Sunday, September 27, 2015

ഒഞ്ചിയം കൊലയിലെ യുഡിഎഫ് രാഷ്ട്രീയം

ഭരണം നിലനിര്‍ത്താന്‍ എംഎല്‍എയെ വിലയ്ക്കെടുത്തവര്‍ക്ക് അതേകാര്യത്തിന് ഏതാനും ക്രിമിനലുകളെ വാടകയ്ക്ക് എടുക്കുന്നതില്‍ പ്രയാസമുണ്ടാകേണ്ടതില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകംകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫാണ്. ഏതു കുറ്റകൃത്യത്തിന്റെയും അന്വേഷണം, അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്നതിലേക്കാണ് ആദ്യം നീളുക. ഒഞ്ചിയത്തെ കൊലപാതകം തീവ്രവാദസ്വഭാവമുള്ള ക്വട്ടേഷന്‍സംഘത്തിന്റേതാണെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആ സംഘത്തെ ആര് നിയോഗിച്ചു എന്നതാണ് പ്രശ്നം. ഇവിടെ സംഭവം നടന്നയുടനെ യുഡിഎഫ് നേതൃത്വം കാണിച്ച വെപ്രാളം ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ ഒരു ഘട്ടത്തിലും യുഡിഎഫിനോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചയാളല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിനെ സഹായിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍പ്പോലും തന്റെ വിമതസഹചാരി എം ആര്‍ മുരളി (ഷൊര്‍ണൂര്‍)യുമായി ചന്ദ്രശേഖരന്‍ വിയോജിച്ചത് പ്രത്യക്ഷ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലാണ്. അങ്ങനെ അകന്നുനിന്ന ഒരാളുടെ മരണത്തില്‍ എന്തിന് യുഡിഎഫ് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിക്കണം? മരണവാര്‍ത്ത അറിഞ്ഞയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെ പ്രധാന പരിപടികള്‍പോലും ഒഴിവാക്കി കോഴിക്കോട്ടേക്ക് തിരിച്ചു; ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ കോഴിക്കോട്ടെത്തി. അത്തരമൊരു അസാധാരണമായ വികാരപ്രകടനത്തിന് എന്തായിരുന്നു അവര്‍ക്ക് പ്രേരകമായ ഘടകം? അത് ചന്ദ്രശേഖരനോടുള്ള താല്‍പ്പര്യമോ കൂറോ അല്ല എന്നത് വ്യക്തം. മുമ്പ് ഒരിക്കലും ഇല്ലാത്ത അത്രയും ദയനീയമാണ് യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് മുസ്ലിംലീഗിന്റെ അപ്രമാദിത്തം. മറ്റൊരു ഭാഗത്ത് കേരള കോണ്‍ഗ്രസിന്റെ മൂക്കുകയര്‍. ഏകാംഗകക്ഷികള്‍പോലും കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തി നയിക്കുന്നു. പിറവത്ത് യുഡിഎഫിന് പിന്തുണ നല്‍കിയവര്‍തന്നെ പറയുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പരിപൂര്‍ണമായി വിശ്വാസ്യത നഷ്ടപ്പെട്ട് നില്‍ക്കുന്നു. വിലക്കയറ്റത്തിന്റെയും ക്രമസമാധാനത്തകര്‍ച്ചയുടെയും അഴിമതിയുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കടുത്തരോഷത്തിലാണ്. ഇത്തരമൊരവസ്ഥയില്‍ യുഡിഎഫിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ അത്ഭുതംതന്നെ സംഭവിക്കണം. അങ്ങനെയൊരു അത്ഭുതമാണോ വടകരയില്‍ സംഭവിച്ചതെന്നാണ് യുക്തിബോധമുള്ളവര്‍ ആദ്യം പരിശോധിക്കേണ്ടത്. കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണെന്നത് പ്രധാനമാണ്. ഒഞ്ചിയത്തെ രാഷ്ട്രീയമെല്ലാവര്‍ക്കും അറിയാം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടാല്‍ ഒറ്റയടിക്ക് സിപിഐ എമ്മിനുമേല്‍ കുറ്റം ചാരാനാകുമെന്ന് യുഡിഎഫിന് നന്നായറിയാം. ആ അറിവാണ് ആസൂത്രണമായും പ്രയോഗമായും മാറിയതെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട യുഡിഎഫ് നാടകത്തില്‍നിന്ന് വ്യക്തമാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ആ പ്രദേശത്തുള്ളവര്‍ സംശയരഹിതമായി സ്ഥിരീകരിക്കുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നുതുടങ്ങി. സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും പൊലീസ് അന്വേഷണത്തിനുമുമ്പുതന്നെ പ്രതികളെ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുന്നവര്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ ആസൂത്രണത്തിന്റെ തിളപ്പല്ലാതെ മറ്റെന്താണിത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കെപിസിസി പ്രസിഡന്റിന് എന്താണ് സംസാരിക്കാനുള്ളത്? എല്‍ഡിഎഫ് ഭരണത്തെ സെല്‍ഭരണമായി ആക്ഷേപിച്ചവരാണ് ഇവരെന്ന് ഓര്‍ക്കണം. ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഒന്നിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് രഹസ്യചര്‍ച്ച നടത്തിയെങ്കില്‍, തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച പ്രതികളിലേക്ക് അന്വേഷണം എത്തിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി എന്നുതന്നെയാണര്‍ഥം. ഒഞ്ചിയത്ത് പുറത്തുപോയവര്‍ സിപിഐ എമ്മിന് ഭീഷണി ഉയര്‍ത്തിയിരുന്നു എന്നത് വസ്തുതയാണ്. തെറ്റിദ്ധരിക്കപ്പെട്ട് നിലപാടെടുത്തവര്‍ പാര്‍ടിയിലേക്ക് തിരിച്ചെത്തുന്നു എന്നത് അതിലും വലിയ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു നേടിയ വിജയം സിപിഐ എമ്മിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്. 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ പൊതുജനമുന്നേറ്റമാണ് അതിന്റെ സമാപനസമ്മേളനത്തിലുണ്ടായത്. ആ മുന്നേറ്റത്തില്‍ ഒഞ്ചിയത്തുള്ള, പാര്‍ടിയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ വിവേകബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ഭീമ- കീചക സിദ്ധാന്തം ഒന്നോ രണ്ടോ വട്ടം പറയാം. അത് സാധൂകരിക്കാന്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, യാഥാര്‍ഥ്യം അതുകൊണ്ട് മൂടിവയ്ക്കാനാകില്ല. ആഭ്യന്തരമന്ത്രി പറഞ്ഞ വഴിയേ പൊലീസ് സഞ്ചരിക്കേണ്ടിവരും എന്നതിന്, കൊട്ടാരക്കരയിലെ അധ്യാപകനെതിരായ ആക്രമണ കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ പൊലീസിനുമുന്നേ പറക്കുന്നത് ചില മാധ്യമങ്ങളാണ്; അവയിലെ ഏതാനും ലേഖകരാണ്. കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തുടര്‍ച്ചയായി വിവിധതരത്തിലുള്ള "ബ്രേക്കിങ് ന്യൂസുകള്‍" അവര്‍ കൊണ്ടുവന്നു. ഒന്നിനും അടുത്ത ബുള്ളറ്റിനിലേക്കെത്താനുള്ള ആയുസ്സുപോലുമുണ്ടായില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ സിപിഐ എമ്മിനെയല്ല യുഡിഎഫിനെയാണ് ഈ കൊലപാതകവുമായി ബന്ധിപ്പിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചു എന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമ നവീന്‍ദാസ് കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി ബന്ധമുള്ളയാളാണ്. ക്വട്ടേഷന്‍ പാരമ്പര്യമുള്ള ചീഫ്വിപ്പ് പി സി ജോര്‍ജ് ഔദ്യോഗികപരിപാടികളില്ലാതെ മൂന്നുമാസംമുമ്പ് ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംഎല്‍എ സെല്‍വരാജിനെ കൂറുമാറ്റിച്ചശേഷം പി സി ജോര്‍ജ് അഹങ്കാരത്തോടെ പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ ഞെട്ടിക്കുന്ന ഒരു ബോംബുകൂടി പൊട്ടുമെന്നാണ്. സിനിമാക്കഥകളിലെപ്പോലെ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രതിസന്ധി മറികടക്കാനോ, കലാപം സംഘടിപ്പിക്കാനും കൊലപാതകങ്ങള്‍ നടത്താനും മടികാണിച്ച പാരമ്പര്യമല്ല യുഡിഎഫിനുള്ളത്. അതിനായി സംഘടിതമായ രാഷ്ട്രീയ മാഫിയാ സംഘവും പ്രവര്‍ത്തിക്കുന്നു. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നവര്‍ അതിലാണുള്ളത്; അവര്‍ക്കാണ് ഏറ്റവുമെളുപ്പം വാടകക്കൊലയാളികളെ സംഘടിപ്പിക്കാനുമാവുക. യുഡിഎഫിന്റെ നാള്‍വഴികളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തിയ അനുഭവം നിരവധിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വെടിവച്ച രണ്ടു പ്രതികളില്‍ ഒരാള്‍ ആര്‍എസ്എസുകാരനും ഒരാള്‍ ശിവസേനക്കാരനുമായിരുന്നു. അവരെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിഎംപി നേതാവ് എം വി രാഘവനുമാണ്. ആ ക്വട്ടേഷന്‍ സംഘത്തിന്റെ വെടിയുണ്ടയാണ് ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴുമുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിയുടെ സമുന്നത നേതാവായിരിക്കെയാണ് അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ വധിക്കപ്പെട്ടത്. എംഎല്‍എയായിരുന്ന കുഞ്ഞാലി ഉള്‍പ്പെടെ അത്തരം അനേകം കൊലപാതകങ്ങള്‍. അങ്ങനെയുള്ള കടന്നാക്രമണങ്ങള്‍ അതിജീവിച്ചുള്ളതാണ് സിപിഐ എമ്മിന്റെ ഇന്നത്തെ വളര്‍ച്ച. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെയോ വിട്ടുപോകുന്നവരെയോ പിന്തുടര്‍ന്ന് വേട്ടയാടിയ സംഭവങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല. അത്തരക്കാര്‍ പാര്‍ടിക്കെതിരെ പരസ്യമായി ഇന്നും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള വസ്തുതയാണ്. ഇവിടെ സംഭവിച്ചത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അതിജീവിക്കാനുള്ള യുഡിഎഫിന്റെ അഭ്യാസമാണ്. ചന്ദ്രശേഖരന്റെ കൊലപാതകമാണോ അതിനുശേഷമുള്ള വികാരപ്രകടനങ്ങളാണോ അതോ അത് രണ്ടുംകൂടിയാണോ ആ അഭ്യാസം എന്നാണ് തെളിയിക്കപ്പെടേണ്ടത്. പി എം മനോജ് deshabhimani 070512
ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി വടകരയിലെ ടി പി ചന്ദ്രശേഖരന്റെ അരുംകൊലയെ സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് പരിധിവിട്ട് ശ്രമിക്കുന്നു. സിപിഐ എമ്മിന്റെ രക്തം ദാഹിച്ചുള്ള ആ പാച്ചിലില്‍ സ്വന്തം ഭൂതകാലം മറക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാപക നേതാവിനെത്തന്നെ കൊന്നുതള്ളിയ, നൂറുകണക്കിനാളുകളുടെ ജീവരക്തത്തിന്റെ കറപറ്റിയ ഇന്നലെകള്‍ കോണ്‍ഗ്രസിന്റെ പകയുടെയും കൊലവെറിയുടെയും മാറാലകെട്ടിയ ചിത്രം വരച്ചിടുന്നു. ഖദറിനുള്ളിലെ നരഭോജി രാഷ്ട്രീയം അനാവരണംചെയ്ത് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് തയ്യാറാക്കിയ പരമ്പര. മൊയാരത്ത് ശങ്കരന്റെ ജഡം എവിടെയാണ് സംസ്കരിച്ചത് എന്ന് ആര്‍ക്കുമറിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഏതോ മൂലയിലാകാം. ബാക്കിയായത് രക്തംപുരണ്ട ഒരു ഖാദി മുണ്ടും നെഹ്രുവിയന്‍ മേല്‍ക്കുപ്പായവും മാത്രം. കോയ്യാറ്റിലെ (കണ്ണൂര്‍ജില്ല) മൊയാരം ഹൗസില്‍ ഉലയാതെ സൂക്ഷിച്ച ആ പരുക്കന്‍ ഖാദിത്തുണികള്‍ പറയുന്നത് ഒരു പിതൃഹത്യയുടെ കഥയാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്. ആ സംഘത്തിന്റെ പേരിലും ഗാന്ധിനാമമുണ്ടായിരുന്നു- ഗാന്ധിയന്‍ ദേശരക്ഷാസമിതി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയപ്പോഴാണ് മൊയാരം ഇനി ജീവിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യകാല തൊഴിലാളി-കര്‍ഷക ബഹുജന സംഘാടകരില്‍ പ്രമുഖനും കോണ്‍ഗ്രസിന്റെ ചരിത്രരചയിതാവുമായ മൊയാരത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പഴക്കമുണ്ട് കേരളത്തില്‍ ഖദറിട്ട നരഭോജിരാഷ്ട്രീയത്തിന് എന്നര്‍ഥം. പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുലംകുത്തികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചത് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിക്ക് "ക്രൂരത"യായി തോന്നുന്നു. സ്വന്തം പാര്‍ടിയെ നയിച്ച നേതാവ് വിട്ടുപോയപ്പോള്‍ വളഞ്ഞിട്ട് തല്ലിവീഴ്ത്തി കൊല്ലാക്കൊലചെയ്ത് പൊലീസിനെ ഏല്‍പ്പിക്കുകയും ഇരുമ്പഴിക്കുള്ളില്‍ നരകിച്ച് മരിക്കാന്‍ വിടുകയും ചെയ്ത പാരമ്പര്യമോ? 1948 മെയ് 11ന് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുനീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട പൊലീസിനൊപ്പമെത്തി മൊയാരത്തിനുനേരെ ചാടി വീണത്. കുറുവടികള്‍ ആ ശരീരം തകര്‍ത്തു. ഖദര്‍ വസ്ത്രം ചോര വീണ് നഞ്ഞു. ആ ചോരയാലെ ലോക്കപ്പിലേക്കും ജയിലിലേക്കും. മൂന്നാംനാള്‍ മരണം. ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് ചോരപുരണ്ട വസ്ത്രം മാത്രം. കോണ്‍ഗ്രസ് കേരളത്തില്‍ വളര്‍ന്നത് ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിടുപണിചെയ്താണ്. നാണംകെട്ട ഒറ്റുകാരുടെ ഇന്നലെകളാണ് ആ പാര്‍ടിയുടേത്. കമ്യൂണിസ്റ്റ് ആശയങ്ങളെ ഉന്മൂലനംചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒറ്റുകാരാകാന്‍ അവര്‍ മടിച്ചുനിന്നില്ല. വിദേശികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഖദറിട്ട സായ്പന്മാര്‍ പരമാധികാരം ഏറ്റെടുത്തു. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയി എന്നകാരണം മതിയായിരുന്നു അവര്‍ക്ക് മൊയാരത്ത് ശങ്കരനെ കൊന്നുതള്ളാന്‍. മഹാമനീഷിയായ മൊയാരത്തിന്റേതിനേക്കാള്‍ വലിയ ഏതു രക്തസാക്ഷിത്വമുണ്ട് കേരളത്തില്‍ എന്ന ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ല-അന്നും ഇന്നും. വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പ്രാദേശികനേതാവ് കൊല്ലപ്പെട്ടപ്പോള്‍ കുറ്റം സിപിഐ എമ്മിനുമേല്‍ ചാരാന്‍ കോണ്‍ഗ്രസ് വെപ്രാളപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്തുപോയി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. ആ പ്രചാരണത്തിന് ആയുസ്സ് കൂട്ടാന്‍ ഭരണസംവിധാനങ്ങളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുന്നത് ചന്ദ്രശേഖരനെക്കുറിച്ച് മാത്രമാണ്. വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിനുനേരെയാണ്. അതിനവര്‍ക്ക് തെളിവുവേണ്ട; വസ്തുതകള്‍ വേണ്ട; യുക്തി വേണ്ട. സമാധാനത്തിന്റെ വെള്ളിപ്പറവകളായി കേരളീയര്‍ക്കുമുന്നില്‍ അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ ഭൂതകാലം ചോരക്കൊതിയുടെ കറുത്ത കറയില്‍ മുങ്ങിയതാണ്. പാര്‍ടിവിട്ടതിന് മൊയാരത്ത് ശങ്കരന് വധശിക്ഷ വിധിച്ചവര്‍ പിന്നീട് നടത്തിയ കൊലപാതകങ്ങളുടെ നിര നീണ്ടതാണ്. ചീമേനിയില്‍ അഞ്ചുപേരെ ജീവനോടെ ദഹിപ്പിച്ചതുള്‍പ്പെടെ. കുഞ്ഞാലിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ട കോണ്‍ഗ്രസിന്റേതാണ്. അഴീക്കോടന്റെ ജീവരക്തം പുരണ്ട കത്തിയുടെ ഒരറ്റത്ത് കോണ്‍ഗ്രസിന്റെ സ്പര്‍ശമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ വിളമ്പിയ ചോറില്‍ പടര്‍ന്ന ചോര കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ വാളുകളില്‍നിന്ന് തെറിച്ചതാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയ്ക്കും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും കോണ്‍ഗ്രസ് കൊന്നുതള്ളിയവരുടെ പട്ടികയ്ക്ക് സമാനമായി മറ്റൊന്നില്ല. അടിയന്തരാവസ്ഥയില്‍ അധികാരമത്തിന്റെ ചവിട്ടടിയില്‍ പിടഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ക്ക് കണക്കുപറയേണ്ടതും കോണ്‍ഗ്രസ് തന്നെ. ആരാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ചോദ്യം ഉയരുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കണ്ണുകള്‍ നീളാന്‍ ആ പാര്‍ടിയുടെ ചതിയുടെയും അറുകൊലയുടെയും ചോരപുരണ്ട ചരിത്രംതന്നെ പ്രചോദനം. (അവസാനിക്കുന്നില്ല) ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 നാല്‍പ്പത്തിയൊന്നാംനാള്‍ മരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല- 1972 സെപ്തംബര്‍ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാവും പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരാണ് ആയുധമായത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. ഇന്നത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, തീവ്രവാദി സംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്. കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ ഓര്‍ക്കുന്നു: ""എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം"" അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, ""ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല."" എന്നാണ്. ആദ്യം അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല. അഴീക്കോടന്‍ വധത്തിനുമുമ്പാണ്, സിപിഐ എമ്മിന്റെ ഉശിരനായ മറ്റൊരു നേതാവിന്റെ ജീവന്‍ കോണ്‍ഗ്രസിന്റെ വെടിയുണ്ടയില്‍ അവസാനിച്ചത്. ഏറനാടിന്റെ പ്രിയപുത്രന്‍ സഖാവ് കുഞ്ഞാലിയുടേത്. നിലമ്പൂരിനടുത്ത ചുള്ളിയേട്ട് സിപിഐ എം ഓഫീസില്‍ നിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് 1969 ജൂലൈ 26ന് വൈകിട്ട് കുഞ്ഞാലിയുടെ നെഞ്ചില്‍ വെടിയുണ്ട തറച്ചുകയറിയത്. എതിര്‍വശത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടിവച്ചത്. അന്ന് കുഞ്ഞാലി എംഎല്‍എയും വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂര്‍ ബിഡിസി ചെയര്‍മാനുമായിരുന്നു. കാട്ടുരാജാക്കന്മാരും വന്‍കിട തോട്ടം ഉടമകളും ഇവരുടെ പിണിയാളുകളായ കോണ്‍ഗ്രസ് റൗഡികളുമാണ് കുഞ്ഞാലിയുടെ രക്തത്തിന് ദാഹിച്ചത്. കൊലക്കേസില്‍ ഇന്നത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതിയായി. ഉന്നതരായ രണ്ടു നേതാക്കളെ- അഴീക്കോടനെയും കുഞ്ഞാലിയെയും ഇല്ലാതാക്കിയതു കൊണ്ട് സിപിഐ എമ്മിനെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് പില്‍ക്കാലത്ത് തെളിഞ്ഞുകത്തിയ യാഥാര്‍ഥ്യം. ഏറനാട്ടിലും കേരളത്തിലാകെയും പാര്‍ടി വളര്‍ന്നതേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണെന്ന് രണ്ടു സംഭവവും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് സിപിഐ എമ്മിനുമേല്‍ കൊലപാതകി മുദ്ര ചാര്‍ത്താന്‍ മത്സരിക്കുന്നവരെല്ലാം അന്ന് കൊലയാളികള്‍ക്കൊപ്പം നഗ്നമായി നിലകൊണ്ടു. അഴീക്കോടനെ അഴിമതിക്കോടനെന്ന് വിളിച്ചത് അവരാണ്. കുഞ്ഞാലി കൊല്ലപ്പെട്ടപ്പോള്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ ആ അവസ്ഥയുണ്ട്: ""തോട്ടക്കാരുടെയും കാട്ടുരാജാക്കന്മാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും മറ്റും നിര്‍ദയമായ ചൂഷണം അനുഭവിച്ചിരുന്ന പാവപ്പെട്ടവരെ തട്ടിയുണര്‍ത്തി തന്റേടത്തോടെ തലയുയര്‍ത്തി നടക്കാന്‍ പഠിപ്പിച്ച ചെങ്കൊടിയോടും അതിന്റെ നേതാവായ സ. കുഞ്ഞാലിയോടും പിന്തിരിപ്പന്മാരുടെ പക കടുത്തതായിരുന്നു. കള്ളക്കേസുകള്‍, ഗുണ്ടാ ആക്രമണങ്ങള്‍, ഭവനഭേദനം തുടങ്ങിയ എല്ലാ അടവുകളും സ. കുഞ്ഞാലിയുടെയും സഖാക്കളുടെയും നേരെ പ്രയോഗിക്കപ്പെട്ടു. ഇതെല്ലാം അഹിംസാവാദികളായ ഗാന്ധിയന്‍ ബൂര്‍ഷ്വാപത്രങ്ങള്‍ വെള്ളതേച്ചുമറയ്ക്കാന്‍ ശ്രമിച്ചു. ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ശരിയായ സാധനാപാഠമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലമ്പൂര്‍ പ്രദേശത്തെപ്പറ്റി വന്‍കിടപത്രങ്ങള്‍ നടത്തിപ്പോന്ന പ്രചാരണം."" (1969 ജൂലൈ 29 ചൊവ്വ) അത്തരം പ്രചാരണങ്ങള്‍ കൊണ്ട് ഫലമില്ലെന്നു വന്നപ്പോഴാണ് കോണ്‍ഗ്രസ് തോക്കെടുത്തത്. ഇന്നും സംഘടിത പ്രചാരണം നടത്തുന്നു. തെളിവുകള്‍ക്കു പകരം സങ്കല്‍പ്പങ്ങളും നുണയും വാര്‍ത്തകളാകുന്നു. ഇല്ലാത്ത അറസ്റ്റുകള്‍, ചെയ്യാത്ത ഫോണ്‍കോളുകള്‍- യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടരുതെന്ന ശാഠ്യമാണ് അന്നും ഇന്നും അവരെ നയിക്കുന്നത്. ഇന്ന് ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ എമ്മിന്റെ തലയില്‍ അടിച്ചുറപ്പിക്കാന്‍ കഥാപരമ്പരകള്‍ സൃഷ്ടിക്കുന്നു. ഇവരുടെ അന്നത്തെ ധര്‍മം അഴീക്കോടന്റെയും കുഞ്ഞാലിയുടെയും കൊലയാളികള്‍ പിടിക്കപ്പെടാതിരിക്കാനുള്ളതായിരുന്നു. (അവസാനിക്കുന്നില്ല)

Thursday, September 10, 2015

ശ്രീനാരായണീയര്‍ പൊറുക്കണം; കാലം മാറിയത് അവരറിഞ്ഞില്ല . ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ

കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യനെ പെട്ടെന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാര്‍ഗമായി മതജാതി ചിന്തകള്‍ മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനികമുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല, പിന്നോട്ടാണു നയിച്ചതെന്നതിന് ഇതില്‍പ്പരമൊരു തെളിവ് വേറെ വേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസബിംബവത്കരണത്തെ എതിര്‍ത്താണ് ശ്രീബുദ്ധന്‍ രംഗത്തുവന്നത്. ഗൗതമന്റെ മരണശേഷം അധികം വൈകാതെ സാക്ഷാല്‍ ബുദ്ധന്‍തന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു. മഹാന്മാര്‍ അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമര്‍പ്പിനുവേണ്ടിയാകരുത്. അവരുടെ ജീവിതസന്ദേശം പുതിയകാലത്തിന് പകര്‍ന്നുകൊടുക്കാനാവണം. യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഓര്‍മിക്കപ്പെടുന്നതിന്റെ പ്രസക്തിയും അവിടെയാണ്. മനുഷ്യമനസ്സുകള്‍ക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങള്‍ക്കു വഴിവെയ്ക്കുന്നത് വിരോധാഭാസമാണ്. മതാഘോഷങ്ങള്‍ മതേതരമായാണ് ഒരു ബഹുസ്വരസമൂഹത്തില്‍ നടക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കായികാഭ്യാസവും കുറുവടിപ്രയോഗവുമുള്‍പ്പെടെ മതാഭിമുഖ്യഘോഷയാത്രകളടക്കം വര്‍ഗീയവാദികളുടെ മേല്‍ക്കൈയില്‍ നടന്നുവരുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നത് കണ്ടില്ലെന്നുനടിച്ച് കടന്നുപോകാന്‍ നവോത്ഥാനത്തിന്റെ നെരിപ്പോട് നെഞ്ചില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് കഴിയില്ല. ശ്രീകൃഷ്ണജയന്തിയുടെ മറവില്‍ മതേതരരായ നിഷ്‌കളങ്കവിശ്വാസികളുടെ കുടുംബങ്ങളിലേക്ക് കടന്നുകയറി കാവിപ്പട നടത്തുന്ന കുത്സിതനീക്കത്തിനെതിരെ സി.പി.എം. രംഗത്തുവന്നതും അതുകൊണ്ടാണ്. ഇത് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയുമാണ്. അവരത് പ്രകടിപ്പിക്കാന്‍ കൂട്ടുപിടിച്ചതാവട്ടെ ശ്രീനാരായണഗുരുവിനെയും. ഗുരുദര്‍ശനങ്ങളെ വര്‍ഗീയക്കോമരങ്ങള്‍ കുരിശിലേറ്റിയത് പ്രതീകാത്മകമായി അവതരിപ്പിച്ചത് തെറ്റായി വ്യാഖ്യാനിച്ചും ദുഷ്പ്രചാരണം നടത്തിയുമാണ് കൃഷ്ണസന്ദേശം അല്പംപോലും മനസ്സില്‍ പേറാത്തവര്‍ സി.പി.എമ്മിനെ നാരായണീയവിരുദ്ധരായി ചിത്രീകരിക്കുന്നത്. ക്ഷേത്രോത്സവങ്ങള്‍ ഹൈന്ദവവിശ്വാസികള്‍ വ്യവസ്ഥാപിതകമ്മിറ്റികള്‍ക്കുകീഴില്‍ നാട്ടാഘോഷമാക്കി കൊണ്ടാടുന്നതുപോലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയും മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ അത്തരമൊരു ചിന്തയ്ക്ക് വഴിതുറക്കുമെങ്കില്‍ അതാകും വര്‍ത്തമാനകാലത്തെ, നവോത്ഥാനത്തിന്റെ ഏറ്റവും വലിയ കേളികൊട്ട്. ജനകീയമതമായ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളില്‍ സഹോദരമതസ്ഥരെ നാലയലത്തുപോലും അടുപ്പിക്കാതെ നടത്തപ്പെടുന്ന ഒരേയൊരു പരിപാടി ആര്‍.എസ്.എസ്. സ്‌പോണ്‍സേഡ് ശോഭായാത്രകള്‍ മാത്രമാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ചകളും നബിദിനഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മിറ്റികള്‍ക്കും മുസ്‌ലിം മതസംഘടനകള്‍ക്കും കീഴിലാണ്. ഒരിക്കലുമത് തങ്ങളിലെ വര്‍ഗീയവാദികള്‍ക്കോ തീവ്രവാദികള്‍ക്കോ അവര്‍ വിട്ടുകൊടുക്കാറില്ല. സമാനാവസ്ഥ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികള്‍ക്കുമുണ്ടായാല്‍ വിശ്വാസികള്‍ മതത്തോടു ചെയ്യുന്ന വലിയ പുണ്യമാകുമത്. നബിദിനാഘോഷം മുസ്‌ലിം തീവ്രവാദികളും വര്‍ഗീയവാദികളും ഹൈജാക്ക്‌ചെയ്ത് മുസ്‌ലിം കുടുംബങ്ങളില്‍ മതാന്ധത കുത്തിവെയ്ക്കാന്‍ ശ്രമിച്ചാല്‍ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് മതനിരപേക്ഷവാദികള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനിയും കമ്യൂണിസ്റ്റ് വിരുദ്ധ 'കലിപ്പ്' തീരാതെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെയും കാവിപുതപ്പിക്കലാണെന്നു തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ടം ഏതെങ്കിലുമൊരു പാര്‍ട്ടിക്കു മാത്രമാവില്ല, മലയാളക്കരയ്ക്കാകമാനമാകും, തീര്‍ച്ച. Mathrubhumi FRIDAY, SEPTEMBER 11, 2015