്തരമൊരു പരസ്‌പര സഹായബന്ധമാണ് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാലവും ഇത്തരമൊരു മതവര്‍ഗീയ പ്രീണനനയമാണ് തുടര്‍ന്നുപോന്നിട്ടുള്ളത്. അതില്‍തന്നെ ഭൂരിപക്ഷമതത്തിന്റെ പ്രതിനിധീകരണം അവകാശപ്പെടുന്ന ഹിന്ദുവര്‍ഗീയതയോട് കോണ്‍ഗ്രസ് കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയശക്തിയും ആര്‍എസ് എസിന്റെ സാംസ്‌കാരികശക്തിയും ഒന്നിച്ച് ചേരണമെന്ന ഗോള്‍വാക്കറുടെ രഹസ്യസ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടിട്ടുണ്ട്. ഗാന്ധിവധത്തിനുശേഷം ആര്‍ എസ് എസിന്റെ നിരോധനം ഒരുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. നെഹ്റു വിദേശത്തായ തക്കംനോക്കി ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചു. പിന്നീട് നെഹ്റുവിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് 1949 നവംബറില്‍ ആ തീരുമാനം പിന്‍വലിച്ചത്. 1949 ഡിസംബര്‍ 22ന് ബാബറിമസ്‌ജിദിനകത്ത് സീത-രാമവിഗ്രഹങ്ങള്‍ "സ്വയംഭൂവാ''കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ഒരു അവിശുദ്ധകൂട്ടുകെട്ടാണ്.

1947ന് ശേഷം വിഭജനത്തെത്തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ചണ്ഡവാതം ശമിച്ചുപോകുന്നതില്‍ പരിഭ്രാന്തരായവരാണ് മത മൈത്രിയുടെ പ്രവാചകനായ മഹാത്മാവിനെ വധിക്കുന്നത്. അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനവും ഉപേക്ഷിച്ചു. ഉപതെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ ബാബ രാഘവദാസ് എന്ന ഒരു സന്ന്യാസിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഇതേ ബാബരാഘവദാസ് ഉള്‍പ്പെട്ട (മറ്റുള്ളവര്‍ ഹിന്ദുമഹാസഭാ നേതാവ് ദിഗ് വിജയനാഥ്, ബാബറൂര്‍പത്നി) മൂന്നംഗസംഘമാണ് ബാബറിമസ്‌ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് മുന്നോടിയായ 9 ദിവസം നീണ്ടുനിന്ന അഖണ്ഡനാമപരിപാടിക്ക് കാര്‍മികത്വം വഹിച്ചത്. ഫൈസാബദ് ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായരുടെയും മുഖ്യമന്ത്രി ജി ബി പാന്തിന്റെയും സഹായത്തോടെയും അറിവോടെയുമായിരുന്നു 1949 ഡിസംബര്‍ 22ന് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. ഈ വിവരമറിഞ്ഞ നെഹ്റുവിന്റെ പ്രഥമപ്രതികരണം, മസ്‌ജിദിനകത്തുനിന്നും വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയുക എന്നതായിരുന്നു.

നെഹ്റുവിന്റെ വാക്കുകള്‍ പാലിക്കപ്പെട്ടില്ല. ബാബറിമസ്‌ജിദ് പൂട്ടിയിട്ടു. നാലു നൂറ്റാണ്ടുകാലം അയോധ്യയിലെ മുസ്ളിംമതവിശ്വാസികള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി പൂട്ടി തര്‍ക്കപ്രശ്‌നമാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിന് നേട്ടമുണ്ടായി. കടുത്ത വര്‍ഗീയവികാരം കത്തിച്ച് ബാബ രാഘവദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ കെ കെ നായര്‍ ജോലി രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായി. പിന്നീട് ജനസംഘം എംപിയുമായി. 1952ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാദേവി ജനസംഘം സ്ഥാനാര്‍ഥിയായിരുന്നു.

കേസുകൾ‍, നീതിനിഷേധങ്ങള്‍

നിഷ്‌പക്ഷമെന്ന് സാധാരണ പൌരന്മാര്‍ കരുതുന്ന ജുഡീഷ്യറിപോലും ലെജിസ്ളേച്ചറിനെയും എക്‌സിക്യൂട്ടീവിനെയുംപോലെ ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ നീതിയുക്തമായൊരു സമീപനം സ്വീകരിച്ചുവെന്ന് പറയാനാവില്ല. ഭരണകൂടത്തിന്റെ മറ്റ് രണ്ട് ഘടകങ്ങളില്‍നിന്നും വ്യത്യസ്‌തമായി നിഷ്‌പക്ഷമായൊരു സമീപനമുണ്ടാകേണ്ടത് കോടതിയുടെ ഭാഗത്തുനിന്ന് തന്നെയാണ്. പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിനുശേഷം അയോധ്യ പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ഇരുളിന്റെ മറവില്‍ സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അത് സ്ഥാപിച്ചതെന്ന് പറയുന്നു. നിലവിലുള്ള നിയമമനുസരിച്ചുതന്നെ കുറ്റകൃത്യമായിരുന്നു അത്. മാതാപ്രസാദ് എന്ന പൊലീസുകാരന്‍ അയോധ്യയിലെ സബ് ഇന്‍സ്‌പെക്‌ടര്‍ മുമ്പാകെ നല്‍കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ആ സംഭവം വിവരിക്കുന്നത് നോക്കുക. "തലേന്ന് രാത്രി ബാബറിമസ്‌ജിദിന്റെ പൂട്ട് കുത്തിപ്പൊളിച്ച് ഒരുസംഘം ആളുകള്‍ പള്ളിക്കകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ സ്ഥാപിച്ചു. അവര്‍ പള്ളിക്കകത്ത് ബലമായി കടക്കുകയും പരിശുദ്ധി നശിപ്പിക്കുകയംചെയ്‌തു.'' 1950 ഏപ്രില്‍ 24ന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ ജെ എന്‍ അഗര്‍വാള്‍ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ ആരാണ് കുറ്റവാളികള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഒമ്പത് ദിവസം നീണ്ടുനിന്ന അനുബന്ധ പരിപാടിയുടെ ഭാഗമായി പള്ളിയോട് ചേര്‍ന്നുള്ള ശ്‌മശാനം കിളച്ചുമറിക്കുകയും പള്ളിയില്‍ കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തതാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ 295, 297 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നു. ഏതെങ്കിലും മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തപ്പെടുന്ന അതിക്രമങ്ങളെയും ശ്‌മശാനങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നതിനെയും സംബന്ധിച്ച ശിക്ഷാവ്യവസ്ഥകളാണ് ഈ വകുപ്പുകൾ. പക്ഷേ ഒരാരാധനാലയത്തിനുനേരെ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ നഗ്നമായ അതിക്രമത്തെ കുറ്റമായി കാണാന്‍ ഇന്ത്യന്‍ ഭരണകൂടം വിസമ്മതിച്ചു. അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വര്‍ഗീയാക്രമണത്തെ കൈകാര്യം ചെയ്യാന്‍ അന്നത്തെ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും സന്നദ്ധമായില്ല. നെഹ്റു ഇതൊരു തീക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ജെ ബി പാന്ത് ഹിന്ദുത്വവര്‍ഗീയശക്തികളെ നേരിടാനും പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനും തയാറാവാതെ തര്‍ക്കസ്ഥലമാക്കി പൂട്ടിയിടുകയാണ് ചെയ്‌തത്. ഹിന്ദുവര്‍ഗീയവാദികളെ നേരിടാന്‍ വിസമ്മതിക്കുന്നതിനെതിരെ അക്കാലത്തെ ഫൈസാബാദ് ഡിസിസി സെക്രട്ടറി അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. രാജ്യത്തെ ചുട്ട് ഭസ്‌മമാക്കുന്ന ഹിന്ദുത്വവാദികളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ അക്ഷയബ്രഹ്മചാരി നിരാഹാരസമരവും നടത്തി. ഹിന്ദുവര്‍ഗീയവാദികളും കോണ്‍ഗ്രസുകാരും അദ്ദേഹത്തിന്റെ നിരാഹാരപ്പന്തലും ആശ്രമവും തീയിട്ട് നശിപ്പിച്ചു. ഭ്രാന്തമായ വര്‍ഗീയത ആളിക്കത്തിച്ച് ഹിന്ദുത്വശക്തികളും ഫൈസാബാദ് ഭരണകൂടവും ഫൈസാബാദിലെ ഏറ്റവും മുതിര്‍ന്ന ആ കോണ്‍ഗ്രസ് നേതാവിനെ വേട്ടയാടി. അവസാനം അദ്ദേഹം ഫൈസാബാദ് വിട്ട് ലഖ്നൌവില്‍ അഭയം തേടി.

നിലവിലുള്ള നിയമങ്ങളെ ഉപയോഗിച്ച് വര്‍ഗീയവാദികളെ നേരിടാന്‍ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും തുടര്‍ച്ചയായി വീഴ്‌ചവരുത്തി. ബാബറിമസ്‌ജിദില്‍ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റി അതിനെ പൂര്‍വസ്ഥിതിയിലാക്കുവാന്‍ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ മടിച്ചുനിന്നു. അങ്ങനെ ചെയ്‌താല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന കപടസംഭീതി പരത്തി നീതിനിര്‍വഹണ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുനിന്നു. 1898ലെ ക്രിമിനല്‍ നടപടി നിയമത്തില്‍ സ്ഥാവരസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കപരിഹാരത്തെക്കുറിച്ച ഒരധ്യായം തന്നെയുണ്ടായിരുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം ഇതിന്റെ ചുവട് പിടിച്ചു തയാറാക്കിയിട്ടുള്ളതാണ്. ഒരു സ്ഥാവര വസ്‌തുവില്‍ അവകാശം സ്ഥാപിക്കുവാന്‍ ശ്രമിച്ചയാള്‍ക്ക് അത്തരം അവകാശം നിയമപരമായി നിലനില്‍ക്കുന്നുണ്ടോയെന്ന് തെളിയിക്കാന്‍ അവസരം കൊടുത്തുകൊണ്ടുതന്നെ, അത് തെളിയിക്കപ്പെടുന്നതുവരെ ആദ്യത്തെ ഉടമക്ക് സ്വത്ത് കൈവശം വെക്കുവാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ കോടതി സ്വന്തം ഉത്തരവാദിത്തത്തില്‍ അത് കൈവശംവെക്കുകയോ ചെയ്യേണ്ടതായിരുന്നു.

1898ലെ ക്രിമിനല്‍ നടപടി നിയമത്തിന്റെ 145-ാം വകുപ്പും അതിന്റെ ഒന്നു മുതല്‍ ആറുവരെയുള്ള ഉപവകുപ്പുകളും ഇക്കാര്യത്തില്‍ സ്‌പഷ്‌ടമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വകുപ്പുപ്രകാരമാണല്ലോ കോടതി മസ്‌ജിദ് ഏറ്റെടുത്തത്. എന്നിട്ട് ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്ത്റാമിനെ റിസീവറായി നിയമിച്ചതും. പക്ഷേ ഇക്കാര്യത്തില്‍ നിയമമനുസരിച്ച് ചെയ്യേണ്ടിയിരുന്ന അതിക്രമിച്ച് കയറിയവരെ തടയാന്‍ കോടതി വിസമ്മതിക്കുകയാണുണ്ടായത്. 1949 ഡിസംബര്‍ 22ന് അതിക്രമിച്ച് കയറിയവര്‍ക്ക് ആരാധനക്കുള്ള അവസരം നല്‍കുകയും അന്നുവരെ മസ്‌ജിദിന്റെ ഉടമകളും അവിടെ ആരാധന നടത്തിപ്പോന്നവരുമായ വിഭാഗത്തിന് പ്രവേശനം നിഷേധിക്കുകയുമാണ് കോടതി ചെയ്‌തത്.

ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ പില്‍ക്കാലത്തുണ്ടായ കോടതിവിധികളും ആദ്യവിധിയുടെ അനീതികളെ തിരുത്താനല്ല അതിനെ ശാശ്വതീകരിക്കുവാനും തീവ്രതരമാക്കുവാനുമാണ് സഹായിച്ചത്. ഒരര്‍ഥത്തില്‍ ബാബറി മസ്‌ജിദിനോട് നീതിപുലര്‍ത്തുവാന്‍ നിരന്തരമായി കോടതികള്‍ വിസമ്മതം കാണിക്കുകയാണുണ്ടായത്. 1950 ജനുവരി 16ന് ഫൈസാബാദ് സിവില്‍ ജഡ്‌ജിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സിവില്‍സ്യൂട്ടിന് മേല്‍ കോടതി സ്വീകരിച്ച തീരുമാനം ആ ഗതിയിലുള്ളതായിരുന്നു. യു പി സര്‍ക്കാരോ അതിന്റെ ഉദ്യോഗസ്ഥരോ മുസ്ലിംമതപ്രമുഖരോ പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങളെ നീക്കം ചെയ്യുന്നത് തടയണമെന്നായിരുന്നു ഗോപാല്‍സിങ് വിശാരദിന്റെ സിവില്‍സ്യൂട്ടില്‍ അപേക്ഷിച്ചിരുന്നത്. തനിക്ക് തടസ്സങ്ങളൊന്നും കൂടാതെ അതിന് മുമ്പില്‍ ആരാധന നടത്തുവാന്‍ അനുമതി നല്‍കണമെന്നും അയാള്‍ അപേക്ഷിച്ചു. കോടതി ആ അപേക്ഷ സ്വീകരിക്കുകയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ അനുവദിക്കുകയുമാണ് ചെയ്‌തത്. ജനുവരി 19ന് ഈ ഉത്തരവ് പരിഷ്‌കരിച്ച് വിധിയുണ്ടായെങ്കിലും പള്ളിയില്‍ കടത്തിവെച്ച വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പൂജ നടത്തുവാനും അനുമതി നിലനിര്‍ത്തുകതന്നെയാണ് കോടതി ചെയ്‌തത്. പിന്നീട് 1951 മാര്‍ച്ച് മൂന്നിന് ഈ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ സ്ഥിരപ്പെടുത്തിക്കൊണ്ട് സിവില്‍ കോടതിയുടെ വിധി ഉണ്ടായതോടെ അനീതികരമായ ഈ പ്രവൃത്തിക്ക് ഔപചാരികമായ സ്ഥിരീകരണവും ലഭിച്ചു.

1955 ഏപ്രില്‍ 26ന് ഹൈക്കോടതി ഈ വിധി ശരിവെച്ചതോടെ ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട അനീതികരമായ നീതിനിര്‍വഹണം അതിന്റെ ആദ്യഘട്ടം പിന്നിട്ടു.

ബാബറി മസ്‌ജിദിന്റെ ഉടമാവകാശം തങ്ങള്‍ക്ക് വിട്ടുതരണമെന്നും കോടതിനിയമിച്ച റിസീവറെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടും 1959 'നിര്‍മോഹി അഖാര'യെന്ന ഹിന്ദുമതവിഭാഗവും പള്ളിയും അതിനോട് ചേര്‍ന്നുള്ള ശ്‌മശാനവും തങ്ങളുടേത് ആവുകയാല്‍ അത് തങ്ങള്‍ക്ക് വിട്ടുതരണമെന്നും അതിനകത്ത് നിയമവിരുദ്ധമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസുകളെല്ലാം അനന്തമായ വ്യവഹാരപ്രക്രിയകളിലൂടെ തീരുമാനമാകതെ കിടക്കുകയായിരുന്നു.

ബാബറിമസ്‌ജിദിന്റെ ഉടമാവകാശത്തെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയവും അതിന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടതുമായ വിധിയായിരുന്നു 1986 ലേത്. ഉമേഷ്‌ചന്ദ്രപാണ്ഡെ എന്ന അഭിഭാഷകന്‍ 1986 ജനുവരി 25ന് മുന്‍സിഫ് കോടതിയില്‍ ഒരു അപേക്ഷ നല്‍കുന്നു. പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പൂജ നടത്തുവാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യണമെന്നായിരുന്നു പെറ്റീഷൻ‍. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് കൊടുത്ത കേസിന്റെ ഫയലുകള്‍ ഹൈക്കോടതിയില്‍ ആകയാല്‍ ഇതില്‍ വിധി പറയാനാവില്ലെന്ന് പറഞ്ഞ് മുന്‍സിഫ് കോടതി ഹരജി തള്ളുകയുണ്ടായി. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. ക്രമസമാധാന സ്ഥിതിയെ സംബന്ധിച്ച് ജില്ലാ മജിസ്ട്രേട്ടിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും പ്രസ്‌താവനകള്‍ വാങ്ങിയശേഷം വെറും 40 മിനിറ്റുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ വിധി പ്രസ്‌താവിച്ചു. ബാബറിമസ്‌ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കാന്‍ കല്‍പ്പിച്ച കുപ്രസിദ്ധമായ വിധിയായിരുന്നു പാണ്ഡെയുടേത്. ഒരു മുസ്ളിം മതവിശ്വാസിക്കുപോലും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍പോലും കോടതി തയാറായില്ല. പള്ളിയുടെ വാതിലുകള്‍ തുറന്നുകൊടുത്താല്‍ സ്വര്‍ഗം ഇടിഞ്ഞുവീഴുകയോ മുസ്ളിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുകയോ ചെയ്യില്ലെന്ന് കോടതി പറഞ്ഞു. അത്പ്രകാരം ഫെബ്രുവരി രണ്ടിന് മസ്‌ജിദിന്റെ വാതിലുകള്‍ അതിക്രമിച്ച് കടന്നവര്‍ക്കായി തുറന്നുകൊടുത്തു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും യുപി മുഖ്യമന്ത്രി എന്‍ ഡി തിവാരിയും രാജ്യത്ത് ഇത്തരമൊരു വിധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെ ഗൌരവപൂര്‍വം പരിഗണിക്കാതെ ഹിന്ദുത്വതാല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ഉദാസീനത പുലര്‍ത്തി.

വാസ്‌തവത്തില്‍ രാജ്യത്താകെ സംഘപരിവാര്‍ അഴിച്ചുവിട്ട വര്‍ഗീയാന്തരീക്ഷത്തിന്റെ സ്വാധീനഫലം കൂടിയായിരുന്നു ഇത്തരമൊരു വിധി. ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ പ്രചണ്ഡമായ പ്രചാരണഘോഷങ്ങളുടെയും അത് സൃഷ്‌ടിച്ച വര്‍ഗീയാവബോധത്തിന്റെയും ഫലമായിട്ടാണ് ഇത്തരമൊരു വിധി ഉണ്ടാവുന്നത്. രഥയാത്രകളുടെയും വര്‍ഗീയകലാപങ്ങളുടെയും ഉന്മാദത്തിലേക്ക് ഇന്ത്യന്‍ മധ്യവര്‍ഗങ്ങളെയാകെ വലിച്ചടുപ്പിച്ചിരുന്ന പ്രതിലോമപ്രവാഹത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും പെട്ടുപോയോ എന്ന് ആശങ്കപ്പെടുത്തിയ വിധിയായിരുന്നു ഇത്. ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തിലെ ഏറ്റവും ഝടുതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഈ കോടതിവിധി ബാബറിമസ്‌ജിദിനെ സമ്പൂര്‍ണാര്‍ഥത്തിലുള്ള ക്ഷേത്രമാക്കിമാറ്റാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ശ്രമങ്ങളുടെ വിജയം കൂടിയായിരുന്നല്ലോ. നിയമപരമായ എല്ലാ നടപടിക്രമങ്ങളെയും സാങ്കേതികവശങ്ങളെയും നിരസിക്കുന്ന തരത്തിലാണ് ഈ വിധി പ്രഖ്യാപിക്കപ്പെട്ടത്.

പള്ളിയുടെ വാതില്‍ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് അസാധുവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് ഹൈക്കോടതിയുടെ ലക്നൌ ബഞ്ചിന് മുമ്പാകെ ഒരു റിട്ട്പെറ്റീഷന്‍ സമര്‍പ്പിക്കപ്പെട്ടു. മുഹമ്മദ് ഹാഷിം എന്ന പരാതിക്കാരന്റെ ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് തര്‍ക്കത്തിന് അവസാനപരിഹാരം കാണുന്നതുവരെ കാര്യങ്ങള്‍ പഴയപടി തുടരാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 1986 മെയ് 12ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ജില്ലാ ജഡ്‌ജിയുടെ ഫെബ്രുവരി ഒന്നിന്റെ ഉത്തരവ് റദ്ദാക്കാന്‍ പരാതി നല്‍കുകയുണ്ടായി. കോടതിക്കകത്ത് കേസുകളും നൂലാമാലകളും തുടരുമ്പോഴും പുറത്ത് ഹിന്ദുവര്‍ഗീയവാദികളും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധബാന്ധവം ചരിത്രപ്രസിദ്ധമായ ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇപ്പോള്‍ അയോധ്യാതര്‍ക്കത്തെ സംബന്ധിച്ച് കോടതിവിധികള്‍ എന്തായാലും സമൂഹത്തിന്റെ മതേതരവല്‍ക്കരണവും ഭരണകൂടത്തിന്റെ ജനാധിപത്യനിലപാടുകളും കൊണ്ടു മാത്രമേ ഹിംസയുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെതുമായ വര്‍ഗീയരാഷ്‌ട്രീയത്തെ പ്രതിരോധിക്കാനാവൂ.

*

 കടപ്പാട്: ദേശാഭിമാനി വാരിക



അയോധ്യ: രാഷ്ട്രീയ ചതുരംഗത്തിലെ കരു . എം.കെ. അജിത്കുമാര്‍


Posted on: 30 Sep 2010






ചരിത്രത്തിലേക്ക് തിരികെനടക്കാന്‍ ആര്‍ക്കുമാവില്ല. തിരിഞ്ഞുനോക്കാനേ പറ്റൂ. ഓരോ തിരിഞ്ഞുനോട്ടവും നല്‍കുന്ന പാഠം മുന്നോട്ടുള്ള യാത്രയില്‍ വഴികാട്ടിയാവണം. വ്യക്തിജീവിതത്തിലെന്നപോലെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലും തിരിഞ്ഞുനോട്ടത്തിനും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ഏറെ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരികെപോവാനും ബോധപൂര്‍വമോ അല്ലാതെയോ ആരോ പണ്ടുചെയ്ത തെറ്റുകള്‍ ബലപ്രയോഗത്തിലൂടെ ഇപ്പോള്‍ തിരുത്താനും ശ്രമിക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും-രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ വിശേഷിച്ചും.

അയോധ്യാ പ്രക്ഷോഭവും അതിന്റെ അന്ത്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെക്കുറിച്ച് ഓര്‍ക്കുന്നത് ആ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൂടിയാണെന്ന് അതിന്റെ തിക്തഫലം അനുഭവിച്ച ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിയന്തരാവസ്ഥയും കഴിഞ്ഞ് ഒരു വ്യാഴവട്ടത്തിനുശേഷം-രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ്- രാജ്യത്തെ ഇളക്കിമറിച്ച അയോധ്യാ പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്നു അദ്വാനി. അദ്ദേഹത്തിന്റെ ആ വാക്കുകളുടെ വെളിച്ചത്തില്‍ തന്നെവേണം ഇപ്പോള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടത്-രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കത്തിന്റെ കാതലായ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതിയുടെ ആദ്യവിധിവരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.

1992 ഡിസംബര്‍ ആറ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നാണ്. അയോധ്യയില്‍ തടിച്ചുകൂടിയ കാര്‍സേവകര്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നു. തുടര്‍ന്ന് വ്യാപകമായുണ്ടായ കലാപത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

ഹിന്ദു-മുസ്‌ലിം ബന്ധത്തില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത് രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് പ്രക്ഷോഭത്തിനുശേഷമാണ്. 1990-കളിലെ സംഭവങ്ങള്‍ക്കുശേഷം, വോട്ടവകാശമുള്ള പുതിയൊരു തലമുറതന്നെ വളര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഗ്രാമീണബന്ധത്തിന്റെ പൊട്ടിയ ഇഴകള്‍ പഴയതുപോലെ വിളക്കിച്ചേര്‍ക്കപ്പെട്ടിട്ടില്ല. മുറിവുകള്‍ ഇപ്പോഴും പൂര്‍ണമായും ഉണങ്ങിയെന്ന് പറയാനാവില്ല.

ഷാ ബാനു കേസും പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടവും




1980-കളില്‍ അയോധ്യാപ്രക്ഷോഭത്തിന് തുടക്കം കുറിച്ചതും മുന്നോട്ടുകൊണ്ടുപോയതും വിശ്വഹിന്ദു പരിഷത്ത് ആണെങ്കിലും അത് ദേശീയമുഖ്യധാരയില്‍ കൊണ്ടുവന്നത് ബി.ജെ.പി.യാണ്. 1983-ല്‍ വി.എച്ച്.പി.യും വിവിധ ഹൈന്ദവ വിഭാഗക്കാരും ചേര്‍ന്ന് ഏകാത്മകതാ യജ്ഞം സംഘടിപ്പിച്ചു. രാമജന്മഭൂമി മോചിപ്പിക്കാന്‍ സംന്യാസിമാരുടെ സമ്മേളനം ചേര്‍ന്നു. തര്‍ക്കഭൂമിയുടെ മോചനത്തിനായി 1984 ജൂലായ് 27 ന് രാമജന്മഭൂമി മുക്തി യജ്ഞസമിതി രൂപവത്കരിച്ചു. ഒക്ടോബറില്‍ അയോധ്യ മുതല്‍ ലഖ്‌നൗ വരെയും പിന്നീട് യു.പി.യിലെ പ്രധാന പട്ടണങ്ങളിലും ശ്രീരാമ-സീതാ രഥയാത്ര നടത്തി. യാത്ര ഡല്‍ഹിയിലെത്തിയെങ്കിലും നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹെന്ദവ സമ്മേളനം ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് റദ്ദാക്കി.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986-ല്‍ കൈക്കൊണ്ട രണ്ടുനടപടികള്‍ തര്‍ക്കം കൂടുതല്‍ വഷളാക്കി. ഷാ ബാനു കേസും ബാബ്‌റി മസ്ജിദില്‍ പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന്റെ ദര്‍ശനം ഭക്തജനങ്ങള്‍ക്ക് അനുവദിച്ചതും ആയിരുന്നു അവ.
ഷാ ബാനു കേസില്‍ മുസ്‌ലിം മതമൗലികവാദികളുമായി അനുരഞ്ജനത്തിലെത്തിയ സര്‍ക്കാര്‍ ഒരേസമയം ഹിന്ദു തീവ്രവാദികളെ അനുനയിപ്പിക്കാനുള്ള വഴിയായി അയോധ്യാപ്രശ്‌നത്തെ കണ്ടു. തൊട്ടടുത്തവര്‍ഷം ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ച രാമായണം സീരിയില്‍ രാജ്യമൊട്ടുക്കും ഒരു തരംഗംതന്നെ ഉണ്ടാക്കി.

മറ്റ് ടെലിവിഷന്‍ ചാനലുകളോ കേബിള്‍ ടി.വി.യോ ഇല്ലാത്ത കാലമായിരുന്നു അത്. 1987 ജനവരിയില്‍ തുടങ്ങി എല്ലാ ഞായറാഴ്ചകളിലും സംപ്രേഷണം ചെയ്ത സീരിയല്‍ ഒന്നരക്കൊല്ലത്തോളം നീണ്ടു. പലരും കുളിച്ച് കുറിതൊട്ട് ഞായറാഴ്ച രാവിലെകളില്‍ രാമായണം സീരിയല്‍ ഭക്തിപൂര്‍വം ആസ്വദിച്ചു. അയോധ്യാ പ്രക്ഷോഭവുമായി നേരിട്ട് ബന്ധമില്ലെങ്കില്‍പ്പോലും ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ സീരിയല്‍ ചെലുത്തിയ സ്വാധീനം നിസ്സാരമല്ല. സീരിയലിലഭിനയിച്ച നായകരും നായികമാരും പിന്നീട് ബി.ജെ.പി. ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ചുവന്നത് സ്വാഭാവികം.

ബി.ജെ.പി.യുടെ രംഗപ്രവേശം, ശിലാന്യാസം


989 നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജൂണില്‍ ഹിമാചല്‍പ്രദേശിലെ പാലംപുറില്‍ ചേര്‍ന്ന ബി.ജെ.പി.യുടെ ദേശീയ നിര്‍വാഹകസമിതി അയോധ്യാപ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെയാണ് അതിന് പുതിയ മാനം കൈവന്നത്. 1989-നുശേഷം ഇന്നേവരെയുള്ള ബി.ജെ.പി.യുടെ വളര്‍ച്ച യഥാര്‍ഥത്തില്‍ രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതേസമയം, ബി.ജെ.പി.യെ വര്‍ഗീയകക്ഷിയെന്ന് കുറ്റപ്പെടുത്തുന്ന മതേതര പാര്‍ട്ടികള്‍ എടുത്ത ചില തീരുമാനങ്ങളും അവരുമായി ഉണ്ടാക്കിയ രാഷ്ട്രീയസഖ്യങ്ങളും പ്രക്ഷോഭത്തിന് വളംവെച്ചുകൊടുക്കുകയും അവര്‍ക്ക് രാഷ്ട്രീയലാഭം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

1989 നവംബര്‍ മൂന്നാംവാരം സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വി.എച്ച്.പി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശിലകളുടെ പൂജകള്‍ രാജ്യമൊട്ടുക്കും തുടങ്ങിയിരുന്നു. വി.എച്ച്.പി. യുമായി സര്‍ക്കാര്‍ നടത്തിയ അണിയറചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഒടുവില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തര്‍ക്കഭൂമിയുടെ ഒരുഭാഗം തര്‍ക്കരഹിത ഭൂമിയായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ ഒമ്പതിന് വി.എച്ച്.പി. ശിലാന്യാസം നടത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ്ങിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ശിലാന്യാസത്തെത്തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. ബിഹാറിലെ ഭാഗല്‍പുറില്‍ വന്‍ ലഹളതന്നെ നടന്നു.

മണ്ഡല്‍ കമ്മീഷന്‍, രഥയാത്ര


1990 മുതലുള്ള മൂന്നുവര്‍ഷം 'മണ്ഡലിന്റെതും കമണ്ഡലു'വിന്റെതും ആയിരുന്നു. ബി.ജെ.പി. യുടെ വര്‍ഗീയനിലപാടുകള്‍ അറിയാതെയല്ല വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവരുടെ പിന്തുണ തേടിയത്. ദേശീയ മുന്നണിയെ നിലനിര്‍ത്താന്‍ ഇടതുപക്ഷം ബി.ജെ.പി. യുമായി സഹകരിച്ചതും അക്കാര്യം അറിയാതല്ല.

1990 ഫിബ്രവരി 14 ന് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്.പി. പ്രഖ്യാപിച്ചു. പഞ്ചാബിലെയും ജമ്മു-കശ്മീരിലെയും സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി വി.പി. സിങ് ഒരുവിധം അവരെ അനുനയിപ്പിച്ചു. നിര്‍മാണം ജൂണ്‍ എട്ടിലേക്ക് മാറ്റി. അനുരഞ്ജനത്തിന്റെ സാധ്യതകളടഞ്ഞതോടെ ഹരിദ്വാറില്‍ സംന്യാസി സമ്മേളനം വിളിച്ചുചേര്‍ത്ത് ക്ഷേത്രനിര്‍മാണം ഒക്ടോബര്‍ 30 ന് തുടങ്ങുമെന്ന് അന്തിമമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും ജനതാദളിനകത്തെ തര്‍ക്കം മൂര്‍ച്ഛിച്ച് ഉപപ്രധാനമന്ത്രി ദേവീലാല്‍ വി.പി. സിങ്ങിനെതിരെ പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞിരുന്നു.

നവംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ പടുകൂറ്റന്‍ കര്‍ഷകറാലി അദ്ദേഹം സംഘടിപ്പിച്ചു. അതിനു രണ്ടുദിവസംമുമ്പാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട്, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം വി.പി. സിങ് പ്രഖ്യാപിച്ചത്. ഒരുവെടിക്ക് രണ്ടുപക്ഷി. അതായിരുന്നു വി.പി. സിങ്ങിന്റെ തന്ത്രം. ഹൈന്ദവ ഏകീകരണത്തിനുള്ള ബി.ജെ.പി. യുടെ ശ്രമത്തെ അതിനുള്ളിലെ ജാതി വൈവിധ്യവും പിന്നാക്കാവസ്ഥയും എന്ന യാഥാര്‍ഥ്യംകൊണ്ടു അദ്ദേഹം നേരിട്ടു. പിന്നാക്ക ജാതികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഹിന്ദി മേഖലയില്‍ പ്രക്ഷോഭം ആരംഭിച്ചു.

ഹിന്ദു ഐക്യം തകര്‍ക്കാന്‍ വി.പി. സിങ് നടത്തിയ ശ്രമമായിട്ടാണ് സംഘ് പരിവാര്‍ മണ്ഡല്‍ കമ്മീഷനെ തുടക്കത്തില്‍ കണ്ടത്. മണ്ഡല്‍ വിഷയത്തില്‍ വ്യക്തമായൊരു നിലപാടെടുക്കാതെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്താനുള്ള തീരുമാനം അദ്വാനി പ്രഖ്യാപിച്ചു. സപ്തംബര്‍ 25 ന് തുടങ്ങി ഒക്ടോബര്‍ 30 ന് അയോധ്യയില്‍ അവസാനിക്കുംവിധമാണ് യാത്ര പ്ലാന്‍ ചെയ്തത്. യാത്ര നിരോധിക്കാനും അദ്വാനിയെ അറസ്റ്റു ചെയ്യാനും വി.പി. സിങ്ങിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റുചെയ്യാന്‍ അദ്വാനി വി.പി. സിങ്ങിനെ വെല്ലുവിളിച്ചു. ഒരുവശത്ത് സംഘര്‍ഷവും മറുവശത്ത് സര്‍ക്കാറിന്റെ നിലനില്പിനെച്ചൊല്ലിയുള്ള ആശങ്കയും.

നാലാഴ്ച കഴിഞ്ഞ് രഥയാത്ര ബിഹാറിലെ സമസ്തിപുറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റുചെയ്തു. ഇതേത്തുടര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു. ശക്തമായ രാഷ്ട്രീയ-മത ദ്രുവീകരണമുണ്ടാക്കിയ രഥയാത്രയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 30 ന് കാര്‍സേവകര്‍ ബാബ്‌റി മസ്ജിദിലേക്ക് മാര്‍ച്ചുചെയ്തു. മുഖ്യമന്ത്രി മുലായം സിങ് യാദവ് ശക്തമായി അവരെ നേരിട്ടു. പോലീസ് വെടിവെപ്പില്‍ ഒട്ടേറെ കാര്‍സേവകര്‍ കൊല്ലപ്പെട്ടു. പിന്തുണ നഷ്ടപ്പെട്ടിട്ടും രാജിവെക്കാതെ പിടിച്ചുനിന്ന വി.പി. സിങ് തന്നെ ലോക്‌സഭയില്‍ വോട്ട് ചെയ്തു പുറത്താക്കാന്‍ വെല്ലുവിളിച്ചു. വിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ ബി.ജെ.പി.യോടൊപ്പം കോണ്‍ഗ്രസ്സും സിങ്ങിനെതിരെ വോട്ടു ചെയ്തു.

വി.പി. സിങ്ങിനുശേഷം കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ചന്ദ്രശേഖറുടെ മധ്യസ്ഥതയില്‍ വി.എച്ച്.പി. യും ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും അനുരഞ്ജന ചര്‍ച്ച നടത്തുകയും തെളിവുകള്‍ പരസ്​പരം കൈമാറുകയും ചെയ്തു. എങ്കിലും ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. ചന്ദ്രശേഖര്‍ സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചശേഷം 1991-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 120 സീറ്റ് ലഭിച്ചു. ഇതോടൊപ്പം യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി. അധികാരത്തിലെത്തി. യു.പി.യില്‍ കല്യാണ്‍ സിങ് മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.

1992 ഡിസംബര്‍ ആറ്


989-ലെയും 91-ലെയും തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടവും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നരസിംഹറാവു സര്‍ക്കാറിന്റെ അസ്ഥിരതയും മനസ്സിലാക്കിയ ബി.ജെ.പി.യും കൂട്ടരും തുടക്കത്തില്‍തന്നെ അയോധ്യാപ്രശ്‌നം വീണ്ടും എടുത്തിട്ടു. നരസിംഹറാവു സര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകളൊന്നും ഫലിച്ചില്ല. പലതവണ മാറ്റിവെച്ചശേഷം ഒടുവില്‍ 1992 ഡിസംബറില്‍ കര്‍സേവ നടത്താന്‍ തീരുമാനിച്ചു. പതിനായിരക്കണക്കിന് കാര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങി. വിഷയം സുപ്രീംകോടതിയിലും ദേശീയോദ്ഗ്രഥന സമിതിയിലും എത്തി. കാര്‍സേവ സമാധാനപരമായിരിക്കുമെന്ന് വി.എച്ച്.പി. കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതിക്കും ഉറപ്പു നല്‍കി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ബാബ്‌റി മസ്ജിദിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരസിംഹറാവു രാജ്യത്തിന് ഉറപ്പുനല്‍കി. എന്നാല്‍ ആ ഉറപ്പുകളെല്ലാം ലംഘിക്കപ്പെടുന്നതാണ് ഡിസംബര്‍ ആറിന് അയോധ്യയില്‍ കണ്ടത്. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച പൂര്‍ണമായതോടെ കേന്ദ്രം പിരിച്ചുവിടുന്നതിനു മുമ്പുതന്നെ വൈകിട്ട് മുഖ്യമന്ത്രി കല്യാണ്‍സിങ് രാജിവെച്ചു. കേന്ദ്രം മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബി.ജെ.പി. സര്‍ക്കാറുകളെ പിന്നീട് പിരിച്ചുവിട്ടു.

ഇനി ഒരു പ്രക്ഷോഭം ഉണ്ടാകുമോ?


ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ഉത്തരേന്ത്യയുടെ വിവിധഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടായി. ലഹളയുടെ ഒരു പ്രധാനകേന്ദ്രം മുംബൈ ആയിരുന്നു. തര്‍ക്കപ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി. താത്കാലിക രാമക്ഷേത്രത്തിന്റെ സ്ഥാനത്ത് പൂര്‍ണമായ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വി.എച്ച്.പി. ആവശ്യപ്പെടുന്നതെങ്കിലും ഇനി ഒരു പ്രക്ഷോഭത്തിന് സാധ്യത വളരെ കുറവാണ്. ഹൈന്ദവ ദ്രുവീകരണത്തിനുള്ള സാധ്യത ഇല്ലാതാക്കിക്കൊണ്ട് ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് യു.പി.യിലും ബിഹാറിലും ജാതി രാഷ്ട്രീയം പ്രബലമായിക്കഴിഞ്ഞു. വി.എച്ച്.പി.യുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഏതുനീക്കവും യു.പി.യില്‍ മായാവതി ശക്തമായി എതിര്‍ക്കും.

കേന്ദ്രത്തില്‍ വാജ്‌പേയിയുടെ കൂട്ടുമന്ത്രിസഭ അധികാരത്തിലിരുന്ന വര്‍ഷങ്ങളിലൊന്നും ശ്രീരാമക്ഷേത്രം നിര്‍മിക്കാന്‍ ഗൗരവമായ ശ്രമം നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 20 കൊല്ലത്തിനുശേഷം അയോധ്യ ഒരു വിഷയമല്ലാതായി മാറിക്കഴിഞ്ഞു. ഇന്നത്തെ ബി.ജെ.പി. നേതൃത്വത്തിന് അയോധ്യാപ്രശ്‌നത്തില്‍ വലിയ താത്പര്യവുമില്ല. അന്നു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അശോക് സിഘല്‍, ഗിരിരാജ് കിഷോര്‍, അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്കെല്ലാം പ്രായമായി. ഉമാഭാരതിയും കല്യാണ്‍ സിങ്ങും ഇപ്പോള്‍ ബി.ജെ.പി. യിലില്ല. കേന്ദ്രത്തിലും യു.പി. യിലും അനുകൂലമായ സര്‍ക്കാര്‍ ഉണ്ടെങ്കിലേ ഇനി വീണ്ടും അയോധ്യ ഒരുവിഷയമായി മാറ്റാന്‍ ബി.ജെ.പി. ശ്രമിക്കൂ എന്ന് വ്യക്തം. ഏതായാലും വെള്ളിയാഴ്ചത്തെ കോടതിവിധി അയോധ്യാപ്രശ്‌നത്തില്‍ പുതിയൊരു വഴിത്തിരിവാകും.


ഡിസംബര്‍ ആറ് മായാത്ത ഓര്‍മ



18 വര്‍ഷം മുന്‍പ് ഡിസംബര്‍ ആറിന് നടന്ന ആ സംഭവം മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ കാര്‍സേവകര്‍ രണ്ടുദിവസം മുന്‍പുതന്നെ അയോധ്യ കീഴടക്കിക്കഴിഞ്ഞിരുന്നു. പല വേഷത്തിലും ഭാവത്തിലുമുള്ളവര്‍. ഹനുമാന്റെ കോലം കെട്ടിയവര്‍ ഒട്ടേറെ. എങ്ങും 'ജയ് ശ്രീറാം' വിളികള്‍.

സ്വദേശികളും വിദേശികളുമായ മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ തന്നെ ഫൈസാബാദില്‍ തമ്പടിച്ചിരുന്നു. ബാബ്‌റി മസ്ജിദ് ആക്രമിക്കപ്പെടില്ലെന്നും സമാധാനപരമായ പൂജ മാത്രമേ രാവിലെ നടത്തൂവെന്നുമാണ് സംഘാടകര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ആവേശഭരിതരായ കാര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമെന്ന് തലേന്ന് രാത്രിതന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസേനയെ വിന്യസിച്ചിരുന്നില്ല.

ഞാനുള്‍പ്പെടെയുള്ള മലയാളികളായ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ ഫൈസാബാദില്‍നിന്ന് പുലര്‍ച്ചെതന്നെ അയോധ്യയിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ ഒരു കാറിലാണ് യാത്ര തിരിച്ചത്. രാവിലെ ഏഴര-എട്ടുമണിവരെ ഭക്തരെ ഉള്ളിലേക്ക് കടത്തിവിട്ടിരുന്നു. സംഘാടകര്‍ നേരത്തേ നല്‍കിയ പാസും മറ്റും കൈയിലുള്ള ധൈര്യത്തില്‍ ബാബ്‌റി മസ്ജിദിനകത്തേക്ക് കയറാനെത്തിയ ഞങ്ങളെ പോലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് ഉള്ളിലേക്ക് കടത്തിവിട്ടു. ബാബ്‌റി മസ്ജിദിനുള്ളില്‍ ആ ദിവസം പ്രവേശിച്ച അവസാനസംഘം ഞങ്ങളുടേതായിരുന്നു. സംഭവങ്ങള്‍ വ്യക്തമായിക്കാണാന്‍വേണ്ടി നേരെ എതിരെയുള്ള മാനസ് ഭവന്റെ മുകളിലേക്ക് ഞങ്ങള്‍ നിലയുറപ്പിച്ചു. മാനസ് ഭവന്റെ വലതുഭാഗത്തെ ഒരുകെട്ടിടത്തില്‍ നിന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.

വി.എച്ച്.പി. നേരത്തേ പ്രഖ്യാപിച്ചതുപോലെ പതിനൊന്നുമണിക്ക് ആരംഭിച്ച പൂജയും കാര്യങ്ങളുമെല്ലാം സമാധാനപരമായി നടക്കുന്നുവെന്ന പ്രതീതിയാണ് ആദ്യം ഉണ്ടായത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍മാറി. കാര്‍സേവകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്തു മുന്നേറുന്നതാണ് കണ്ടത്. ഉടനെ കല്ലേറും ആക്രമവും തുടങ്ങി. പോലീസ് നിസ്സഹായരായ അവസ്ഥ. അവിടെ ഉണ്ടായിരുന്ന സുരക്ഷാഭടന്‍മാര്‍ ജീവനുംകൊണ്ട് ഓടി.

അപ്പോഴേക്കും ബാബ്‌റി മസ്ജിദിന്റെ മറ്റുവശങ്ങളില്‍നിന്നും ആക്രമണം തുടങ്ങിയിരുന്നു. മസ്ജിദ് പൂര്‍ണമായും ആക്രമിക്കപ്പെട്ടു. പിറകുവശത്തുനിന്ന് മസ്ജിദിന്റെ താഴികക്കുടത്തിനുമേല്‍ കാര്‍സേവകര്‍ കയര്‍ എറിഞ്ഞുപിടിപ്പിച്ച് ഏന്തിവലിഞ്ഞു കയറുന്നതാണ് പിന്നെ കണ്ടത്. എങ്ങും 'ജയ് ശ്രീറാം' വിളികളും പൊടിപടലങ്ങളും. ബാബ്‌റി മസ്ജിദും പരിസരവും യുദ്ധക്കളമായി മാറി. ഏതാണ്ട് രണ്ടുമണിയോടെ മസ്ജിദിന്റെ ഒരു താഴികക്കുടം വീണു. ബാബറി മസ്ജിദിലേക്കുള്ള പ്രധാനപാതയുടെ ഭാഗത്തായി ബി.ജെ.പി., വി.എച്ച്.പി. നേതാക്കള്‍ കാര്‍സേവകരെ അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ മുന്‍പന്തിയില്‍ തന്നെ ഇരുന്നു. ''ഒരു തള്ളുകൂടി കൊടുക്കൂ, ബാബ്‌റി മസ്ജിദ് തകര്‍ക്കൂ'' എന്ന് ഉമാഭാരതി വിളിച്ചുപറഞ്ഞത് അവിടെനിന്നാണ്. കാര്‍സേവകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്നുമാണ് പിന്നീട് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞത്. ബാബ്‌റി മസ്ജിദ് നിലനിന്നസ്ഥലത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ താത്കാലിക ശ്രീരാമക്ഷേത്രത്തിന്റെ ഷെഡ് ഉയര്‍ന്നു.

സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേരത്തേത്തന്നെ പരിപാടി തയ്യാറാക്കിയിരുന്നു. താഴെ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതുകണ്ടപ്പോഴേക്കും ഞങ്ങള്‍ മാനസ് ഭവനില്‍നിന്ന് ഇറങ്ങി. അതിനിടയില്‍ ചില അക്രമികള്‍ മാനസ്ഭവനിലും എത്തി. ഒന്നാം നിലയിലുള്ള ഒരുമുറിയില്‍ കുറേ പത്രലേഖകര്‍ കുറച്ചുനേരം തങ്ങി. രണ്ടും കല്പിച്ച് പുറത്തിറങ്ങാന്‍ തന്നെ ഞങ്ങള്‍ ഏതാനുംപേര്‍ തീരുമാനിച്ചു. പേനയും പേപ്പര്‍പാഡും ഒളിച്ചുവെച്ച് എല്ലാവരും പുറത്തേക്ക് നടന്നു.
ഏറെദൂരം നടന്ന് ഞങ്ങളുടെ കാറില്‍ കയറിയപ്പോഴാണ് ജീവന്‍ വീണ്ടുകിട്ടിയത്. പതുക്കെ നീങ്ങിയ ഞങ്ങളുടെ കാര്‍ പല സ്ഥലത്തും തടയപ്പെട്ടു. ഊടുവഴികളിലൂടെയും മറ്റും സഞ്ചരിക്കേണ്ടിവന്നു ഒടുവില്‍ അവിടെ നിന്ന് പോരാന്‍ .
 
http://www.mathrubhumi.com/story.php?id=129346

Wednesday, September 29, 2010

We Are Proud Hindus!

The Times of India carried a story today that we are reproducing here in full. It is the story of a Rajput-owned dog who became outcaste because it was fed a chapati by a dalit woman.  Not only was the dog turned ‘out’  to live in the dalit basti, worse, the woman Sunita was fined Rs 15, 000/-  by the panchayat for the crime. But hold on, there is more: when Sunita and her brother went to lodge a complaint at the police station, the police officer asked her why she fed the dog? So, this is not really a matter of one mad, ‘illiterate’ individual (as if literates are by definition better): This incident reveals an entire structure of thought and belief that extends through from the panchayat to the police itself (which despite the Supreme Court’s directive has not yet filed an FIR). Here is the full report:
BHOPAL: A dog’s life couldn’t get worse. A mongrel brought up in an upper caste home in Morena was kicked out after the Rajput family members discovered that their Sheru had eaten a roti from a dalit woman and was now an “untouchable”. Next, Sheru was tied to a pole in the village’s dalit locality. His controversial case is now pending with the district collector, the state police and the Scheduled Caste Atrocities police station in Morena district of north MP.
The black cur, of no particular pedigree, was accustomed to the creature comforts in the home of its influential Rajput owners in Manikpur village in Morena. Its master, identified by the police as Rampal Singh, is a rich farmer with local political connections.
A week ago Sunita Jatav, a dalit woman, was serving lunch to her farm labourer husband. “There was a ‘roti’ left over from lunch. I saw the dog roaming and fed it the last bread,” Sunita said. “But when Rampal Singh saw me feeding the dog and he grew furious. He yelled: ‘Cobbler woman, how dare you feed my dog with your roti?’ He rebuked me publicly. I kept quiet thinking the matter would end there. But it got worse,” she said.
On Monday, Rampal ex-communicated the dog. A village panchayat was called, which decided that Sheru would now have to live with Sunita and her family because it had become an untouchable. Sunita Jatav was fined Rs 15,000.
An outraged Sunita and her brother Nahar Singh Jatav rushed to Sumawali police station. They were directed to take the matter to the SC/ST Atrocities police station in Kalyan. “When we went there, the officer asked us why we fed the dog,” recalls Nahar. “So we went to the DSP in the SC/ST Atrocities department and submitted a memorandum to him, as also to the district collector. But no one has registered our FIR so far.
DSP SC/ST Atrocities (Morena), Baldev Singh, recalls, “We got a complaint in which it has been alleged that a dog was declared untouchable and a dalit family fined for feeding it. We are investigating the allegation,” said the officer.
Since the idea of  ‘Hindu tolerance’ has become something of an uninterrogated ideological wisdom now and underwrites the daily insidious violence of Hindu society, it is necessary to underline that this so-called tolerance is predicated upon a deep intolerance within. A fairly large section of articulate, modern Hindus have come to believe that ‘we Hindus’ are modern, while ‘they’ [Muslims e.g.] are ‘backward’, ‘irrational’; we look forward while they are all potential Talibanis and so on. Apart from the utterly ahistorical and false nature of such claims, there is of course, always, a relentless degree of homogenization of the ‘Muslim’ that takes place in making such a claim. Can we suggest, like many commentators on Kafila have often done, that every Hindu, notwithstanding his/her modernity or secularity, is at the core, a casteist?
A companion idea of ‘Hindu tolerance’, also one that is pitted against religions like Christianity and Islam, is that unlike them, Hinduism is not a proselytizing religion. This too is an aspect, apparently, of Hinduism’s ‘tolerance’, as it reveals an attitude of ‘live and let live’. And we know that the idea of conversion is at the heart of the daily attacks on Christians in different parts of the country and it has become a staple of the ‘secular-modern’ Hindu argument that all conversions are based on fraud or force. Hence the justification of violence: they are taking advantage of our tolerance!
These are large questions and call for sustained reflection and thought. We certainly do not mean to dismiss everything associated with Hinduism – its art, its philosophical traditions etc. There is much that is valuable there. Meanwhile, we can only quote from Ambedkar’s riposte to Lala Hardayal, the Arya Samaji nationalist. Hardayal’s political testament was published in the Pratap of Lahore. In that he had advocated Hindu Raj and the ‘shuddhi [reconversion] of the Moslems’ right upto and including in Afghanistan. Ambedkar’s response was vitriolic: If Hindu religion is not a missionary religion like Islam or Christianity, he argued, it was not because of any inherent greatness but because caste is incompatible with  conversion.To be able to convert a stranger to its religion, it is not enough for a community to offer its creed. It must be in a position to admit the convert to its social life and to absorb and assimilate him among the kindred“, he argued. Devastating as this critique was, it remains, till date, by far the most potent attack on the facetious idea of Hindu tolerance. 


http://kafila.org/2010/09/24/we-are-proud-hindus/#more-4842

ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍

ഏറെ അഭിമാനത്തോടെയാകണം ഇത്തവണ ഇടതുപക്ഷമുന്നണി വോട്ടിനായി ജനത്തെ സമീപിക്കുന്നത്. കേരള ജനതയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമെത്താത്ത ഒരു വിഭാഗവും കാണില്ല. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല.അവയെ മാധ്യമങ്ങള്‍ ഒന്നടങ്കം എത്ര പെരുപ്പിച്ചാലും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കാന്‍ കഴിയില്ല.

പരിമിതമായ വിഭവശേഷിയാണ് ഒരു ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അടിസ്ഥാന നയങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്രമാണ്.ഫെഡറലിസം വളരെ പരിമിതമാണ് നമ്മുടെ നാട്ടില്‍. ഉദാഹരണത്തിനു ഹൈവേ വികസിപ്പിക്കാന്‍ ടോള്‍ പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞാല്‍ സംസ്ഥാനത്തിന് മറ്റ് വഴികളില്ല, ഒന്നുകില്‍ പദ്ധതിയേ വേണ്ടെന്നു വെയ്ക്കാം,അല്ലെങ്കില്‍ കേന്ദ്രം പറയുന്ന വഴി പോകാം.ഇങ്ങനെ ആണെങ്കിലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു ഒരേ സമയം ക്ഷേമ സര്‍ക്കാരാകാനും അതേ സമയം വികസന സര്‍ക്കാരാകാനും എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞു.മുന്‍ ഇടതു സര്‍ക്കാരുകള്‍ അടിസ്ഥാനപരമായി ക്ഷേമ സര്‍ക്കാരുകളായിരുന്നു. സാധാരണഗതിയില്‍ ക്ഷേമപദ്ധതികള്‍ നിയന്ത്രിച്ചാണ് സര്‍ക്കാരുകള്‍ വികസനത്തിനു വഴി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ തോമസ് ഐസക്ക് എന്ന ധനകാര്യ വിചക്ഷണനു അഭിമാനിക്കാം. പുതിയ പദ്ധതികള്‍ വരുമ്പോഴും ക്ഷേമപദ്ധതികള്‍ ഒന്നു വെട്ടി കുറച്ചിലെന്നു മാത്രമല്ല, പലതിന്റെയും തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല.


കര്‍ഷക ആത്മഹത്യയുടെ കഥകളിലേക്കാണ് നാലര വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ഓരോ ദിനവും പുലര്‍ന്നിരുന്നത്. കൂടുതലും കൂട്ട ആത്മഹത്യകള്‍. വെറുങ്ങലിച്ച് കിടക്കുന്ന നിരപരാധികളും നിഷ്കളങ്കരുമായ കുട്ടികളുടെ ശരീരങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ അസ്വസ്ഥമാക്കി.ഇന്ന് നാം ആ കഥകള്‍ മറന്നു തുടങ്ങിയെങ്കില്‍ അതിന്റെ നല്ല ക്രഡിറ്റ് ഈ സര്‍ക്കാരിനു കൊടുക്കണം.വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ഇന്നും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.

41 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കുന്ന പദ്ധതി അടിസ്ഥാന ജനതയെ സ്പര്‍ശിക്കുന്ന ഒരു ക്ഷേമ പദ്ധതിയാണ്. ഇതിലൂടെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിങ്ങനെ സകലമാന ജീവിത പിന്നാക്ക അവസ്ഥയുള്ള ആളുകളുടെയും വീട്ടില്‍ അടുപ്പെരിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. കേരളത്തിലെ പൊതു വിതരണ ശ്രംഖല ഇന്ത്യക്ക് മാതൃകയാണെന്നാണ് ശരത് പവാര്‍ പറയുന്നത്. വിശേഷ അവസരങ്ങളിലെ കമ്പോള ചൂഷണത്തില്‍ നിന്നും ജനതയെ ഈ സര്‍ക്കാര്‍ പൊതിഞ്ഞു നിര്‍ത്തി.കഴിഞ്ഞ ഓണക്കാലം ആരുടെയും മനസ്സില്‍ നിന്ന് പോയിട്ടില്ല. പാലിനു ഇടക്കിടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോഴും അതിന്റെ ഗുണം പരമാവധി ക്ഷീര കര്‍ഷകനു കിട്ടുമെന്ന് മില്‍മയെ കൊണ്ട് ഉറപ്പാക്കിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ഏഴു രൂപ ആയിരുന്നു ഒരു കിലോ നെല്ലിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങുവില (സംഭരണ വില എന്നു പറ്യണമെങ്കില്‍ സംഭരണം ഉണ്ടാകേണ്ടേ). സംഭരണമെന്ന സംഭവമേ ഇല്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരട്ടിയായി സംഭരണ വില.സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിക്കുന്നു.പണം കര്‍ഷകന്റെ അക്കൌണ്ടില്‍ എത്തുന്നു.ചില്ലറ പാളിച്ചകളില്ലെന്നല്ല. എങ്കിലും കുട്ടനാട്ടില്‍ ഇന്നു പാടങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യുന്നു,നെല്ല് കളത്തില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് സംഭരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുകള്‍ ഇല്ലാതായി. കൃഷി എന്നത് മെച്ചപ്പെട്ട ഒരു വ്യവസായമായി മാറി. ചുരുങ്ങിയത് മുടക്കുമുതലിന്റെ ഇരട്ടി കര്‍ഷകനു മൂന്നു മാസത്തില്‍ കിട്ടുന്നു. Return on Investment നോക്കുകയാണെങ്കില്‍ ഏതാണ്ട് 400 %. (കാലവസ്ഥയുടെ റിസ്ക്ക് എലമെന്റ് മറന്നിട്ടല്ല) എല്ലാവരെയും പാടത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഏതായാലും കാര്‍ഷിക വിസ്തൃതി കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ആശ്വാസകരമെന്നേ പറയേണ്ടൂ.കൃഷിഭൂമി കൃഷിഭൂ‍മിയായി നില നില്‍ക്കേണ്ട ഒരു ആഗോള സാഹചര്യത്തിലൂടെയാണ് നാം കടന്നു പോക്കുന്നത്. പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവന്നു.എല്ലാറ്റിലും ഉപരി പുതിയ തലമുറയിലെ കുറച്ചു പേർക്കിടയിലെങ്കിലും ഒരു കാര്‍ഷിക സംസ്ക്കാരത്തിനു വിത്തിടാന്‍ സൌമ്യനായ മുല്ലക്കരക്ക് കഴിഞ്ഞു.

കൃഷി പോലെ തന്നെ വന്‍ മുന്നേറ്റം നടത്തിയത് വ്യവസായ വകുപ്പാണ്.ഫലമുള്ള ആ മാവിലേക്ക് ഒളിച്ചും പതുങ്ങിയും എറിയപ്പെട്ട കമ്പും കല്ലും തന്നെ അതിന്റെ തെളിവ്. ഒരു തൊഴിലാളി വര്‍ഗ്ഗപ്രവര്‍ത്തകന്‍ എന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അതും ഒരു വ്യവസായ മന്ത്രിയെ സംബന്ധിച്ച് ഒരു പരിമിതിയാകാം. എന്നാല്‍ അത് ഒരു ഊര്‍ജ്ജമാണ് കരീമിന്.വ്യവസായവികസനത്തിന്റെ കാര്യത്തില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അദ്ദേഹത്തിനു തടസ്സമല്ല. ആന്റണിയുടെ കേന്ദ്രമന്ത്രി പദവി ഇത്രയും ഫലപ്രദമായി വിനിയോഗിച്ച മറ്റാരെങ്കിലുമിണ്ടോ എന്ന് സംശയമാണ്.ഭരണകാലവധിക്കുള്ളില്‍ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.അത് നേടുമെന്നതിന് കഴിഞ്ഞ നാലര വര്‍ഷത്തെ വിജയഗാഥ സാക്ഷി. കരീം ലിബറല്‍ ആകുന്നിടത്ത് മനോരമ മാവോയിസ്റ്റാകുമെന്നത് കൊണ്ട് കരീമിനു കിടക്കപൊറുതിയില്ല.ജന്മനാ കിഷന്‍ജിയോ പ്രചണ്ഡയോ ഒക്കെ ആയ വീരന്റെ പത്രത്തെ കുറിച്ച് പറയാനുമില്ല.കൂടത്തില്‍ ഭൂലോക പുരോഗമനക്കാരായ ജമാ അത്തൈ ഇസ്ലാമിയും. സകലരും കൂടി കമ്മ്യൂണിസത്തിന്റെ പിറകേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഓട്ടമാണ്.പാവം കമ്മ്യൂണിസം

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പവര്‍ കട്ടും ലോഡ് ഷെഡിങ്ങും തുടര്‍ച്ചയാകുമ്പോള്‍ കേരളം വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നത്. ഊര്‍ജ്ജ സ്വയം പര്യാപ്തതക്കായി സ്വന്തം മന്ത്രിസഭയിലെ അംഗമാകട്ടെ കേന്ദ്രമന്ത്രിയാകട്ടെ ആരുമായി മുട്ടാനും ബാലന്‍ തയ്യാര്‍.ഈ വിഷയത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വയ്യാത്തതാണ്.
അതേ വീറോടെ തന്നെ പരിസ്ഥിതിക്കായി ബാലനുമായി ഗുസ്തി പിടിക്കാന്‍ ബിനോയി വിശ്വവും തയ്യാറാണ്. ചന്ദനകൊള്ള വലിയൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും വനഭൂമിയുടെ വിസ്തൃതി കൂടിയെന്നും കണക്കുകള്‍ പറയുന്നു.പ്രകൃതിസ്നേഹിയായ മന്ത്രിക്ക് അഭിമാനിക്കാം.

ഒരുപക്ഷെ ഏറ്റവും കല്ലെറിയപ്പെട്ട മന്ത്രി ശ്രീമതിടീച്ചറാണ്. അവരുടെ ആംഗലേയം പരിഹാസത്തിനുള്ള വിഷയമാക്കിയ സായിപ്പുമാര്‍ക്ക് പോലും ആരോഗ്യരംഗത്ത് വരുത്തിയ കാതലായ മാറ്റങ്ങളെ ശ്രദ്ധിക്കാതെ വയ്യ. റഫറല്‍ സംവിധാനം മുന്നോട്ട് കൊണ്ടു പോവുകയും പ്രാഥമിക ആരോഗ്യരംഗം ശക്തിപ്പെടുത്തികയും ചെയ്താല്‍ ഈ മേഖലയിലെ വെല്ലുവിളികളെ ഭാവിയിലും കേരളത്തിനു നേരിടാനാകും.

സ്മാര്‍ട്ട് സിറ്റി നടപ്പാവതെ പോയതാണ് ഒരു വലിയ വിമര്‍ശനമായി കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നില്ല.എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലും മറ്റ് ഐടി സെന്ററുകളിലും കാര്യമായ അടിസ്ഥാന സൌകര്യവികസനം നടക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ (പോള്‍ വധം, പാലക്കാട് ലോക്കപ്പ് മരണം തുടങ്ങിയവ) ഒഴിവാക്കിയാല്‍ ആഭ്യന്തരവകുപ്പും മെച്ചപ്പെട്ട ഒരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. പോള്‍ വധത്തില്‍ പൊലീസിന്റെ അതേ കണ്ടെത്തലുകള്‍ സി ബി ഐ ശരി വെച്ചതോടെ മംഗളം തുടങ്ങിയ പത്രത്തിലെ ജയിംസ് ബോണ്ടുകള്‍ക്കും ഷെര്‍ലക്ക് ഹോംസുമാര്‍ക്കും മിണ്ടാട്ടം മുട്ടി.പൊതുവില്‍ പൊലീസില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍, കൂടുതല്‍ മെച്ച പ്പെട്ട സൌകര്യങ്ങള്‍ ഒക്കെ കരുത്തുറ്റ ഒരു മന്ത്രിയുടെ സാന്നിധ്യം അറിയിച്ചു. ടൂറിസം രംഗത്തും കോടിയേരിയുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. സാമ്പത്തിക മാന്ദ്യകാലത്തും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി കേരളം. കെ ടി ഡി സിയുടെയും നിലവാരം ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെട്ടു,

സര്‍ക്കാറിനു മുന്നില്‍ വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് ചെങ്ങറ സമരമായിരുന്നു. സമരത്തിന്റെ ന്യായാന്യയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.അതിന്റെ നേതാവിന്റെ വഞ്ചന അണികള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്,കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒറ്റാലുമായി ഇറങ്ങിയിട്ടുള്ള നീലകണ്ഠന്‍,സോളിഡാരിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്.മുത്തങ്ങയോ നന്ദിഗ്രാമോ പ്രതീക്ഷീച്ചവരെ നിരാശരാക്കുന്ന വിധത്തില്‍ ശാന്തമായാണ് ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത്.പാവപ്പെട്ടവന്റെ നേരെ വെടിവെയ്ക്കാതെ മര്‍ദ്ദനമഴിച്ചുവിടാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള തങ്ങളുടെ വിധേയത്വം കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിതാന്ത ജാഗ്രത പ്രേമചന്ദ്രന്റെ ഭരണമികവിനു അടിവരയിടുന്നു. ജനവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന, എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ അളക്കാന്‍ കഴിയാത്ത വകുപ്പാണ് റവന്യു എങ്കിലും മോശമല്ലാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാജേന്ദ്രനു കഴിഞ്ഞു. ഭൂവിതരണത്തിലും മറ്റും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ താല്‍പ്പര്യങ്ങളെയും കോടതിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ട് പോകാന്‍ എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗോള്‍ഫ് കോഴ്സിലും മറ്റും സര്‍ക്കാര്‍ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ പരാമര്‍ശിക്കാതെ വയ്യ.

മാധ്യമ ഹോസ്റ്റിലിറ്റിയാണ് സര്‍ക്കാരും മുന്നണിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രഖ്യാപിത വലതുപക്ഷമായ മനോരമ, വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന മാതൃഭൂമി,തീവ്ര ഇടതു വേഷം കെട്ടുന്ന ജമാ അത്തിന്റെ മാധ്യമം,പൈങ്കിളി വാര്‍ത്തകളുടെ ചാണകക്കുഴികളില്‍ അഭിരമിക്കുന്ന മംഗളം, മുനീര്‍-രാഘവന്‍ താല്‍പ്പര്യങ്ങളുള്ള ഇന്ത്യാവിഷന്‍,ബിജെപി എം പിയും ആഗോളകുത്തകയും ചേര്‍ന്ന് നടത്തുന്ന ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇടതുവിരുദ്ധതയുടെ കാര്യത്തില്‍ ഒത്തു പിടിച്ചു.മുഖ്യമന്ത്രിയും പത്രങ്ങളും സത്യസന്ധര്‍ ബാക്കിയുള്ള മന്ത്രിമാരെല്ലാം മാഫിയ എന്നൊരു മട്ട് തീര്‍ക്കുന്നതില്‍ അവര്‍ നല്ല ഒരു പരിധി വരെ വിജയിച്ചു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയത്തക്ക വണ്ണം ശക്തമായിരുന്നു അവരുടെ പ്രചരണം. സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങളെയും തമസ്ക്കരിക്കാനും ചെറിയ ദോഷങ്ങളെ പര്‍വ്വതീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വലതു വിജയം അക്ഷരം പ്രതി ഒരു മീഡിയ സബോട്ടാഷായിരുന്നു.

പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകില്ലല്ലോ. സാധാരണക്കാരന്‍ അവരുടെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന മുന്നണിയെയും സര്‍ക്കാരിനെയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അടുത്ത അഞ്ചു കൊല്ലം കാര്‍ഷിക ആത്മഹത്യകള്‍ ആവര്‍ത്തിക്കാന്‍, പാടശേഖരങ്ങള്‍ തരിശിടാന്‍,പൊതുമേഖല വിറ്റു തുലയ്ക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.വികസനമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടലാണ്,അംബരചുംബികളായ കെട്ടിടങ്ങളും പുത്തന്‍ കാറുകളുമല്ല എന്ന ഇടത് കാഴ്ച്ചപാടിനെ ഒരു പരിധിയെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ഈ സര്‍ക്കാരിനായി.സുസ്ഥിരമായി ഈ മുന്നണിയെ മുന്നോട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് വോട്ടര്‍മാര്‍ എന്ന നിലയില്‍ കേരള ജനത ചെയ്യേണ്ടത്.


ചിദംബരം മുതല്‍ സിങ്‌വി വരെ - കോണ്‍ഗ്രസ് മാഫിയാ ബന്ധം ഒരു തുടര്‍ക്കഥ

മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് കോടതിയില്‍

ലോട്ടറി കേസില്‍ അന്യസംസ്ഥാന ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി രാജ്യസഭാംഗവും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യസംസ്ഥാന ലോട്ടറികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് പ്രക്ഷോഭം നടത്തുമ്പോഴാണ് പാര്‍ടിയുടെ ദേശീയവക്താവുതന്നെ മേഘ ഡിസ്ട്രിബ്യൂട്ടഴ്സിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായി ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് ബന്ധം തുറന്നകാട്ടിയത്. ലോട്ടറി സംബന്ധിച്ച് നിയമം നിര്‍മിക്കാനോ നിയന്ത്രിക്കാനോ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് സിങ്വി കോടതിയില്‍ വാദിച്ചു. മുഖംമൂടി അഴിഞ്ഞുവീണ് പിടിച്ചുനില്‍ക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ വക്താവിനെ തള്ളിപ്പറഞ്ഞു.


അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനും നറുക്കെടുപ്പിന്റെ നികുതി വര്‍ധിപ്പിക്കാനും കേരളസര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി സിങ്വി ഹാജരായത്. കേന്ദ്ര ലോട്ടറിചട്ടത്തിനു വിരുദ്ധമായി സംസ്ഥാനസര്‍ക്കാരിന് നറുക്കെടുപ്പിന്റെ നികുതി നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സിങ്വി വാദിച്ചു. കനത്ത നികുതി ചുമത്തുകവഴി മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറിനടത്തിപ്പില്‍ ഇടപെടുകയാണ് കേരളം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്ത കേസുകളില്‍ മേഘയുടെ ഹര്‍ജി ഉണ്ടായിരുന്നില്ല. രാവിലെ നേരിട്ട് കോടതിയില്‍ ഹാജരായ സിങ്വി കോടതിയുടെ പ്രത്യേകാനുമതി വാങ്ങിയാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹര്‍ജി പരിഗണിച്ചു. മേഘ ഉടമ ജോണ്‍ കെന്നഡി, വന്‍കിട വിതരണക്കാരായ അമ്മ അറുമുഖം, തൃശൂരിലെ യദുകൃഷ്ണ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സാന്തിയാഗോ മാര്‍ട്ടിന്റെ ഭാര്യാസഹോദരനായ ജോണ്‍ കെന്നഡിയുടെ പേരിലാണ് മേഘ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് കോടതിയില്‍ ഹാജരായതെന്ന് സിങ്വി കോടതിക്കു പുറത്ത് അവകാശപ്പെട്ടു. കേന്ദ്രനിയമത്തിനുവേണ്ടിയാണ് താന്‍ വാദിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് മാനേജര്‍ രാജീവ്, അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ മെഗാ സ്റ്റോക്കിസ്റ്റുകളായ തൃശൂരിലെ യദുകൃഷ്ണയെന്ന രാജേഷ്, അഭിഭാഷകനായ റഹീം അഗര്‍വാള്‍ എന്നിവരാണ് സിങ്വിക്ക് ഒപ്പമുണ്ടായിരുന്നത്.

സിങ്വി താമസിക്കുന്ന മറൈന്‍ഡ്രൈവിലെ ഗേറ്റ്വേ ഹോട്ടലില്‍ മേഘയുടെ പേരില്‍ ബുക്ക്ചെയ്തിരുന്ന നാലു മുറികളിലൊന്നിലാണ് സിങ്വി താമസിച്ചിരുന്നതെന്നും വ്യക്തമായി.

സിങ്വി ലോട്ടറി ഏജന്റിനുവേണ്ടി ഹാജരായത് വിവാദമായതോടെ മുഖംരക്ഷിക്കാനായി കോണ്‍ഗ്രസിന്റെ ശ്രമം. സിങ്വിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഇതിനിടെ, സിങ്വിക്കെതിരെ കരിങ്കൊടിയുമായി അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. വിവാദമറിഞ്ഞ് ഹൈക്കോടതിക്കു പിന്നിലുള്ള മംഗളവനം വഴിയുള്ള റോഡിലൂടെയാണ് സിങ്വി ഹോട്ടലിലേക്കു മടങ്ങിയത്. ആഴ്ചയില്‍ രണ്ട് നറുക്കെടുപ്പു മാത്രമേ പാടുള്ളുവെന്ന ഹൈക്കോടതിവിധിക്കെതിരെ വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന റിവ്യു ഹര്‍ജിയിലും ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി സിങ്വി ഹാജരാകും.

ലോട്ടറി മാഫിയക്കുവേണ്ടി നളിനി ചിദംബരം ഹാജരായത് ശരിയോ: ഐസക്

ചിദംബരം മന്ത്രിയായശേഷം ഭാര്യ നളിനി ചിദംബരം ഒരു ഡസനിലധികം തവണ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയത് ശരിയാണോയെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഓണ്‍‌ലൈന്‍ ലോട്ടറിക്കെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ചട്ടം നിയമവിരുദ്ധമെന്നു സമര്‍ഥിക്കാനാണ് ചിദംബരം വന്നത്. മന്ത്രിയായ ഉടനെ ചിദംബരം ഓണ്‍‌ലൈന്‍ ലോട്ടറി നിയമവിധേയമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയിലെത്തി സംസ്ഥാനസര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത് ശരിയായിരുന്നോഎന്നും ഉമ്മന്‍ചാണ്ടി പറയണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സുപ്രീംകോടതിയില്‍ കേരളം പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ പറയുമോ. ഏഴ്(മൂന്ന്) വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ കേരളത്തിന് അധികാരം തരുമോ. നിയമം വന്ന് 12 വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇനിയും പ്രതിക്കൂട്ടിലാകുമെന്നും ഐസക് പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ഉയര്‍ന്ന സമ്മാനങ്ങളുടെ ടിക്കറ്റ് ഹാജരാക്കിയ അന്യസംസ്ഥാനങ്ങളിലെ 150 ഓളം പേര്‍ക്ക് സമ്മാനത്തുക നല്‍കാന്‍ ഉത്തരവിറക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. കള്ളപ്പണം വെളുപ്പിക്കാനായി ഉയര്‍ന്ന സമ്മാനടിക്കറ്റുകള്‍ കൈമാറുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും വിജിലന്‍സ് പറഞ്ഞു. ഇതേതുടര്‍ന്ന് ലോട്ടറിവകുപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനെതിരായ പരാതി പരിഗണിച്ചാണ് 2005ല്‍ ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ ആദായനികുതി വകുപ്പിനെ അറിയിച്ചും പാന്‍ കാര്‍ഡ് പരിശോധിച്ചും സമ്മാനം നല്‍കാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവു വഴിയാണ് 150 പേര്‍ സമ്മാനത്തുക വാങ്ങിയതെന്ന് ഐസക്ക് വ്യക്തമാക്കി. കൂടുതല്‍ പണം നല്‍കി സമ്മാനാര്‍ഹരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിക്ക് കേരളത്തിന് അധികാരമുണ്ടെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണ്. ഭാഗ്യക്കുറി സംരക്ഷണ സമിതി ധനമന്ത്രിയെയും ആഭ്യന്തര മന്ത്രി ചിദംബരത്തെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. പ്രമോട്ടര്‍ ലോട്ടറിയും ഓണ്‍‌ലൈന്‍ ലോട്ടറിയും നിരോധിച്ച് സംസ്ഥാന ഭാഗ്യക്കുറി നടത്താനാവില്ലെന്നാണ് ചിദംബരം പറഞ്ഞത്. സ്വന്തം ലോട്ടറി നിരോധിച്ചേ മറ്റു ലോട്ടറികള്‍ നിരോധിക്കാനാവൂ എന്നും ചിദംബരം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് അഭിപ്രായസമനയമുണ്ടാക്കണമെന്നും ചിദംബരം ഉപദേശിച്ചു. കേന്ദ്രനിയമം നടപ്പാക്കുമോയെന്നും സംസ്ഥാനത്തിന് അധികാരം നല്‍കുമോയെന്നും പ്രണബ് മുക്കര്‍ജി വ്യക്തമാക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു.

സോണിയ ഹാജരായതിനു തുല്യം: പിണറായി

ഇടുക്കി: ലോട്ടറി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹാജരാകുന്നതിനു തുല്യമാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കാലത്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. അഭിഭാഷകയായി ഹാജരാകാന്‍ കഴിയുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി സോണിയ ഗാന്ധി സുപ്രീംകോടതിയില്‍ ഹാജരായേനേ. അത്ര ബന്ധമാണ് കോണ്‍ഗ്രസും ലോട്ടറി മാഫിയയും തമ്മില്‍. നെടുങ്കണ്ടത്ത് നടന്ന സിപിഐ എം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പണസഞ്ചിയായ ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് സിങ്വി ഹാജരായത്. ഇതോടെ ഇവിടെ നടന്ന സംവാദങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വാദങ്ങളെല്ലാം ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് വ്യക്തമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനങ്ങളെ ചെറുതാക്കാന്‍ വേണ്ടിയാണ് വലതുപക്ഷ മാധ്യമങ്ങള്‍ ലോട്ടറി വിഷയത്തിലടക്കം വിവാദങ്ങളുയര്‍ത്തിയതെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവ്: എം വി ജയരാജന്‍

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് അഖിലേന്ത്യാ വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്- ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവാണെന്ന് കേരള ഭാഗ്യക്കുറിസംരക്ഷണസമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പറഞ്ഞു.

ലോട്ടറി മാഫിയ കോണ്‍ഗ്രസിന് പണം നല്‍കുന്നുണ്ടെന്നത് നാട്ടിലെങ്ങും പാട്ടാണ്. അതിന്റെ പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് വക്താവിനെ തന്നെ സോണിയാഗാന്ധി നിയോഗിച്ചത്. ലോട്ടറി വിവാദത്തിന് നേതൃത്വം കൊടുക്കാന്‍ കെപിസിസി നേതാക്കള്‍ ലോട്ടറിമാഫിയയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ഇത്. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും എന്തുപറയുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

കേന്ദ്രമന്ത്രി ചിദംബരം, മകന്‍ കാര്‍ത്തിക് തുടങ്ങിയവരൊക്കെ നേരത്തേ ഇവര്‍ക്കായി കോടതിയില്‍ വാദിച്ചു. ഇക്കൂട്ടര്‍ കോടതിയിലും ഉമ്മന്‍ചാണ്ടി മുതല്‍ വി ഡി സതീശന്‍ വരെയുള്ളവര്‍ പുറത്തും മാഫിയാസംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. കേരളഭാഗ്യക്കുറി സംരഷിക്കാന്‍ എംപിമാരടക്കമുള്ള പ്രതിനിധിസംഘം ചിദംബരത്തെയും പ്രണബ്കുമാര്‍ മുഖര്‍ജിയും കണ്ടപ്പോള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. എല്ലാ സംസ്ഥാനങ്ങളും സമവായമുണ്ടാക്കിയാലേ കേരളഭാഗ്യക്കുറിയെ സംരക്ഷിക്കാനും പ്രമോട്ടര്‍- ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കാനും കഴിയുകയുള്ളൂവെന്നാണ് ചിദംബരം പറഞ്ഞത്.

അന്യ സംസ്ഥാന ലോട്ടറിക്കെതിരെയുള്ള നടപടി ചിദംബരത്തിന്റെ അജന്‍ഡയിലില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടിയേക്കാള്‍ പേടി ചിദംബരത്തെയാണ്. ലോട്ടറി മാഫിയയുടെ സ്വാധീനമാണ് കാരണം. അതുകൊണ്ടാണ് കേസ് വാദിക്കാന്‍ സിങ്വിയെ അയച്ചത്. മണികുമാര്‍ സുബ്ബയെ പ്രമോഷന്‍ നല്‍കി എഐസിസിയിലേക്ക് എടുത്ത കോണ്‍ഗ്രസില്‍ സതീശന്റെ അഭിപ്രായത്തിന് പുല്ലുവിലയാണ്. മാന്യതയുണ്ടെങ്കില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം വീണ്ടും തെളിഞ്ഞു: ഐസക്

കോണ്‍ഗ്രസ് നേതൃത്വം ലോട്ടറിമാഫിയക്കൊപ്പമാണെന്ന് അഭിഷേക് സിങ്വി ഒരിക്കല്‍ക്കൂടി തെളിയിച്ചതായി ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹാജരായ സിങ്വി മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറിരാജാക്കന്മാര്‍ നിയന്ത്രിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിങ്വി ചെയ്തത് തെറ്റായെന്നു പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി 2003ല്‍ യുഡിഎഫ് ഭരണകാലത്ത് ലോട്ടറിമാഫിയക്കുവേണ്ടി ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ചിദംബരം ഹൈക്കോടതിയില്‍ വാദിച്ചത് ശരിയായിരുന്നോയെന്ന് വ്യക്തമാക്കണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.

ദേശാഭിമാനി 30092010

http://jagrathablog.blogspot.com/2010/09/blog-post_4853.html
നമ്മുക്കൊന്നിക്കാം,
നാടിന്റെ പുരോഗതിക്കായ്...
വോട്ട് ചെയ്യൂ,
ഇടതുമുന്നണിക്ക്...
ഇന്‍ക്വിലാബ് സിന്ദാബാദ്.
Buzz by Pratheesh Prakash
 

ലോട്ടറിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് ഹൈക്കോടതിയില്‍

കൊച്ചി: അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

അന്യ സംസ്ഥാന ലോട്ടറിക്കാരെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാണ് അധികാരമെന്ന് എല്‍ഡിഎഫും ധനമന്ത്രി തോമസ് ഐസകും നിരന്തരം പറഞ്ഞിട്ടും ലോട്ടറി മാഫിയയെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഈ പ്രചാരണത്തിനിടെയാണ് ലോട്ടറിക്കാരുടെ സംരക്ഷകനായി കോണ്‍ഗ്രസ്സ് വക്താവ്തന്നെ കോടതിയിലെത്തിയിരിക്കുന്നത്.


കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം മറനീക്കി: എം വി ജയരാജന്‍

കണ്ണൂര്‍: അന്യസംസ്ഥാനലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ കോണ്‍ഗ്രസും ലോട്ടറിമാഫിയയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നതായി ലോട്ടറിത്തൊഴിലാളിയൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പൊതു ജനങ്ങളോട് മാപ്പു പറയണം.മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരായി ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് അന്യസംസ്ഥാനലോട്ടറിക്ക് എതിരല്ല എന്ന കാര്യം ഇതോടെ വ്യക്തമായി

http://jagrathablog.blogspot.com/2010/09/blog-post_8907.html

Tuesday, September 28, 2010

വഴിവെട്ടുന്നവരോട്.............എന്‍ .എന്‍ കക്കാട്.

ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി

പെരുവഴി കണ്‍മുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍

വഴിവെട്ടാന്‍ പോകുന്നവനോ
പലനോമ്പുകള്‍ നോല്‍ക്കേണം

പലകാലം തപസ്സുചെയ്ത്
പലപീഢകളേല്‍ക്കേണം

കാടുകളില്‍ കഠിനതകുറുകിയ
കല്ലുകളും കോമ്പല്ലുകളും

നട്ടുച്ച കിനിഞ്ഞുതിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍

നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്

ഇരുളുപുതച്ചരുളുന്നു
പശിയേറും വനവില്ലികള്

വഴിവെട്ടാന്‍ പോയവരെല്ലാം
മുടിയും തലയോട്ടിയുമായി

അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി

കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ

കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ

ഒരു മട്ടാകുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ

വിരല്‍വച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും

പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതുനീന്തണമക്കരെയെത്താന്‍

അതുനീന്താമെന്നാവപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം..

കടുവിഷമാണൊന്നില്‍ മറ്റതില്‍
എരിതീയും ചങ്ങാതി

കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍

മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍

ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി

പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍

ആ വഴിയെ പൂമാലകളും
തോരണവും കുലവാഴകളും

നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും

പൊന്പട്ടംകെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുന്നള്ളിപ്പോം നിന്നെ.

വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ

പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തികറുക്കും

നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാല കാഞ്ഞിരം പൂത്തു ചൊരിഞ്ഞത്
ചരലുകളില്‍ മണമിഴയുമ്പോള്‍

വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലിചെയ്‍‌വോം കാളിക്കൊടുവില്‍

ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചുകുളിര്‍ത്തമ്മ രസിക്കും

അമ്മ തകും പാലച്ചോട്ടില്‍
നന്മ തകും പാറക്കൂട്ടില്‍

വഴിവെട്ടിയ ഞങ്ങടെ മൂപ്പന്
മണ്ഡപമൊന്നുടനുണ്ടാക്കും

വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും

വലവഴിയില്‍ പുതുവഴിയേതെ-
ന്നെങ്ങള്‍ക്ക് പകപ്പു പെടായ്‌വാന്‍

പെരുമൂപ്പന്‍ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ

നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തിയശുദ്ധിവരുത്താന്‍

ഇടയാകാതെങ്ങളു കാപ്പോം-
ഇനി നീ പോ ചങ്ങാതി

പെരുവഴിയേ പോകും ഞങ്ങള്‍ ;
പുതുവഴി വഴിപാടിന് മാത്രം...

കാലം നെഞ്ചിൽ കുറിച്ചിടുന്ന നേട്ടങ്ങളുമായി

Monday, September 27, 2010

കാലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്തും, നൂതനമായ പദ്ധതികളിലൂടെ കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി ലക്ഷ്യങ്ങളെ യാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി കർമ്മ സാഫല്യത്തിന്റെ നിറവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ..
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ..

പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്

  • പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കടാശ്വാസ പദ്ധതികള്‍
  • വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക് എ.ടി.എം. വഴി ലഭ്യമാക്കുന്ന ഇ-ഗ്രാന്റ് വിദ്യാഭ്യാസ പദ്ധതി
  • ആദിവാസികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.
  • മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഊരു സന്ദര്‍ശന-ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരാതി പരിഹാരം.
  • പദ്ധതിത്തുക വിനിയോഗത്തില്‍ സര്‍വ്വകാല പുരോഗതി
  • വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും മുന്‍ഗണന
  • ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റമണി തുക 2001 നുശേഷം 50% വര്‍ദ്ധിപ്പിച്ചു.
  • വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ്സ അലവന്‍‌സ്, പ്രീമെട്രിക് തലത്തില്‍ 500 രൂപയില്‍നിന്നും 1300 രൂപയായും പോസ്റ്റ് മെട്രിക് തലത്തില്‍ 700 രൂപയില്‍നിന്നും 1500 രൂപയായും, ശ്രീ അയ്യന്‍‌കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകളില്‍ 1200 രൂപയില്‍നിന്നും 2250 രൂപയായും വര്‍ദ്ധിപ്പിച്ചു.
  • സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രണ-സ്വാശ്രയ സഹകണ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകള്‍ക്ക് മെരിറ്റിലും റിസര്‍വേഷനിലലും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചു.
  • ചരിത്രത്തിലാദ്യമായി ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് പ്സസ് 2 തലത്തില്‍ സ്റ്റൈപ്പന്റ് അനുവദിച്ചു
  • കുഴല്‍മന്ദത്തും, ചേലക്കരയിലും പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അനവദിച്ചു
  • കുഴല്‍മന്ദം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍‌ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
  • ഒമ്പത് എം.ആര്‍.എസ്സുകളില്‍ പുതുതായി പ്ലസ് 2 കോഴ്സ് തുടങ്ങി
  • ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം മൂന്ന് ഇരട്ടിായയി വര്‍ദ്ധിപ്പിച്ചു
  • ഭവനനിര്‍മ്മാണ ധനസഹായം പട്ടികജാതിക്കാര്‍ക്ക് 70000 രൂപ 100000 രൂപയായും, പട്ടികവര്‍ഗക്കാര്‍ക്ക് 75,000 രൂപ, 125000 രൂപയായും, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് 150000 രൂപയായും വര്‍ദ്ധിപ്പിച്ചു.
  • തദ്ദേയസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഒരുലക്ഷത്തിലധികം വീടുകളും വകുപ്പുതലത്തില്‍ 50826 വീടുകളും അനുവദിച്ചു.
  • വനാവകാശ നിയമപ്രകാരവും ടി.ആര്‍.ഡി.എം. മുഖേനയും 11229 കുടുംബങ്ങള്‍ക്ക് 11136.14 ഏക്കര്‍ ഭൂമി വിതരണം ചെയ്തു
  • സംസ്ഥാനത്ത് പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
  • മിശ്രവിവാഹ ധനസഹായം 20,000 രൂപയില്‍നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു
  • വിവാഹ ധനസഹായം നാലിരട്ടി വര്‍ദ്ധിപ്പിച്ച് 5000 രൂപയില്‍നിന്നും 20000 രൂപയാക്കി
  • ശ്രീ അയ്യന്‍കാളിക്ക് സ്മാരകമായി പട്ടികജാതി വികസന ഓഫീസ് സമുച്ചയത്തിന് അയ്യന്‍കാളി ഭവന്‍ എന്ന് നാമകരണം ചെയ്തു.
  • ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേള, പ്രദശന വിപണനമേള ജനകീയ ഉത്സവമാക്കി നടത്തിയതിലൂടെ ഒരു കോടിയോളം രൂപയുടെ വിപണനം സാദ്ധ്യമാക്കി.
  • സാഹിത്യശില്പശാലകള്‍ സംഘടിപ്പിച്ച് സാസ്കാരിക ശാക്തീകരണത്തിന് വഴിയൊരുക്കി
  • പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 7280 പേര്‍ക്ക് 15.04 കോടി രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കി
  • പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 10898 പേര്‍ക്ക് 59.76 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ 6498 പേര്‍ക്ക് 9.81 കോടി രൂപയും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 86447 പേര്‍ക്ക് 414.32 കോടി രൂപയും സ്വയംതൊഴില്‍ വായ്പാ സഹായം നല്‍കി.
  • പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ 25.97 കോടി രൂപ ചെലവില്‍ 1545 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.
  • 23.24 കോടി രൂപ ചെലവഴിച്ച് 1362 സങ്കേതങ്ങളില്‍ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കി.

ഗതാഗത വകുപ്പ്


കെ.എസ്.ആര്‍.ടി.സി
  • 351 മലബാര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 1014 പുതിയ സര്‍വീസുകള്‍ തുടങ്ങി
  • കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ 4980 ഷെഡ്യൂളുകള്‍ ആരംഭിച്ചു.
  • 2023 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി
  • അങ്കമാലിയില്‍ ബി..ടി. അടിസ്ഥാനത്തില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പണി അന്തിമഘട്ടത്തില്‍.
  • കൊട്ടാരക്കരയില്‍ ബസ് ടെര്‍മിനല്‍ പുലമണ്‍ പ്ലാസ ഉദ്ഘാടനം ചെയ്തു.
  • തിരുവനന്തപുരത്ത് തമ്പാനൂരിലും കാട്ടാക്കടയിലും കോഴിക്കോടും കാസറഗോഡും ബസ് ടെര്‍മിനല്‍ പണി പുരോഗമിക്കുന്നു..
  • എല്ലാ യൂണിറ്റുകളിലും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ (.ടി.എം) നടപ്പിലാക്കി.
  • ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്കീം ആരംഭിച്ചു.
  • തിരുവനന്തപുരം സിറ്റിയിലും കൊച്ചിയിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ആരംഭിച്ചു.
  • ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും അപകടനിരക്ക് കുറയ്ക്കുന്നതിനും കഴിഞ്ഞു.
  • 2008ലും 2009ലും മികച്ച ഇന്ധന ക്ഷമതയ്ക്ക് കേരള എനര്‍ജി മാനേജ്മെന്‍റ് സെന്ററിന്റെ അവാര്‍‍ഡ് ലഭിച്ചു.
  • ആക്സിഡന്റ് ഇന്‍ഫര്‍മേഷനും കണ്‍ട്രോള്‍ സംവിധാനവുംവഴി അപകടനിരക്ക് കുറഞ്ഞു.
  • ബസ് ബോഡി നിര്‍മാണത്തിലും ചേസിസ് വാങ്ങിയ വകയിലും ബസ്സൊന്നിന് രണ്ടരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു.
  • പുതുതായി നിരത്തിലിറക്കിയ എല്ലാ കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് സ്കീം നടപ്പിലാക്കി.
  • കഴിഞ്ഞ നാലുവര്‍‌ഷങ്ങള്‍ക്കുള്ളില്‍ 18853 പുതിയ നിയമനങ്ങള്‍ നടന്നു; അതില്‍ പി.എസ്.സി വഴി നിയമനം നടത്തിയത് 14402 തസ്തികകളില്‍.
  • കെ.എസ്.ആര്‍.ടി.സി. സേവനം 13 ശതമാനത്തില്‍നിന്ന് 26 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.
  • കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യതയായ 1070.60 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി.
  • മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുണ്ടായിരുന്ന 133.26 കോടി രൂപയില്‍ 100 കോടിയും ഈ സര്‍ക്കാരാണ് നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പ്
  • സംസ്ഥാന റവന്യൂ സമ്പാദനത്തില്‍ മൂന്നാമത്തെ സ്ഥാനമാണ് മോട്ടോര്‍ വാഹനവകുപ്പിന്. 2009-10 ല്‍ വരുമാനം 1094.49 കോടി.
  • കമ്പ്യൂട്ടര്‍വല്‍ക്കരണം ത്വരിതപ്പെടുത്താന്‍ FAST (Fully Automated Services of Transport Department) പ്രോജക്ട് നടപ്പിലാക്കി.
  • -ഗവേണന്‍സ് സംവിധാനം നടപ്പിലാക്കി വരുന്നു.
  • റോഡു സുരക്ഷയ്ക്കായി ആട്ടോമേഷന്‍ എന്‍ഫോഴ്സ്മെന്റ്.
  • ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി നികുതിയടയ്ക്കുന്നതിനുള്ള (-പെയ്മെന്റ്) സംവിധാനം ഉടന്‍ നടപ്പിലാവുന്നു.
  • മലപ്പുറം ജില്ലയിലെ എടപ്പാളില്‍ Drivers Training and Research Institute സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
  • സ്പീഡ് ട്രാഫിക് റഡാറുകളും റഡാര്‍ സര്‍വെയലന്‍സ് സംവിധാനവും എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
  • കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചു.
കെ.ടി.ഡി.എഫ്.സി.
  • ബി..ടി. അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മാണച്ചുമതല
  • കെ.ടി.ഡി.എഫ്.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത സംരംഭമായ ട്രാന്‍സ് ടവേഴ്സ് സമുച്ചയം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജലഗതാഗത വകുപ്പ്

  • ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം, ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു.
  • ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ ഒരു ആധുനിക സ്ലിപ്-വേ നിര്‍മാണം ഉദ്ഘാടനം ചെയ്തു.
  • നിര്‍മാണം പൂര്‍ത്തിയാക്കി 14 സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയും 10 എണ്ണത്തിന്റെ നിര്‍മാണം നടത്തിവരികയും ചെയ്യുന്നു.
  • യാത്രക്കാര്‍ക്കും ബോട്ടിലെ ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി.
  • യാത്രാബോട്ടുകള്‍ തമ്മിലും കണ്‍ട്രോളിംഗ് സ്റ്റേഷനുമായും അവിഘ്നമായി ബന്ധം പുലര്‍ത്തുന്നതിനായി സി.യു.ജി. സംവിധാനം ഏര്‍പ്പെടുത്തി.

സഹകരണ വകുപ്പ്



സഹകരണ കാര്‍ഷികം കേരളീയം
  • കാര്‍ഷികരംഗത്ത് പുതുജീവന്‍
  • രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിസരഹിത വായ്പ. 100 കോടി രൂപ നെല്‍കൃഷിക്ക് ഒരു വര്‍ഷം വായ്പ നല്‍കുന്നു.
  • ഒരു വര്‍ഷം 2000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നു.
  • കര്‍ഷകര്‍ക്ക് ആശ്വാസമായി കൊയ്ത്ത് - മെതി യന്ത്രങ്ങള്‍
  • നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് മംഗല്യസൂത്ര വായ്പകള്‍
  • .എം.എസ്. ഭവനപദ്ധതിക്ക് 4000 കോടി രൂപ വായ്പ.
  • ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
  • ലളിതവ്യവസ്ഥകളില്‍ വിദ്യാഭ്യാസ വായ്പ.
സഹകരണ വിപണനം കേരളീയം
  • വിലക്കയറ്റത്തിനെതിരെ ജനകീയ ബദല്‍ - പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 80ശതമാനം വരെ വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍. വിലക്കയറ്റവിരുദ്ധ ചന്തകളിലൂടെ.
  • 46000 സഹകരണ വിപണനചന്തകള്‍
  • ജനങ്ങള്‍ക്ക് 400 കോടി രൂപയുടെ സാമ്പത്തിക നേട്ടം
  • പുതുതായി 150 നീതി മെഡിക്കല്‍ സ്റ്റോറുകള്‍
  • നാലുവര്‍ഷംകൊണ്ട് പുതിയ 50 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.
സഹകരണ വിദ്യാഭ്യാസം കേരളീയം
  • സഹകരണമേഖലയില്‍ 19 പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചു.
  • ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും എം.ബി.. കോളേജും, ഫിനിഷിങ്ങ് സ്കൂളും കോഴിക്കോട് ഉള്ള്യേരിയില്‍ എം.ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ് കോളേജ്, നെയ്യാര്‍ഡാമിലും, മണ്‍വിളയിലും എറണാകുളത്തും എം.ബി.. കോളേജുകള്‍.
സഹകരണ ആരോഗ്യം കേരളീയം
  • കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും, പരിയാരം സഹകരണ മെഡിക്കല്‍ കോളേജും പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രിയും വികസനകുതിപ്പിലേക്ക് - 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
  • സഹകരണാശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ.
സഹകരണ നിക്ഷേപം കേരളീയം
  • 2006 മെയ് മാസം സഹകരണമേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപ.
  • 2010 മാര്‍ച്ച് 31ന് ആകെ നിക്ഷേപം 60085.34 കോടി രൂപ. നിക്ഷേപ വര്‍ദ്ധനവില്‍ സര്‍വ്വകാല റിക്കോര്‍ഡ്.
സഹകരണ സാമൂഹ്യം കേരളീയം
  • എസ്.പി.സി.എസ്. ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്
  • 600 ഓളം പുതിയ പുസ്തകങ്ങള്‍
  • രണ്ടര കോടി രൂപ റോയല്‍റ്റി കൊടുത്തു തീര്‍ത്തു
  • 200 സംഘങ്ങളില്‍ ലൈബ്രറികള്‍
  • കോട്ടയത്ത് ഒരുകോടി രൂപ മുതല്‍മുടക്കില്‍ തകഴി സ്മാരക മന്ദിരം
അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
  • സഹകരണമേഖല അഴിമതി വിമുക്തമാക്കി
  • അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ഡി..ജി.യുടെ നേതൃത്വത്തില്‍ സഹകരണ പോലീസ് വിജിലന്‍സ് രൂപീകരിച്ചു.
  • ഓഡിറ്റ് മേഖല ശക്തിപ്പെടുത്താന്‍ ഓഡിറ്റ് ഡയറക്ടറേറ്റ് രൂപീകരിച്ചു.
കുടിശ്ശിക നിവാരണം കേരളം
  • സഹകരണമേഖലയുടെ വികസനത്തിന് വിപുലമായ പ്രചരണപരിപാടികള്‍
  • സഹകരണ കോണ്‍ഗ്രസ്സും സഹകരണ എക്സ്പോയും സംഘടിപ്പിച്ചു.
സഹകരണ നിയമഭേദഗതി
  • സഹകരണ നിയമത്തിന് സമഗ്രമായ ഭേദഗതി. ഭരണസമിതിയില്‍ വനിതകള്‍ക്ക് 3 സീറ്റ് സംവരണം. നിയമനങ്ങളില്‍ വികലാംഗര്‍ക്ക് 3 ശതമാനം സംവരണം. സഹകരണ സ്ഥാപനങ്ങളുടെ ധനം അപരഹിച്ചാല്‍ കടുത്ത ശിക്ഷയ്ക്ക് നിയമത്തില്‍ വ്യവസ്ഥ.
സഹകരണ റിസ്ക് ഫണ്ട് സ്കീം
  • സഹകരണസംഘത്തില്‍ നിന്നും വായ്പയെടുത്ത വായ്പക്കാരന്‍ വായ്പാകാലാവധിക്കുള്ളില്‍ മരണമടഞ്ഞാല്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യത എഴുതിതള്ളുന്ന പദ്ധതി ആരംഭിച്ചു.
സഹകരണസംഘങ്ങള്‍ക്ക് ധനസഹായം
  • നവരത്നം ലോട്ടറി ഫണ്ടിലൂടെയും പ്ലാന്‍ ഫണ്ടിലൂടെയും ദുര്‍ബ്ബല സംഘങ്ങളുടെ പുനരുദ്ധാരണം.
  • ഭക്ഷ്യവകുപ്പ്
    സുഭിക്ഷം..... സുതാര്യം....... ജനപ്രിയം..
    • 2 രൂപ നിരക്കില്‍ 36 ലക്ഷംകുടുംബങ്ങള്‍ക്ക് അരി
    • 1700 ശബരി സ്റ്റോറുകള്‍
    • 330 സൂപ്പര്‍ മാര്‍ക്കറ്റുകള്‍
    • 868 മാവേലി സ്റ്റോറുകള്‍
    • 12 പീപ്പിള്‍സ് ബസാറുകള്‍
    • 92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍
    • വര്‍ഷംതോറും 20 ലക്ഷം ഓണക്കിറ്റുകള്‍
    • 70 ലക്ഷം കുടുംബങ്ങള്‍ക്ക് ലാമനേറ്റഡ് റേഷന്‍ കാര്‍ഡുകള്‍
    • ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയായ 12 രൂപ നിരക്കില്‍ നെല്ല് സംഭരണം
    • അരിക്കടകളിലൂടെ 13 രൂപ നിരക്കില്‍ പച്ചരിയും പുഴുക്കലരിയും
    • സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി സൗജന്യം
    • കോന്നിയില്‍ ഭക്ഷ്യഗവേഷണ കേന്ദ്രം
    • കൊച്ചിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
    • പാചകവാതക വിതരണം തടസങ്ങളില്ലാതെ
    • ഉപഭോക്താക്കള്‍ക്ക് കൃത്യതയുള്ള സേവനം
    • ജില്ലകളില്‍ പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍
    • ഉത്സവകാല സ്പെഷ്യല്‍ ബസാറുകള്‍
    • 100 പുതിയ മാവേലി സ്റ്റോറുകള്‍
    • 10 മൊബൈല്‍ മാവേലി സ്റ്റോറുകള്‍
    • സപ്ലൈകോ വിറ്റുവരവ് 706 കോടിയില്‍നിന്നും 2284 കോടിയിലേയ്ക്ക്.

തദ്ദേശസ്വയം ഭരണവകുപ്പ്


പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നിര്‍വഹണ നടപടികള്‍
  • സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് പ്രത്യേക സെല്‍
  • കളക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക സെക്ഷനുകള്‍
  • ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുന്നു
  • മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും കോഴ്സ് തീരുംവരെ.
  • ഓരോ വര്‍ഷവും പുതുതായി 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്കുവീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്റും
  • അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍വീസ് കമ്മീഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലകളിലെ മത്സരപരീക്ഷകള്‍ എന്നിവയ്ക്ക് സൗജന്യ പരിശീലനം
  • കേരളത്തിലെ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍
  • പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമായ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു.
ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചു ; കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍
  • വഖഖുകളുടെയും വഖഫ് ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.
  • വഖഫ് സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിച്ച എം.. നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ ആരംഭിച്ചു.
  • മാതൃകാപരമായ ഹജ്ജ്സേവന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്.
  • നറുക്കെടുപ്പിലൂടെ മാത്രം കേരളത്തില്‍ ഹാജിമാരെ തിരഞ്ഞെടുക്കുന്നു.
  • ഹാജിമാരുടെ സഹായത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധരായ ജീവനക്കാര്‍ എന്നിവരുടെ സേവനം പുണ്യസ്ഥലങ്ങളിലും ഹജ്ജ് ക്യാമ്പിലും ലഭ്യമാക്കി.
  • വിശാലമായ സൗകര്യങ്ങളോടെ കരിപ്പൂരില്‍ ഹജ്ജ് ഹൗസ്.

സുരക്ഷിത കേരളം സുന്ദര കേരളം

ക്രമസമാധാനപാലനത്തിലും നീതിന്യായ നിര് വ്വഹണത്തിലും സുരക്ഷാ പ്രവര്ത്തനങ്ങളിലും
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാര്..
  • ഇന്ത്യയില് ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ അവാര്ഡ്
  • കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള് ഏറ്റവും കുറവ്
  • കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്തിരിച്ചു
  • സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്ക്കും പുതിയ വാഹനങ്ങള്, പോലീസ് സേനാംഗങ്ങള്ക്ക് മൊബൈല് ഫോണ്
  • പോലീസുദ്യോഗസ്ഥര്ക്ക് ഹെഡ് കോണ്സ്റ്റബിള്, എ.എസ്.ഐ., എസ്.ഐ. തലങ്ങളിലേക്ക് ഗ്രേഡ് പ്രൊമോഷന്
  • ഡ്യൂട്ടി സമയം 8 മണിക്കൂറാക്കി
  • പുതിയതായി പതിനായിരം പോലീസുകാര്
  • പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന് ജനമൈത്രീ പദ്ധതി
  • പോലീസിന് പുതിയ ആസ്ഥാനമന്ദിരം
  • പോലീസ് സ്റ്റേഷനുകള്, സര്ക്കിള് ഓഫീസുകള് ബാരക്കുകള്, ക്വാര്ട്ടേഴ്സുകള് തുടങ്ങി ആയിരത്തോളം മന്ദിരങ്ങള്
  • പുതിയതായി 12 പോലീസ് സ്റ്റേഷനുകള്
  • മുഴുവന് പോലീസ് സ്റ്റേഷനുകളും കംപ്യൂട്ടര് വല്ക്കരിച്ചു.
  • തീവ്രവാദത്തെ ചെറുക്കാന് നടപടി, കരുതല് ശക്തമാക്കി
  • ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്ക്കെതിരെ ശക്തമായ നടപടികള്
  • 3000 ഹോം ഗാര്ഡുമാര്ക്ക് നിയമനം
  • പുതിയ ഇന്ത്യ റിസര് വ് ബറ്റാലിയന് രൂപീകരിക്കാന് നടപടി
  • പരാതികളഅ ഫോണ് വഴിയും ഇ-മെയില് വഴിയും സ്വീകരിക്കാന് നടപടി
  • ഗുണ്ടാ പ്രവര്ത്തനം തടഞ്ഞു, പ്രത്യേക ഗുണ്ടാ നിയമം
  • സൈബര് കുറ്റകൃത്യങ്ങള് തടയാന് സൈബര് പോലീസ് നിയമം അവതരിപ്പിച്ചു
  • പോലീസിനെ ആധുനികവല്ക്കരിക്കാന് നടപടികള്
  • തീരസുരക്ഷയ്ക്ക് ജാഗ്രതാസമിതി, തീരദേശ പോലീസ് സ്റ്റേഷനുകള്, വാട്ടര് പട്രോളിംഗിന് പുതിയ ബോട്ടുകള്
  • ശക്തമായ നടപടികളിലൂടെ ട്രാഫിക് അപകടങ്ങള് കുറച്ചു
  • സമഗ്രമായ ജയില് നിയമം
  • ജയിലുകളെല്ലാം നവീകരിച്ചു.
  • പുതുതായി 8 ജയിലുകളഅ
  • വിജിലന്സ് കാര്യക്ഷമമാക്കി
  • ഫയര് ഫോഴ്സിന് പുതുജന്മം, 8 പുതിയ ഫയര്സ്റ്റേഷനുകള് തുടങ്ങി.  ഈ വര്ഷം 8 എണ്ണം തുടങ്ങും
  • വിയ്യൂരില് ഫയര് അക്കാദമി
  • കോടതി മന്ദിരങ്ങള് നവീകരിച്ചു
  • പുതിയ കോടതി സമുച്ചയങ്ങള്
  • കോട്ടയത്ത് പുതിയ വിജിലന്സ് കോടതി.

കേരളാ ടൂറിസം

ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രര്ത്തിച്ച, കോലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത, നൂതനമായ പദ്ധതികളിലൂടെ കേരളത്തിന്റെ സമഗ്രവികസനത്തില് നിര്ണായകരമായ സ്വാധീനം ചെലുത്തി ലക്ഷ്യങ്ങളെ യാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും കേരളാ ടൂറിസത്തിന്റെ ജൈത്രയാത്ര..
അടിസ്ഥാന സൌകര്യ വികസനം
  • സംസ്ഥാന ബഡ്ജറ്റുകളില് കൂടുതല് മുന്ഗണന - 86.25 കോടിയില് (2005-06) നിന്നും 168.25 കോടി (2010-11)
  • കേന്ദ്രത്തില് നിന്നും കൂടുതല് ധനസഹായം നേടിയെടുക്കുന്നതില് വിജയം - കഴിഞ്ഞ നാലു വര്ഷത്തില് 177.5 കോടി രൂപ
  • 57 പുതിയ പദ്ധതികള്ക്ക് ഈ വര്ഷം ഭരണാനുമതി
  • സംസ്ഥാനമൊട്ടാകെ അടിസ്ഥാനസൌകര്യ വികസന പദ്ധതികള് തിരുവനന്തപുരം - 33, കൊല്ലം- 17, പത്തനംതിട്ട-5 ആലപ്പുഴ-12 കോട്ടയം-8, ഇടുക്കി-11, എറണാകുളം-17, തൃശൂര്- 18, പാലക്കാട്-8, മലപ്പുറം-11, വയനാട്-21, കോഴിക്കോട്-30, കണ്ണൂര്-33, കാസര്കോട്-13
  • ചരിത്രപ്രധാനമായ മുസിരിസിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക പൈതൃക ടൂറിസം പദ്ധതി
  • സുനാമി പുനരധിവാസ പദ്ധതി-30 ഓളം ബീച്ചുകളില് അടിസ്ഥാന സൌകര്യവികസനം
  • തീരദേശ സംരക്ഷണത്തിനായി കോവളത്ത് ആര്ട്ടിഫിഷ്യല് റീഫ്
  • കോഴിക്കോട് സരോവരം ബയോപാര്ക്ക്
  • ഇരിങ്ങലിലും വിഴിഞ്ഞത്തും ആര്ട്ട്&    ക്രാഫ്റ്റ് വില്ലേജ്
മലബാര് വികസനം
  • 220 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്
  • 93 കോടി രൂപയുടെ പ്രത്യേക മലബാര് പാക്കേജ് - 19 ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്ക്ക്
    • കോഴിക്കോട് മിനി ബൈപാസ് തളി റോഡ്
    • ഇരഞ്ഞിപ്പാലം സരോവരം റോഡ്
    • നീലേശ്വരം വലിയ പറന്പ് റോഡ്
    • പഴശ്ശി ഡാം റോഡ്
    • പടിഞ്ഞാറേത്തറ -ബാണാസുര സാഗര് ഡാം-പന്തിപൊയില് റോഡ്
    • സെന്റ് ആഞ്ചലോസ് ചര്ച്ച് റോഡ്
    • വടകര ലോകനാര്ക്കാവ് ടെംബിള് റോഡ്
    • തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതി
ഡെസ്റ്റിനേഷന് മാനേജ്മെന്റ് കൌണ്സിലുകള്
  • 35 പുതിയ ടൂറിസം കേന്ദ്രങ്ങളില് ഡിഎംസി കള്
  • ചെയര്പേഴ്സണായി എം.എല്.എ.മാര്
  • തദ്ദേശ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണം
പ്രത്യേ വികസന മേഖലകള്
  • ഇക്കോ-ടൂറിസം -അടിസ്ഥാന സൌകര്യ വികസനത്തിന് 10 കോടിരൂപയുടെ നിക്ഷേപം
  • അഡ്വഞ്ചര് ടൂറിസം
  • മൂന്നാര്, ആലപ്പുഴ, വയനാട് എന്നീ ടൂറിസം കേന്ദ്രങ്ങള്ക്ക് മാസ്റ്റര് പ്ലാന്
സ്വകാര്യ മേഖലയിലെ നിക്ഷേപം
  • 349 ക്ലാസിഫൈഡ് ഹോട്ടലുകളിലായി 8178 മുറികള്
  • 549 ക്ലാസിഫൈഡ്ഹോംസ്റ്റേകള്
  • 80 ക്ലാസിഫൈഡ് ആയൂര് വേദ കേന്ദ്രങ്ങള്
  • താമസ സൌകര്യത്തിന് മൊത്തം 4500 യൂണിറ്റുകള്
  • 3500 കോടി രൂപയുടെ നിക്ഷേപം
  • സര് വ്വീസ്ഡ് വില്ല, ഗ്രീന് ഫാംസ് എന്നിങ്ങനെ പുതിയ പദ്ധതികള്
ഗുണമേന്മയില് കൂടുതല് ശ്രദ്ധ
  • ഹോംസ്റ്റേ, ഹൌസ് ബോട്ട്, ആയൂര് വേദം എന്നിവയുടെ ക്ലാസിഫിക്കേഷന്
  • ടൂര് ഓപ്പറേറ്റര്മാര്ക്ക് ഓണ് ലൈന് അക്രഡിറ്റേഷന്
കെ.ടി.ഡി.സി
  • 2006-07 ലെ പ്രവര്ത്തന ലാഭത്തില് സര്വ്വകാല റെക്കോര്ഡ്
  • വരുമാനത്തില് ശ്രദ്ധേയമായ വളര്ച്ച
  • തുടര്ച്ചയായി ആദായം നേടി, കടം അടച്ചു തീര്ത്തു
  • ബഡ്ജറ്റ് യാത്രക്കാര്ക്കുവേണ്ടി 14 ടാമറിന്ഡ് ഈസി ഹോട്ടലുകളും 6 ബഡ്ജറ്റ് പ്രോപര്ട്ടികളും വയനാട്ടില് പെപ്പര് ഗ്രോവും
  • ഡിസ്കവര് കേരള എന്ന ബഡ്ജറ്റ് ഹോളിഡേ പാക്കേജ്
  • പുതിയ പദ്ധതികള് - കൊച്ചി ഇന്റര്നാഷണല് മറീനാ, ചെന്നൈയില് കേരളാ ഹൌസ്, കോവളം കണ് വെന്ഷന് സെന്റര്, ബേക്കലില് ലക്ഷ്വറി ബീച്ച് ക്യാന്പ്, മുഴുപ്പിലങ്ങാട് ബീച്ച് റിസോര്ട്ട്.
കേരളാ ടൂറിസം ഇന്ഫ്രാസ്ട്രക്ച്ചര് & ഇന് വെസ്റ്റ്മെന്റ് കന്പനി(KTIIC)
  • ടൂറിസ്റ്റ് റിസോര്ട്ട്സ് കേരള ലിമിറ്റഡ് (TRKL) KTIIC  ആയി രൂപാന്തരം പ്രാപിച്ചു
  • അഞ്ട് തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില് സ്വകാര്യ നിക്ഷേപത്തിലൂടെ അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുന്നു - വേളി, വര്ക്കല, പീരുമേട്, നെല്ലിയാന്പകി, ധര്മ്മടം
  • എന്റെ നാട് നിക്ഷേപ മേള സംഘടിപ്പിച്ചു
ബേക്കല് റിസോര്ട്ട്സ് ഡെവലമെന്റ് കോര്പ്പറേഷന്(BRDC)
  • ദി ദളിത് റിസോര്ട്ട് സ്പാ, ദുബായിലെ ഹോളിഡേ ഗ്രൂപ്പ് എന്നിവയുടെ പദ്ധതികള് പൂര്ത്തിയായി വരുന്നു.
  • ATE  ഗ്രൂപ്പ്, ജംഷഡ്പൂരിലെ ഗ്ലോബ്വിങ്ക് ഗ്രൂപ്പ് തുടങ്ങി  പുതിയ പങ്കാളികളെ തിരഞ്ഞെടുത്തു, നിര്മ്മാണപ്രവര്ത്തനങ്ങള് തുടങ്ങിക്കഴിഞ്ഞു.
  • തദ്ദേശവാസികള്ക്ക് പ്രത്യേക ജല വിതരണ പദ്ധതി.
പുതുമയാര്ന്ന വിപണനം
  • രാജധാനി എക്സ്പ്രസ്സില് കേരളാ ടൂറിസത്തിന്റെ ബ്രാന്ഡിംഗ്
  • യു.കെ. യിലെ ടാക്സികളില് കേരള ടൂറിസത്തിന്റെ ബ്രാന്ഡിംഗ്.
  • ഡ്രീം സീസണ് സംരംഭത്തിലൂടെ ഓഫ് സീസണ് വിപണനം
  • ജെറ്റ് ടു കേരള പദ്ധതിയുടെ യാത്രക്കാര്ക്ക് ആകര്ഷകമായ കേരളാ ഹോളിഡേ പാക്കേജുകള്
  • പ്രമുഖ അന്തര്ദേശീയ/ദേശീയ നഗരങ്ങളില് ട്രേഡ് മീറ്റുകള്
അന്തര്ദേശീയ മേളകള്
  • രണ്ടാമത്തെ ഇന്റര്നാഷണല് കോണ്ഫെറന്സ് ഓണ് റെസ്പോണ്സിബില് ടൂസിറം കൊച്ചിയില് സംഘടിപ്പിച്ചു
  • വിഖ്യാതമായ വോള്വോ ഓഷണ് റേസിന് കൊച്ചി തുഖമുഖം ഇടത്താവളമായി.
ഇന്റര്നെറ്റ്/ പുതിയ മാധ്യമങ്ങളിലൂടെ വിപണനം
  • ലോഗിന് കേരള എന്ന പുതിയ പദ്ധതിക്ക് തുടക്കം
  • ഫോം-സി സബ്മിഷന്, ഓണ് ലൈന് തൂര് ഓപ്പറേറ്റര് അക്രഡിറ്റേഷന്, ടൂറിസ്റ്റ് വരവുകളുടെ വിവരശേഖരണം ഗൈ-റംസ്യൂഷന് ചിത്രങ്ങള്, റോയല്റ്റി-ഫ്രീ വീഡിയോ ക്ലിപ്പുകള് തുടങ്ങിയവ ലഭ്യം .
ഗ്രാന്ഡ് കേരള ഫോപ്പിംഗ് ഫെസ്റ്റിവല്
  • 2007 ല് ഉദ്ഘാടനം ചെയ്തു
  • എല്ലാ വര്ഷവും ഡിസംബര് 1 മുതല് ജനുവരി 15 വരെ
  • വാണിജ്യത്തിന് വികസനത്തില് ഇടം നല്കിയ ആദ്യ പദ്ധതി.
മാനവ വിഭവശേഷി വികസനം
  • സ്റ്റേറ്റി ഇന്സ്റ്റിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റഇ മാനേജ്മെന്റ് കോഴിക്കോട് ആരംഭിച്ചു.  പുതിയ കാന്പസ് ബില്ഡിംഗിന്റെ നിര്മ്മാണം തുടങ്ങി.
  • 12 ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിട്യൂട്ടുകള് (എഫ്.സി.ഐ) വിജയകരമായി പ്രവര്ത്തിക്കുന്നു.
  • അഞ്ച് FCI കള് അപ്ഗ്രേഡ് ചെയ്യാനുള്ള അനുമതി, ഇതിനായി കേന്ദ്രസര്ക്കാരില് നിന്നും 2.5 കോടി രൂപ ലഭ്യമായി
  • കേരള ഇന്സ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല് സ്റ്റഡീസ് (KITTS) ന്റെ ഡിപ്ലോമ കോഴ്സുകള് ലഭ്യമാക്കുന്ന പള്ളുരുത്തി , തലശ്ശേരി  സ്റ്റഡി സെന്ററുകളഅ തുടങ്ങി.
  • ലെറ്റ്സ് ലോണ് - ടൂറിസം മേഖലയിലെ സേവനദാതാക്കളെ ലക്ഷ്യമാക്കി പരിശീലന പരിപാടി, 36000 പേര്ക്ക്  ആദ്യ ഘട്ടത്തില് പരിശീലനം.
സാംസ്കാരിക മേളകള്
  • ഉത്സവം - അന്യം നിന്നു പോകുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങള് സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള നൂതന സംരംഭം.
  • നിശാഗന്ധി - ഭാകതീയ ക്ലാസിക്കല് നൃത്ത-സംഗീത പൂരങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രത്യേക പരിപാടി
  • എല്ലാ ജില്ലകളിലും ഓണാഘോം
ഉത്തരവാദിത്ത ടൂറിസം
  • കേരളീയ ജനസമൂഹത്തിന്റെ സാന്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന്നു., തദ്ദേശവാസികളുടെ പങ്കാളിത്ത്ത്തോടെ നടപ്പിലാക്കുന്നു
  • സാമൂഹിക-സാന്പിത്തിക-പാരിസ്ഥിതിക മേഖലകളില് കര്മ്മപരിപാടികള്ക്ക് രൂപം നല്കി.
  • ആദ്യഘട്ടത്തില് കോവളം, കുമരകം, തേക്കടി, വയനാട്,എന്നിവിടങ്ങളില് പ്രവര്ത്തനങ്ങള് നടപ്പിലാക്കി വരുന്നു.
  • ഉത്പാദനത്തില് കുടുംബശ്രീ യുടെ സഹകരണം.
 http://ldf-government.blogspot.com/