Wednesday, January 12, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട


(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു‍)

കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോണ്‍ഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോണ്‍ഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോണ്‍ഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്.

ഇതില്‍ ഗവണ്‍മെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവണ്‍മെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു.

പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവണ്‍‌മെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവണ്‍‌മെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവണ്‍‌മെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവണ്‍‌മെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവണ്‍‌മെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക.

നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ?

എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്?

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവണ്‍മെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.

II

സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

*
പിണറായി വിജയന്‍ കടപ്പാട്: ദേശാഭിമാനി 12 ജനുവരി 2011


വര്‍ക്കേഴ്സ് ഫോറം