Friday, August 5, 2011

ബിടി വിളകളെക്കുറിച്ച് - എസ് രാമചന്ദ്രന്‍പിള്ള



"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. എം എസ് സ്വാമിനാഥന്‍ നല്‍കിയ മറുപടികളോട് വിശാലമായ അര്‍ഥത്തില്‍ ഞാന്‍ യോജിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തവും കൃത്യവും വളച്ചുകെട്ടില്ലാത്തതുമായ മറുപടികള്‍ ബിടി വിളകളുടെ ഉപയോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാണ്. യൂറോപ്പിനു പുറത്തുനിന്നു വരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ തങ്ങളുടെ കമ്പോളത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ യൂറോപ്പിലെ ബിടി വിള വിരുദ്ധ സംഘടനകള്‍ ജൈവസുരക്ഷ എന്ന വാദം ഉയര്‍ത്തുന്നു. ഇവരുടെ പ്രചാരണവും സ്വാധീനവും അമേരിക്കയിലെ ബിടി വിള കമ്പനികളുടെ പ്രചാരണവും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ശാസ്ത്ര-സാങ്കേതിക മുന്നേറ്റം കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന ശക്തമായ വാദമാണ് എനിക്കുള്ളത്. ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇത് അനിവാര്യമാണ്. കര്‍ഷകരില്‍ ഗണ്യമായ വിഭാഗത്തിന്, പ്രത്യേകിച്ച് ദരിദ്രകര്‍ഷകര്‍ക്ക് കൃഷി ആദായകരമല്ലാതായി മാറുകയാണ്. അവരുടെ ഇന്നത്തെ പ്രയാസകരമായ ഘട്ടം തരണംചെയ്യാന്‍ ബിടി വിളകള്‍ തീര്‍ച്ചയായും സഹായിക്കും. പ്രകൃതിയുടെയും രോഗങ്ങളുടെയും പലവിധ കടന്നാക്രമണങ്ങളില്‍നിന്ന് വിളകളെ രക്ഷിക്കാന്‍ ജീന്‍മാറ്റംപോലുള്ള വിദ്യകള്‍ വഴി കഴിയുന്നതായി ഡോ. സ്വാമിനാഥന്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഇതിന് പ്രസക്തിയുണ്ട്. ദേശീയ കാര്‍ഷിക കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ വരള്‍ച്ച, ജലത്തിലെ ഉപ്പുരസം എന്നിവ പോലുള്ള ദുരന്തങ്ങളില്‍നിന്ന് കൃഷിയെ രക്ഷിക്കാന്‍ ഉതകുന്ന ജനിതകമാറ്റ വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കണം.

ജല ഉപയോഗത്തിലെ കാര്യക്ഷമതയും പോഷകസമൃദ്ധി-സംസ്കരണ സാധ്യത എന്നിവയും ബിടി വിളകള്‍ വികസിപ്പിക്കുമ്പോള്‍ മാനദണ്ഡമാക്കണം. ജനിതകവിളകള്‍ ഉപയോഗിക്കുംമുമ്പ് മനുഷ്യാരോഗ്യം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതം സംബന്ധിച്ച് ജൈവസുരക്ഷ പരിശോധനകളും നടത്തണം. ഇക്കാര്യത്തില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സംവിധാനം ഡോ. സ്വാമിനാഥന്‍ വിശദീകരിച്ചിട്ടുണ്ട്. സമാനമായ സംവിധാനം ഇവിടെയും ഏര്‍പ്പെടുത്തണം. ബിടി വിളകളുടെ അപകടസാധ്യത സംബന്ധിച്ച് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ, ഇവയുടെ പരീക്ഷണവും സുരക്ഷാ പരിശോധനയും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി(ജിഇഎസി)യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇന്നത്തെ സംവിധാനം അടിമുടി മാറ്റണം.

പരീക്ഷണഘട്ടത്തില്‍തന്നെ സുരക്ഷാപരിശോധനകള്‍ നടത്തണം. ബിടി പരുത്തിവിളയുടെ അനുഭവം വ്യക്തമാക്കുന്നത് ഇതിന്റെ സാമ്പത്തികവശത്തെക്കുറിച്ച് ശരിയായ പഠനം നടന്നിട്ടില്ലെന്നാണ്. അവതരിപ്പിക്കുന്ന ഓരോ ബിടി വിളയുടെയും സാമ്പത്തികപ്രത്യാഘാതവും പരിശോധിക്കണം. വിളകളുടെ വില നിശ്ചയിക്കാന്‍ സംവിധാനം ഉണ്ടാകണം; വിത്തുകള്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകുന്ന വിളനഷ്ടത്തിന് ഉത്തരവാദിത്തം ഏല്‍ക്കാന്‍ വ്യവസ്ഥ ചെയ്യണം. ബിടി വിളകളും സങ്കരവിളകളും ഉപയോഗിക്കുമ്പോള്‍ത്തന്നെ തനത് വിളകളുടെ മൂലവിത്തുകള്‍ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം നിയന്ത്രിക്കുന്ന അവസ്ഥ സൃഷ്ടിക്കരുത്. ബിടി പരുത്തിയുടെയും വഴുതനയുടെയും അനുഭവം വ്യക്തമാക്കുന്നത് ഭാവിയില്‍ കൂടുതല്‍ വിളകളുമായി ബഹുരാഷ്ട്ര കമ്പനികള്‍ കടന്നുവന്ന് ഇന്ത്യന്‍കര്‍ഷകരെ കൊള്ളയടിക്കുമെന്നാണ്. കൃഷിയുടെയും കര്‍ഷകരുടെയും ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടല്ല ബഹുരാഷ്ട്രകമ്പനികള്‍ ബിടി വിളകള്‍ പ്രയോജനപ്പെടുത്തുന്നത്, അവരുടെ ലക്ഷ്യം തല്‍ക്കാല ലാഭം മാത്രമാണ്. സ്വകാര്യമേഖലയ്ക്ക് പ്രചോദനം പകരുന്നത് ലാഭേച്ഛ മാത്രമാണ്; സുരക്ഷാകാര്യങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്യദൗര്‍ലഭ്യം, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, പിന്നോക്കാവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കില്ല. സ്വകാര്യമേഖല വിത്തുകള്‍ക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് ബിടി രംഗത്ത് പൊതുമേഖലയ്ക്ക് മേല്‍ക്കൈ ലഭിക്കണം. ജൈവസാങ്കേതികവിദ്യയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.

മൊണ്‍സാന്റോയുടെയും ഇന്ത്യ-അമേരിക്ക സഹകരണ കരാറിന്റെയും ശിങ്കിടി എന്ന മട്ടിലാണ് ഐസിഎആറും ഐഎആര്‍ഐയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്രകമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ ഈ നയം സമൂലമായി മാറണം. നിര്‍ദിഷ്ട ദേശീയ ജൈവസാങ്കേതികവിദ്യ നിയന്ത്രണ സംവിധാനം അപര്യാപ്തമാണ്. ശാസ്ത്രജ്ഞരുടെയും സാമൂഹിക ഗവേഷകരുടെയും കര്‍ഷകസംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിന്റെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കണം. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ, സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തണം. ബിടി വഴുതനയുടെ കാര്യത്തില്‍ ജിഇഎസിയുടെ പരിഗണനയിലുള്ള വിവരങ്ങള്‍ പൊതുജന അംഗീകാരത്തിന് വിധേയമാക്കാതെ അനുമതി നല്‍കരുത്. സുരക്ഷാ പരിശോധനകളുടെ ഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. തീരുമാനം എടുക്കല്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സുതാര്യത ഉറപ്പാക്കണം. ബിടി വഴുതന ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുന്ന ഒരാളില്‍ സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതവും വിലയിരുത്തണം.


No comments:

Post a Comment