Sunday, July 31, 2011

താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലി - ശതമന്യൂ


ഉള്ളതുപറഞ്ഞാല്‍
ബ.കു.നാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഒറ്റ ലോകമേ സ്വപ്നം കാണാറുള്ളൂ-എന്നും തന്റെ പടവും പേരും പത്രത്തിലച്ചടിച്ചുവരുന്ന സുന്ദരലോകം. ബ.കു.നാ ചൂണ്ടിക്കാട്ടി, ബ.കു.നാ ഊന്നിപ്പറഞ്ഞു, ബ.കു.നാ വ്യക്തമാക്കി എന്നെല്ലാം നാറാത്തുനാട്ടിലെ ആബാലവൃദ്ധം വായിച്ച് കുളിരുകൊള്ളണം. ചാനല്‍ക്യാമറകളില്‍ ആ വെളുവെളുത്ത താലോലത്താടി നിറഞ്ഞുനില്‍ക്കണം. സ്വയം നേതാവാകാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ നേതാക്കളെ വീട്ടില്‍ ക്ഷണിച്ച് ഭക്ഷണം കൊടുത്താണ് ബ.കു.നാ നേതാക്കള്‍ക്കൊപ്പം എത്തിയത്. അങ്ങനെ കൊടുത്ത ഭക്ഷണത്തിന്റെ പലിശ എങ്ങനെ വസൂലാക്കാമെന്നാണ് നായരുടെ പൊങ്ങച്ചസിദ്ധാന്തം. കഴിഞ്ഞ ദിവസവും പറഞ്ഞു, എ കെ ജിയും ഇ എം എസും കൃഷ്ണപിള്ളയുമെല്ലാം തന്റെ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന്. നായനാരുടെ പേരുമാത്രം പറഞ്ഞില്ല. നായരുടെ തനിനിറം നായനാര്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. വേണ്ടത് കൊടുക്കുകയും ചെയ്തിരുന്നു. വി എസ് വീട്ടില്‍ വരുന്നുണ്ടെന്നുപറഞ്ഞ് മാധ്യമങ്ങളെ ക്ഷണിച്ചതും വി എസിന് ഭക്ഷണം കഴിക്കുന്നതില്‍ വിലക്കുണ്ടെന്നറിയിച്ചതും അതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചതുമെല്ലാം ഒരേയൊരാളാണ്-ഇതേ ബ.കു.നാ. "കഴിക്കുന്നതിനെ സംബന്ധിച്ച വിലക്ക് ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നതുകൊണ്ട് ഇതിന്റെയൊന്നും അടുത്ത് ഞാന്‍ ഇരിക്കുന്നില്ല" എന്ന വി എസിന്റെ പരിഹാസവും നായര്‍ക്ക് മനസ്സിലായില്ല. പണ്ടേ ബ.കു.നാ ഇങ്ങനെയാണ്. വലിയ വലിയ കാര്യങ്ങളേ പറയൂ. അമേരിക്കന്‍ സിഐഎയുടെ കണ്ണിലെ കരടാണ് താന്‍ എന്ന് പറഞ്ഞുനടന്നതാണ് ഒരുകാലം. ബര്‍ലിനില്‍നിന്ന് സംഘടിപ്പിച്ച കുറെ പഴകിയ രേഖകള്‍വച്ച് സിഐഎക്കുനേരെ ഒരു ചാട്ടുളിയും എറിഞ്ഞിട്ടുണ്ട്. അറുപത്തിനാലില്‍ പാര്‍ടി പിളരുമ്പോള്‍ ചാട്ടുളിയുംകൊണ്ട് വലത്തോട്ടാണ് ബ.കു.നാ ചാഞ്ഞത്്. എ കെ ജിയോട് വലതുപക്ഷ വിടുവായത്തം പറഞ്ഞപ്പോള്‍ അന്ന് കണക്കിന് കിട്ടി. പിന്നെ കുറെക്കാലം നാട്ടില്‍ കണ്ടില്ല. ബൂര്‍ഷ്വാ, മുതലാളിത്തം, സോഷ്യല്‍ ഡെമോക്രസി, ക്രൂഷ്ചേവ്, നാല്‍വര്‍ സംഘം, ദത്തുപുത്രന്‍ - ഇങ്ങനെ കുറെ വാക്കുകള്‍ ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നതാണ് കമ്യൂണിസം എന്ന് ബര്‍ലിനില്‍ ഏതോ ഒരു സ്വാമി പുള്ളിയെ ഉപദേശിച്ചിട്ടുണ്ട്. അവിടെ മതില്‍ പൊളിഞ്ഞപ്പോള്‍ ഹൊണേക്കര്‍ എന്ന സുഹൃത്തിനെ ഒറ്റയ്ക്കാക്കി ബ.കു.നാ ഇങ്ങ് പോന്നു. വരുമ്പോള്‍ ഇവിടെ നേരെ കേന്ദ്ര കമ്മിറ്റിയില്‍ കയറി ഇരിക്കാമെന്നാണ് കരുതിയത്്. അത് നടന്നില്ല. കണ്ണൂരില്‍ചെന്ന് താത്വികാചാര്യനാകാന്‍ വടിയുംകുത്തി പരിശ്രമിച്ചതും നിഷ്ഫലമായി. അതോടെയാണ്, പാര്‍ടിയെ ചീത്ത പറഞ്ഞാല്‍ കാര്യം നടക്കുമെന്ന ജ്യോത്സ്യപ്രവചനമുണ്ടായത്. ഇപ്പോഴത്തെ അസുഖം അന്നുമുതല്‍ തുടങ്ങിയതാണ്. ഒരിക്കല്‍ രോഗം കലശലായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ഒന്ന് പൊളിച്ചെഴുതിനോക്കി. ജോസഫ് സ്റ്റാലിനും താനും ഒരേ തരക്കാരെന്ന നിലയില്‍ ഒരു തകര്‍പ്പന്‍ എഴുത്ത്്. അതും ജനങ്ങള്‍ സഹിച്ചു. മുതലാളിത്തത്തെക്കുറിച്ച് രോഷംകൊള്ളാറുണ്ടെങ്കിലും സ്വത്ത് സ്വന്തമാക്കുന്നതില്‍ കമ്പക്കാരനാണ്. പതിവായി പറയാറുള്ളത് തന്റെ സ്വത്തെല്ലാം പാര്‍ടിക്കെഴുതിവയ്ക്കും എന്നാണ്. ഇന്നുവരെ അത് സംഭവിച്ചിട്ടില്ല. ഒരിക്കല്‍ പാര്‍ടി ആപ്പീസ് പണിയാന്‍ അഞ്ചുസെന്റ് കൊടുക്കാമെന്ന് സഖാക്കളോട് വാഗ്ദാനം ചെയ്തു. അത് വിശ്വസിച്ച് എല്ലാ തയ്യാറെടുപ്പും നടത്തി പ്രമാണം എഴുതാന്‍ ചെന്നപ്പോള്‍ കാലുമാറി-ഞാന്‍ അയ്യായിരം രൂപ തരാം എന്നായി. ഇപ്പോള്‍ പറയുന്നത്, "മുതലാളിത്തത്തിന്റെ ദത്തുപുത്രനായ" സെക്രട്ടറിയുടെ പിടിയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കും എന്നാണ്. വയസ്സുകാലത്ത്, രോഗവിവരം അന്വേഷിക്കാന്‍ വി എസ് എന്ന സമുന്നതനേതാവ് വീട്ടിലെത്തിയതിനെപ്പോലും താണ പ്രസിദ്ധിക്കും പാര്‍ടിയെ കുത്താനും ഉപയോഗിക്കുന്ന ബ.കു.നാ ഇതിനുമുമ്പ് ഇതിനേക്കാള്‍ മോശമായി പലതും പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസവും കൊണ്ടിറങ്ങിയ, അനേകം പാര്‍ടി പ്രവര്‍ത്തകരെ കൊല്ലിച്ച, പാര്‍ടിനേതാക്കളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ച, ടി കെ ബാലന്റെ മകന്റെ കണ്ണ് തകര്‍ത്ത, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊല്ലിച്ച കെ സുധാകരനാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ.കു.നാ വോട്ടുചെയ്തത്. "കെ. സുധാകരന് വോട്ട് വാഗ്ദാനവുമായി ബര്‍ലിന്‍ പൊതുവേദിയില്‍" എന്നാണ് അന്ന് മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. സുധാകരനൊപ്പം ഫോട്ടോയില്‍ പോസുചെയ്തശേഷം അന്നും പറഞ്ഞു ചില വിടുവായത്തങ്ങള്‍ . സുധാകരന്‍ മറുപടി പറഞ്ഞത്, കുഞ്ഞനന്തന്‍നായരുടെ ഒരുവോട്ടിന് ലക്ഷം വോട്ടിന്റെ വിലയുണ്ട് എന്നാണ്. "കമ്മ്യൂണിസ്റ്റുസ്ഥാനാര്‍ഥിക്ക് ഇക്കുറി വോട്ടില്ല: ബര്‍ലിന്‍" എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ "കമ്യൂണിസ്റ്റ് പാര്‍ടിയെ അപേക്ഷിച്ച് കോണ്‍ഗ്രസാണ് ഇപ്പോള്‍ തമ്മില്‍ ഭേദമെന്നും പാര്‍ടിയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റാണ് പ്രകാശ് കാരാട്ടെന്നും ബ.കു.നാ "ആവേശത്തോടെ" തട്ടിവിട്ടു. അതേ മഹാനാണ്, ഇപ്പോള്‍ പിണറായി വിജയന്റെ കൈയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കാന്‍ "ധര്‍മസമരത്തി"നിറങ്ങുന്നത്. നായര്‍ വാര്‍ത്ത സൃഷ്ടിച്ചു; അപ്പുക്കുട്ടന്‍ , ആസാദ്, ഉമേഷ്ബാബു, ഷാജഹാന്‍ തുടങ്ങിയ ചര്‍ച്ചാംദേഹികള്‍ പിന്നാലെ രംഗത്തിറങ്ങി. താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലിക്കുടിശ്ശിക കിട്ടാനുണ്ടെന്ന പരിഭവമാണ് ഷാജഹാനില്‍നിന്ന് ഉയര്‍ന്നുകേട്ടത്. കേരളത്തിലെ സര്‍വാദരണീയനായ കമ്യൂണിസ്റ്റ് നേതാവായിരുന്ന സി എച്ച് കണാരന്റെ ജന്മശതാബ്ദി ആഘോഷത്തുടക്കം, അതില്‍ പ്രകാശ് കാരാട്ടിന്റെ സമുജ്വലമായ ഉദ്ഘാടനപ്രസംഗം-എല്ലാം മാധ്യമങ്ങള്‍ മുക്കി. പകരം കൊണ്ടാടിയത് ബ.കു.നാ ഉണ്ടാക്കിയ പുകിലാണ്്. ഇത് ഇപ്പോഴത്തെ ഒരു ഗതികേടാണ്. കുഞ്ഞനന്തന്‍നായര്‍ക്ക് വയസ്സുകാലത്ത് ഈ പാര്‍ടിയെ ഇത്രയെങ്കിലും കല്ലെറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. സ്വന്തമായി വാര്‍ത്ത സൃഷ്ടിച്ച്, അത് പാര്‍ടിയുടെ മനുഷ്യത്വനിരാകരണമാണെന്ന് പറഞ്ഞുനടക്കുന്നയാളെ ശിക്ഷിക്കാനൊന്നും ഒരു നിയമത്തിലും വകുപ്പില്ല. താന്‍ കമ്യൂണിസ്റ്റാണ് എന്നുവിളിച്ചുപറയാന്‍ ബ.കു.നാ ഉപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യം, സുധാകരന് വോട്ടുപിടിക്കാന്‍ നടന്ന തട്ടിപ്പുകാരന്‍ കമ്യൂണിസ്റ്റാണോ എന്ന് തിരിച്ചുചോദിക്കുന്ന നാറാത്തെ കമ്യൂണിസ്റ്റുകാര്‍ക്കുമുണ്ട്. ഇങ്ങേര്‍ ഏതുകോത്താഴത്തെ കമ്യൂണിസ്റ്റാണ് എന്ന ചോദ്യം കേട്ടാല്‍ നായര്‍ ഞെട്ടില്ല. അത്രയ്ക്കുണ്ട് തൊലിക്കട്ടി. വലതുപക്ഷ അവസരവാദത്തിന്റെ പെട്ടിയില്‍ ബര്‍ലിനില്‍നിന്ന് ബ.കു.നാ കൊണ്ടുവന്നുകൊടുത്ത പുത്തന്‍കുപ്പായം ചുരുട്ടിക്കൂട്ടി തിരികെയെറിഞ്ഞുകൊടുത്ത പഴയകാല കമ്യൂണിസ്റ്റ് കുഞ്ഞമ്പുവേട്ടന്റെ പാരമ്പര്യം അന്നാട്ടിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ കാര്യം എളുപ്പമായി. ------------------------- സിപിഐ എമ്മിന്റെ സമ്മേളനകാലമായതോടെ മാധ്യമങ്ങള്‍ക്ക് ചാകരക്കോളാണ്. കുഴപ്പം ഉണ്ടെന്ന് വരുത്തുക, ചെറുതിനെ വലുതാക്കുക, വലുതിനെ ചെറുതാക്കുക, അതിന് അനുസൃതമായി നിലപാട് വ്യാഖ്യാനിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളെ രംഗത്തിറക്കുക-ഇതൊക്കെയാണ് നടപ്പുദീനം. തഴമ്പുംകൊണ്ടുനടക്കുന്ന ചിലര്‍ക്കൊരു&ലരശൃര; പ്രത്യേകതയുണ്ട്. തങ്ങള്‍ ഉള്ള കാലത്തെ പാര്‍ടി ഗംഭീരമായിരുന്നു; &ലരശൃര;തങ്ങളെ പുറത്താക്കിയതോടെ എല്ലാംപോയി; പിന്നെ ചെയ്യുന്നതൊക്കെ തെറ്റ്; തങ്ങളുടെ കാലത്തെപോലെ നടപടികള്‍ ഇന്നെടുക്കാന്‍ പാര്‍ടിക്ക് ധാര്‍മികമായി അവകാശമില്ല-ഇതാണ് അവരുടെ കൂട്ടപ്പാട്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം പാര്‍ടിയില്‍ ഉണ്ടാകണമെന്നും പാര്‍ടി കാലത്തിനൊപ്പം മാറുന്നുവെന്നും തിരിച്ചും മറിച്ചും പറയും ഇവര്‍ . ഒരു പടികൂടി കടന്ന് ജനം ആഗ്രഹിക്കുന്നത് ഒരു&ലരശൃര;ജനാധിപത്യപ്രക്രിയ പാര്‍ടിയില്‍ രൂപപ്പെട്ട് വരണം എന്നാണ് പുതിയ വചനം. ബദല്‍വരും ബദല്‍വരും എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിത്തിരിച്ചവരാരും ബദലുംകൊണ്ടുവന്നില്ല. മാത്രമല്ല കലാപക്കൊടിപിടിച്ച വലിയ നേതാക്കളൊക്കെ പിന്നെപ്പിന്നെ കോണ്‍ഗ്രസായി. കമ്യൂണിസ്റ്റ് പാര്‍ടിയെ ഇതാ, ശരിയാക്കി പരുവപ്പെടുത്തിത്തരാം എന്നുപറഞ്ഞ് സൈദ്ധാന്തികവേഷംകെട്ടി ചാനലില്‍ ബാബാരാംദേവുകളിച്ച വിപ്ലവകേസരികള്‍ക്ക് ഈ സമ്മേളനക്കാലത്തും ആടുമയിലൊട്ടകമാടാം. അവര്‍ക്ക് സ്വന്തമായി ജനങ്ങളെ സേവിക്കാനല്ല-ഈ പാര്‍ടിയെ തകര്‍ത്തുതന്നെ സേവനം നടത്താനാണ് താല്‍പ്പര്യം. സ്വന്തം ജീവിതം പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ഉഴിഞ്ഞുവച്ച നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിത്തന്നെ രാഷ്ട്രീയം കളിക്കാനാണ് താല്‍പ്പര്യം. അതവരുടെ വഴി. ചുവന്ന കൊടി നെഞ്ചോടുചേര്‍ത്തുപിടിച്ച ജനലക്ഷങ്ങള്‍ക്കുള്ളതല്ല ആ വഴി. --------------- നിഷ്പക്ഷതയുടെ റോഡ് അവസാനിക്കുന്നത് പ്രസ് അക്കാദമി ചെയര്‍മാന്റെ ഓഫീസിലാണ്. കേരളത്തില്‍ ഇന്ന് ജീവിക്കുന്നതില്‍ കേസരിയും സ്വദേശാഭിമാനിയുമായ ഒരേയൊരു നിഷ്പക്ഷ പത്രപ്രവര്‍ത്തകേന്ദ്രനേയുള്ളൂ. അഭിനവ വക്കം മൗലവിയായ വീരേന്ദ്രകുമാറിന്റെ നിഷ്പക്ഷജിഹ്വയിലെ കോളമിസ്റ്റും നിഷ്കാമ കര്‍മിയും മാറാട് കലാപം അണയ്ക്കാന്‍ വരെ സമാധാനത്തിന്റെ വെള്ളില്‍പറവയായി അവതരിച്ച മഹദ് വ്യക്തിത്വവുമായ സാക്ഷാല്‍ ഇന്ദ്രന്‍ . എഴുതുന്നതൊക്കെ കടുകട്ടിയാണ്. ആരും പറയും-ശരിക്കും നിഷ്പക്ഷമെന്ന്. സിപിഐ എമ്മിനെ തെറിവിളിക്കുമ്പോള്‍ നിഷ്പക്ഷതയ്ക്ക് പല്ലും നഖവും നീണ്ടുവരും. ഇത്രയും വലിയ ശുഷ്കാന്തിക്ക് യുഡിഎഫ് കൂലികൊടുക്കാന്‍ തീരുമാനിച്ചു-അക്കാദമി ചെയര്‍മാന്‍ സ്ഥാനം. ഏറ്റെടുക്കാന്‍ ഒരുങ്ങിക്കെട്ടിയതാണ്. ടിക്കറ്റ് ബുക്കുചെയ്തു. പത്രത്തില്‍ ചിത്രം അച്ചടിച്ചുവരുന്നത് സ്വപ്നവും കണ്ടു. അപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ വെട്ട് വന്നത്. കഴിഞ്ഞവട്ടം യുഡിഎഫ് പ്രസ് അക്കാദമി ചെയര്‍മാന്‍പട്ടം മനോരമയ്ക്കാണ് കൊടുത്തത്; അതുകൊണ്ട് ഇത്തവണ മാതൃഭൂമിക്ക് എന്നായിരുന്നത്രെ അവകാശവാദം. രണ്ടു പത്രങ്ങളുടെയും നിഷ്പക്ഷസേവനത്തിന് യുഡിഎഫ് നല്‍കുന്ന വില എത്രയെന്ന് നോക്കൂ. സ്ഥാനം വാങ്ങുന്നതിലോ കാറില്‍കയറി വിലസുന്നതിലോ ശതമന്യുവിന് തെല്ലും എതിര്‍പ്പില്ല. അതുംവാങ്ങി ഭുജിച്ച് പിന്നെയും തങ്ങള്‍ നിഷ്പക്ഷരെന്നും യുഡിഎഫും എല്‍ഡിഎഫും തങ്ങള്‍ക്ക് ഒരുപോലെയെന്നും പറയുന്നതാണ് കഷ്ടം. യുഡിഎഫിന്റെ കൂലിയെഴുത്താണ് പണി എന്ന് നേരെ അങ്ങ് സമ്മതിക്കരുതോ? ഏതായാലും അക്കാദമികളുടെ വീതംവയ്പ്പില്‍ യുഡിഎഫ് നല്ല ഐക്യത്തിലാണ്. ആരും മോശമാക്കിയിട്ടില്ല. മാതൃഭൂമിയിലെ തമ്മിലടി തീര്‍ന്നാലേ പ്രസ് അക്കാദമി ചെയര്‍മാന്‍ ആരെന്നറിയൂ എന്നതുമാത്രമാണപവാദം. ക്രൈം നന്ദകുമാറിനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത എന്നു കേള്‍ക്കുന്നു.

ദേശാഭിമാനി.

No comments:

Post a Comment