Sunday, November 13, 2011

ശുംഭ-നിശുംഭ വ്യവഹാരം - വിജു.വി.നായര്‍


ശുംഭ-നിശുംഭ വ്യവഹാരം
പാര്‍ലമെന്‍ററി ജനാധിപത്യം ഒരു ശകടമാണെങ്കില്‍ അതിന്‍െറ ഡ്രൈവറായി വരും ലെജിസ്ളേച്ചര്‍. നിയമനിര്‍മാണം അതിന്‍െറ പണിയാണല്ളോ. ആ നിയമം ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുക, നിയമനടത്തിപ്പിലെ പരാതിയും പോരായ്മയും തീര്‍ക്കുക ഇത്യാദി ചെക്കര്‍പണിയാണ് ജുഡീഷ്യറിക്ക്. നിയമപാലനത്തിനുള്ള കണ്ടക്ടറാണ് എക്സിക്യൂട്ടിവ്, എന്നിരിക്കെ, ചെക്കറുകയറി സ്റ്റിയറിങ് പിടിച്ചാല്‍? വണ്ടിയുടമയായ ജനത്തിന് ചെക്കറെ പിടിക്കാന്‍ വകുപ്പില്ല, വേണമെങ്കില്‍ ഡ്രൈവറെ മാറ്റാം. ഈ ശകടത്തിന്‍െറ ഗതികെട്ട കിടപ്പുവശം അങ്ങനായിപ്പോയി. അല്ളെങ്കില്‍ പിന്നെ പൊതുവഴിയില്‍ പൊതുയോഗം വിലക്കാന്‍ ഒരു കോടതി ധൈര്യപ്പെടുമോ? അങ്ങനൊരു നിയമം ഇല്ളെന്നിരിക്കെ, കോടതിക്കെന്ത് അവകാശമാണ് അങ്ങനെയൊന്നുണ്ടാക്കാന്‍?
അടിസ്ഥാനപരമായ ആ ലളിതചോദ്യമല്ല, മറിച്ച് ഈ അതിക്രമത്തെ ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകന്‍െറ ശബ്ദകോശത്തിന്മേല്‍ വൈയാകരണ ചര്‍ച്ച നടത്തുകയും അയാളെ വില്ലനാക്കി തുറുങ്കിലടക്കുകയും ചെയ്യുന്ന പൗരസമൂഹത്തിന് മൊത്തത്തില്‍ ചേരുന്ന പേരല്ളേ ‘ശുംഭന്‍’? എം.വി. ജയരാജന്‍ കേസിന്‍െറ ല.സാ.ഗു ഇതല്ളെങ്കില്‍ പിന്നെന്താണ്?
എത്രയോ തലമുറകള്‍ യാതനാസമരങ്ങള്‍ ചെയ്തു നേടിയെടുത്ത പൗരാവകാശമാണ് പൊതുവഴിയും വഴിനടപ്പും പ്രതിഷേധസ്വാതന്ത്ര്യവുമെന്ന വസ്തുത എത്ര നിസ്സാരമായാണ് നമ്മള്‍, ‘വികസിത’ വിരുതന്മാര്‍ മറന്നുകളഞ്ഞത്. ആലുവയിലെ ഒരു പ്രബുദ്ധ പൗരന്‍െറ സ്വകാര്യ അലോസരതക്ക് ആരോടും കമാന്നു തിരക്കാതെ ചൂട്ടുപിടിച്ചുകൊടുത്തപ്പോള്‍ ചരിത്രബോധമില്ലാത്ത കോമാളിയായി ഒരു ഹൈകോടതി മാറിയെന്ന് വിളിച്ചുപറയാന്‍ കേരളത്തിലെത്ര കുഞ്ഞുങ്ങളുണ്ടായി. ക്ഷുഭിത യൗവനങ്ങളൊക്കെ ഫേസ്ബുക്കിലും ട്വിറ്ററിലും ‘ക്ഷ’ വരച്ചുകളിക്കുന്നു. പഴയ തുര്‍ക്കികള്‍ സീരിയല്‍ഛായയില്‍ വാര്‍ധക്യം മേയ്ക്കുന്നു. സാഹിത്യ, സാംസ്കാരിക നായേഴ്സ് വാലിട്ടുകണ്ണെഴുതിയും എഴുതിച്ചും സ്വന്തം ദീപ്തി മിനുക്കുന്നു. മാധ്യമകേസരികള്‍ ന്യൂസ്വില്ല് ബ്രേക് ചെയ്ത് പതീതപാവന സീതാറാം കളിക്കുന്നു. തമ്പ്രാന്‍െറ നഗ്നത വിളിച്ചുപറയാന്‍ ഒരുത്തനുണ്ടായപ്പോള്‍, എന്നാല്‍, ലവനെ പിടിക്കെന്നായി കൂട്ടക്കുരവ. ചരിത്രബോധം, പൗരാവകാശം, മണ്ണാങ്കട്ട.
അതുകൊണ്ടെന്താ, നമുക്ക് ചേരുംപടി ചേര്‍ന്ന ‘വിധി’തന്നെ ഒത്തുകിട്ടുന്നു. യഥാ കക്ഷി തഥാ ജഡ്ജി. ശുംഭന്‍ എന്നു വിളിച്ചാല്‍ കീടം എന്നു ന്യായാസനത്തിന്‍െറ മറുവിളി. വിധി പുല്ളെന്നു പറഞ്ഞാല്‍, പുല്ലുപോലെ പിടിച്ചകത്തിടും. തെറിക്കുത്തരം മേല്‍ത്തരം പത്തല്‍. ജനപ്രിയ വെടിവെട്ടങ്ങള്‍ക്ക് തികച്ചും യോജ്യമായ ഈ ‘നിലവാരം’ പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് ശഠിക്കുന്നത്,കോടതിയെ ബഹുമാനിക്കണമെന്ന്. അതൊന്നു മാത്രമേ പൊരുത്തക്കേടായുള്ളൂ -ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ?
പ്രശ്നം ‘നിലവാര’ത്തിന്‍േറതുതന്നെയാണ്. മനുഷ്യര്‍ നീതിന്യായ കോടതിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് നീതിയും ന്യായവും മാത്രമല്ല, അന്തസ്സ് (dignity) കൂടിയാണ്; ഏതൊരു വ്യവഹാരത്തിന്മേലും കോടതി തീര്‍പ്പുകല്‍പിക്കുമ്പോള്‍ അതിന് മനുഷ്യരുടെ സാദാ നീക്കുപോക്കുരീതിയില്‍ കവിഞ്ഞ ഒരു നിലവാരം സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ആഴക്കാഴ്ചയും ദൂരക്കാഴ്ചയും സമചിത്തതയുമൊക്കെ പ്രസരിപ്പിക്കുന്ന വിവേകമാണ് അതിന്‍െറ ആധാരം. ജയരാജന്‍ കേസില്‍ കോടതി ഇപ്പറഞ്ഞതില്‍ ഏതൊന്നാണ് പ്രസരിപ്പിച്ചത്?
ശുംഭന്‍ എന്നു വിളിച്ച് അവഹേളിച്ചു, കോടതിവിധി ധിക്കരിക്കാന്‍ നാട്ടുകാരെ ആഹ്വാനം ചെയ്തു ഇത്യാദി ന്യായങ്ങളെടുക്കുക. നീതിവിരുദ്ധമായ നിയമങ്ങള്‍ അവയുടെ പ്രകൃത്യാതന്നെ ലംഘിക്കപ്പെടാനുള്ളതാണ്. നീതിയിലേക്ക് നയിക്കപ്പെടാനുള്ള ഉപകരണപ്രസക്തിയേ ഏതു നിയമത്തിനുമുള്ളൂ. അതുകൊണ്ടാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെടുന്നത്. നീതി ആരും ‘അമന്‍ഡ്’ ചെയ്യാറില്ല. നിലവിലില്ലാത്തൊരു നിയമമായിരുന്നു പൊതുവഴിയിലെ യോഗനിരോധം. അതുണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ളെന്നിരിക്കെ സ്വന്തം നിലക്കുകയറി ലെജിസ്ളേച്ചറാവുകയും പൗരാവലിയുടെ അഭിമതം കൂസാതെ അധികാരഗര്‍വോടെ ടി ‘നിയമം’അടിച്ചേല്‍പിക്കുകയും ചെയ്തതിലെ അസഭ്യത കോടതി സമര്‍ഥമായി മറച്ചുവെക്കുന്നു. ജയരാജന്‍െറ ഭാഷാപ്രയോഗം ജുഡീഷ്യറിക്ക് അവഹേളനപരമായെങ്കില്‍, കോടതിയുടെ മേപ്പടി, മാടമ്പി പ്രയോഗം പൗരാവലിക്ക് മൊത്തത്തില്‍ അവഹേളനമാണ്. ഈ അസഭ്യതക്ക് കോടതിക്കെതിരെ ‘ജനാധിപത്യവിലക്ഷണ’തയുടെ പേരില്‍ ആരു കേസെടുക്കും? ചുരുക്കത്തില്‍ പ്രമേയത്തിന്‍െറ ആഴക്കാഴ്ച എന്ന ഒന്നാം ഘടകം കോടതിയെ ഒഴിഞ്ഞുപോയി. തൊലിപ്പുറ കാഴ്ചവെച്ചുള്ള ക്ഷോഭതാപങ്ങളാണ് നീതിപീഠത്തെ ഭരിച്ചതെന്നു വ്യക്തം.
രണ്ട്, ദൂരക്കാഴ്ച. അത് മുന്നോട്ടു മാത്രമുള്ളതല്ല, പിന്നോട്ടും കൂടിയുള്ളതാണ്. ജനങ്ങളുടെ വഴിയും വഴിനടപ്പുമൊക്കെ എങ്ങനുണ്ടായി എന്നറിയാന്‍ ജനാധിപത്യത്തില്‍ നീതിപീഠങ്ങള്‍ കൂടുതല്‍ ബാധ്യസ്ഥരാണ്. കാരണം, വന്നവഴി രാഷ്ട്രീയക്കാര്‍ മറക്കുമ്പോള്‍ അവരെ ചരിത്രം ഓര്‍മിപ്പിക്കേണ്ട ധര്‍മം കൂടിയുണ്ട് നീതിചിന്തകര്‍ക്ക്. തെരുവിലല്ളെങ്കില്‍ പിന്നെ വീട്ടിലിരുന്നും വെര്‍ച്വല്‍ ലോകത്തുമാണോ പ്രതിഷേധിക്കേണ്ടതെന്ന് പ്രായോഗികമായി ചിന്തിക്കാനും ‘കല്‍പന’ പുറപ്പെടുവിക്കുന്നവര്‍ ബാധ്യസ്ഥരാണ്. അതിലുപരി, പ്രതിഷേധങ്ങളുടെ സംഘടിതവും സാമൂഹികവുമായ രൂപങ്ങളെ ഇല്ലായ്മ ചെയ്ത് ആധിപത്യം പുതിയ രീതികളില്‍ സ്ഥാപിച്ചെടുക്കുന്ന ശക്തികള്‍ ജനവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന കഥയും ഭവിഷ്യത്തും തിരിച്ചറിയാനും കോടതിക്ക് ബാധ്യതയുണ്ട്. വിശേഷിച്ചും വിഭവചൂഷണത്തിന് കൊളോണിയല്‍ മാനം കൈവന്നിരിക്കുന്ന ഇക്കാലത്ത്. കേവലം പത്രവായനയെങ്കിലുമുള്ളവര്‍ക്കുവേണ്ടി ഈ വകതിരിവ് ഒരു ഹൈകോടതി കാണിച്ചില്ളെങ്കില്‍ ദൂരക്കാഴ്ച എന്ന ഘടകം ഹാജരില്ല എന്നല്ളേ അര്‍ഥം?
അവകാശനിഷേധത്തില്‍ ക്ഷുഭിതനായ പൗരനെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും തങ്ങളുടെ സവിശേഷാധികാരം വെച്ച് തുറുങ്കിലടക്കുകയും ചെയ്യുമ്പോള്‍ കോടതിയെ ഭരിച്ചത് വികാരമാണെന്ന് വ്യക്തം. കോടതിയലക്ഷ്യച്ചട്ടം ഐ.പി.സിയില്‍ വരുന്നതല്ല. അതിന് വ്യക്തമായ ജാമ്യാവകാശമുണ്ട്. അപ്പീല്‍ പോയി അന്തിമതീര്‍പ്പുവരും വരെ വിധി മരവിപ്പിച്ചുകിട്ടാന്‍ പ്രതിക്ക് സ്വാഭാവികാവകാശവുമുണ്ട്. രണ്ടും ബോധപൂര്‍വം നിരാകരിക്കുമ്പോള്‍ സമചിത്തതയുള്ള നീതിന്യായ വ്യവഹാരിയാവുകയല്ല, പ്രതികാര ദാഹിയായ അധികാരമൂര്‍ത്തിയാവുകയാണ് കോടതി ചെയ്തത്. അങ്ങനെ സമചിത്തത എന്ന മൂന്നാം ഘടകവും ഗോപി വരച്ചു.
ഇപ്പറഞ്ഞ മൂന്നും അസാന്നിധ്യമറിയിക്കുമ്പോള്‍ പിന്നെ അവക്കാധാരമായ വിവേകം എന്ന ഉരുപ്പടി കണികാണാന്‍ കിട്ടുമോ? സ്വാഭാവികമായും കോടതിയലക്ഷ്യക്കേസ് വെച്ച് യഥാര്‍ഥ കോടതിയലക്ഷ്യം പ്രകടിപ്പിച്ചത് കോടതി തന്നെയാണെന്ന് വരുന്നു. ജുഡീഷ്യറിക്ക് ചേരാത്ത പ്രകൃതവും പെരുമാറ്റവും അതുതന്നെ പ്രകടിപ്പിക്കുമ്പോള്‍ അവഹേളനം സെല്‍ഫ് ഗോളാകുന്നു.
നമ്മുടെ നീതിന്യായ കോടതി ഈ പരുവത്തിലായത് എന്തുകൊണ്ടെന്നാണ് പൗരാവലി ആലോചിക്കേണ്ടത്. സ്വന്തം അവകാശങ്ങള്‍ക്കുമേല്‍ സര്‍വ്വതും വാ കീറും, ശാഠ്യം പിടിക്കും. പക്ഷെ, അതോടൊപ്പമുള്ള ഉത്തരവാദിത്തങ്ങള്‍ സൗകര്യംപോലെ വിഴുങ്ങും. എന്‍െറ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് വിഘാതമാവരുതെന്ന സംയമനചിന്ത അടിസ്ഥാനപരമായി വേണ്ടത് ഉത്തരവാദിത്തബോധമുള്ള പൗരനാണ്. അത്തരം വൈയക്തിക ബോധങ്ങളുടെ സമഷ്ടിയിലാണ് സാമൂഹികമായ ഊഷ്മളത. ഈ നിലപാട് വ്യക്തികളിലൂടെ സ്ഥാപനങ്ങളിലേക്ക് സംക്രമിക്കുന്നു. വ്യക്തികളിലെന്നപോലെ അവന്‍ കയ്യാളുന്ന സ്ഥാപനങ്ങളിലും നിക്ഷിപ്തമായ അധികാരം സാമൂഹിക ഊഷ്മളതക്ക് വേണ്ടിയുള്ളതാണെന്ന വകതിരിവാണ് മര്‍മം. അതു വിഗണിക്കുമ്പോള്‍ ഊഷ്മളതയുടെ കാന്‍വാസ് നഷ്ടപ്പെടുന്നു. ജുഡീഷ്യറി ലെജിസ്ളേച്ചറിനെ കടത്തിവെട്ടുമ്പോഴും മറിച്ചും അധികാര പ്രയോഗം സാമൂഹികതയെ ജീര്‍ണിപ്പിക്കുകയാണ്. കേരളത്തിലെ വഴിനടപ്പിന്‍െറ രാഷ്ട്രീയം നിശ്ചയിക്കേണ്ടത് കോടതിയല്ല, നാട്ടുകാരാണ്. തെരുവില്‍ എങ്ങനെ യോഗം നടത്തണം, നടത്തരുത് എന്നതിന്‍െറ നിര്‍ണയാവകാശം തെരുവിന്‍െറ ഉടമകള്‍ക്കാണ്. -പൊതുജനത്തിന്. ഐ.പി.സിയും സി.ആര്‍.പി.സിയും വെച്ചല്ല അതൊന്നും നിര്‍ണയിക്കുക. പൗരസ്വാതന്ത്ര്യം അതിരുകടക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. കൂടിപ്പോയാല്‍, സര്‍ക്കാറിനോട് പോംവഴിയുണ്ടാക്കാന്‍ നിര്‍ദേശിക്കാം. അതിനപ്പുറം ചെക്കര്‍ കയറി സ്റ്റിയറിങ് പിടിക്കരുത്. അങ്ങനെ കവരുന്നത് മൗനമായി അനുവദിക്കുന്ന പൗരാവലി സ്വന്തം ജുഡീഷ്വറിയെ ചീത്തയാക്കുകയാണ്. ജയരാജന്‍െറ രാഷ്ട്രീയത്തോട് യോജിക്കാം, വിയോജിക്കാം. എന്നാല്‍, ടിയാനിലെ പൗരന്‍ നടത്തിയ പ്രതിഷേധം വാസ്തവത്തില്‍ കേരളീയ സമൂഹം ഒന്നടങ്കം നടത്തേണ്ട ഒന്നായിരുന്നില്ളേ? തെറ്റിപ്പോയ കോടതിയോട് ‘നോ’ പറയാന്‍ പൗരനാണ് അവകാശം, അതവന്‍െറ ഉത്തരവാദിത്തവുമാണ്്. ആ ‘നോ’യുടെ സ്വരംപരമായോ സംവൃതോകാരം ലോപിച്ചോ ഇത്യാദി ഉപരിപ്ളവതകള്‍ക്കുമേല്‍ വിചാരണ നടത്തി, തുറുങ്കുകാട്ടി വിരട്ടുമ്പോള്‍ കോടതി വീണ്ടും പൗരാവലിയെ അവഹേളിക്കുകയാണ്. പേടിച്ചായാലും അല്ളെങ്കിലും അതിനു മുമ്പില്‍ നാവിറങ്ങി നില്‍ക്കുന്ന സമൂഹം സ്വയം അവഹേളിക്കുക കൂടിയാണ്. ഈ ഒത്തുപൊരുത്തം ആര്‍ക്കാണ് ഭൂഷണം. ശുംഭനോ നിശുംഭനോ?


മാധ്യമം

No comments:

Post a Comment