Tuesday, September 28, 2010

വഴിവെട്ടുന്നവരോട്.............എന്‍ .എന്‍ കക്കാട്.

ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി

പെരുവഴി കണ്‍മുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍

വഴിവെട്ടാന്‍ പോകുന്നവനോ
പലനോമ്പുകള്‍ നോല്‍ക്കേണം

പലകാലം തപസ്സുചെയ്ത്
പലപീഢകളേല്‍ക്കേണം

കാടുകളില്‍ കഠിനതകുറുകിയ
കല്ലുകളും കോമ്പല്ലുകളും

നട്ടുച്ച കിനിഞ്ഞുതിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍

നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്

ഇരുളുപുതച്ചരുളുന്നു
പശിയേറും വനവില്ലികള്

വഴിവെട്ടാന്‍ പോയവരെല്ലാം
മുടിയും തലയോട്ടിയുമായി

അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി

കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ

കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ

ഒരു മട്ടാകുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ

വിരല്‍വച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും

പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതുനീന്തണമക്കരെയെത്താന്‍

അതുനീന്താമെന്നാവപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം..

കടുവിഷമാണൊന്നില്‍ മറ്റതില്‍
എരിതീയും ചങ്ങാതി

കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍

മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍

ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി

പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍

ആ വഴിയെ പൂമാലകളും
തോരണവും കുലവാഴകളും

നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും

പൊന്പട്ടംകെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുന്നള്ളിപ്പോം നിന്നെ.

വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ

പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തികറുക്കും

നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാല കാഞ്ഞിരം പൂത്തു ചൊരിഞ്ഞത്
ചരലുകളില്‍ മണമിഴയുമ്പോള്‍

വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലിചെയ്‍‌വോം കാളിക്കൊടുവില്‍

ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചുകുളിര്‍ത്തമ്മ രസിക്കും

അമ്മ തകും പാലച്ചോട്ടില്‍
നന്മ തകും പാറക്കൂട്ടില്‍

വഴിവെട്ടിയ ഞങ്ങടെ മൂപ്പന്
മണ്ഡപമൊന്നുടനുണ്ടാക്കും

വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും

വലവഴിയില്‍ പുതുവഴിയേതെ-
ന്നെങ്ങള്‍ക്ക് പകപ്പു പെടായ്‌വാന്‍

പെരുമൂപ്പന്‍ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ

നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തിയശുദ്ധിവരുത്താന്‍

ഇടയാകാതെങ്ങളു കാപ്പോം-
ഇനി നീ പോ ചങ്ങാതി

പെരുവഴിയേ പോകും ഞങ്ങള്‍ ;
പുതുവഴി വഴിപാടിന് മാത്രം...

No comments:

Post a Comment