Tuesday, August 2, 2011

ഹിരോഷിമ.....ഫുക്കുഷിമ



അറുപത്തേഴു വര്‍ഷത്തിനപ്പുറത്തെ കറുത്തപ്രഭാതത്തിന്റെ ഓര്‍മ്മകളിരമ്പുന്നുണ്ട് ഹിരോഷിമയിലിപ്പോഴും. നാഗസാക്കിയും ചെര്‍ണോബിലും കടന്ന്് ഫുക്കുഷിമ വരെ നീളുന്ന ആണവഭീതിയുടെ നാള്‍വഴികളിലെ ചരിത്രത്തിന് സമാനതകളേറെ. ആ പട്ടികയിലേക്ക് നമ്മുടെ ജയ്താപൂരും ഇടം പിടിക്കുന്ന നാളുകള്‍ അതിവിദൂരമല്ല. 1945 ആഗസ്ത് 6ന് രാവിലെ 8.15 വരെ സാധാരണ നിലയിലായിരുന്നു ഹിരോഷിമ നഗരം. എന്നാല്‍ 8.16ഓടെ ലോക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തെ വിഴുങ്ങി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക മുന്നോട്ടു വെച്ച പോസ്റ്റ് ഡാം കരാറനുസരിച്ച് കീഴടങ്ങാന്‍ ജപ്പാന്‍ തയ്യാറായില്ല.

അതിനെ തുടര്‍ന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ നിര്‍ദ്ദേശ പ്രകാരം "ലിറ്റില്‍ ബോയ്" എന്ന ഓമനപ്പേരില്‍ ഒരു പ്രദേശത്തെയാകെ തച്ചുടച്ച ആറ്റം ബോംബ് ഹിരോഷിമയില്‍ പതിച്ചത്. ബി-29 പരമ്പരയില്‍ പെട്ട "എനാലെ ഗേ" യെന്ന യുദ്ധവിമാനത്തില്‍ നിന്ന് ലഫ്റ്റനന്റ് കേണല്‍ പോള്‍ ഡബ്ലു ടിബെസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ 90,000 മുതല്‍ 1,66,000 വരെ ജനങ്ങള്‍ ഇരയായെന്നാണ് കണക്ക്. ഹിരോഷിമയിലെ തീയണയും മുന്‍പ് അഗസ്ത് 9 ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. "ഫാറ്റ് മാന്‍" എന്നറിയപ്പെട്ട അണുബോംബ് നാഗസാക്കിയെ ദഹിപ്പിച്ചപ്പോള്‍ 60,000 മുതല്‍ 80,000 വരെ മനുഷ്യ ജീവനുകള്‍ പൊഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത മുറിവുപോലെ ആണവദുരന്തത്തിന് ഇരയായി ഇന്നും മരിച്ചു ജീവിക്കുന്നവര്‍ നിരവധി.

അണു ബോംബുകളെപ്പോലെ ആണവവൈദ്യുതി നിലയങ്ങളും മുമ്പെന്നത്തേക്കാളും മനുഷ്യകുലത്തിന് ഭീഷണിയുയര്‍ത്തുന്നു. 1986 ഒക്ടോബര്‍26 നാണ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ചെര്‍ണോബില്‍ ആണവദുരന്തം ഉണ്ടായത്. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലുണ്ടായ ദുരന്തത്തില്‍ 2,00,000ത്തിലധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്്. 2011 മാര്‍ച്ച് 11 ന് ജപ്പാനില്‍ നാശം വിതച്ച സുനാമി തിരമാലകള്‍ ഫുക്കുഷിമ ആണവനിലയത്തെയും തകരാറിലാക്കി. കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവെച്ചില്ലെങ്കിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി. 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്തരീക്ഷത്തില്‍ ഇപ്പോഴും ആണവമാലിന്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.


വരും തലമുറയെത്തന്നെ ദോഷകരമായി ഇത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരം ചരിത്രദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെയാണ് മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു പോകുന്നത്. 99,000 എം ഡബ്ലു ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ പദ്ധതിയാണിത്. പദ്ധതിക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭം വകവെക്കാതെ ഭൂകമ്പ സാധ്യതയുള്ള സെഡ്-4 കാറ്റഗറിയിലുള്ള പ്രദേശത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മറ്റൊരു ലോക ദുരന്തത്തിന് വഴിവെക്കാനാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലയം പ്രവര്‍ത്തനമാരംഭിച്ചാല്‍ സമുദ്രജലത്തിന്റെ താപനിലയുയരുമെന്നും പഠനങ്ങളുണ്ട്. വികസിത രാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തത്രപ്പെടുന്നത്.

ദേശാഭിമാനി

No comments:

Post a Comment