Wednesday, April 13, 2011

ആണവ വികിരണം: അറിയേണ്ട കാര്യങ്ങള്‍ - ഡോ: ടി. ജയകൃഷ്ണന്‍





'മഴ വന്നാല്‍ വാതിലുകളും ജനലുകളും കൊട്ടിയടച്ച് വീടിനുള്ളില്‍ത്തന്നെ ഇരിക്കുക.' ഭൂകമ്പവും സുനാമിയും നാശംവിതച്ച ജപ്പാനിലെ ഫുകുഷിമ ആണവ കേന്ദ്രത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ഭീതിയില്‍ രാജ്യമെമ്പാടും പ്രചരിച്ച എസ്.എം.എസ്. വാചകങ്ങളാണിവ. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അന്തരീക്ഷത്തിലെ റേഡിയേഷന്റെ തോത് ദിവസേന മോണിറ്റര്‍ ചെയ്യുകയും വികിരണം ഇന്ത്യയിലെത്താനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഇരുപത് ആണവ നിലയങ്ങളില്‍ താരാപ്പൂരിലെ രണ്ട് റിയാക്ടര്‍ മാത്രമാണ് ഫുകുഷിമ മോഡല്‍ 'ബോയിലിങ് റിയാക്ടറുകള്‍' ഉള്ളൂവെന്നും എല്ലാം സുരക്ഷിതമാണെന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആണവ വികിരണങ്ങള്‍

സാധാരണ മനുഷ്യര്‍ക്ക് ഏല്‍ക്കപ്പെടുന്ന ആണവ വികിരണങ്ങള്‍ ഒന്നുകില്‍ പ്രകൃതിയില്‍ ഉള്ളതോ മനുഷ്യജന്യമോ ആകാം.കേരളത്തിലെ ചവറ, നീണ്ടകര പ്രദേശത്ത് ധാതു മണലില്‍ റേഡിയേഷന്‍ തോത് കൂടുതലാണ്. ആണവ ഘടകങ്ങളടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ, ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണവായുധങ്ങള്‍ പ്രയോഗിക്കുമ്പോഴോ റേഡിയേഷന്‍ ഉപയോഗിച്ച് പരിശോധനകളോ (എക്‌സ്‌റേ, സ്‌കാനിങ്) ചികിത്സയോ നടത്തുമ്പോഴോ ആണ് സാധാരണ മനുഷ്യജന്യ റേഡിയേഷന്‍ ഉണ്ടാകുന്നത്.

ചെറിയ തോതിലുള്ള വികിരണങ്ങള്‍ മനുഷ്യര്‍ക്ക് കുഴപ്പവുമുണ്ടാക്കില്ലെങ്കിലും പരിധിവിട്ട റേഡിയേഷന്‍ ഭീഷണിയാണ്. അന്താരാഷ്ട്ര ആണവ സുരക്ഷാ കമ്മീഷന്‍ ഒരുവര്‍ഷം ഒരു വ്യക്തിക്ക് ഏല്‍ക്കാവുന്ന പരമാവധി റേഡിഷേയന്റെ പരിധി അഞ്ച് 'റെം' (റേഡിയഷന്‍ അളക്കുന്ന യൂണിറ്റ്)ല്‍ താഴെയും ജീവിതകാലത്താകെ ഏല്‍ക്കാവുന്ന റേഡിയേഷന്റെ പരിധി 200 റെമും ആണ് നിശ്ചയിച്ചിട്ടുണ്ട്.
ആണവ വികിരണങ്ങള്‍ക്ക് ശരീരത്തിലെ കോശങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കാനും നശിപ്പിക്കാനും ഡി.എന്‍.എ.യെ വിഘടിപ്പിക്കാനും പറ്റും. വേഗത്തില്‍ വളരുകയോ പെരുകുകയോ ചെയ്യുന്ന കോശങ്ങളെയാണ് (രക്താണുക്കള്‍, മജ്ജ, കുടലിലെ ആവരണം) വികിരണങ്ങള്‍ ബാധിക്കുക. കാര്യമായ തകരാറുകള്‍ ശാശ്വതമാകുകയും ആ കോശങ്ങള്‍ പിന്നീട് അര്‍ബുദമായി മാറാനും സാധ്യത കൂടുതലാണ്.
ആണവ വികിരണങ്ങള്‍ പ്രധാനമായും മൂന്ന് തരത്തിലുണ്ട്- ആല്‍ഫ, ബീറ്റ, ഗാമ.

ആല്‍ഫ:
ശരീരത്തിനകത്തേക്ക് തുളച്ചുകയറാന്‍ സാധ്യമല്ല. നേരിയ കടലാസ് പോലുള്ള വസ്തുക്കള്‍ കൊണ്ട് തടയാം.

ബീറ്റ:
ശരീരത്തിന്റെ പ്രതലത്തില്‍ ആഴത്തിലല്ലാതെ പ്രവേശിച്ച് പൊള്ളലുകള്‍ ഉണ്ടാക്കും. കട്ടിയുള്ള വസ്ത്രം ധരിക്കുന്നതിലൂടെ ഇവ ശരീരത്തില്‍ കടക്കുന്നത് തടയാവുന്നതാണ്.

ഗാമ:
ഏറ്റവും അപകടകരം. ശരീരത്തിനകത്ത് തുളച്ചുകയറി ആന്തരികാവയവങ്ങളിലും കോശങ്ങളിലും എത്താം. ഈയം (ലെഡ്) കൊണ്ടുള്ള കവചങ്ങള്‍ ധരിക്കണം. ശരീരത്തിനകത്ത് (ഭക്ഷണം, വെള്ളം വഴി) എത്തിക്കഴിഞ്ഞാല്‍ ആല്‍ഫ, ബീറ്റ കിരണങ്ങളും അപകടകരമാണ്.

രോഗനിര്‍ണയത്തിനായി എക്‌സ്‌റേ, സ്‌കാനിങ്, ന്യൂക്ലിയര്‍ പരിശോധനകള്‍ക്ക് വിധേയമാകുന്ന ഒരോരുത്തരും ചെറിയ തോതിലുള്ള ആണവ വികിരണത്തിന് വിധേയമാകുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 'സുരക്ഷാ മാനദണ്ഡങ്ങള്‍' തികച്ചും അനുസരിച്ചായിരിക്കണം.

ആരോഗ്യപ്രശ്‌നങ്ങള്‍:
ആണവ വികിരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്രോതസ്സിനെയും ഏല്‍ക്കുന്ന ഡോസിന്റെ തോതനുസരിച്ചും സമയ ദൈര്‍ഘ്യമനുസരിച്ചും ആനുപാതികമായി കൂടാവുന്നതാണ്. കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക.
ഒരു സീവെര്‍ട്ട് യൂണിറ്റ് (100 റെം) മേല്‍ ശക്തിയുള്ള വികിരണങ്ങള്‍ ഏല്‍ക്കുമ്പോഴാണ് ഉടനെ എന്തെങ്കിലും ദോഷഫലങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇവ പൊതുവായി 'റേഡിയേഷന്‍ സിക്ക്‌നസ്' എന്നറിയപ്പെടുന്നു. ചെറിയതോതിലുള്ള വികിരണങ്ങള്‍ ഏല്‍ക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകൂ. ഇവ ശരീരത്തിലോ ജനിതകമായ തകരാറുകളായോ പ്രകടമാകും.

യാതൊരു സൂചനകളും തരാതെ മനുഷ്യരിലെത്തുന്ന വികിരണങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചില രോഗലക്ഷണങ്ങള്‍ കാണിച്ച് 2-3 ആഴ്ച നീണ്ടുനില്‍ക്കുന്ന 'ആരോഗ്യകരമായ ഇടവേളയ്ക്കുശേഷം' വീണ്ടും യഥാര്‍ഥ മുഖത്തോടെ പ്രത്യക്ഷപ്പെട്ട് ദീര്‍ഘരോഗ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് സംഗതിയുടെ ഗൗരവമറിയുക

പെട്ടെന്നുണ്ടാകുന്ന ലക്ഷണങ്ങള്‍:
തൊലിയുടെ നിറംമാറ്റം- കരുവാളിപ്പ്, ചുവന്ന-ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്നു. ഓക്കാനം, ഛര്‍ദി, ക്ഷീണം എന്നിവ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടും.

വികിരണ തോത് കൂടുന്നതനുസരിച്ച് മുടികളും രോമങ്ങളും കൊഴിയുന്നു. ശരീരത്തിന് പുറമെയും വായിലും വ്രണങ്ങള്‍. മജ്ജയുടെ നാശം. അണുബാധ- സെപ്റ്റിസീമിയ. കുടലിനകത്ത് കോശങ്ങള്‍ കരിഞ്ഞുപോകുന്നു. വയറിളക്കം- നീണ്ടുനില്‍ക്കുന്ന വയറിളക്കം അപകട സൂചനയാണ്. ബീജനാശം, ആര്‍ത്തവ വിരാമം തുടങ്ങി ബോധക്ഷയവും മരണവും.

ഗര്‍ഭിണികളില്‍ വികിരണ ബാധയുണ്ടായാല്‍ ഗര്‍ഭത്തിന്റെ ഘട്ടത്തിനനുസരിച്ച് പിറക്കാനിരിക്കുന്ന കുട്ടികളെ ബാധിക്കും.

ദീര്‍ഘകാലം കഴിഞ്ഞുണ്ടാകുന്ന രോഗങ്ങള്‍:
കാന്‍സറുകള്‍: രക്താര്‍ബുദം (രണ്ടുമുതല്‍ നാലുവര്‍ഷം കഴിഞ്ഞ്). തൈറോയിഡ്, സ്തനം, ശ്വാസകോശം, തലച്ചോര്‍, എല്ല്, ത്വക്ക് തുടങ്ങിയ അവയവങ്ങളില്‍ (10-20 വര്‍ഷങ്ങള്‍ കഴിഞ്ഞ്). പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യത, കുട്ടികളില്‍ വളര്‍ച്ചക്കുറവ്.

ആണവ അപകടമുണ്ടായാല്‍:
അപകടമേഖലയില്‍ നിന്ന് സാധാരണക്കാരെ മാറ്റി പാര്‍പ്പിക്കുക. സുരക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ 'സുരക്ഷാ നടപടികള്‍' പാലിക്കുക. അന്തരീക്ഷത്തിലെ വികിരണങ്ങള്‍ മുറികളില്‍ പ്രവേശിക്കാതിരിക്കാന്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും അടച്ചിടുക. ഫാനുകള്‍, എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ വസ്ത്രങ്ങളും പാദരക്ഷകളും മാറ്റിവെച്ച് നന്നായി കുളിക്കുക. ഇതിന് ചൂടുവെള്ളവും സോപ്പും ഉപയോഗിക്കുക. മഴയുണ്ടെങ്കില്‍ നനയാതിരിക്കുക. റേഡിയോ ആക്ടീവ് അയോഡിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൊട്ടാസ്യം അയോഡൈഡ് ഗുളികകള്‍ നല്‍കാം.

No comments:

Post a Comment