Wednesday, August 24, 2011

മഹാസ്‌ഫോടനം നടന്നിട്ടേയില്ല




പ്രഫ. ജയന്ത് നാര്‍ലികര്‍/ഡോ.എ. രാജഗോപാല്‍ കമ്മത്ത്‌
ലോകത്തിലെ ഒന്നാംനിര കോസ്‌മോളജിസ്റ്റുകളില്‍ ഒരാളും പുണെയിലെ ഇന്റര്‍യൂനിവേഴ്‌സിറ്റി ഓഫ് അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ സ്ഥാപക ഡയറക്ടറുമായ പ്രഫ. ജയന്ത് നാര്‍ലികര്‍ ക്വാസി സ്‌റ്റെഡിസ്‌റ്റേറ്റ് പ്രപഞ്ചമാതൃകയുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച നാര്‍ലികര്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തതിനുശേഷം കേംബ്രിജിലെത്തി. അവിടെ ഫ്രെഡ് ഹൊയ്‌ലിന്റെ ശിഷ്യനായി പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷണം നടത്തി. ആ ശാസ്ത്രശാഖയിലെ സംഭാവനകള്‍ക്ക് 26ാം വയസ്സില്‍ പത്മഭൂഷണും പിന്നീട് പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.  പ്രപഞ്ചവിജ്ഞാനീയത്തിലെ മുന്നേറ്റങ്ങള്‍ വിവരിക്കുന്ന 'ദ സ്ട്രക്ചര്‍ ഒാഫ് ദ യൂനിവേഴ്‌സ്', 'സെവെന്‍ വണ്ടേഴ്‌സ് ഓഫ് ദ കോസ്‌മോസ്', 'ദ ലൈറ്റര്‍സൈഡ് ഓഫ് ഗ്രാവിറ്റി', 'ദ സൈന്റിഫിക് എഡ്ജ്' , 'ഫ്രം ബ്ലാക് ക്ലൗഡ്‌സ് ടു ബ്ലാക് ഹോള്‍സ്', 'ഫ്രെഡ് ഹോയ്ല്‍സ് യൂനിവേഴ്‌സ്' എന്നിവ പ്രധാനപ്പെട്ട ജനപ്രിയ ശാസ്ത്രപുസ്തകങ്ങളാണ്. പ്രപഞ്ചവിജ്ഞാനീയത്തില്‍ അനേകം സാങ്കേതികകൃതികളും രചിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ കലിംഗ അവാര്‍ഡുള്‍പ്പെടെ അനേകം അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എമെരിറ്റസ് പ്രഫസറായി ഗവേഷണം തുടരുന്ന നാര്‍ലിക്കറുമായി പ്രപഞ്ചവിജ്ഞാനീയത്തിലെ പുതിയ മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി നടത്തിയ അഭിമുഖം:
 ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആശയപ്രകാരം ഗുരുത്വാകര്‍ഷണമാണ് പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പറയുന്നല്ലോ?
- ആ പരികല്‍പനയോട് ഞാന്‍ യോജിക്കുന്നില്ല. എന്റെ പഠനങ്ങളില്‍ ഇതേക്കുറിച്ചുള്ള വിശദീകരണമുണ്ട്. അതു വിവരിക്കാന്‍ ദീര്‍ഘമായ ഒരു പ്രഭാഷണംതന്നെ വേണ്ടിവരും.
പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാസ്‌ഫോടനസിദ്ധാന്തത്തിന്റെ അന്ത്യമടുത്തുവോ?
n പ്രപഞ്ചം ഒരു മഹാസ്‌ഫോടനത്തില്‍ തുടങ്ങി എന്നുള്ള ആശയം പ്രചരിപ്പിക്കുന്നവര്‍ അതിനെ പരമാവധി സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവരുന്നു. അതിനെതിരായി അനേകം തെളിവുകള്‍ ഉയര്‍ന്നുവന്നിട്ടും പുതിയ വിശദീകരണങ്ങള്‍ നല്‍കി അതിനെ സംരക്ഷിച്ചുനിര്‍ത്തുന്നതായി കാണുന്നു. പുതിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കാന്‍ കഴിയാതാകുമ്പോള്‍ ചില കല്‍പിതഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ നിലനിര്‍ത്തുന്നു. ഈ രീതിയില്‍ പോയാല്‍ നാമെവിടെയുമെത്തില്ല. ജ്യോതിശാസ്ത്രനിരീക്ഷണങ്ങള്‍ പുരോഗമിച്ചപ്പോള്‍ ആകാശഗോളങ്ങളുടെ ചലനത്തെ വിവരിക്കാനായി പണ്ട് ഗ്രീക്കുകാര്‍ മുന്നോട്ടുവെച്ച എപ്പിസൈക്കിളുകളെപ്പോലെ ഈ കല്‍പിത ഘടകങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനെ കാണാവുന്നതാണ്.
ഒരുതരത്തിലുള്ള വികിരണവും പുറപ്പെടുവിക്കാത്ത ദ്രവ്യം പ്രപഞ്ചത്തിലുണ്ടെന്ന്  കണ്ടെത്തിയപ്പോള്‍ നക്ഷത്രങ്ങളും  ഗ്രഹങ്ങളും നിര്‍മിക്കപ്പെട്ടിട്ടുള്ള സാധാരണ ദ്രവ്യമല്ല അതെന്നു വരുത്തിത്തീര്‍ത്തു. കാലം ചെല്ലുന്തോറും പ്രപഞ്ചവികാസത്തിന്റെ വേഗം കുറയുന്നു എന്നായിരുന്നു കുറച്ചുകാലം മുമ്പുവരെ കരുതിയിരുന്നത്. എന്നാല്‍, സൂപ്പര്‍നോവ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത് അതു ത്വരിതഗതിയില്‍ വികസിക്കുന്നു എന്നാണ്. തനിക്കു പറ്റിയ ഏറ്റവും വലിയ പിഴവെന്ന് ഐന്‍സ്‌റ്റൈന്‍ വിശേഷിപ്പിച്ച പ്രാപഞ്ചിക സ്ഥിരാങ്കത്തെ വീണ്ടും മാതൃകയില്‍ കൊണ്ടുവന്നു. വികര്‍ഷണം സൃഷ്ടിക്കുന്ന ഊര്‍ജമാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതിനെ ഇരുണ്ട ഊര്‍ജമെന്നൊക്കെ വിളിക്കുന്നു. എന്നാല്‍, ഇതിനു മറ്റു വിശദീകരണങ്ങള്‍ സാധ്യമാണെന്ന് ഞങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു.
താങ്കളുടെ ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന് വിദൂരമായ ഭൂതകാലത്തില്‍ ഒരു തുടക്കമില്ലായിരുന്നു. മനുഷ്യര്‍ ദൈനംദിനമായി അനുഭവിച്ചുവരുന്നത് തുടക്കവും ഒടുക്കവുമുള്ള കാര്യങ്ങളാണ്. ആകാശഗോളങ്ങളുടെ ഉദയാസ്തമയങ്ങളും ജീവിതംതന്നെയും ഇപ്രകാരമാണ്. ഈ കാരണങ്ങളാണ് പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവുമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ചതും ഈ ചിന്തയെ മുന്‍നിര്‍ത്തിയായിരിക്കണം?
- മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹികപരമായ മുന്‍ധാരണകള്‍ (ഉല്‍പത്തി) പേലടങ്ങളിലും സ്വാധീനംചെലുത്തുന്നതായി കാണാം. ഇത്തരം സ്വാധീനങ്ങള്‍ ശാസ്ത്രത്തിലുണ്ടാകാന്‍ പാടുള്ളതല്ല. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ വിശ്വാസ്യതക്കു ഭംഗം വരുത്തുന്നവയാണ് ഇത്തരം സ്വാധീനങ്ങള്‍. പ്രപഞ്ചവിജ്ഞാനീയത്തില്‍ ഇതു ധാരാളമായി കടന്നുവരുന്നതായി കാണുന്നു.
 താങ്കളുടെ സിദ്ധാന്തപ്രകാരം പ്രാദേശികമായി തുടക്കവും ഒടുക്കവും കാണപ്പെടുന്നു. ഇതിനുള്ള തെളിവുകളുണ്ടോ?
- നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത് പ്രപഞ്ചമെങ്ങും തുടര്‍ച്ചയായി പുതിയ ദ്രവ്യം സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
1920കളില്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഗാലക്‌സികള്‍ അകലുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുകയാണെന്നും അനുമാനിച്ചു. ഈ വികാസത്തെ താങ്കള്‍ എങ്ങനെ ഈ ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു?
- ഹബിള്‍ മുന്നോട്ടുവെച്ച ചുമപ്പുനീക്കത്തെക്കുറിച്ചുള്ള വ്യാഖ്യാനംതന്നെയാണ് ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃകയും നല്‍കുന്നത്. അതുപ്രകാരം പ്രപഞ്ചം വികസിക്കുന്നു. എന്നാല്‍, ചാക്രികമായി വികസത്തിനുശേഷം ഒരു ചുരുക്കവുമുണ്ട്. ഓരോ 5000 കോടി വര്‍ഷം കൂടുമ്പോഴും ഈ ചാക്രികപ്രക്രിയ ആവര്‍ത്തിക്കുന്നു എന്നതാണ് ആശയം.
 മഹാസ്‌ഫോടനത്തിന്റെ ഏറ്റവും ശക്തമായ തെളിവായി കാണുന്നത് പ്രപഞ്ചമെങ്ങും അലയടിക്കുന്ന പ്രാപഞ്ചിക പശ്ചാത്തല സൂക്ഷ്മതരംഗവികിരണമാണ്. കൂടാതെ, പ്രപഞ്ചത്തില്‍ ഇന്ന് കാണപ്പെടുന്ന മൂലകങ്ങളുടെ അളവും ആ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന പരികല്‍പനകളുമായി ഒത്തുവരുന്നു. ഇതിനുള്ള വിശദീകരണമെന്താണ്?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃക ഇതിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രാപഞ്ചിക ഘട്ടത്തിലെ നക്ഷത്രങ്ങളുടെ പ്രകാശത്തിന്റെ അവശിഷ്ടം തെര്‍മലൈസേഷന്‍ എന്ന ഒരു പ്രക്രിയവഴി ഇന്നു കാണപ്പെടുന്ന പ്രാപഞ്ചിക പശ്ചാത്തലവികിരണത്തിന് കാരണമാകും. കഴിഞ്ഞകാല പ്രാപഞ്ചികഘട്ടങ്ങളില്‍ നിലനിന്നിരുന്ന നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ അവശിഷ്ടത്തെ പ്രപഞ്ചത്തിലെ ദ്രവ്യം ആഗിരണംചെയ്ത് പുനര്‍വികിരണം നടത്തുന്നതാണിത്. ഇതിന്റെ താപനില ഇപ്പോള്‍ നിരീക്ഷിക്കുന്ന 2.7 കെല്‍വിന്‍ എന്നതിനൊപ്പമായിരിക്കുമെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ദ്രവ്യത്തിന്റെ സൃഷ്ടി സ്ഥിരമായി ഉണ്ടാകുന്നു. പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകുന്ന ചെറു സൃഷ്ടി സംഭവങ്ങള്‍, ലഘു മൂലകങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ചെറിയ നക്ഷത്രങ്ങളില്‍ ലഘുമൂലകങ്ങള്‍ മാത്രവും വലിയവയില്‍ ലഘുമൂലകങ്ങളും ഭാരമേറിയ അണുകേന്ദ്രങ്ങളും ഉണ്ടാകും. അനേകം പ്രബന്ധങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാനും ഹോയ്‌ലും ബര്‍ബിഡ്ജും ചേര്‍ന്നെഴുതിയ A Different Approach to Cosmology എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
 പ്രപഞ്ചമെങ്ങും കാണപ്പെടുമെന്ന് അനുമാനിക്കുന്ന ദുരൂഹമായ ഇരുണ്ട ദ്രവ്യം വലിയ വെല്ലുവിളിയാണ്  ഉയര്‍ത്തുന്നത്. സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് പ്രപഞ്ചമാതൃകയില്‍ ഇരുണ്ട  ദ്രവ്യം, സാധാരണ ദ്രവ്യംതന്നെയാണ്. അതിന്റെ ശരിയായ വ്യാഖ്യാനമല്ല മഹാസ്‌ഫോടനക്കാര്‍ നല്‍കുന്നത്. ഇരുണ്ട  ദ്രവ്യത്തില്‍ അധികവും ബാരിയോണിയകമല്ലാത്തത് (അസാധാരണം) എന്നനുമാനിച്ച് തടിതപ്പുന്നു. ഇവര്‍ പറയുന്നതരം ദ്രവ്യം പരീക്ഷണശാലയിലോ പ്രപഞ്ചത്തിലെങ്ങുമോ ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മഹാസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം ഒരു പെരുപ്പകാലഘട്ടത്തിലൂടെ കടന്നുപോയി, അതിന്റെ വലുപ്പം അനേകകോടി മടങ്ങ് വര്‍ധിച്ചു എന്ന ഇന്‍ഫേ്‌ളഷനറി സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
- കഴിഞ്ഞ കാലത്തു നടന്നു എന്നു പറയുന്ന ഇത്തരം സംഭവങ്ങള്‍ ഇനി നിരീക്ഷിക്കാനോ പരീക്ഷണശാലയില്‍ പുനര്‍നിര്‍മിച്ചു ഫലങ്ങള്‍ രേഖപ്പെടുത്തി അനുമാനത്തിലെത്താനോ സാധ്യമല്ല. ഇന്‍ഫേ്‌ളഷന്‍പോലെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ മഹാസ്‌ഫോടന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നതിനായി നടത്തിവരുന്നു.
 പ്രപഞ്ചത്തിലെ എല്ലാത്തിനെയും ഒരുമിച്ചുവിവരിക്കുന്ന സര്‍വതിന്റെയും സിദ്ധാന്തം സാധ്യമാണോ?
- ഇത്തരമൊരു സിദ്ധാന്തത്തിനായി ശ്രമിക്കുന്നവര്‍ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. മനുഷ്യന്റെ പരിമിതികളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. അന്തിമസിദ്ധാന്തത്തെക്കുറിച്ച് ഇപ്പോഴെന്തു പറയുന്നു എന്ന് അവരോടു ചോദിച്ചാല്‍ നിജസ്ഥിതി അറിയാനാകും.
 എം സിദ്ധാന്തം എന്ന സിദ്ധാന്തങ്ങളുടെ കൂട്ടം സര്‍വതിന്റെയും സിദ്ധാന്തമാണെന്നും സ്ട്രിങ് സിദ്ധാന്തത്തിലൂടെ അടിസ്ഥാന കണങ്ങളുടെ സ്വഭാവത്തെ വിവരിക്കാമെന്നും പറയുന്നു?
- ഈ  ആശയങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം നേരത്തേ നല്‍കിയ മറുപടികളിലുണ്ട്.
പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ ഗുരുത്വാകര്‍ഷണമാണെന്നു പറയുന്നു. പ്രഫ. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകമായ 'ദ ഗ്രാന്‍ഡ് ഡിസൈനി'ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് താങ്കള്‍ എന്തു ചിന്തിക്കുന്നു?
- പ്രഫ. ഹോക്കിങ്ങിനോടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നതായിരിക്കും ഉചിതമെന്നെനിക്കു തോന്നുന്നു.
 താങ്കളുടെ ഗുരുവായ സര്‍ ഫ്രെഡ് ഹോയ്‌ലാണ് മഹാസ്‌ഫോടന സിദ്ധാന്തത്തെ ബിഗ്ബാങ്ങെന്നു കളിയാക്കി വിളിച്ചത്. എന്നാല്‍ ആ പേരുതന്നെ പില്‍ക്കാലത്തു ശ്രദ്ധേയമായി. ബിഗ്ബാങ്് പരികല്‍പനയെ തള്ളിക്കളയുന്ന പ്രധാന തെളിവെന്തായിരിക്കും?
- മഹാസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചമുണ്ടായത് 1370 കോടി വര്‍ഷം മുമ്പാണ്. എന്നാല്‍, ഈ കാലത്തിലുമധികം പ്രായമുള്ള നക്ഷത്രങ്ങളെയും മറ്റു വസ്തുക്കളെയും കണ്ടെത്താനിടയുണ്ട്. ഇത്തരം വസ്തുക്കള്‍, ആ സിദ്ധാന്തം യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ലെന്നു തെളിയിക്കും.
ഈയിടെ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കോളൈഡറില്‍ നടത്തിയ പരീക്ഷണത്തെ മഹാസ്‌ഫോടനപരീക്ഷണം എന്നൊക്കെ വിശേഷിപ്പിച്ചുകണ്ടു. ഇതില്‍ 'ദൈവ'കണത്തെ കണ്ടെത്തും എന്നും പറഞ്ഞുകേട്ടു?
- നിര്‍ഭാഗ്യവശാല്‍ എല്‍.എച്ച്.സിയുടെ ശരിയായ ലക്ഷ്യത്തെ വ്യക്തമാക്കാത്തവയാണ്് ഇത്തരം വിശേഷണങ്ങള്‍. അവിടെ നടക്കുന്നത് മഹാസ്‌ഫോടന പരീക്ഷണമല്ല. ഞാനതിനെ Large Hype Creator എന്നു വിളിക്കുന്നു.
 പ്രഫ.റോജര്‍ പെന്‍േറാസ്, പ്രപഞ്ചത്തിന്റെ പുതിയൊരു ചാക്രിക മാതൃക അവതരിപ്പിച്ചു. അതിലും മഹാസ്‌ഫോടനമുണ്ട്?
- ആ സിദ്ധാന്തം ഊഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് രൂപവത്കരിച്ചിരിക്കുന്നത്. പെന്‍േറാസ് മുന്നോട്ടുവെക്കുന്ന തെളിവുകള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല.  അതിനാല്‍ ആ സിദ്ധാന്തത്തെ അംഗീകരിക്കാനുമാവില്ല.

മാധ്യമം

No comments:

Post a Comment