Sunday, September 25, 2011

ആദര്‍ശധീരതയുടെ കവാത്ത്



ആദര്‍ശധീരതയുടെ കവാത്ത്
നമ്മുടെ പട്ടാളമൂപ്പന് എത്ര വയസ്സായി?

-മൂപ്പന്‍ പറയുന്നു 60. ടിയാന്‍െറ വകുപ്പുമന്ത്രി പറയുന്നു 61. കരസേനാധിപന്‍ തൊപ്പിയൂരേണ്ട പ്രായം 62. ആ കണക്കുവെച്ച് താന്‍ പിരിയേണ്ടത് 2013ലെന്ന് മൂപ്പന്‍ പറയുമ്പോള്‍ 2012ലേ സലാമടിക്കണമെന്നാണ് മന്ത്രികല്‍പന.
‘മൂപ്പിളമ’ തര്‍ക്കം മൂത്ത് സംഗതി പ്രതിരോധ വകുപ്പും ആര്‍മി ആസ്ഥാനവും തമ്മിലുള്ള ആഭ്യന്തര യുദ്ധമായിക്കഴിഞ്ഞു. എന്നുവെച്ചാല്‍, ഭരണകൂടവും അതിന്‍െറ പടത്തലവനും പരസ്പരവിശ്വാസമില്ലാത്തവരായെന്ന് പരസ്യപ്പെടുത്തുന്നു. വയസ്സില്‍ കൃത്രിമം കാണിച്ച് കസേരയില്‍ കടിച്ചുതൂങ്ങാന്‍ നോക്കുന്ന കള്ളനാണ് പടത്തലവനെന്ന്  ഭരണകൂടം ധ്വനിപ്പിക്കുന്നു. 40 കൊല്ലത്തെ കറകളഞ്ഞ രാജ്യസേവന ചരിത്രമുള്ള ‘പ്രതി’ ഈ അവഹേളനത്തില്‍ മുട്ടുമടക്കാതെ ആത്മാഭിമാനമുള്ള ടിപ്പിക്കല്‍ ജവാന്‍െറ മട്ടില്‍ ‘ഫൈറ്റ്’ ചെയ്യുന്നു. നാളിതുവരെയുള്ള കഥ മറിച്ചായിരുന്നു- സൈനികമൂപ്പന്മാര്‍ ഇടഞ്ഞാല്‍ ഒന്നുകില്‍ കഴുത്തിന് പിടിച്ച് പുറന്തള്ളും. അല്ളെങ്കില്‍ വല്ല ഗവര്‍ണര്‍ കസേരയോ കമ്മിറ്റി അംഗത്വമോ കൊടുത്ത് സോപ്പടിച്ചിറക്കും. മിക്ക ധീരജവാന്മാരും രാഷ്ട്രീയ എക്സിക്യൂട്ടീവിന്‍െറ തോന്ന്യാസങ്ങള്‍ക്കു മുമ്പില്‍ കവാത്ത്  മറക്കുന്നവരുമാണ്. നട്ടെല്ലുള്ളവര്‍ അച്ചടക്ക മര്യാദയുടെ പേരില്‍ അവഹേളനം വിഴുങ്ങിക്കഴിയും. ഇവിടെയാണ് വിജയ് കുമാര്‍ സിങ്ങിന്‍െറ നടപ്പ് എപ്പിസോഡ് സവിശേഷമാകുന്നത്.
സൂപ്പര്‍താരങ്ങളെപ്പോലെ വയസ്സ് കുറച്ചുപറയേണ്ട കാര്യം കരസേനാ മേധാവിക്കില്ല. കിട്ടാവുന്ന നക്ഷത്രങ്ങളൊക്കെ കിട്ടിക്കഴിഞ്ഞു. മേലോട്ടിനി കസേരയുമില്ല. പെന്‍ഷന്‍ വാങ്ങി വീട്ടിലിരുന്ന് റോള്‍ ഓഫ് ഓണറില്‍ പതിഞ്ഞ പേരും പെരുമയും നുകര്‍ന്ന് ശിഷ്ടകാലം കഴിക്കാം. ഒരു കൊല്ലം സര്‍വീസ് നീട്ടിയാല്‍ 365 ദിവസംകൂടി തലവേദന കൂട്ടാമെന്നേയുള്ളൂ. അല്ളെങ്കില്‍പിന്നെ ആയുധക്കച്ചോടക്കാരുടെ ദല്ലാളോ അഴിമതിയുടെ ഏജന്‍േറാ മറ്റോ ആയിരിക്കണം. വി.കെ. സിങ് ആവക സാമര്‍ഥ്യമില്ളെന്നുതന്നെയല്ല, അത്തരക്കാരുടെ ശത്രുത വേണ്ടത്ര സംഭരിച്ചിട്ടുമുണ്ട്. അങ്ങനെ കൊള്ളാവുന്ന ട്രാക് റെക്കോഡുള്ള ഒരാളെ അപകീര്‍ത്തിപ്പെടുത്തി പറഞ്ഞുവിട്ടേതീരൂ എന്ന് ഭരണകൂടം വാശി പിടിക്കുന്നതെന്തിന്? വിശേഷിച്ചും നമ്മുടെ ‘ആദര്‍ശധീര’ന്‍െറ വകുപ്പ്?
ഗുട്ടന്‍സ് കിടക്കുന്നത് പല അടുക്കുകളിലായിട്ടാണ്. ആദ്യം കഥയുടെ പുറന്തോട് നോക്കാം.
വി.കെ. സിങ് ഭൂജാതനായത് 1951 മേയ് 10ന് എന്നാണ് ടിയാന്‍െറ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തൊട്ടുള്ള മുഴുവന്‍ രേഖയും വ്യക്തമാക്കുന്നത് - നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ്, പട്ടാളത്തിലെ സര്‍വീസ് ബുക്, സൈനികന്‍െറ ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നുവേണ്ട, പെറ്റിട്ട സൈനികാശുപത്രിയിലെ പ്രസവ രേഖയില്‍ വരെ. 15ാം വയസ്സില്‍ എന്‍.ഡി.എയില്‍ ചേരാന്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ അപേക്ഷാഫോറത്തില്‍ പക്ഷേ, 1950 മേയ് 10 എന്നാണ് സംഗതി പൂരിപ്പിച്ച മാഷ്  എഴുതിപ്പോയത്. തനിക്ക് പിണഞ്ഞ പിശകാണിതെന്ന് ആ മാഷ് തന്നെ രേഖാമൂലം അറിയിച്ചതിനെതുടര്‍ന്ന് യു.പി.എസ്.സി ടി തിരുത്ത് വരുത്താന്‍ എന്‍.ഡി.എയോട് ആവശ്യപ്പെട്ടു. സിങ് ഇതിനകം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞതിനാല്‍ ഈ തിരുത്തല്‍രേഖകള്‍ എന്‍.ഡി.എ അങ്ങോട്ടയച്ചു. ബന്ധപ്പെട്ട ക്ളര്‍ക്കിന്‍െറ അശ്രദ്ധയാല്‍ അയച്ച കവറിങ് എന്‍വലപ്പിന്മേല്‍ 1950 എന്നുതന്നെ വീണ്ടും കുറിച്ചുപോയി. ഈ കവര്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചാണ് 40 കൊല്ലത്തിനു ശേഷം ഇപ്പോഴത്തെ ദേശീയ പുകില്‍. സാധാരണഗതിയില്‍ ആരും ചിരിച്ചുതള്ളുമായിരുന്ന ഈ ക്ളറിക്കല്‍ നോട്ടപ്പിശക് എങ്ങനെ രാജ്യംകണ്ട ഏറ്റവും മികച്ച സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കെണിയായി എന്നതാണ് ശരിയായ കഥ.
2006ലാണ് ജന്മത്തീയതി വിവാദത്തിന്‍െറ ബീജാവാപം. കരസേനയിലെ ഉന്നത സ്ഥാനങ്ങള്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാക്കാനെന്ന പദ്ധതി അന്നത്തെ തലവന്‍ ജെ.ജെ. സിങ് തയാറാക്കുന്നു. അതനുസരിച്ച് ജെ.ജെ.ക്കു ശേഷം ദീപക് കപൂര്‍, വി.കെ. സിങ്, ബിക്രം സിങ്, പട്നായിക്, അങ്ങനെയാവും ഊഴമുറ. ഒരു ചെറിയ പ്രശ്നം- വി.കെ. സിങ് രണ്ടു കൊല്ലത്തിലേറെ മൂപ്പന്‍ സ്ഥാനത്തിരുന്നാല്‍ ബിക്രം സിങ്ങിന് ആ കസേരയിലിരിക്കാനാവില്ല- ആള്‍ പെന്‍ഷനായിക്കഴിഞ്ഞിരിക്കും. പിന്നാലെയുള്ള പട്നായിക്കാവും പിന്നെ മൂപ്പന്‍. തന്‍െറ ശിങ്കിടിയായ ബിക്രമിനെ സഹായിക്കാന്‍ ജെ.ജെ. കരുക്കള്‍ നീക്കി. മിലിട്ടറി സെക്രട്ടറി അവ്ദേശ് പ്രകാശിന്‍െറ സഹായത്തോടെ വി.കെ. സിങ്ങിന്‍െറ പ്രായം കൂട്ടാനുള്ള പദ്ധതി. 2007 ഡിസംബറില്‍ പ്രതിരോധ മന്ത്രാലയം മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിനോട് സിങ്ങിന്‍െറ ജനനവര്‍ഷം 1950 ആക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. നാളിതുവരെ സര്‍വീസ് ബുക്ക് തൊട്ട് പ്രമോഷന്‍ നടപടികളില്‍വരെ സ്വീകരിച്ചുപോന്ന 1951 എന്ന തിയതി മാറ്റാന്‍! ഇതിനായി അയച്ച ഫയലില്‍ പക്ഷേ `enquiry not to be conducted' എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നുവെച്ചാല്‍ ഒരാളുടെ ജനനത്തീയതിയില്‍ നിര്‍ണായകമായ ഒരു പിഴവുണ്ടെങ്കില്‍ അത് അന്വേഷിക്കണ്ട, പകരം നമ്മുടെ സൗകര്യാര്‍ഥം തിരുത്തിയെടുത്താല്‍ മതിയെന്ന്! രാജ്യരക്ഷാ മന്ത്രിയുടെ കാര്യാലയമാണ് ഈ ഉഡായിപ്പ് കാണിക്കുന്നതെന്നോര്‍ക്കുക. ഇതുതന്നെയാണ് സിങ്ങിന്‍െറ കാര്യത്തില്‍ സ്വകാര്യതാല്‍പര്യങ്ങള്‍ കളിച്ചു എന്നതിന്‍െറ പ്രാഥമിക തെളിവ്.
ഈ ഫയല്‍വെച്ചാണ് ജെ.ജെ. സിങ് കളിച്ചത്. വി.കെ. സിങ്ങിനെ ടിയാന്‍ വിളിച്ചുവരുത്തുന്നു. സര്‍ക്കാറിന് അതൃപ്തി തോന്നാതിരിക്കാനും ഭാവി പ്രമോഷന്‍ അവതാളത്തിലാകാതിരിക്കാനും 1950നെ ജനനത്തീയതിയായി അംഗീകരിക്കുന്നു എന്ന് എഴുതിത്തരാനാവശ്യപ്പെടുന്നു. അനുസരണക്കേട് കാണിക്കാന്‍ പ്രയാസം- ഇത് ജനാധിപത്യ വേദിയല്ല, സൈനിക പരിവട്ടമാണ്. ‘ആര്‍മിയുടെ വിശാല താല്‍പര്യം മാനിച്ച് സേനാധികൃതര്‍ പറയുമ്പോലെ’ എന്നു മാത്രം വി.കെ. സിങ് എഴുതി. ബോസ് സംഘം തൃപ്തരായില്ല. തെളിച്ചുതന്നെ കാര്യമെഴുതണമെന്നായി. അങ്ങനെ വ്യക്തമായ സമ്മര്‍ദമുനയില്‍ സിങ് തന്‍െറ പ്രായം കൂട്ടിയെഴുതിക്കൊടുത്തു. അതനുസരിച്ച് സിങ്ങിനും സേനാപതിയാകാം- പക്ഷേ, രണ്ടു കൊല്ലത്തേക്കു മാത്രം. അതുകഴിഞ്ഞാല്‍ ബിക്രം സിങ്ങിനും കസേരയുറപ്പിക്കാം. വിസമ്മതിക്കുന്നപക്ഷം വയസ്സുതര്‍ക്കം കേസിലും വക്കാണത്തിലുമാവുകയും സിങ്ങിന്‍െറ സ്ഥാനക്കയറ്റം തടയുകയും ചെയ്തേനെ. അങ്ങനെ  തടയുന്നപക്ഷം രാഷ്ട്രീയ നേതൃത്വം തങ്ങള്‍ക്ക് തോന്നുന്നയാളെ മേധാവിയാക്കും- മുമ്പു പറഞ്ഞ സീനിയോറിറ്റി പദ്ധതി വെള്ളത്തിലാവും. ഇതാണ് ‘ആര്‍മിയുടെ വിശാലതാല്‍പര്യം’ എന്നു സൂചിപ്പിച്ചതിന്‍െറ പൊരുള്‍.
ജെ.ജെക്കു ശേഷം ദീപക് കപൂര്‍ വന്നു. ടിയാനും ഇതുപോലെ വി.കെ. സിങ്ങിനെ വിളിച്ചുവരുത്തി 1950 എന്ന് എഴുതി വാങ്ങി. അവിടാണ് ഉപജാപത്തിന്‍െറ രണ്ടാം ഗഡു. സിങ് അന്ന് ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡറാണ്. ഈ പ്രദേശത്താണ് കുപ്രസിദ്ധമായ സുക്ന ഭൂമികുംഭകോണം നടന്നത്. സ്വകാര്യ വിദ്യാഭ്യാസ വാണിഭക്കാര്‍ക്ക് സര്‍ക്കാര്‍ഭൂമി എഴുതിക്കൊടുത്ത് പട്ടാള ലോബി കാശടിച്ച സംഭവം. മിലിട്ടറി സെക്രട്ടറി അവ്ദേശ് പ്രകാശ് തന്നെയായിരുന്നു ഈ കുംഭകോണത്തിലെ മുഖ്യ കങ്കാണി. അയാള്‍ക്കെതിരെ കണ്ണടക്കാന്‍ വേണ്ടിയാണ് സിങ്ങിനെ വിളിച്ചുവരുത്തി ജനനത്തീയതി നാടകം വീണ്ടും കളിച്ചത്. ദീപക് കപൂറാവട്ടെ കരസേനാധിപ സ്ഥാനത്ത് കാലാവധി നീട്ടാന്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിവരികയുമായിരുന്നു.
വിരട്ടും സോപ്പുമൊന്നും ഗൗനിക്കാതെ വി.കെ. സിങ് തന്‍െറ (ഈസ്റ്റേണ്‍ കമാന്‍ഡിന്‍െറ) കീഴില്‍ നടന്ന കുംഭകോണം അന്വേഷിക്കാന്‍ ഉത്തരവിട്ടു. മേപ്പടി മിലിട്ടറി സെക്രട്ടറി അടക്കമുള്ളവര്‍ അങ്ങനെ കോടതി കേസിലായി, വിചാരണ നടക്കുന്നു. ദീപക് കപൂറിന് കാലാവധി നീട്ടിക്കിട്ടിയില്ല. പെന്‍ഷനായതിന്‍െറ മൂന്നാംപക്കം മുംബൈ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിലൊരാളാവുകയും ചെയ്തു. സത്യത്തില്‍ രാജ്യം കണ്ട ഏറ്റവും അഴിമതിപൂരിതനായ സൈന്യാധിപനാണ് കപൂറെന്ന് പലവഴിക്കും തെളിഞ്ഞുവരികയുമാണ്. ഈ സാഹചര്യത്തില്‍ കരസേനാ മേധാവിയായ വി.കെ. സിങ്ങിന് വെല്ലുവിളികള്‍ കടുത്തതായിരുന്നു. പാടേ തകര്‍ന്ന സൈന്യത്തിന്‍െറ പ്രതിച്ഛായ ഒരുവശത്ത്. പല നിര്‍ണായക കസേരകളിലുള്ളവര്‍ ആയുധ ലോബിയുടെ ദല്ലാള്‍മാര്‍. സിങ് കര്‍ശന നിലപാടുകള്‍ വഴി പ്രതിച്ഛായ വീണ്ടെടുത്തു- വെറും ഒന്നാം കൊല്ലത്തില്‍. ആദര്‍ശ് കുംഭകോണത്തിലെ പട്ടാളക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി, ആര്‍മിയില്‍ ശുദ്ധികലശം. ആയുധ ദല്ലാള്‍മാര്‍ക്ക് മുഖമടച്ച മറുപടി. ഇങ്ങനെ മുന്നേറുന്ന ചുറ്റുപാടിലാണ് 2010ല്‍ പൊടുന്നനെ ഒരു വിവരാവകാശ അപേക്ഷയുടെ മറയില്‍ പഴയ ജനനത്തീയതി പ്രശ്നം വീണ്ടും പൊങ്ങുന്നത്. ഇവിടെയാണ് പ്രതിരോധ വകുപ്പിന്‍െറ കളി തുടങ്ങുന്നത്.
ജെ.ജെ.യും ദീപക് കപൂറും നാടകം വെച്ച് നടത്തിയപ്പോഴൊക്കെ പ്രതിരോധ വകുപ്പ് അനങ്ങാതിരുന്നു. തീരുമാനം ആര്‍മിയെടുക്കട്ടെ എന്നാണ് അന്നത്തെ വകുപ്പു സെക്രട്ടറി വിജയ് കുമാര്‍ എഴുതിയത്. അന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് യോജിച്ച നയംതന്നെ- അഴിമതിയുടെ ല.സാ.ഗുവിലേക്ക് സൈന്യവും വന്നോട്ടെ. ശശികാന്ത് ശര്‍മ എന്ന വകുപ്പു സെക്രട്ടറി വന്നതോടെ പ്രതിരോധ വകുപ്പ് കളത്തിലിറങ്ങിക്കളിക്കാന്‍ തുടങ്ങുന്നു. കാരണം, സിങ്ങിനെക്കൊണ്ടുള്ള ‘ശല്യം’ കൂടിക്കഴിഞ്ഞു. ഒരു റിട്ട. ല്യൂട്ടനന്‍റ് ജനറല്‍ പൊതുമേഖലാ സ്ഥാപനത്തിലെ ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ് വഴി വിദേശത്തുണ്ടാക്കുന്ന ടാട്ര വണ്ടികള്‍ സൈന്യത്തിനായി ഇറക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കമ്പോള വിലയേക്കാള്‍ ഏതാണ്ട് ഇരട്ടിവിലക്ക് പ്രസ്തുത വണ്ടികള്‍ വാങ്ങിപ്പിക്കുകയും ഇടനിലക്കാശ് പിടുങ്ങുകയുമായിരുന്നു ലക്ഷ്യം. സിങ് ആ പദ്ധതി നിരാകരിച്ചു. ഇങ്ങനെ പല അസ്വസ്ഥതയും ബന്ധപ്പെട്ട ലോബികള്‍ക്കും പ്രതിരോധ വകുപ്പിലെ സാറന്മാര്‍ക്കും സമ്മാനിക്കുന്ന സേനാപതിയെ എങ്ങനെയും നിലത്തിറക്കേണ്ടേ?
പ്രതിരോധ വകുപ്പിന് എങ്ങനെയും 2012ല്‍ സിങ്ങിനെ പെന്‍ഷനാക്കി വിടണം. സര്‍വീസ് രേഖകള്‍വെച്ച് 2013ലേ പെന്‍ഷന്‍ പ്രായമെത്തൂ. പഴയ കവറിങ് എന്‍വലപ് ഉയര്‍ത്തിപ്പിടിച്ച് നിയമമന്ത്രാലയത്തോട് പ്രതിരോധ വകുപ്പ് അഭിപ്രായം തിരക്കി. കോടതിയില്‍ നിലനില്‍ക്കുന്ന രേഖകള്‍വെച്ചേ കളിക്കാവൂ എന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. ആര്‍മി ആസ്ഥാനം ഈ കളിയെ നേരിടാന്‍ പുസ്തകത്തിലില്ലാത്ത ചില നമ്പറുകളെടുത്തു- മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ അഭിപ്രായം തേടിക്കൊണ്ട്. ന്യായാധിപന്മാര്‍ക്കെല്ലാം ഒരേ അഭിമതം- സിങ്ങിന്‍െറ പക്ഷത്താണ് നീതിയും നിയമപിന്തുണയുമെന്ന്. അതോടെ, പ്രതിരോധ വകുപ്പ് കൂടുതല്‍ മുറുകുന്നു. അറ്റോര്‍ണി ജനറലിനെക്കൊണ്ട് സിങ്ങിനെതിരായ ‘നിയമ’വാക്യമിറക്കിക്കുന്നു. ഈ കളി ഇത്രയും വഷളാകാന്‍ മൗനംകൊണ്ട് അനുവദിച്ചുപോന്ന വകുപ്പുമന്ത്രി  ആന്‍റണിയുടെ നിലപാടെന്താണ്?
ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് ആദര്‍ശധീരന്‍െറ വല്മീകം ഉടഞ്ഞുവീണത്. രാജ്യസഭയില്‍ എഴുതിക്കൊടുത്ത മറുപടിയില്‍ ടിയാന്‍ ഉവാച: ‘2006ല്‍ കോര്‍ കമാന്‍ഡറാക്കിയതും 2008ല്‍ ആര്‍മി കമാന്‍ഡറാക്കിയതും 2010ല്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫാക്കിയതും 1950 മേയ് 10 എന്ന ജനനത്തീയതി അനുസരിച്ചാണ്.’ വകുപ്പു സെക്രട്ടറി തൊട്ട് സിങ് വിരുദ്ധ ലോബികളെല്ലാം ഓതിക്കൊടുത്ത ദേശീയ നുണതന്നെ ആദര്‍ശധീരന്‍െറ പഥ്യവിഭവമെന്നു വ്യക്തം. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇപ്പോഴത്തെ മിലിട്ടറി സെക്രട്ടറി ല്യൂട്ടനന്‍റ് ജനറല്‍ ജി.എം. നായര്‍ പ്രതിരോധ വകുപ്പിന് അയച്ച കത്തുകൂടി കേള്‍ക്കുക: ‘1996ല്‍ ബ്രിഗേഡിയറാക്കിയതും 2005ല്‍ ല്യൂട്ടനന്‍റ് ജനറലാക്കിയതും 1951 മേയ് 10 എന്ന ജനനത്തീയതി വെച്ചാണ്.
പ്രതിരോധ മന്ത്രിയുടെ പുകയും മറയും പൊളിയുന്നതിന്‍െറ രസം നില്‍ക്കട്ടെ. ഇത്ര നിര്‍ണായക പദവിയിലിരിക്കുന്ന ഒരാളുടെ വയസ്സിലെ പിശക് അന്വേഷിക്കാതെ തിരുത്താന്‍ എന്തുകൊണ്ട് പ്രതിരോധ വകുപ്പ് ഫയലില്‍ പ്രത്യേകമെഴുതി? പെറ്റിട്ട മിലിട്ടറി ആശുപത്രി രേഖ തൊട്ട് മുഴുവന്‍ സര്‍വീസ് രേഖയും പറയുന്ന തിയതിക്കെതിരെ ഒരു ക്ളര്‍ക്കിന്‍െറ കവറിങ് ലെറ്ററിനെ ഉയര്‍ത്തിപ്പിടിക്കുന്ന ശുംഭത്തത്തിന് മന്ത്രി എന്തിന് കൂട്ടുനില്‍ക്കുന്നു? അങ്ങനെയെങ്കില്‍ 40 കൊല്ലത്തെ സര്‍വീസിനിടെ ലഭിച്ച രാഷ്ട്രപതി കൊടുത്ത മൂന്ന് പരമോന്നത മെഡലുകള്‍ തൊട്ട് പ്രധാനമന്ത്രി അംഗീകരിച്ച ഓരോ പ്രമോഷനും (അതാണ് നിയമം) റദ്ദാക്കാന്‍ ധൈര്യം കാണിക്കാത്തതെന്ത്?
ജെ.ജെ. സിങ് തന്‍െറ ശിങ്കിടിയുടെ സ്ഥാനക്കയറ്റം ഉറപ്പാക്കാന്‍ തുടങ്ങിവെച്ച നാടകത്തെ ദീപക് കപൂര്‍ തന്‍െറ അഴിമതി റാക്കറ്റിനെ സംരക്ഷിക്കാനുള്ള കരുവാക്കി. ഒടുവിലിപ്പോള്‍ സൈന്യത്തിലെ ശുദ്ധികലശത്തില്‍ വെറളിപിടിച്ചിരിക്കുന്ന പ്രതിരോധ വകുപ്പിലെ ഉന്നത ബ്യൂറോക്രസി ‘പ്രതി’യെ ചുമന്നുമാറ്റാന്‍ അതേ നാടകത്തെ ആയുധമാക്കുന്നു. ഇങ്ങനെ അഞ്ചുകൊല്ലംകൊണ്ട് പല ലോബികള്‍ പലതരത്തില്‍ വസൂലാക്കുന്ന ഉപജാപക പദ്ധതിയുടെ ഇരയാണ് രാഷ്ട്രം പരംവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ച വി.കെ. സിങ് എന്ന ജവാന്‍. ആരോടും എന്തു തറവേലയും കാണിക്കാന്‍ ഉളുപ്പില്ലാത്ത സര്‍വശക്തനായ ഗോലിയത്തിനോട് (മാധ്യമങ്ങളും അകമ്പടി) ഏകനായ ദാവീദ് ആത്മാഭിമാനത്തിനു വേണ്ടി മാത്രം പടവെട്ടുമ്പോള്‍ നമ്മുടെ സുപ്രസിദ്ധ ആദര്‍ശവേഷക്കാരനോടൊരു ചോദ്യം: അല്ലാ, എന്താ ഈ വേഷംകെട്ടുകൊണ്ട് മനുഷ്യര്‍ക്കുള്ള പ്രയോജനം?

http://www.madhyamam.com/news/121414/110925

No comments:

Post a Comment