Sunday, May 29, 2011

വിപണി വിട്ടുകൊടുക്കരുത്




വിദേശി വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണി നോട്ടമിട്ടിട്ട് നാളുകള്‍ കുറച്ചായി. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും മറ്റും മറവിലും വിടവിലുമായി അവരില്‍ പലരും ഇതിനകം ഇന്നാട്ടില്‍ കാലൂന്നിക്കഴിഞ്ഞതിന്റെ അടയാളങ്ങളും അനുരണനങ്ങളും അങ്ങാടികളില്‍ അനുഭവപ്പെട്ടു തുടങ്ങുകയുമായി. ഇപ്പോള്‍ ലഭിച്ചുവരുന്ന പരിമിത സൗകര്യങ്ങള്‍ കൊണ്ട് തൃപ്തരാകാതെ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അവരെന്ന് മാത്രമല്ല, ആ ശ്രമങ്ങള്‍ വിജയകരമായി മുന്നേറുന്നുമുണ്ട് എന്നാണ് ഏറ്റവും ഒടുവിലത്തെ 'ട്രെന്‍ഡും' സൂചിപ്പിക്കുന്നത്. ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ് ചില്ലറ വ്യാപാര മേഖലയിലേക്കു കൂടി പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്ത്രിതല സമിതിയുടെ ശിപാര്‍ശ.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള പതിനെട്ടാമത്തെ അടവ് എന്ന നിലക്കാണ് വിദേശികള്‍ക്ക് കടന്നുവരാന്‍ പാകത്തില്‍ ചില്ലറക്കച്ചവടത്തിന്റെ കൂടി കവാടം തുറന്നുകൊടുക്കുന്നത് എന്നാണ് അധികൃതരുടെ ന്യായവാദമെങ്കിലും അതിലടങ്ങിയിരിക്കുന്ന ആദാനപ്രദാനങ്ങള്‍ ലാഘവബുദ്ധിയോടെ കാണാവതല്ല. ലോകത്ത് കരുത്താര്‍ജിച്ചുവരുന്ന ഏറ്റവും മുന്തിയ 30-35 മാര്‍ക്കറ്റുകളില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കുണ്ട്. ജി.ഡി.പിയുടെ 14 ശതമാനവും ദേശീയ തൊഴില്‍ശേഷിയുടെ ഏഴ് ശതമാനവും പേറുന്ന ഒരു മേഖല എന്ന നിലയില്‍ ചില്ലറ വ്യാപാര രംഗം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളില്‍ ഒന്നായി നിലകൊള്ളുന്നു. കച്ചവടശാലകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്നാണ് സ്ഥിതിവിവരക്കണക്ക് പറയുന്നത്. 1000 പേര്‍ക്ക് 11 ഔട്ട്‌ലെറ്റുകള്‍ എന്ന ക്രമത്തില്‍ ഇവിടെ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പെരുകിയിട്ട് ഒരു ദശകം പിന്നിട്ടു. അങ്ങനെ വര്‍ഷത്തില്‍ 300 ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്ന കരുത്തുറ്റ വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന വിവരം മറ്റാരെക്കാളും മുമ്പേ മണത്തറിഞ്ഞത് വര്‍ത്തക പ്രമാണിമാരാണ്.
രാജ്യം നേരിടുന്ന തൊഴിലില്ലായ്മയുടെ രൂക്ഷത പ്രതിഫലിപ്പിക്കുന്നതാണ് കടകളുടെ ഈ സാന്ദ്രത എന്നാണ് സാമ്പത്തിക വിശാരദന്മാര്‍ വിലയിരുത്തുന്നത്. കൃഷിയിടങ്ങള്‍ ആവശ്യത്തിലധികം ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു, വ്യവസായ മേഖല മന്ദീഭവിച്ചു, പലയിടത്തും തുച്ഛമായ വേതനം എന്നീ കാരണങ്ങളാല്‍ തൊഴിലന്വേഷകരുടെ അഭയകേന്ദ്രങ്ങളായി മാറുന്നത് ചെറുകിട വ്യാപാര കേന്ദ്രങ്ങളാണ്.  പലരും സ്വയംതൊഴില്‍ കണ്ടെത്തുന്നത് തെരുവുകച്ചവടവും തട്ടുകടകളുമൊക്കെ പരീക്ഷിച്ചാണ്. ബാങ്ക് വായ്പ വാങ്ങിയും വിവിധ പദ്ധതിയിന്‍കീഴിലും കച്ചവടം കെട്ടിപ്പടുക്കുന്നവര്‍ വേറെയുണ്ട്. അങ്ങനെ ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പടര്‍ന്നുപിടിച്ച മഹാപ്രസ്ഥാനം തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ചില്ലറ വ്യാപാര രംഗം എന്ന് കാണാം.
മുറുക്കാന്‍ കട മുതല്‍ മാടപ്പീടിക വരെ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ അസംഘടിത മേഖലയാണ് റീട്ടെയില്‍ മാര്‍ക്കറ്റിന്റെ മുക്കാല്‍ ഭാഗവും താങ്ങിനിര്‍ത്തുന്നത് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ വേണം വിദേശികളുടെ വരവിനെ വിലയിരുത്താന്‍. അവരുടെ ആഗമനവും സാന്നിധ്യവും വിപണിയെ പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് വൈവിധ്യവത്കരിക്കാന്‍ ഉതകുമെന്നും അതുവഴി പരിഷ്‌കരണവും പത്രാസും ഉണ്ടാകുമെന്നുമുള്ള വാദം മുഖവിലക്കെടുത്താല്‍ തന്നെ അതിന്റെ ആത്യന്തിക പരിണതി എന്തായിരിക്കുമെന്ന് മനസ്സിലാക്കാന്‍ 'മൈക്രോ അനാലിസിസിന്റെ' അറ്റം വരെയൊന്നും പോകേണ്ടതില്ല. കിടമത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ചെറുകിടക്കാര്‍ ഒന്നൊന്നായി ഷട്ടര്‍ താഴ്‌ത്തേണ്ടിവരുമെന്നതിന് സ്വദേശി സ്രാവുകളുടെ മാളുകളും സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും തന്നെ മുന്നറിയിപ്പായി നമ്മുടെ കണ്‍മുന്നിലുണ്ട്. പിന്നെയാണോ വാള്‍മാര്‍ട്ട്, ടെസ്‌കോ, കിങ്ഫിഷര്‍, കെയര്‍ഫോര്‍, അഹോള്‍ഡ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യം ഒരു ദോഷവും വരുത്തില്ലെന്ന് സമാധാനിക്കേണ്ടത്! അതിനാല്‍, ഒരിക്കല്‍ കച്ചവടക്കാരായി വന്ന് നാടു മുഴുവന്‍ കൈപ്പിടിയിലൊതുക്കിയ ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിന് കവാടം തുറന്നുകൊടുക്കണമോ എന്നതാണ് കാതലായ ചോദ്യം. ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള രാജ്യത്തെ തെരഞ്ഞെടുത്ത 35ഓളം മെട്രോസിറ്റികള്‍ എന്ന 'മൂന്നടിമണേ്ണ' അവര്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവൂ. പക്ഷേ, മൂന്നാമത്തെ അടി അളക്കുമ്പോഴേക്കും പാവം സ്വദേശി ചെറുകിടക്കാരുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തുടക്കത്തില്‍ കര്‍ഷകന് നല്ല വില കൊടുത്ത് ഉല്‍പന്നങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുക, തുടര്‍ന്ന് മൊത്ത വിതരണവും ഒടുവില്‍ ചില്ലറ വില്‍പനയും സ്വന്തമാക്കുക, അങ്ങനെ വിപണി പൂര്‍ണമായും വരുതിയില്‍ വരുത്തുക, പിന്നെ തോന്നിയ വില കൊടുത്ത് കര്‍ഷകനെയും ഉല്‍പാദകനെയും കെണിയില്‍ വീഴ്ത്തുകയും കണ്ണീരു കുടിപ്പിക്കുകയും ചെയ്യുക. എല്ലാം കഴിയുമ്പോള്‍ റീട്ടെയില്‍ വില യഥേഷ്ടം ഉയര്‍ത്തി ഉപഭോക്താവിനെ ചൂഷണം ചെയ്യുക ഇതെല്ലാമാണ് നമ്മെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ന് എത്ര നേരത്തേ തിരിച്ചറിയുന്നോ അത്രയും നന്ന്. രാജ്യം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ 40 ശതമാനത്തോളം ശരിയായ സംഭരണ സൗകര്യമില്ലാത്തതിനാല്‍ പാഴായിപ്പോകുന്നതായി അധികൃതര്‍ പരിതപിക്കുന്നു. ചരക്കുകടത്തിലെ അസൗകര്യവും അപര്യാപ്തതയും കാരണം കുറേയേറെ പാഴ്‌ച്ചെലവ് ആ വഴിക്കും ഉണ്ടാകുന്നുപോല്‍. ഇതിനെല്ലാം പരിഹാരമാവും ബഹുരാഷ്ട്ര കുത്തകകള്‍ വന്നാല്‍ എന്ന വിചാരം അസ്ഥാനത്താണ്. മറിച്ച്, ശാസ്ത്രീയമായ സംഭരണത്തിനും ചരക്കുകടത്തിനുമുള്ള ഏര്‍പ്പാട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കുകയും സ്വദേശികള്‍ക്കും ചെറുകിടക്കാര്‍ക്കും പ്രോത്സാഹനവും പിന്‍ബലവും നല്‍കുകയുമാണ് വേണ്ടത്. റീട്ടെയില്‍ മേഖല നവീകരിക്കുന്ന നടപടികളോട് ബാങ്കുകള്‍ പൊതുവെ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണത്തിലുമുണ്ട് കഴമ്പ്. ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ പ്രേരിപ്പിക്കേണ്ട ചുമതലയും സര്‍ക്കാറിന്‍േറതാണ്. ഇങ്ങനെ സ്വദേശി പ്രസ്ഥാനങ്ങളെ വെള്ളവും വളവും നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതിന് പകരം ആഭ്യന്തര വിപണിയുടെ കഴുത്തറുക്കാന്‍ അന്യനാട്ടുകാര്‍ക്ക് അവസരമൊരുക്കുന്ന നടപടിക്ക് പച്ചക്കൊടി കാട്ടുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക; അതെത്രമാത്രം ബുദ്ധിപൂര്‍വകമായിരിക്കുമെന്ന്.

മാധ്യമം

No comments:

Post a Comment