Thursday, September 1, 2011

യുഗാന്ത്യം




-സ്വന്തം ലേഖകന്‍



ഏതര്‍ഥത്തിലും ഒരു യുഗം അവസാനിക്കുകയാണ്. സമാനതകളില്ലാത്ത ഒന്നിന്റെ അന്ത്യം. ആപ്പിള്‍ മേധാവിപദം സ്റ്റീവ് ജോബ്‌സ് ഒഴിയുമ്പോള്‍ അതിനെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. ടിം കുക്കിനെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടാണ് സ്റ്റീവ് ജോബ്‌സ് രാജിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.

സ്റ്റീവ് ജോബ്‌സിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പടിയിറക്കമാണിത്. ഇത്തവണ പക്ഷേ, ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് മാത്രം. 1976 ല്‍ താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോയ അദ്ദേഹം, 1997 ലാണ് വീണ്ടും കമ്പനിയില്‍ തിരിച്ചെത്തുന്നത്.

തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്ന കമ്പനിയെ കൈപിടിച്ചുയര്‍ത്തുക മാത്രമല്ല, ഐപോഡ്, ഐഫോണ്‍ മുതലായ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കുക വഴി വിനോദവ്യവസായത്തിന്റെയും ടെക് ലോകത്തിന്റെയും ആശയവിനിമയത്തിന്റെയും അടിത്തറ തന്നെ സ്റ്റീബ് ജോബ്‌സും ആപ്പിളും പുനര്‍നിര്‍ണയിച്ചു.

1980 കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ തുടക്കം ആപ്പിളില്‍ നിന്നായിരുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടങിന്റെ പുത്തന്‍ യുഗം കഴിഞ്ഞ വര്‍ഷം ഉത്ഘാടനം ചെയ്തതും സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ തന്നെയാണ്-ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിലൂടെ.

ആപ്പിളിന്റെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് സ്റ്റീവ് ജോബ്‌സിന്റെ രാജി. ആപ്പിള്‍ ഓഹരികള്‍ക്ക് സംഭവിച്ച വന്‍ ഇടിവ്, സ്റ്റീവ് ജോബ്‌സ് എന്ന മനുഷ്യന്റെ വിപണിയിലെ വിശ്വാസ്യത എത്രയായിരുന്നു എന്നതിന്റെ സൂചനയാകുന്നു.

ഈ അവസരത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് സ്റ്റീവ് ജോബ്‌സ് മുമ്പൊരിക്കല്‍ സംസാരിച്ചത് ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് അദ്ദേഹം സംസാരിച്ചതാണിത്........


സ്വന്തം ജീവിതം സ്വയം ജീവിക്കുക

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍. നിങ്ങളോട് എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് പറയാം.

ഞാന്‍ പഠിച്ച റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത് പെണ്‍കുട്ടിയാണന്ന് പറഞ്ഞ് അവര്‍ പിന്മാറി. വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ് സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ് അമ്മ അറിഞ്ഞത്. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് അമ്മ എന്നെ കൈമാറിയത്.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് പോലെ ചെലവേറിയതായിരുന്നു റീഡ് കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന് ചെലവിടുകയായിരുന്നു. ആറ് മാസത്തിനകം എനിക്ക് കഥയില്ലായ്മ ബോധ്യമായി. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. കോളേജ് വിദ്യാഭ്യാസം ഒരു വഴി തരുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണ അമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നു അത്. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക് പ്രയോജനമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക് 29 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.

നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.

ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.

പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.


എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: 'ഇന്ന് എന്റെ അന്ത്യമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് ക്യാന്‍സറുണ്ടെന്ന് കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ല, ഡോക്ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ. എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്. ഒരു തരം വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വെകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ട്. കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ഭേദപ്പെടുത്താവുന്ന അപൂര്‍വ്വം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയും.

ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന് മരിക്കാന്‍ ഇഷ്ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ് പുതിയത്. എന്നാല്‍ അല്‍പ കാലം കൊണ്ട് നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന് വെച്ച് അത് സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ്
എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്‌റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നു അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960 കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്‌റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970 ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.

താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്ഢിയായിരിക്കുക.(Stay Hungry. Stay Foolish..)

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''
(2011 ആഗസ്ത് ഏഴിന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഡോ.കൃഷ്ണകിഷോറിന്റെ ലേഖനം)


പേജിലേക്ക്

Tuesday, August 30, 2011

കീറിപ്പോയ "വിക്കിലീക്സ് വല" - പി എം മനോജ്




അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍ , ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന്‍ അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ. ഇന്ത്യാവിഷന്‍ പറയുന്നു:

"അമേരിക്കന്‍ നിക്ഷേപത്തോട് കേരളത്തിലെ സിപിഐ എം നേതൃത്വം അമിതമായ താല്‍പ്പര്യം എടുത്തിരുന്നതായി വിക്കിലീക്സ് രേഖകള്‍ . സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , തോമസ് ഐസക്, എം എ ബേബി എന്നീ നേതാക്കള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് യുഎസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നതായി വിക്കിലീക്സ് രേഖകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടുചെയ്തു... പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടെങ്കിലും, യുഎസ് പൊളിറ്റിക്കല്‍ കൗണ്‍സിലുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തയ്യാറായില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആയുര്‍വേദചികിത്സയിലാണെന്ന് പറഞ്ഞാണ് വി എസ് അമേരിക്കന്‍ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതെന്നും നയതന്ത്ര പ്രതിനിധികളുടെ രേഖകളില്‍ വ്യക്തമാകുന്നു." സംഗതി വ്യക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അമേരിക്കയോട് സ്നേഹമുള്ള ഒരു പക്ഷം. വി എസ് അമേരിക്കക്കാരെ കാണാന്‍ കൂട്ടാക്കാത്ത നിലപാടില്‍ . പാര്‍ടിയില്‍ രണ്ടുചേരി. ഒന്ന് യഥാര്‍ഥ ഇടതുപക്ഷം. മറ്റൊന്ന് വലത്തോട്ട് ചാഞ്ഞത്. സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ചേരിതിരിവ് രൂക്ഷമാകുന്നു; ആശയപരമായി പാര്‍ടി രണ്ടുതട്ടില്‍ - പ്രചാരണയുദ്ധത്തിനുള്ള വക കളഞ്ഞുകിട്ടിയെന്ന സന്തോഷത്തില്‍ ഒറ്റയടിക്ക് മാധ്യമങ്ങള്‍ ഉണര്‍ന്നെണീറ്റു. യഥാര്‍ഥ വിക്കിലീക്സ് വെളിപ്പെടുത്തലില്‍ ഇല്ലാത്ത ചിലത് കൂട്ടിച്ചേര്‍ത്തും വക്രീകരിച്ചും കാര്യം നേടാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മറന്നില്ല.

കേരളത്തിലെ വിവിധ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണ് വിക്കിലീക്സ് രേഖ. പത്രം അത് അടച്ചിട്ട മുറിയിലെ സംയുക്ത കൂടിക്കാഴ്ചയാക്കി. പാര്‍ടി നേതാക്കളുടെ തുറന്നുപറച്ചില്‍ അമേരിക്കക്കാരെ "അത്ഭുതപ്പെടുത്തി"യതായി സ്വയം കണ്ടെത്തി. സിപിഐ എം സമ്മേളനങ്ങള്‍ തുടങ്ങുകയാണ്. അതിനുമുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇതുവരെ കൊണ്ടുവന്നതെല്ലാം പാളിപ്പോയി. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പോലും പാര്‍ടിയിലെ ഭിന്നതയ്ക്കുള്ള വിഷയമായി എടുത്തിട്ടുനോക്കി. അതും ആരും ഏറ്റുപിടിച്ചില്ല. പാര്‍ടി സമ്മേളനങ്ങളില്‍ മത്സരം നടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് മലയാളമനോരമ ചൊവ്വാഴ്ച വാര്‍ത്തയെഴുതിയത്. മൂന്നുമാസത്തേക്കുള്ള സസ്പെന്‍ഷന്‍ നടപടിയെ പാര്‍ടിയില്‍നിന്നുള്ള പുറന്തള്ളലായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം അതിനുപുറമെ. അതിനിടയിലാണ് വിക്കിലീക്സ് വീണുകിട്ടിയത്. ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ചാനലുകള്‍ക്കും പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കും മടിയുണ്ടായില്ല. അങ്ങനെ എല്ലാം ഒത്തുവന്ന ഘട്ടത്തിലാണ്, വിക്കിലീക്സിന്റെ മറ്റൊരു രേഖ പുറത്തുവന്നത്. അതില്‍ , പറയുന്നത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിനുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചാണ്. (അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്ന് അയച്ച 08 ചെന്നൈ 299 എന്ന കേബിള്‍ . 2008 സെപ്തം. 5) മുഖ്യമന്ത്രി വി എസ്, ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, ചീഫ് സെക്രട്ടറി കെ ജെ തോമസ്, ധനമന്ത്രി തോമസ് ഐസക്, ഡിജിപി, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായെല്ലാം അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് അതിലുള്ളത്. അമേരിക്കന്‍ നിക്ഷേപം കേരളത്തില്‍ വരുന്നതില്‍ താല്‍പ്പര്യം അറിയിച്ചതിനൊപ്പം ഐടി, ബിടി, ടൂറിസം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വി എസ് അറിയിച്ചതായി രേഖ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ , കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ- പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ വിക്കിലീക്സ് രേഖകളിലൂടെ തെളിയുന്നത്. അതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയുമില്ല. മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ രഹസ്യവുമല്ല. സംയുക്തസംരംഭങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്കന്‍സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി 2008 ആഗസ്ത് 30ന് മലയാളമനോരമ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നതോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നതോ സിപിഐ എമ്മിന്റെ നയമല്ല. പാര്‍ടിപരിപാടിയില്‍ "ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും; മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിനനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും" എന്നീ കാര്യങ്ങള്‍ വിപ്ലവത്തിന്റെ ജനാധിപത്യഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യ ഭരണകൂടം വന്നാല്‍ ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും പാര്‍ടി വ്യക്തമാക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശമൂലധനം ഉപയോഗിക്കപ്പെടുന്നത്; അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം എന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയപ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖ ഉറപ്പിച്ചുപറയുന്നു. വിദേശവായ്പയോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുടെ സമീപനം സംബന്ധിച്ച് ആ രേഖ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

"ആഗോളവല്‍ക്കരണനയങ്ങള്‍ക്കു കീഴില്‍ സ്വീകരിച്ച നവ ലിബറല്‍ നയങ്ങള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചും നല്‍കുന്ന വായ്പകള്‍ക്ക് കൊള്ളപ്പലിശ നിരക്ക് ഈടാക്കിയും (കുറഞ്ഞപലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കകത്തുനിന്ന് സംഭരിക്കപ്പെടുന്ന ലഘുസമ്പാദ്യങ്ങളെ ആസ്പദമാക്കിയ വായ്പകള്‍ ഉള്‍പ്പെടെ) സാമ്പത്തികമാന്ദ്യം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ഷികത്തകര്‍ച്ച സംസ്ഥാന ഗവണ്‍മെന്റുകളെ കൊടും ദാരിദ്ര്യത്തിലെത്തിക്കുന്നു-" എന്നാണ് അതില്‍ പാര്‍ടി വിലയിരുത്തിയത്. "ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ കേന്ദ്രഗവണ്‍മെന്റുമാത്രമാണ് പ്രധാന സാമ്പത്തിക- വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്. ഈ പരിതസ്ഥിതിയില്‍ നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്‍മെന്റുകള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസനപദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി ഒരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരുവിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും." ഇതാണ് പാര്‍ടിനയമെന്നിരിക്കെ പിണറായിയോ വി എസോ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് അപാകത? കൊക്കകോളയുമായി ബന്ധിപ്പിച്ച് പിണറായി പറഞ്ഞു എന്ന വാക്കുകളില്‍ പിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് മറ്റൊരു ശ്രമം. കൊക്കകോളയുടെ കേരളത്തിലെ ബോട്ടിലിങ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനിടയായതിനെക്കുറിച്ച് അമേരിക്കന്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്, "അത് മറ്റ് യുഎസ് കമ്പനികളെ കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല" എന്ന് പിണറായി പറഞ്ഞതായാണ് രേഖയിലുള്ളത്. കൊക്കകോള പ്രശ്നം അമേരിക്കന്‍ കമ്പനി എന്നനിലയില്‍ ഉയര്‍ന്നതല്ലെന്നും പാരിസ്ഥിതികപ്രശ്നമാണതെന്നും പിണറായി പറഞ്ഞതായും രേഖ വിശദീകരിക്കുന്നു. ഇതിലും വിവാദത്തിനുള്ള വക കാണാനില്ല. എന്നിട്ടും, എല്ലാ വാദങ്ങളും പൊളിഞ്ഞശേഷം ഇന്ത്യാവിഷന്‍ ഉരുവിട്ട തലവാചകം "കേരളത്തിലെ സിപിഎം വിക്കിലീക്സ് വലയില്‍" എന്നാണ്. മറ്റു ചിലരാകട്ടെ, അമേരിക്കന്‍ കേബിളിലെ കൊക്കോകോളയുമായി ബന്ധപ്പെട്ട ഒരു വാക്കെടുത്ത് "അങ്ങനെ പറയാന്‍ കൊള്ളാമോ" എന്ന് ചോദിക്കുന്നു. അതില്‍ വിശദീകരണം നല്‍കിയാലും അവര്‍ വിടില്ല-ഒരു പണ്ഡിതന്‍ ചാനലില്‍ പറയുന്നതുകേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചര്‍ച്ച നടത്തിയതിന് മറുപടി പറയണം എന്നാണ്.

വാര്‍ത്തയുടെ പാതിമാത്രം അവതരിപ്പിച്ച് അത് ചര്‍വിതചര്‍വണംചെയ്ത് സിപിഐ എമ്മില്‍ ഭിന്നതയാണെന്ന് വരുത്താനും പാര്‍ടി അമേരിക്കന്‍ പക്ഷപാതികളുടേതാണെന്ന് ദ്യോതിപ്പിക്കാനും നടത്തുന്ന ഈ ശ്രമമാണ് അതിനീചഗണത്തില്‍ പെടുത്തേണ്ടത്. കേരളത്തില്‍ മറ്റു പല സുപ്രധാന കാര്യങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ അഗാധമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ വഞ്ചിച്ചു എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഇതൊന്നും കാണാതെ, അല്ലെങ്കില്‍ തമസ്കരിച്ച് സിപിഐ എമ്മിനെക്കുറിച്ച് ഏറ്റവും തരംതാണ നിലയില്‍ വാര്‍ത്ത ചമയ്ക്കുന്നവരുടെ വൈകൃതമാണ് "വിക്കിലീക്സി"ലൂടെ ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു തുടക്കമായേ കാണാനാകൂ. സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ ഇതുപോലുള്ളവ ഇനിയും വരും. പാര്‍ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഭാവനയില്‍ ദൃക്സാക്ഷിവിവരണം ചമയ്ക്കുന്നവര്‍ക്ക് വിക്കിലീക്സ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനും വിഷമമുണ്ടാകില്ല.










Saturday, August 27, 2011

കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മണിയേട്ടനും


കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മണിയേട്ടനും

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കാവുന്ന തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രന്‍. ചമയമണിഞ്ഞ് ഉറച്ച ചുവടും ഉയര്‍ന്ന ശിരസ്സുമായി രാമചന്ദ്രന്‍ കടന്നു വരുമ്പോള്‍ ഉത്സവപ്പറമ്പിലെ മറ്റാനകളേക്കാള്‍ പത്തരമാറ്റ് കൂടുതല്‍ ഇവനു തന്നെ. ആനപ്രേമികളുടേയും ഉത്സവപ്പറമ്പുകളുടേയും ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വഴിനടത്തുന്നത്‌ പാലക്കാട്‌ കുനിശ്ശേരി സ്വദേശി മണിയാണ്‌. തലയെടുപ്പോടെ രാമചന്ദ്രന്‍ എവിടെ നില്‍ക്കുമ്പോളും അവന്റെ ഇടതുഭാഗത്തായി പാപ്പാന്‍ മണിയും ഒപ്പം കാണും. മണിയില്ലാതെ രാമചന്ദ്രനെ പൊതു വേദിയില്‍ കാണുക അസാധ്യം എന്നു വേണമെങ്കില്‍ പറയാം. ഒരുകാലത്ത് വഴക്കാളിയും പോക്കിരിയുമായി അറിയപ്പെട്ടിരുന്ന പേരാമംഗലം രാമചന്ദ്രന്‍ എന്ന ആനയെ ഇന്നത്തെ പ്രതാപത്തിലേക്ക്‌ എത്തിച്ചതില്‍ കാര്യമായ ഒരു പങ്ക്‌ മണിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഈ മെലിഞ്ഞ മനുഷ്യന് അവകാശപ്പെട്ടതാണ്‌. വര്‍ഷങ്ങളായി രാമചന്ദ്രനൊപ്പം ഉള്ള ജീവിതത്തെയും പറ്റി മണിയേട്ടന്‍ സംസാരിക്കുന്നു.
മണി

1. ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള ആനയുടെ പാപ്പാന്‍ എന്നതും അതു നല്‍കിയ പ്രശസ്തിയേയും എങ്ങിനെ നോക്കിക്കാണുന്നു?
ആന വലുതോ ചെറുതോ എന്നതല്ല നമ്മള്‍ ചെയ്യുന്ന ജോലിയോട് കൂറുണ്ടായിരിക്കുക, കൊണ്ടുനടക്കുന്ന ആനയെ ജനങ്ങള്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. രാമചന്ദ്രന്‍ എനിക്ക്‌ മകനെ പോലെയാണ്‌, നല്ലൊരു ആത്മബന്ധം ഞാനും അവനും തമ്മിലുണ്ട്. പ്രശസ്തി എനിക്കല്ലോ രാമചന്ദ്രനല്ലേ? ഇന്ന് എനിക്കു ഈ തൊഴിലില്‍ എന്തെകിലും പേരും പ്രശസ്തിയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ അവനിലൂടെ ലഭിച്ചിട്ടുള്ളതാണ്‌. കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും രാമചന്ദ്രനെ ആളുകള്‍ ആവേശത്തോടെയാണ്‌ വരവേല്‍ക്കുന്നത്‌. ഗജരാജപട്ടങ്ങളും സ്വീകരണങ്ങളും അവനായി അവര്‍ ഒരുക്കുന്നു. അവനുണ്ടാകുന്ന ഓരോ മുന്നേറ്റവും എനിക്ക്‌ വലിയ സന്തോഷം നല്‍കുന്നു.

2.രാമചന്ദ്രനെ ഇടയ്ക്ക് വിലക്കുന്നതിനെ പറ്റി?
അതിപ്പോള്‍ എന്താ പറയുക. വളരെ വിഷമം ഉള്ള ഒരു കാര്യമാണത്. ഇടയ്ക്കിടെ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അവനെ കെട്ടിപ്പിക്കും. കഴിഞ്ഞ സീസണില്‍ കുറേ പൂരങ്ങള്‍ നഷ്ടമായി. പേരുള്ളതു കൊണ്ട് അവനെ നോട്ടമിടുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പാട് അനുസരണക്കേട് കാണിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുമായ ആനകള്‍ യഥേഷ്ടം ഇന്ന് പൂരപ്പറമ്പുകളില്‍ വരുന്നുണ്ടല്ലോ?

3.എങ്ങിനെയാണ്‌ മണിയേട്ടന്‍ ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌? ആരാണ്‌ ഗുരു?
എനിക്ക്‌ പതിമൂന്ന് വയസ്സുള്ളപ്പോള്‍ സ്കൂള്‍ പഠന കാലത്താണ്‌ ഞാന്‍ ആനപ്പണിയിലേക്ക്‌ തിരിയുന്നത്‌. ആനയോടുള്ള കമ്പം തന്നെയാണ്‌ അതിനു കാരണം. സഹായിയായിട്ടാണ്‌ ആദ്യം കൂടിയത്‌. വീട്ടുകാര്‍ക്ക്‌ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പല തരത്തിലും അവര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ എനിക്ക് ആനക്കമ്പം ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഓണക്കൂര്‍ കുഞ്ചു ആശാന്‍, ഓണക്കൂര്‍ പൊന്നന്‍ തുടങ്ങിയവര്‍ ആണ്‌ ഗുരുക്കന്മാര്‍. അക്കാലത്തെ പ്രഗല്‍ഭരായിരുന്നു അവര്‍. അവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും പിന്നീട് സ്വയം ആര്‍ജ്ജിച്ച അറിവുമാണ് എന്റെ വിജയത്തിനു പിന്നില്‍. ഒരിക്കലും സ്കൂളില്‍ പോയി പഠിക്കാവുന്നതല്ല ആനപ്പണി. അത് ആനയ്ക്കൊപ്പമുള്ള സഹവാസത്തിലൂടെ തന്നെ വേണം പഠിക്കുവാന്‍.

4.മണിയേട്ടന്‍ സ്വന്തം കുടുംബത്തില്‍ നിന്നും ആരെയെങ്കിലും ഈ രംഗത്തേക്ക്‌ കോണ്ടുവന്നിട്ടുണ്ടോ?
എന്റെ പെങ്ങളുടെ മകന്‍ മഹേഷിനെ ഞാനാണ്‌ ഈ രംഗത്തേക്ക്‌ കൊണ്ടുവരുന്നത്‌. അടുത്ത കാലം വരെ അവന്‍ രാമചന്ദ്രന്റെ പാപ്പാനായിരുന്നു. ഇപ്പോള്‍ കര്‍ണ്ണന്റെ പാപ്പാനായി നില്‍ക്കുന്നു.

5.തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനു മുമ്പ്‌ ഏതു ആനയിലായിരുന്നു ഏറ്റവും കൂടുതല്‍ നിന്നിട്ടുള്ളത്‌? രാമചന്ദന്റെയൊപ്പം എത്രകാലമായി?
പതിനൊന്നു വര്‍ഷം തിരുവാണിക്കാവ്‌ രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു. അവന്‍ പേരുകേട്ടതും മിടുക്കനുമായ ആനയാണ്‌. രാമചന്ദ്രനൊപ്പം ഇപ്പൊള്‍ 16 വര്‍ഷമായി. എനിക്ക്‌ മുമ്പ്‌ കടുവാവേലായുധേട്ടന്‍ എന്നറിയപ്പെടുന്ന സീനിയര്‍ പാപ്പാന്‍ ആയിരുന്നു അവനെ കൊണ്ടു നടന്നിരുന്നത്‌. ഞാന്‍ തെച്ചിക്കോട്ടു കാവില്‍ ചെല്ലുമ്പോള്‍ വേലായുധേട്ടന്‍ കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു അവനെ.അങ്ങനെ അവനെ കയ്യെല്‍ക്കുകയായിരുന്നു.

6.മംഗലശ്ശേരി നീലകണ്ഠനെ പോലെ ദേവാസുര ഭാവങ്ങളുടെ മൂര്‍ത്തിയായ ഒരാന. ഒരുകാലത്ത് കൂട്ടാനക്കുത്തിന്റേയും പൂരം കലക്കിയെന്നും കുപ്രസിദ്ധന്‍. ഉത്സവപ്പറമ്പുകളില്‍ നിന്നും കല്ലെറിഞ്ഞും കൂക്കിവിളിച്ചും കെട്ടും തറിയിലേക്ക് ഒഴിവാക്കപ്പെട്ടവന്‍. എന്നാല്‍ അതേ ആനയെ മത്സരപ്പൂരങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി, ജനഹൃദയങ്ങളിലെ പ്രിയപ്പെട്ടവനാക്കി മാറ്റിയതിനെ പറ്റി?
ദൈവാനുഗ്രഹം തന്നെ പ്രധാനം, പിന്നെ കാലാകാലങ്ങളില്‍ ദേവസ്വം ഭരണ സമിതിയുടേയും എന്റെയും സഹപ്രവര്‍ത്തകരുടേയും പരിശ്രമവും അവന്റെ ഭാഗ്യവുമാണ്. ഇതു കൂടാതെ അവന്റെ ആരാധകരും അഭ്യുതയ കാംഷികളും നല്‍കുന്ന ശക്തമായ പിന്തുണയും ഒരു പ്രധാന കാരണമാണ്. ദൌര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായി എന്നത് നേരു തന്നെ എന്നാല്‍ അനാരോഗ്യകരമായ ചില പ്രവണതകളുടെ ഭാഗമായി കുറെയൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കിയ കുപ്രസിദ്ധിയാണ് അവനുമേല്‍ ചാര്‍ത്തപ്പെട്ട ദോഷങ്ങളില്‍ അധികവും.

എനിക്ക് തോന്നുന്നത് ആദ്യകാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണം ഈ ആനയെ കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നം മൂലമായിരുന്നു എന്നാണ്. നല്ല ആരോഗ്യമുള്ള ഒരാന കൂടാതെ അത്യാവശ്യം യുവത്വത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന ചോരത്തിളപ്പും ചേര്‍ന്ന കാലത്തായിരുന്നു അവന്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. കുറ്റം പറയുന്നവര്‍ ഈ ആന എന്തുകൊണ്ട് കൂട്ടാനയെ കുത്തി എന്ന് പരിശോധിക്കാറില്ല. ഉള്‍ക്കോളൊ വറ്റു നീരോ ഉള്ള ആന അടുത്തുണ്ടായാല്‍ അത് ഇങ്ങോട്ട് ആക്രമിക്കും എന്ന ഭീതിയില്‍ നിന്നും പ്രതിരോധമെന്ന വണ്ണം അങ്ങോട്ട് ആക്രമിക്കുന്ന സ്വഭാവം ചില ആനകള്‍ക്കുണ്ട്. രാമചന്ദ്രന്‍ കുറച്ചൊക്കെ ഈ വിഭാഗത്തില്‍ ആയിരുന്നു അന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ വര്‍ഷങ്ങളായി അങ്ങിനെ ഒരു പ്രശ്നവുമില്ല.

വേലായുധേട്ടന്‍ ആനയെ കൊണ്ടു നടക്കാന്‍ തുടങ്ങിയതോടെ അവന്‍ നേരെയായി ത്തുടങ്ങിയിരുന്നു. പിന്നീട് എന്റെ കയ്യിലെത്തിയപ്പോളും അവന്‍ ഒരു വിധം “വഴക്കും വക്കാണവുമൊക്കെ“ നിര്‍ത്തിയിരുന്നു. പലരും കൈക്കൊതുക്കു‌വാനായി ആനയെ വാട്ടും എന്നാല്‍ ഞാന്‍ കയറിയപ്പോള്‍ ആരോഗ്യം വെപ്പിക്കുകയാണ് ചെയ്തത്. അവന്റെ വളര്‍ച്ചയും തലയെടുപ്പുമെല്ലാം ഒരു പരിധി വരെ എന്റെ കാലത്ത് തന്നെയാണ്. അത് പരിചരണത്തിലൂടെയും പരിശീലനത്തിലൂടേയും ഉണ്ടാക്കിയതാണ്. കണ്ടമ്പുള്ളിയാനയ്ക്കൊപ്പം തലപിടിച്ച് ഒറ്റനിലവില്‍ നില്‍ക്കുന്ന വേറെ ആനകള്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഏതു പൂരത്തിനു ഇവനെ പോലെ സ്വാഭാവികമായി ഒറ്റനിലവില്‍ നില്‍ക്കുന്ന ആനകള്‍ കുറവാണ്.

രാമചന്ദ്രന്റെ ആരാധകരുടെ ആവേശം അലകടലായി മാറുന്നു!!

7.ആരാധകരെ കുറിച്ച്?
എവിടെ ചെന്നാലും അവനെ സ്വീകരിക്കുവാന്‍ ആരാധകരുടെ തിക്കും തിരക്കുമാണ്. ഉത്സവ സീസണ്‍ ആയാല്‍ നാടു നീളെ അവന്റെ വലിയ ഫ്ലക്സുകള്‍. ഏതു ഉത്സവപ്പറമ്പില്‍ ചെന്നാലും അവന് ഒരു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ഏറ്റവും നന്നായി ചമയമണിയിച്ച് എഴുന്നള്ളത്തിനു ആനയിക്കുന്നതും ഇവനെ തന്നെ. മത്സരപൂരങ്ങളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടെങ്കില്‍ തലയെടുപ്പില്‍ അവനു മേലെ നില്‍ക്കാന്‍ മറ്റാനകളില്ല അതിനാല്‍ തന്നെ കൂടുതല്‍ ആരാധകരും ഇവനു തന്നെയാണ്.

എന്തൊക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പ്രത്യേകതകള്‍?
ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരവും തലയെടുപ്പും ഉള്ള ആനകളില്‍ മുന്നില്‍ നില്‍ക്കുന്നവന്‍ ആണ് രാമചന്ദ്രന്‍. മൊത്തത്തില്‍ ഉള്ള ചന്തത്തിനൊപ്പം എടുത്തു പിടിച്ചു നില്‍ക്കുന്ന തലക്കുന്നിയും, വിരിഞ്ഞ മസ്തകവും ഒപ്പം നല്ല കരുത്തും. മറ്റാനകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്താമായി ഒരു “ക്യാരക്ടര്‍” അവനുണ്ട്. എന്ന് വച്ചാല്‍ ഏതു സദസ്സിലും അവന്റെ ഒരു പ്രൌഡി നില നിര്‍ത്താന്‍ അറിയാം. ഉത്സവത്തിനായാലും തലപൊക്ക മത്സരങ്ങള്‍ക്കായാലും വേദിയില്‍ കയറിയാല്‍ ശരിക്ക് പെര്‍ഫോം ചെയ്യാന്‍ അവനറിയാം. അതിന്റെ തെളിവാണ് അവന് ലഭിച്ച പട്ടങ്ങളും പ്രശസ്തിയും.

രാമചന്ദ്രനെ പോലെ കരുത്തും വലിപ്പവുമുള്ള ഒരാനയെ കൊണ്ടു നടക്കുവാന്‍ പേടിയില്ലേ?
മനുഷ്യനെ പോലെ ആനയ്ക്ക് ബുദ്ധിയും, ചിന്തയും, ഓര്‍മ്മയുമൊക്കെയുണ്ട്. അവനെ ഉപദ്രവിക്കുന്നവനെയും സ്നേഹിക്കുന്നവനേയും തിരിച്ചറിയുവാനും കഴിയും. രാമനെ കൊണ്ടു നടക്കുന്നത് തല്ലിപേടിപ്പിച്ചിട്ടല്ല, സ്നേഹചട്ടത്തിലാണ്. അതു കൊണ്ടുതന്നെ പേടിക്കേണ്ടതില്ല. ഞാന്‍ ഒന്ന് വിളിച്ചാല്‍ തുമ്പില്‍ ഒന്ന് തൊട്ട് തലോടിയാല്‍ കൊച്ചു കുട്ടിയെ പോലെയാകും അവന്‍. വികൃതികാണിക്കുമ്പോള്‍ രണ്ടടിയൊക്കെ കൊടുക്കും, എന്നാല്‍ അവനെ മുറിവേല്പിക്കാറില്ല.


രാമന്‍ ഒരു നീരുകാലത്ത്.....


8.എങ്ങിനെയാണ്‌ രാമചന്ദ്രന്റെ നീരുകാലം?
ഉത്സവങ്ങള്‍ കഴിയുന്ന സമയത്താണ്‌ അവനു നീരു തുടങ്ങുക. അഞ്ചുമാസത്തോളം നീണ്ടു നില്‍ക്കും. വര്‍ഷങ്ങളായി അറിയാവുന്നതുകൊണ്ട്‌ നേരത്തെ തന്നെ കെട്ടും. തുടക്കത്തില്‍ ചില ബഹളം ഒക്കെ ഉണ്ടാകും. പാപ്പാന്മാരോട് അകല്‍ച്ച കാണിക്കും എന്നാല്‍ അയല്പക്കത്തുള്ള ചിലരോട് അടുപ്പം വിടാറുമില്ല. പിന്നെ കന്നം വീര്‍ക്കലും നീരൊഴുകളുമൊക്കെയായി അതങ്ങിനെ തുടരും. ജനുവരിയില്‍ അവനെ അഴിക്കാറാകും. എല്ലാതവണയും രാമചന്ദ്രനു നീരുമുറിക്കാതെ (പകുതി നീരില്‍ നില്‍ക്കുമ്പോള്‍ മരുന്നു നല്‍കിയോ അടിച്ചോ ആനയെ അഴിക്കുന്നത്‌) മുഴുവന്‍ ഒഴുകി പോകുവാന്‍ അനുവദിക്കും. മുറിച്ചഴിക്കുമ്പോള്‍ ചില ആനകള്‍ ഉള്‍ക്കോള്‍ വിടാത്തതിന്റെ പ്രശ്നങ്ങള്‍ ഒക്കെ കാണിക്കും. അത്‌ അപകടമാണ്‌. ഇത്തരം ചെയ്തികളുടെ ഫലമാണ് പല ആനകളേയും പ്രശ്നകാരികളാക്കുന്നത്.

രാമനെ നീരു കഴിഞ്ഞു അഴിക്കുമ്പോള്‍ കാര്യമായ ഭേധ്യം ഒന്നും വേണ്ടി വരാറില്ല. നീരുകഴിയുമ്പോള്‍ ഞാന്‍ പേരാമംഗലത്ത് ബസ്സിറങ്ങിയാല്‍ അവന്‍ നിലം കയ്യടിക്കുവാനും ചെറുതായി ചീറ്റാനും തുടങ്ങു. അകലെ നിന്നേ അവന് എന്റെ മണം കിട്ടും.അടുത്തെത്തിയാല്‍ പിന്നെ ചില സ്നേഹപ്രകടനമൊക്കെയുണ്ട്.

9.ഇന്നിപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്ന ആനകളുടെ എണ്ണം കൂടിവരികയാണ്. കെട്ടിയഴിക്കല്‍ ചടങ്ങിനായി പാപ്പാന്മാര്‍ക്കൊപ്പം മറ്റു ചില സാമൂഹ്യവിരുദ്ധരും കൂടുന്നു. ആനകളെ ചട്ടത്തിലാക്കുവാന്‍ ക്രൂരമായി മര്‍ദ്ദിക്കേണ്ട ആവശ്യം ഉണ്ടോ?

തൊഴില്‍ അറിയാവുന്നവരെ സംബന്ധിച്ച്‌ അതിന്റെ ആവശ്യം വരുന്നില്ല. ധൈര്യം മാത്രം പോര ആനയുടെ സ്വഭാവവും മനശ്ശാസ്ത്രവും തിരിച്ചറിയുന്നവര്‍ ആകണം പാപ്പാന്‍, അതിനോട് പെരുമാറുവാന്‍ ഒരു തഞ്ചവും വേണം. പുതിയ ആനയില്‍ ഒന്നാം പാപ്പാനായി കേറുമ്പോള്‍ ചുരുങ്ങിയത്‌ മൂന്നു മാസം എങ്കിലും ആ ആനയുമായി ഇടപഴകണം. അപ്പോളേക്കും ആനയ്ക്ക്‌ പുതിയ പാപ്പാനേയും പാപ്പാനു ആനയേയും പറ്റി പൊതുവായി ഒരു ധാരണ വരുത്തുവാന്‍ കഴിയും. വെട്ടിയും കുത്തിയും മുറിവേല്പിച്ച് ഏത് ആനയെ കൊണ്ടു നടക്കുന്നതും ശരിയല്ലെന്നാണ് എനിക്ക് തൊന്നുന്നത്. ക്രൂരമായി അടിച്ചാല്‍ ആ സമയത്ത് ഒന്ന് അനുസരിച്ചെന്നിരിക്കും എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ആ ആനയുടെ കയ്യില്‍ നിന്നും തട്ടു കിട്ടും എന്നാണ് അനുഭവങ്ങളില്‍ കണ്ടിട്ടുള്ളത്. കൈ കരുത്തിന്റെ ബലത്തില്‍ ഒരിക്കലും രാമചന്ദ്രനെ പോലെ ഒരാനയെ കോണ്ടു നടക്കുവാന്‍ ആകില്ല. എന്നെ സംബന്ധിച്ച്‌ രാമചന്ദ്രനു സ്നേഹചട്ടമാണെന്ന് പറയാം.

10.സാമ്പത്തികമായി നോക്കിയാലും ജോലിയുടെ സ്വഭാവം വച്ചു നോക്കിയാലും ഒട്ടും ആകര്‍ഷകമല്ല പാപ്പാന്‍ പണി എന്നിട്ടും ഈ രംഗത്തേക്ക്‌ ആളുകള്‍ കടന്നു വരുന്നതിനെ പറ്റി?
സാമ്പത്തികം നോക്കിയാല്‍ ഇതിലും കൂടുതല്‍ വരുമാനം ഉള്ള ജോലികള്‍ ധാരാളം ഉണ്ട്‌. ആനക്കമ്പം മൂലമാണ്‌ അധികം ആളുകളും ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. ആനപ്പണിയില്‍ കയറിയാല്‍ പിന്നെ അതു വിട്ടു പോകുവാന്‍ ബുദ്ധിമുട്ടാണ്‌. വിട്ടാലും ആനയുമായി ബന്ധം നിലനിര്‍ത്തും. കടുവാ വേലായുധേട്ടനോക്കെ അവസാന നാളുകളില്‍ പോലും ആനകളുമായി ഇടപഴകിയാണ്‌ ജീവിച്ചത്‌. ഒരിക്കല്‍ ആനയുമായി ബന്ധം വന്നാല്‍ പിന്നെ ജീവിതാവസാനം വരെ അത്‌ ഒഴിവാക്കുവാന്‍ ആകില്ല.

11. ആന പാപ്പാന്റെ ഉത്തരവാദിത്വത്തെ പറ്റി?
വലിയ ഒരു ഉത്തരവാദിത്വം ആണ്‌ ആനപാപ്പാന്റേത്‌. ആനയെ നല്ലനിലക്ക്‌ കൊണ്ടു നടക്കുന്നതിലും നിര്‍ത്തുന്നതിലുമെല്ലാം പാപ്പന്റെ ശ്രദ്ധയും ആത്മാര്‍ത്ഥതയും അത്യന്താപേക്ഷിതമാണ്‌. ചെറിയ പിഴവുപോലും വലിയ അപകടങ്ങള്‍ക്ക്‌ വഴിവെക്കും. ഒരാനയെ അഴിച്ചു കഴിഞ്ഞാല്‍ ചുരുങ്ങിയത്‌ ഒരു സീസണ്‍ എങ്കിലും അതിന്റെ ഒപ്പം നില്‍ക്കണം. പാതിക്ക്‌ വെച്ച്‌ ഇട്ടെറിഞ്ഞ്‌ പോകരുത്‌. ആനയുടെ ആരോഗ്യകാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിച്ചേ പറ്റൂ. ആനയുടെ ചെറിയ മാറ്റം പോലും തിരിച്ചറിയുവാന്‍ പാപ്പാന്‌ കഴിയണം. ഇപ്പോള്‍ പാപ്പാന്മാരുടെ സംഘടനയുമായി ബന്ധപ്പെട്ട്‌ ചില നിബന്ധനകള്‍ ഒക്കെ ഉണ്ട്‌ ആനയുടെ മേല്‍ന്ന് ഒഴിയുന്നതിനു ഒരുമാസം മുമ്പെങ്കിലും നോട്ടീസ്‌ നല്‍കണം.

ആവശ്യങ്ങളും പ്രശ്നങ്ങള്‍ മനുഷ്യന്മാരോട് തുറന്നു പറയുവാന്‍ ആനയ്ക്ക് കഴിയില്ല. എന്നാല്‍ ആനയ്ക്കും പാപ്പാനും പരസ്പരം തിരിച്ചറിയുന്ന “ഒരു” ഭാഷയുണ്ട്. അതു മനസ്സിലാക്കി പെരുമാറണം. ആനയെ നേരത്തിനു കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും വേണം. വിശ്രമമില്ലാതെ പണിയെടുപ്പിച്ചാല്‍ അത് ചിലപ്പോള്‍ ഇടഞ്ഞെന്നിരിക്കും. ആനയ്ക്ക് അപകടം പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വവും പാപ്പാനുണ്ട്. മദ്യപിച്ച് ആനയെ തോന്നിയപോലെ കൈകാര്യം ചെയ്യരുത്.

12.എപ്പോളാണ് ആനകള്‍ അക്രമകാരികളാകുന്നത്?
ആനയുടെ സ്വഭാവം പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ കുറേ നാളത്തെ പഴക്കം കൊണ്ട് അതിനെ ഏകദേശം ഒക്കെ മനസ്സിലാക്കുവാന്‍ പറ്റും. ഓരോ ആനയ്ക്കും അതിന്റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവയ്ക്ക് ഇഷ്ടവും അനിഷ്ടവുമുണ്ട്. പേടികൊണ്ട് ആക്രമിക്കുന്ന / കൈവിടുന്ന ആനകള്‍ ഉണ്ട്. ചില ആനകള്‍ക്ക് മുന്നിലൂടെ മറിച്ചു കടക്കുന്നത് ഇഷ്ടമല്ല. സമയത്തിനു ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കില്‍ അക്രമകാരികളാകുന്ന ആനകളുണ്ട്. വെടിക്കെട്ടിന്റെ ശബ്ദം, ബൈക്കിന്റെ ശബ്ദം, ബസ്സിന്റെ ഹോണ്‍ കേട്ടാല്‍, ഓട്ടോറിക്ഷ കണ്ടാല്‍ വിറളി പിടിക്കുന്ന ആനകള്‍ ഉണ്ട്. വെള്ളത്തില്‍ ഇറക്കിയാല്‍ കയറാന്‍ മടികാണിക്കുന്നവര്‍ അങ്ങിനെ പലതും ഉണ്ട് ഇതൊക്കെ എപ്പോളും ശ്രദ്ധിച്ചു വേണം പെരുമാറുവാന്‍‍.

13.മറ്റു പലരും പറയുന്നത് പോലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഒരു പ്രശ്നകാരിയാണോ?
ഒരിക്കലും അവന്‍ ഒരു അപകടകാരിയായ ആനയല്ലെന്ന് ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പറയുവാനാകും. ഏറ്റവും വലിയ ആനയെന്ന നിലയില്‍ അവനെ പറ്റി പലതരം കുപ്രചരണങ്ങള്‍ ചില കോണുകളില്‍ നിന്നും പ്രചരിപ്പിക്കാറുണ്ട്‌ അതുപോലെ ചിലര്‍ കേസില്‍കുടുക്കുവാന്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ദൌഭാഗ്യവശാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവനുമായി ബന്ധപ്പെട്ട്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതു പക്ഷെ മിക്കവാറും അവന്റേതല്ലാത്ത കാരണങ്ങളാലാണ്‌‌. പല ആനകള്‍ക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഒരു ഉദാഹരണം പറയാം ഒരാനയ്ക്ക് വായില്‍ എന്തെങ്കിലും ഭക്ഷണം നല്‍കിയെന്നിരിക്കട്ടെ ആനയുടെ വായില്‍ നിന്നും വീണാല്‍ അത് കുനിഞ്ഞെടുത്ത് കൊടുക്കാന്‍ ശ്രമിക്കരുത് ആന ചിലപ്പോള്‍ അടിക്കും അല്ലെങ്കില്‍ കുത്തിയെന്നിരിക്കും. അതുപോലെ അപ്രതീക്ഷിതമായി കാലിന്റെ ഇടയില്‍ പടക്കം പൊട്ടിച്ചാല്‍ മനുഷ്യനായാലും ആനയായാലും പേടിച്ച് ഒഴിഞ്ഞു മാറും. ഇതൊക്കെ അപകടത്തിനു വഴിവെക്കും. ആനയുടെ സ്വഭാവം മാനസികനില ഇതൊക്കെ നോക്കാതെ അതിന്റെയടുത്ത് ഇടപെടുമ്പോളും അപകടങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെ ആനയുടെ കുഴപ്പമായിട്ടാണ് ആളുകള്‍ പറയുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ യദാര്‍ഥത്തില്‍ കുറ്റക്കാരന്‍ മനുഷ്യര്‍ തന്നെയല്ലേ?

മനുഷ്യന്മാരുടെ എന്ന പോലെ തന്നെ ആനകളുടെയും സ്വഭാവത്തില്‍ വ്യത്യസ്ഥത ഉണ്ട്. എത്ര സ്നെഹമുണ്ടായാലും ചിലപ്പോള്‍ പരസ്പരം പെരുമാറ്റം ഇഷ്ടപ്പെടില്ലല്ലോ. അപ്പോള്‍ ഇടയ്ക്ക് പിണങ്ങും അല്ലെങ്കില്‍ ദേഷ്യപ്പെടും വഴക്കിടും ചിലപ്പോള്‍ അടിയുണ്ടാക്കും. ഇത് തന്നെയാണ് ആനകള്‍ തമ്മിലും ആനയും മനുഷ്യനും തമ്മിലും ഉണ്ടാകുന്നത്. എത്ര സ്നേഹമുള്ള ഭാര്യയും ഭര്‍ത്താവും തമ്മില്‍ അല്ലെങ്കില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ സുഹൃത്തുക്കള്‍ തമ്മിലൊക്കെ ഇടയ്ക്ക് ചില പിണക്കങ്ങള്‍ ഉണ്ടാകില്ലേ അതു പോലെ ഇടയ്ക്ക് ചില പിണക്കവും വഴക്കും ഉണ്ടാകും. അതൊക്കെ അപ്പോള്‍ തന്നെ തീരുകയും ചെയ്യും.

14.രാമചന്ദ്രന്‍ കൈവിടുമ്പോള്‍ മണിയേട്ടന്‍ അവന്റെ കൊമ്പില്‍ തൂങ്ങും എന്ന് കേട്ടിട്ടുണ്ട്‌ അത്‌ റിസ്കല്ലേ?
ആന കൈവിട്ടാല്‍ അപകടം ഉണ്ടാക്കാതെ എത്രയും പെട്ടെന്ന് അവനെ തളക്കുക എന്നതാണ്‌ പാപ്പന്റെ ഉത്തരവാദിത്വം. ആ സമയത്ത് സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാറില്ല. പൊതുജനത്തിന്റേയും ആനയുടേയും രക്ഷയാണ് നോക്കുക. കേട്ടിട്ടില്ലെ ആനകയറുന്ന പാപ്പാന്റേയും അതിര്‍ത്തികാക്കുന്ന ജവാന്റേയും ജീവന്‍ ഒരു പോലെയാണെന്ന്. എപ്പോള്‍ വേണമെങ്കിലും അപകടം സഭവിക്കാം, ഇതറഞ്ഞു കൊണ്ടു തന്നെയാണ് ഈ തൊഴിലിലെക്ക് ഇറങ്ങുന്നതും.

അവനല്പം പേടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി എന്തെങ്കിലും ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും അവന്റെ ശരീരത്തില്‍ കുത്തുകയോ ചെയ്താല്‍ അവന്‍ ഒന്ന് കുതറിമാറുകയോ പെട്ടെന്ന് മുന്നോട്ട് നടക്കുകയോ ചെയ്യും. ഇത് സ്വാഭാവികമാണ് എന്നാല്‍ ഇതിനെ ഇടഞ്ഞോടിയതായിട്ടാണ് പലപ്പോഴും ചിത്രീകരിക്കുക. രാമചന്ദ്രന്‍ എന്റെ കയ്യില്‍ വന്നതിനു ശേഷം അങ്ങിനെ അധികം ഇടഞ്ഞോടിയിട്ടില്ല. ഇനി ഇടഞ്ഞാല്‍ തന്നെ അവന്റെ കൊമ്പില്‍ ഞാന്‍ തൂങ്ങിയാല്‍ ഉടനെ അവന്‍ വരുതിയില്‍ വരും. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവനെ ഞാന്‍ മോനെ പോലെയാണ്‌ കരുതുന്നതും കൊണ്ടു നടക്കുന്നതും അവന്‍ എന്നെ ചതിക്കില്ലാന്നുള്ള വിശ്വാസമാണ്‌ എനിക്ക്‌.

15.രാമചന്ദ്രനെ ദേവസ്വം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?
തേച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേയും ക്ഷേത്രത്തിന്റേയും ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും ഒരു പ്രധാന കാരണം രാമന്‍ തന്നെയാണ്. വളരെ നല്ല നിലയില്‍ തന്നെയാണ് അവര്‍ രണ്ട് ആനകളേയും (രാമചന്ദ്രനെ കൂടാതെ ദേവീ ദാസന്‍ എന്നൊരു ആന കൂടെയുണ്ട് ഇവിടെ) നോക്കുന്നത്. വര്‍ഷാ വര്‍ഷം സുഖചികിത്സ നല്‍കുന്നുണ്ട്. എന്തെങ്കിലും ചെറിയ അസുഖം കണ്ടാല്‍ ഉടനെ ഡോക്ടറെ കൊണ്ടുവന്ന ആവശ്യമായ ചികിത്സ നല്‍കും.സീസണ്‍ ആകുമ്പോള്‍ ഇട ദിവസങ്ങളില്‍ വിശ്രമം ലഭിക്കുന്ന രീതിയില്‍ മാത്രമേ ഏക്കം എടുക്കാറുള്ളൂ. അടുത്തടുത്ത ദിവസങ്ങളില്‍ ദൂരയാത്ര വേണ്ട ഏക്കം ഏടുക്കാറില്ല. ആനയെ എഴുന്നള്ളിക്കുന്നിടത്ത് ദേവസ്വത്തിന്റെ ആരെങ്കിലും എത്തും. സമയാസമയങ്ങളില്‍ ഉത്തരവാദിത്വ പെട്ടവര്‍ വിവരങ്ങള്‍ വിളിച്ചന്വേഷിക്കും.

16.ആനകള്‍ ഇടയുന്നതും മറ്റും ടി.വിയില്‍ കാണിക്കുന്നതിനെ പറ്റി?
ഒട്ടും നല്ലതല്ല ഇത്തരം കാര്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.‌. ഇത്‌ ആനകളെ പറ്റി ആളുകള്‍ക്ക്‌ ഭയമുണ്ടാക്കാനെ ഉപകരിക്കൂ. മാത്രമല്ല ആനയുടെ ആക്രമണത്തിനു വിധേയനാകുന്നത്‌ ഒരു മനുഷ്യ ജീവിയാണ്‌,അത്‌ കണ്ടു രസിക്കാന്‍ ഉള്ളതല്ല. അത്‌ അവരുടെ കുടുമ്പാംഗങ്ങള്‍ക്ക്‌ വളരെയധികം വേദനയുണ്ടാക്കുന്ന അനുഭവം ആയിരിക്കും. ആരെങ്കിലും അവനവന്റെ കുടുമ്പാംഗങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ഇത്തരത്തില്‍ കണ്ടു രസിക്കുമോ?

17.മണിയേട്ടന്‍ ഉള്‍പ്പെടെ പല പാപ്പാന്മാരും തങ്ങള്‍ കൈകാര്യം ചെയ്യാത്ത മറ്റൊരാന ഇടഞ്ഞ് കൊലവിളിയായി നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ധൈര്യസമേതം ചെന്നിടപെടുന്നത്?
ആദ്യം അവനവന്റെ ആനയെ ബന്ധനസ്ഥനാക്കും. ഇനി നമുക്കൊപ്പം ആനയില്ലെങ്കില്‍ ഒരാന ഇടഞ്ഞോടുന്നതോ പാപ്പാനേയോ മറ്റോ ആക്രമിക്കുന്നതോ ആനപ്പണിയറിയാവുന്നവര്‍ കണ്ടു നില്‍ക്കില്ല.അവര്‍ ആനയെ പിടിക്കുവാന്‍ സഹായിക്കും. നാളെ നമ്മള്‍ കൊണ്ടു നടക്കുന്ന ആന കൈവിട്ടാല്‍ മറ്റൊരാളേ സഹായിക്കുവാന്‍ ഉണ്ടാകൂ.

18.ഇന്ന് ഇടഞ്ഞോടുന്ന ആനകളുടെയും അതുപോലെ അകാലത്തില്‍ ചരിയുന്ന ആനകളുടേയും എണ്ണം വര്‍ദ്ധിച്ചു വരികയാണല്ലോ?
വിശ്രമവും ഭക്ഷണവും ഇല്ലാതെ പണിയെടുപ്പിക്കുന്നതും, നീരു മുറിച്ചിറക്കുന്നതും ഒക്കെ പ്രശ്നമാണ്. കൂടാതെ നോട്ടക്കുറവും. പണിയറിയാത്തവരും ആത്മാര്‍ഥതയില്ലാത്തവരും ആനയെ കൈകാര്യം ചെയ്യുമ്പോള്‍ അത് ആനക്ക് കേടാണ്. സമയാ സമയത്തിനു ചികിത്സ നല്‍കണം. പ്രശസ്തിക്കായി പണം ഉള്ളവരും , വെറും കച്ചവട മനസ്സുള്ളവരും ആനയെ വാങ്ങിയാല്‍ അത് ആനയ്ക്ക് ഗുണം ചെയ്യില്ല. ആനയെ നോക്കുവാന്‍ മനസ്സും സമയവും ഇല്ലാത്തവര്‍ അതിനെ നോക്കുവാന്‍ മറ്റുള്ളവരെ നിയോഗിക്കുന്നു അവര്‍ തോന്നിയപോലെ പൈസ ചിലവാക്കും പക്ഷെ അത് ആനയ്ക്ക് ഉപകാരപ്പെടില്ല. അതിനെ ഉള്ളവര്‍ ആനയെ വാങ്ങാന്‍ നില്‍ക്കരുത്.

എരണ്ടക്കെട്ടാണ് ആനകള്‍ ചരിയുന്നതിലെ പ്രധാന വില്ലന്‍. വണ്ടിയിടിച്ചും വണ്ടിയില്‍ നിന്നും വീണും ആനകള്‍ ചരിയുന്നുണ്ട്.

19.അവസാനമായി വീടിനെയും വീട്ടുകാരെയും പറ്റി?
പാലക്കട്‌ ജില്ലയിലെ കുനിശ്ശേരിയില്‍ ആണ്‌ വീട്‌. വീട്ടില്‍ അമ്മ,ഭാര്യ, മക്കളായി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും. അവര്‍ ഇവിടെ അടുത്ത്‌ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്നു.

മലയാളക്കരയിലെ അഭിമാനമായ ഈ ആനയെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഇനിയും ധാരാളമുണ്ട്, ഇനിയും ധാരാളം വര്‍ഷങ്ങള്‍ ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയുമായി മണിയേട്ടന്‍ നമ്മുടെ ഉത്സവപ്പറമ്പുകളിലേക്ക്കടന്നുവരട്ടെ എന്ന് ആശംസിച്ചു കൊണ്ട് തല്‍ക്കാലം സംഭാഷണം അവസാനിപ്പിക്കുന്നു.


ചിത്രങ്ങള്‍:
സോപനം സ്റ്റുഡിയോ പെരാമംഗലം അയച്ചുതന്നത് കെ.വി.സിദ്ധാര്‍ഥന്‍, തെച്ചിക്കോട്ടുകാവ് ദേവസ്വം.
ശിവകുമാര്‍ പോലിയത്ത് അയച്ചുതന്നത്.
എസ്.കുമാര്‍

അഭിമുഖം: എസ്.കുമാര്‍
 

Thursday, August 25, 2011

പത്താം നിലയിലെ പാടം - സിസ്സി ജേക്കബ്‌












2050 ആകുമ്പോള്‍ ഗ്രാമങ്ങളില്‍ ജനം കുറയും. ഭൂമിയിലെ 80 ശതമാനം പേരും നഗരങ്ങളില്‍ പാര്‍പ്പു തുടങ്ങും. ആ കാലത്ത് ഇന്നുള്ള 680 കോടി മനുഷ്യര്‍ 900 കോടിയായി വളര്‍ന്നിരിക്കും. ഉള്ള കൃഷിഭൂമിയുടെ ഉത്പാദശേഷി തന്നെ പരമാവധി ഊറ്റിയെടുത്തു കഴിഞ്ഞ മനുഷ്യന്‍ പുതിയ ജനകോടികളെ തീറ്റാന്‍ ഇനി എവിടെ കൃഷിയിറക്കും?

ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന പ്രാഥമിക ആവശ്യങ്ങള്‍ പണമുള്ളവനിലേക്ക് മാത്രം ചുരുങ്ങുന്ന കാലത്ത് ജനിച്ചുപോയവന് ജീവിക്കാന്‍ ആഹാരമെങ്കിലും കൊടുക്കേണ്ടതുണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനം മാത്രമേ മനുഷ്യന്‍ ഇന്നുപയോഗിക്കുന്നുള്ളൂ. അവന്റെ പിടിപ്പുകേട് കൊണ്ട് 15 ശതമാനം പാഴായി കിടക്കുന്നു. ഇവിടേക്കാണ് 'വെര്‍ട്ടിക്കല്‍ ഫാമിങ്' എന്ന ആശയം കടന്നുവരുന്നത്. കുത്തനേ വളരുന്ന നഗരങ്ങളില്‍ കുത്തനേ ഒരു കൃഷിരീതി. ഒന്നാം നിലയില്‍ ചോളം, രണ്ടാം നിലയില്‍ ചീര, മൂന്നാം നിലയില്‍ വെണ്ട, നാലാം നിലയില്‍ നെല്ല്....

ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡിക്‌സണ്‍ ഡെസ്‌പോമിയറാണ് പുതിയ കാലത്ത് ഈ ആശയം അവതരിപ്പിച്ചത്; അത് പുതിയതല്ലെങ്കിലും. തെക്കേ അമേരിക്കയിലെ തദ്ദേശിയര്‍ വളരെക്കാലം കുത്തനേ തട്ടുകളാക്കിയ ഭൂമയില്‍ കൃഷി നടത്തിയിരുന്നു. കിഴക്കനേഷ്യയിലെ വീടുകളുടെ മട്ടുപ്പാവിലെ നെല്‍കൃഷിയും ഇതേ രീതിയിലുള്ളതാണ്. ഇനിയും പിന്നോട്ട് പോയാല്‍ ബാബിലോണിലെ തൂക്ക് പൂന്തോട്ടങ്ങളെയും ഇതിന്റെ പട്ടികയില്‍ പെടുത്താം. എന്നാല്‍, ലോക ജനസംഖ്യ അതിദ്രുതം വളരുകയും കൃഷിഭൂമി കുറയുകയും ചെയ്യുന്ന ഇന്ന് ഈ ആശയം കൂടുതല്‍ ആകര്‍ഷകമാകുന്നു.

1950-കളുടെ അന്ത്യ പാദത്തിലെത്തിയ ഹരിത വിപ്ലവം കാര്‍ഷികോത്പാദനത്തിലുണ്ടാക്കിയ വര്‍ദ്ധനവ് പൊട്ടിത്തെറിച്ച പോലെ പടര്‍ന്ന ജനങ്ങള്‍ക്ക് അന്നം നല്‍കി. '50-കളിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി ഇന്ന് ജനസംഖ്യ. ആഗോളതലത്തില്‍ ഭക്ഷണത്തിന്റെ ആവശ്യവും അതിനനുസരിച്ച് കൂടി. 'വെര്‍ട്ടിക്കല്‍ ഫാമിങ്ങി'ന് ഈ ആവശ്യം നിവൃത്തിയാക്കാന്‍ കഴിയുമെന്നണ് ഇതിന്റെ വക്താക്കളുടെ അവകാശവാദം. 1999-ല്‍ ഡെസ്‌പോമിയര്‍ ഈ ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ ആര്‍ക്കിടെക്ടുകളും ശാസ്ത്രജ്ഞരും ഇതിന്റെ സാധ്യതയെക്കുറിച്ച് കൊണ്ടു പിടിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡെസ്‌പോമിയറിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുടെയും കണക്കുകൂട്ടലനുസരിച്ച് 30 നിലക്കെട്ടിടത്തിലെ കൃഷികൊണ്ട് അരലക്ഷം പേരെ പോറ്റാം. ഇത്തരത്തില്‍ 160 കെട്ടിടങ്ങളുണ്ടെങ്കില്‍ ന്യുയോര്‍ക്ക് നഗരവാസികള്‍ക്ക് വര്‍ഷം മുഴുവന്‍ അന്നം നല്‍കാമെന്നാണ് കടലാസിലെ കണക്ക്.

ഹരിത ഗൃഹങ്ങളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന അതേ രീതിയാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിലും അവലംബിക്കുന്നത്. മണ്ണില്ലാതെ ഹൈഡ്രോപോണിക് (ധാതു പോഷക മിശ്രിതത്തിലോ തൊണ്ടോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) എയ്‌റോപോണിക് (അന്തരീക്ഷത്തിലോ മൂടല്‍ മഞ്ഞിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) മാര്‍ഗങ്ങളില്‍ കൃഷിനടത്താമെന്നാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ ആവിഷ്‌കര്‍ത്താക്കള്‍ പറയുന്നത്.

നേട്ടങ്ങള്‍


* വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാതെ വര്‍ഷം മുഴുവനും ഉത്പാദനം.
* കീടനാശിനകളോ രാസവളങ്ങളോ ഉപയോഗിക്കാതെയുള്ള കൃഷിരീതി
* നിലമുഴാനും കൊയ്യാനും ചരക്കുകടത്തിനും യന്ത്രവത്കൃത വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ഇന്ധന നഷ്ടം കുറയുന്നു
* നഗരങ്ങളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളായി മാറുന്നു
* നഗരങ്ങള്‍ക്ക് ഒരു സുസ്ഥിര പരിസ്ഥിതി ലഭിക്കുന്നു
* പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു
* പ്രകൃതി വിഭവങ്ങളായ ഭൂമി, വെള്ളം എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടം കുറയുന്നു
* കൃഷിഭൂമി പ്രകൃതിയ്ക്ക് തിരിച്ചു നല്‍കി സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്താനാവുന്നു

അങ്ങനെ അനവധി നേട്ടങ്ങളാണ് വെര്‍ട്ടിക്കല്‍ ഫാമിങിന്റേതായി അവതരിപ്പിക്കപ്പെടുന്നത്.

ഇത്തരം നേട്ടങ്ങള്‍ നിരത്തുമ്പോഴും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ വെളിച്ചത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യും എന്നതിന് കൃത്യമായ ഉത്തരമില്ല. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിച്ച് കൃതിമ പ്രകാശം നല്‍കി പ്രകാശ സംശ്ലേഷണം ഉറപ്പാക്കാം എന്നാണ് നിലവിലെ പരിഹാരം. വീട്ടില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേയ്ക്ക് ചരിഞ്ഞു വളരും പോലെ തന്നെയാകും കെട്ടിടങ്ങളിലെ കൃഷിയുടെ അനുഭവവും എന്ന് ഇതിന്റെ പ്രായോഗികത സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ലവണ്ണം പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടി കൂടുതല്‍ ഫലം ഉത്പ്പാദിപ്പിക്കുമ്പോള്‍ മറ്റുള്ളവയുടെ ഉത്പ്പാദനം ശുഷ്‌കമാകുകയും അങ്ങനെ മൊത്തം ഉത്പ്പാദനം കുറയുകയും ചെയ്യും. എല്‍.ഇ.ഡി. വെളിച്ചത്തിന്റെ ലഭ്യത ഇതിന് പരിഹാരമാകുമെങ്കിലും പത്തോ ഇരുപതോ നിലകെട്ടിടത്തില്‍ നടത്തുന്ന കൃഷിക്ക് എത്രമാത്രം പ്രകാശം ലഭ്യമാക്കേണ്ടി വരും?

ചില്ലുകൂട്ടില്‍ പച്ചക്കറി വളര്‍ത്തുന്ന ഒരു സംവിധാനം ബ്രിട്ടനിലെ കെന്റിലുണ്ട്. 90 ഹെക്ടറില്‍ സലാഡിനുള്ള പച്ചക്കറികള്‍ കൃഷിചെയ്യുന്ന താനെറ്റ് എര്‍ത്ത്. മഞ്ഞുകാലത്ത് സസ്യങ്ങള്‍ക്ക് 15 മണിക്കൂര്‍ പ്രകാശം നല്‍കേണ്ടിവരും. ഇതിനായി സ്വന്തം വൈദ്യുതി നിലയമുണ്ട് താനെറ്റ് എര്‍ത്തിന്. വെര്‍ട്ടിക്കല്‍ ഫാമിങ് വഴി ഊര്‍ജം ലാഭിക്കാമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാമെന്നുമുള്ള അവകാശവാദത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണിത്. മറ്റൊന്ന്, ധ്രുവ പ്രദേശങ്ങളിലും വര്‍ഷത്തില്‍ മൂന്നും നാലും മാസം സൂര്യപ്രകാശം ലഭ്യമല്ലാത്ത രാജ്യങ്ങളിലും കൃത്രിമ വെളിച്ചം ഉറപ്പാക്കാന്‍ വന്‍ ചെലവുവരും എന്നതാണ്. പലപ്പോഴും അത് ഇറക്കുമതിച്ചെലവിനേക്കാള്‍ കൂടുതലുമായിരിക്കും.

സൂര്യപ്രകാശത്തിന്റെ സാധ്യത കഴിയുന്നത്ര ഉപയോഗപ്പെടുത്താനായെങ്കില്‍ മാത്രമേ 'വെര്‍ട്ടിക്കല്‍ ഫാമിങ്' യാഥാര്‍ഥ്യമാകൂ. വിപ്ലവകരമായ ഈ കൃഷിരീതി നടപ്പിലായാല്‍ നെല്ലുവിളയും പാടങ്ങള്‍ക്ക് പകരം നെല്ലുവിളയും ബഹുനില മന്ദിരങ്ങളാവും കാണാനാവുക.


പേജ്

അമേരിക്കയെ ആരു രക്ഷിക്കും? - വി.ടി. സന്തോഷ്‌കുമാര്‍

 




രക്ഷകസ്ഥാനത്ത് സ്വയം അവരോധിച്ച് ലോകമെങ്ങും പടയോട്ടം നടത്തിയ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ?

പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്.

ചിലന്തിയെപ്പോലെ ചുവരുകളില്‍ കയറിയും കൂറ്റന്‍ കെട്ടിടങ്ങള്‍ ചാടിക്കടന്നും നാട്ടുകാരുടെ രക്ഷകനായെത്തിയിരുന്ന വെള്ളക്കാരന്‍ സ്‌പൈഡര്‍മാന്‍ 'അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍മാന്റെ' 160-ാം ലക്കത്തില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നുവെച്ച് നാട്ടുകാരെ രക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ? അതിനാണ് പുതിയ സ്‌പൈഡര്‍മാനെ 'മാര്‍വെല്‍ കോമിക്‌സ്' അവതരിപ്പിക്കുന്നത്.

വെള്ളക്കാരനായ പഴയ ചിലന്തിമനുഷ്യന്റെ സ്ഥാനത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സ്‌പൈഡര്‍മാനെ കൊണ്ടുവരാന്‍ അമേരിക്കയിലെ വിനോദ വ്യവസായികളെ പ്രേരിപ്പിച്ചത് എന്തായിക്കും? സംശയിക്കേണ്ട, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് വെള്ളക്കാരനല്ല എന്നതുതന്നെ.

അമേരിക്കയില്‍ നിന്നിറങ്ങി ലോകമെമ്പാടുമെത്തുന്ന കോമിക്കുകളും ഹോളിവുഡില്‍നിന്നിറങ്ങുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളും എല്ലാ കാലത്തും അമേരിക്കന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. ചിത്രകഥയിലെ സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഫാന്റവും മാന്‍ഡ്രേക്കും സിനിമയിലെ ജെയിംസ്‌ബോണ്ടും റാംബോയും റോക്കിയുമെല്ലാം വെള്ളക്കാരന്റെ അധീശത്വത്തിന്റെ പ്രഖ്യാനമാണ് നടത്തുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുക്കളാണ് ഈ അതിമാനുഷരുടെ ശത്രുക്കള്‍. അമേരിക്കന്‍ ഭരണകൂടമാണ് ലോക ഭരണകൂടമെന്നും അമേരിക്കക്കാരന്‍ വിചാരിച്ചാലേ ലോകത്തെ രക്ഷിക്കാനാവൂ എന്നുമാണ് അവരെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒബാമയുടെ സ്ഥാനാരോഹണ ദിവസം അദ്ദേഹത്തെയും സ്‌പൈഡര്‍മാനെയും ഒറ്റപ്പുസ്തകത്തില്‍ അവതരിപ്പിച്ച മാര്‍വെല്‍ കോമിക്‌സ് പറയാതെ പറഞ്ഞത് ഒബാമയാണിനി നമ്മുടെ രക്ഷകനെന്നാണ്.

പക്ഷേ ചുവരില്‍ കയറിയും ചാടിക്കടന്നും ചിലന്തിയുടെ രൂപമാര്‍ജ്ജിച്ചും അമേരിക്കയെ രക്ഷിക്കാന്‍ പുതിയ സ്‌പൈഡര്‍മാനാകുമോ? ചിത്രകഥയില്‍ പറ്റിയേക്കും. യഥാര്‍ഥലോകത്ത് ഇനിയത് എളുപ്പമല്ല. ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ നടക്കുന്ന അമേരിക്ക അത്ര വലിയ പ്രതിസന്ധിയിലാണകപ്പെട്ടിരിക്കുന്നത്. വീരവാദത്തിനും ആക്രമണോത്സുകതയ്ക്കും ഒരു കുറവുമില്ലെങ്കിലും അമേരിക്കക്കാരന്‍ തകര്‍ച്ച മുന്നില്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യങ്ങള്‍ തകരുന്നതില്‍ വലിയ പുതുമയൊന്നുമില്ല, ചരിത്രത്തിന്റെ അനിവാര്യതയാണത്. ലോകജനതയുടെ ശവക്കൂമ്പാരത്തിനു പുറത്ത് ഏറെപ്പണിപ്പെട്ടു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ പളുങ്കുകോട്ടകള്‍ ചീട്ടുകൊട്ടാരം നിലംപൊത്തുന്ന വേഗത്തിലാണ് പലപ്പോഴും തകര്‍ന്നുവീഴുക. കൊട്ടാരത്തിന്റെ പുറംമോടിയില്‍ കണ്ണുടക്കിനില്‍ക്കുന്നവര്‍ക്ക് അതു തകരുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുമെന്നുമാത്രം. അമേരിക്ക ഒരിക്കലും തകരില്ലെന്നു തന്നെ അവര്‍ വിശ്വസിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എല്ലാ കാലവും നമ്മുടെ തലയ്ക്കുമുകളിലുണ്ടാവുമെന്നുറപ്പിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്്.

ആടി ഉലയാന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവാന്‍ വെറും 17 വര്‍ഷമേ വേണ്ടിവന്നുള്ളൂ എന്നതാണ് വസ്തുത. ഒരൊറ്റ വര്‍ഷം കൊണ്ടാണ് പോര്‍ച്ചുഗല്‍ തകര്‍ന്നത്. വിള്ളലുകള്‍ പുറംലോകമറിഞ്ഞ് രണ്ടു വര്‍ഷംകൊണ്ട് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. സാമ്രാജ്യം നഷ്ടപ്പെട്ട് ഫ്രാന്‍സ് വെറുമൊരു രാജ്യം മാത്രമായത് എട്ടു വര്‍ഷം കൊണ്ടാണ്. പഴയ ഓട്ടോമന്‍ തുര്‍ക്കിയുടെ പതനം പൂര്‍ത്തിയാവാന്‍ 11 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അമേരിക്കയുടെ സാമന്ത രാജ്യങ്ങളെന്ന നിലയിലും പഴയ അടിമകളുടെ കാല്‍പനിക സ്മരണകളിലും ബ്രിട്ടനും ഫ്രാന്‍സും ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ, തുര്‍ക്കിയും പോര്‍ച്ചുഗലും ഒരുകാലത്ത് സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നുപറഞ്ഞാല്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ? അമേരിക്കയെപ്പറ്റിയും അങ്ങനെ പറയുന്നൊരു കാലം വരുമെന്നുതന്നെ വേണം കരുതാന്‍.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ഗതി അമേരിക്കയ്ക്കും വരാന്‍ പോവുകയാണെന്നും അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും കാര്യകാരണ സഹിതം സമര്‍ഥിക്കുന്ന ചരിത്രകാരന്‍മാര്‍ ധാരാളമുണ്ട്. യുദ്ധമാവില്ല, യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാവും അമേരിക്കയുടെ ശവക്കുഴി തോണ്ടുക. കാരണം, പണമില്ലെങ്കില്‍ അമേരിക്കയുമില്ല.

ബിസിനസുകാര്‍ക്ക് ആധിപത്യമുള്ള മനുഷ്യ ചരിത്രത്തിലെ ആദ്യ സമൂഹമാണ് അമേരിക്കന്‍ സമൂഹം. ആദ്യത്തെ പണാധിപത്യ സമൂഹം എന്നു പറയാം. പണമാണ് എല്ലാം എന്നതുകൊണ്ട് അവിടെ മതപുരോഹിതന്‍മാര്‍ക്കോ കുലീനരായ പ്രഭുക്കന്‍മാര്‍ക്കോ പ്രാധാന്യം ലഭിച്ചില്ല. പണമുള്ളവരുടെ അഭിപ്രായത്തിനായി പ്രാമുഖ്യം. നമ്മളതിനെ അഭിപ്രായസ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിച്ചു. ഊഹക്കച്ചവടം കൊണ്ടു കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകരുന്നതുപോലെതന്നെയാണ് ബിസിനസുകാരന്റെ സമൂഹവും തകരുക. ഉയര്‍ന്നുയര്‍ന്ന് മുകളിലെക്കുപോവുന്ന ഓഹരിവിപണി ഉടയുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അതു തകരാന്‍ തുടങ്ങും. പണമുണ്ടാക്കുക, എല്ലാം കൈയടക്കുക എന്ന ചിന്തയ്ക്കപ്പുറം ഒന്നുമില്ലാത്ത സമൂഹത്തിനു പിന്നെ പിടിച്ചുനില്‍ക്കാനെളുപ്പമല്ല. അതിന്റെ സൂചനകളാണ് അമേരിക്കയില്‍നിന്നുയരുന്നത്.

അമേരിക്കന്‍ ഭരണകൂടം കടപ്രതിസന്ധിയില്‍പ്പെട്ടുലഞ്ഞതും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി അവരുടെ വായ്പാക്ഷമത കുറച്ചതും ധനക്കമ്മിയും തൊഴിലില്ലായ്മയും കുതിച്ചുയരുന്നതും അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ബാഹ്യ ലക്ഷണങ്ങള്‍ മാത്രമാണ്. ഇന്നത്തെ നിലയ്ക്ക് 22 വര്‍ഷംകൊണ്ട് അമേരിക്ക തകരുമെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ആല്‍ഫ്രഡ് എം മക് കോയുടെ കണക്കുകൂട്ടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ അധിനിവേശത്തോടെ ആ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം -2020 ഓടെ അമേരിക്കയുടെ വളര്‍ച്ച താഴോട്ടാവും. 2025ഓടെ തകര്‍ച്ച തുടങ്ങും. 2030ഓടെ അതു മൂര്‍ധന്യത്തിലെത്തും. പിന്നെയവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും.

പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന മാന്ദ്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. ഉത്പന്ന കയറ്റുമതി രംഗത്ത് 2008ഓടെ തന്നെ അമേരിക്ക ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുകഴിഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാനു പിന്നിലാണ് കുറേക്കാലമായി അമേരിക്ക. വൈകാതെ അവര്‍ ചൈനയ്ക്കും പിന്നിലാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറെക്കാലം ലോകത്തുതന്നെ ഒന്നാമതായിരുന്ന അമേരിക്ക 2010 ഓടെ പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ശാസ്ത്ര, ഗണിതശാസ്ത്ര വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 52ാം സ്ഥാനമാണ് ലോക സാമ്പത്തിക ഫോറം അമേരിക്കയ്ക്കു നല്‍കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നു ശാസ്ത്ര ബിരുദമെടുക്കുന്നവരില്‍ പകുതിയും വിദേശ വിദ്യാര്‍ഥികളാണ്. സ്വന്തം രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, തമിഴ്‌തൊഴിലാളികള്‍ കേരളം വിട്ടുപോയപോലെ, അവരെല്ലാം അമേരിക്ക വിടും. ഇപ്പോഴുള്ള എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും വിരമിക്കുന്നതോടെ പകരക്കാരെ കിട്ടാതെ പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അമേരിക്ക പിന്തള്ളപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ചിരുന്ന രാജ്യം എന്ന പദവി ഒരു നൂറ്റാണ്ടു കാലമായി അമേരിക്കയുടെ കുത്തകയായിരുന്നു. ഈവര്‍ഷം ആ സ്ഥാനം ചൈന കൈയടക്കി. വ്യാവസായിക വളര്‍ച്ചയില്‍ ചൈന അമേരിക്കയ്ക്കു മുന്നിലെത്തിയെന്നതിന്റെ തെളിവാണത്.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വായ്പാനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും മികച്ച ട്രിപ്പിള്‍ എയില്‍ നിന്ന് ഡബിള്‍ എ പ്ലസ് ആയി കുറച്ചതോടെ പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഉള്ള രാജ്യമല്ല അമേരിക്ക എന്ന സത്യമാണു വെളിപ്പെട്ടത്. അമേരിക്കയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടത്തില്‍ നിന്നാണ്. മൊത്തം കടഭാരം 15 ലക്ഷം കോടി ഡോളര്‍ വരും. അമേരിക്കയുടെ ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയുടെ നിക്ഷേപം 4,100 കോടി ഡോളര്‍ വരും. കരുതല്‍ ധനം എന്ന നിലയില്‍ സുരക്ഷിതം ഡോളറാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കടപ്പത്രങ്ങളില്‍ മുതല്‍മുടക്കുന്നത്്. അമേരിക്കയുടെ വിലയിടിയുമ്പോള്‍ ഡോളറിന്റെ സ്ഥാനത്ത് മറ്റൊരു കരുതല്‍ ധനം ഉയര്‍ന്നുവരും. അപ്പോള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടും. പണമിരട്ടിപ്പു സ്ഥാപനങ്ങളും ബ്ലേഡു കമ്പനികളും തകരുംപോലെ അതോടെ അമേരിക്കയുടെ സമ്പദ് മേഖല തകര്‍ന്നടിയും.

ലോകത്തിന്റെ മൊത്തം രക്ഷകരായി ചമഞ്ഞു നടത്തിയ കടന്നാക്രമണങ്ങളും ലാഭംകൊയ്യാന്‍ വേണ്ടിനടത്തിയ ചൂതാട്ടങ്ങളുമാണ് അമേരിക്കയെ ഈ നിലയിലെത്തിച്ചത്. കണ്ണത്താ ദൂരത്തുള്ള ഇറാഖിലും അഫ്ഗാനിസ്താനിലും എന്തിനോ വേണ്ടിയാരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന യുദ്ധമാണ് അമേരിക്കയെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 69,700 കോടി ഡോളറാണ് അമേരിക്ക വിദേശത്തെ സൈനിക നടപടികള്‍ക്കായി ചെലവഴിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സും ലിന്‍ഡാ ബില്‍മെസും 2008ല്‍ കണക്കുകൂട്ടിയത്. അത് അതിനുമപ്പുറത്തെത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒന്നാം ലോകയുദ്ധത്തിന് അമേരിക്കയുടെ മൊത്തം ചെലവ് 3200 കോടി ഡോളര്‍ മാത്രമായിരുന്നെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധകാലത്താണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം വേണ്ടിവന്നത്. അന്നതിന്റെ ചെലവ് 20,000 കോടി ഡോളറായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി 6,500ഓളം യു.എസ്. സൈനികര്‍ മരണമടഞ്ഞു. 44,000 പേര്‍ക്കു പരിക്കേറ്റു. അവരുടെയെല്ലാം ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രണ്ടാം ലോകയുദ്ധവേളയില്‍ 1945ല്‍ അമേരിക്കയുടെ ജി.ഡി.പിയുടെ 37 ശതമാനമായിരുന്നു പ്രതിരോധച്ചെലവ്. അന്നു പക്ഷേ ജനം ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധനികുതിയേര്‍പ്പെടുത്തിയാണ് അന്നു യുദ്ധച്ചെലവ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍, ദൂരെയേതോ രാജ്യത്ത് ഒരു കാര്യവുമില്ലാതെ നടത്തുന്ന യുദ്ധത്തിനായി നികുതി നല്‍കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ നികുതിപ്പണം ഉപയോഗിക്കാതെ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനമാണ് യുദ്ധച്ചെലവിനു നീക്കിവെക്കുന്നത്. കടം കുമിഞ്ഞുകൂടി പരിധി ലംഘിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തേണ്ടിവന്നതും അതുകൊണ്ടാണ്. ഓരോ മാസവും വരവിനെക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് അമേരിക്കയുടെ ചെലവ്.

ചെലവു വരവിനേക്കാള്‍ കവിയുമ്പോള്‍ കടം വാങ്ങാതെ തരമില്ല. ലോകത്തിനുമുന്നില്‍ നാണംകെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടെ വായ്പാ പരിധി ഉയര്‍ത്തിയാണ് ഒബാമ ഭരണകൂടം ഈ മാസമാദ്യം കടപ്രതിസന്ധിയില്‍ നിന്നു തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടത്. വായ്പാ പരിധി ഉയര്‍ത്താനുള്ള ബില്ലിനൊപ്പം പത്തു വര്‍ഷം കൊണ്ട് ചെലവ് ഒരു ലക്ഷം കോടി ഡോളര്‍ കണ്ടു വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. അതില്‍ 35,000 കോടി കണ്ടെത്തുക പ്രതിരോധച്ചെലവ് വെട്ടിക്കുറച്ചുകൊണ്ടാണ്. ഇതിനുപുറമെ ഒന്നര ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ വേറെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലും വലിയൊരു പങ്ക് പ്രതിരോധച്ചെലവു കുറച്ചുകൊണ്ടാവും കണ്ടെത്തുക.

പ്രതിരോധച്ചെലവു വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതോടെ അമേരിക്കയ്ക്ക് നഷ്ടമാവുക ലോകപോലീസെന്ന സ്ഥാനമാണ്. അതോടെ അമേരിക്ക അമേരിക്കയല്ലാതാവും. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത് അമേരിക്ക സമാധാനത്തിന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ടൊന്നുമല്ല. യുദ്ധം ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. ബഹിരാകാശ ഗവേഷണപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും സ്‌പെയ്‌സ് ഷട്ടിലുകള്‍ നിലത്തിറക്കാനുമുള്ള തീരുമാനത്തിനുപിന്നിലും സാമ്പത്തിക പ്രതിസന്ധി തന്നെ.

ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു. ലിബിയയില്‍ വിമതരെ സഹായിക്കാന്‍ കരസേനയെ ഇറക്കാതെ വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ശ്രദ്ധിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിറിയയില്‍ അതുപോലും വേണ്ട, ഉപരോധവും നയതന്ത്രനീക്കവും മതിയെന്നുവെച്ചു.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈന്യത്തെയിറക്കുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നില്ല, അവിടത്തെ എണ്ണസമ്പത്ത് കൈയടക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പാവസര്‍ക്കാറുകളെ വാഴിക്കാന്‍ കഴിഞ്ഞെങ്കിലും എണ്ണ കൊള്ളയടിച്ചുകൊണ്ടുവരികയെന്ന പദ്ധതി നിറവേറിയില്ല. ഇറാനെതിരായ നീക്കങ്ങള്‍ എങ്ങുമെത്തിയുമില്ല. എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ 2025ഓടെ റഷ്യയും ഇറാനും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. അതോടെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അമേരിക്ക ഒന്നുകൂടി വെട്ടിലാവും.

തകരാന്‍ തുടങ്ങുന്ന സാമ്രാജ്യങ്ങള്‍ എണ്ണ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത് ചരിത്രത്തിലെ പതിവാണ്. 1956ല്‍ ബ്രിട്ടന്‍ നടത്തിയ സൂയസ് കനാല്‍ ആക്രമണം അതിനുദാഹരണം. അന്നതില്‍ നാണം കെട്ട ബ്രിട്ടന് പിന്നീടൊരിക്കലും പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇറാഖ്, അഫ്ഗാനിസ്താന്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ നാണക്കേടായി മാറുന്നതിനെ ഈയൊരു ചരിത്രത്തിന്റെ ആവര്‍ത്തനമായി വേണം കാണാന്‍. ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷാ ഭാരവുമായി അധികാരത്തിലേറിയ ബരാക് ഒബാമയല്ല, മുന്‍ഗാമി ജോര്‍ജ് ബുഷ് ആണ് ഈ പ്രതിസന്ധിക്കുത്തരവാദി. ബുഷിനെ അതിനു പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉസാമാ ബിന്‍ ലാദന് അവകാശപ്പെട്ടതാണ്. ലോകവ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വിമാനമിടിച്ചു കയറ്റിയപ്പോള്‍ തകരാന്‍ തുടങ്ങിയത് അമേരിക്കയുടെ സാമ്പത്തികാടിത്തറ തന്നെയായിരുന്നു. അമേരിക്കയെ നിലംപരിശാക്കുകയെന്ന ഉസാമയുടെ പദ്ധതി പതുക്കെപ്പതുക്കെ യാഥാര്‍ഥ്യമാവുകയാണ്. ഈ തകര്‍ച്ചയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഏതെങ്കിലും അതിമാനുഷനെത്തുമെന്നു കരുതുന്നത് വെറുതെയാണ്. കാരണം സ്വയംകൃതാനര്‍ഥമാണ് ഈ നാശം.

പേജിലേക്ക്

Wednesday, August 24, 2011

മഹാസ്‌ഫോടനം നടന്നിട്ടേയില്ല




പ്രഫ. ജയന്ത് നാര്‍ലികര്‍/ഡോ.എ. രാജഗോപാല്‍ കമ്മത്ത്‌
ലോകത്തിലെ ഒന്നാംനിര കോസ്‌മോളജിസ്റ്റുകളില്‍ ഒരാളും പുണെയിലെ ഇന്റര്‍യൂനിവേഴ്‌സിറ്റി ഓഫ് അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ സ്ഥാപക ഡയറക്ടറുമായ പ്രഫ. ജയന്ത് നാര്‍ലികര്‍ ക്വാസി സ്‌റ്റെഡിസ്‌റ്റേറ്റ് പ്രപഞ്ചമാതൃകയുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച നാര്‍ലികര്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തതിനുശേഷം കേംബ്രിജിലെത്തി. അവിടെ ഫ്രെഡ് ഹൊയ്‌ലിന്റെ ശിഷ്യനായി പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷണം നടത്തി. ആ ശാസ്ത്രശാഖയിലെ സംഭാവനകള്‍ക്ക് 26ാം വയസ്സില്‍ പത്മഭൂഷണും പിന്നീട് പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.  പ്രപഞ്ചവിജ്ഞാനീയത്തിലെ മുന്നേറ്റങ്ങള്‍ വിവരിക്കുന്ന 'ദ സ്ട്രക്ചര്‍ ഒാഫ് ദ യൂനിവേഴ്‌സ്', 'സെവെന്‍ വണ്ടേഴ്‌സ് ഓഫ് ദ കോസ്‌മോസ്', 'ദ ലൈറ്റര്‍സൈഡ് ഓഫ് ഗ്രാവിറ്റി', 'ദ സൈന്റിഫിക് എഡ്ജ്' , 'ഫ്രം ബ്ലാക് ക്ലൗഡ്‌സ് ടു ബ്ലാക് ഹോള്‍സ്', 'ഫ്രെഡ് ഹോയ്ല്‍സ് യൂനിവേഴ്‌സ്' എന്നിവ പ്രധാനപ്പെട്ട ജനപ്രിയ ശാസ്ത്രപുസ്തകങ്ങളാണ്. പ്രപഞ്ചവിജ്ഞാനീയത്തില്‍ അനേകം സാങ്കേതികകൃതികളും രചിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ കലിംഗ അവാര്‍ഡുള്‍പ്പെടെ അനേകം അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എമെരിറ്റസ് പ്രഫസറായി ഗവേഷണം തുടരുന്ന നാര്‍ലിക്കറുമായി പ്രപഞ്ചവിജ്ഞാനീയത്തിലെ പുതിയ മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി നടത്തിയ അഭിമുഖം:
 ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആശയപ്രകാരം ഗുരുത്വാകര്‍ഷണമാണ് പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പറയുന്നല്ലോ?
- ആ പരികല്‍പനയോട് ഞാന്‍ യോജിക്കുന്നില്ല. എന്റെ പഠനങ്ങളില്‍ ഇതേക്കുറിച്ചുള്ള വിശദീകരണമുണ്ട്. അതു വിവരിക്കാന്‍ ദീര്‍ഘമായ ഒരു പ്രഭാഷണംതന്നെ വേണ്ടിവരും.
പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാസ്‌ഫോടനസിദ്ധാന്തത്തിന്റെ അന്ത്യമടുത്തുവോ?
n പ്രപഞ്ചം ഒരു മഹാസ്‌ഫോടനത്തില്‍ തുടങ്ങി എന്നുള്ള ആശയം പ്രചരിപ്പിക്കുന്നവര്‍ അതിനെ പരമാവധി സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവരുന്നു. അതിനെതിരായി അനേകം തെളിവുകള്‍ ഉയര്‍ന്നുവന്നിട്ടും പുതിയ വിശദീകരണങ്ങള്‍ നല്‍കി അതിനെ സംരക്ഷിച്ചുനിര്‍ത്തുന്നതായി കാണുന്നു. പുതിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കാന്‍ കഴിയാതാകുമ്പോള്‍ ചില കല്‍പിതഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ നിലനിര്‍ത്തുന്നു. ഈ രീതിയില്‍ പോയാല്‍ നാമെവിടെയുമെത്തില്ല. ജ്യോതിശാസ്ത്രനിരീക്ഷണങ്ങള്‍ പുരോഗമിച്ചപ്പോള്‍ ആകാശഗോളങ്ങളുടെ ചലനത്തെ വിവരിക്കാനായി പണ്ട് ഗ്രീക്കുകാര്‍ മുന്നോട്ടുവെച്ച എപ്പിസൈക്കിളുകളെപ്പോലെ ഈ കല്‍പിത ഘടകങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനെ കാണാവുന്നതാണ്.
ഒരുതരത്തിലുള്ള വികിരണവും പുറപ്പെടുവിക്കാത്ത ദ്രവ്യം പ്രപഞ്ചത്തിലുണ്ടെന്ന്  കണ്ടെത്തിയപ്പോള്‍ നക്ഷത്രങ്ങളും  ഗ്രഹങ്ങളും നിര്‍മിക്കപ്പെട്ടിട്ടുള്ള സാധാരണ ദ്രവ്യമല്ല അതെന്നു വരുത്തിത്തീര്‍ത്തു. കാലം ചെല്ലുന്തോറും പ്രപഞ്ചവികാസത്തിന്റെ വേഗം കുറയുന്നു എന്നായിരുന്നു കുറച്ചുകാലം മുമ്പുവരെ കരുതിയിരുന്നത്. എന്നാല്‍, സൂപ്പര്‍നോവ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത് അതു ത്വരിതഗതിയില്‍ വികസിക്കുന്നു എന്നാണ്. തനിക്കു പറ്റിയ ഏറ്റവും വലിയ പിഴവെന്ന് ഐന്‍സ്‌റ്റൈന്‍ വിശേഷിപ്പിച്ച പ്രാപഞ്ചിക സ്ഥിരാങ്കത്തെ വീണ്ടും മാതൃകയില്‍ കൊണ്ടുവന്നു. വികര്‍ഷണം സൃഷ്ടിക്കുന്ന ഊര്‍ജമാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതിനെ ഇരുണ്ട ഊര്‍ജമെന്നൊക്കെ വിളിക്കുന്നു. എന്നാല്‍, ഇതിനു മറ്റു വിശദീകരണങ്ങള്‍ സാധ്യമാണെന്ന് ഞങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു.
താങ്കളുടെ ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന് വിദൂരമായ ഭൂതകാലത്തില്‍ ഒരു തുടക്കമില്ലായിരുന്നു. മനുഷ്യര്‍ ദൈനംദിനമായി അനുഭവിച്ചുവരുന്നത് തുടക്കവും ഒടുക്കവുമുള്ള കാര്യങ്ങളാണ്. ആകാശഗോളങ്ങളുടെ ഉദയാസ്തമയങ്ങളും ജീവിതംതന്നെയും ഇപ്രകാരമാണ്. ഈ കാരണങ്ങളാണ് പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവുമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ചതും ഈ ചിന്തയെ മുന്‍നിര്‍ത്തിയായിരിക്കണം?
- മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹികപരമായ മുന്‍ധാരണകള്‍ (ഉല്‍പത്തി) പേലടങ്ങളിലും സ്വാധീനംചെലുത്തുന്നതായി കാണാം. ഇത്തരം സ്വാധീനങ്ങള്‍ ശാസ്ത്രത്തിലുണ്ടാകാന്‍ പാടുള്ളതല്ല. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ വിശ്വാസ്യതക്കു ഭംഗം വരുത്തുന്നവയാണ് ഇത്തരം സ്വാധീനങ്ങള്‍. പ്രപഞ്ചവിജ്ഞാനീയത്തില്‍ ഇതു ധാരാളമായി കടന്നുവരുന്നതായി കാണുന്നു.
 താങ്കളുടെ സിദ്ധാന്തപ്രകാരം പ്രാദേശികമായി തുടക്കവും ഒടുക്കവും കാണപ്പെടുന്നു. ഇതിനുള്ള തെളിവുകളുണ്ടോ?
- നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത് പ്രപഞ്ചമെങ്ങും തുടര്‍ച്ചയായി പുതിയ ദ്രവ്യം സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
1920കളില്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഗാലക്‌സികള്‍ അകലുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുകയാണെന്നും അനുമാനിച്ചു. ഈ വികാസത്തെ താങ്കള്‍ എങ്ങനെ ഈ ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു?
- ഹബിള്‍ മുന്നോട്ടുവെച്ച ചുമപ്പുനീക്കത്തെക്കുറിച്ചുള്ള വ്യാഖ്യാനംതന്നെയാണ് ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃകയും നല്‍കുന്നത്. അതുപ്രകാരം പ്രപഞ്ചം വികസിക്കുന്നു. എന്നാല്‍, ചാക്രികമായി വികസത്തിനുശേഷം ഒരു ചുരുക്കവുമുണ്ട്. ഓരോ 5000 കോടി വര്‍ഷം കൂടുമ്പോഴും ഈ ചാക്രികപ്രക്രിയ ആവര്‍ത്തിക്കുന്നു എന്നതാണ് ആശയം.
 മഹാസ്‌ഫോടനത്തിന്റെ ഏറ്റവും ശക്തമായ തെളിവായി കാണുന്നത് പ്രപഞ്ചമെങ്ങും അലയടിക്കുന്ന പ്രാപഞ്ചിക പശ്ചാത്തല സൂക്ഷ്മതരംഗവികിരണമാണ്. കൂടാതെ, പ്രപഞ്ചത്തില്‍ ഇന്ന് കാണപ്പെടുന്ന മൂലകങ്ങളുടെ അളവും ആ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന പരികല്‍പനകളുമായി ഒത്തുവരുന്നു. ഇതിനുള്ള വിശദീകരണമെന്താണ്?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃക ഇതിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രാപഞ്ചിക ഘട്ടത്തിലെ നക്ഷത്രങ്ങളുടെ പ്രകാശത്തിന്റെ അവശിഷ്ടം തെര്‍മലൈസേഷന്‍ എന്ന ഒരു പ്രക്രിയവഴി ഇന്നു കാണപ്പെടുന്ന പ്രാപഞ്ചിക പശ്ചാത്തലവികിരണത്തിന് കാരണമാകും. കഴിഞ്ഞകാല പ്രാപഞ്ചികഘട്ടങ്ങളില്‍ നിലനിന്നിരുന്ന നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ അവശിഷ്ടത്തെ പ്രപഞ്ചത്തിലെ ദ്രവ്യം ആഗിരണംചെയ്ത് പുനര്‍വികിരണം നടത്തുന്നതാണിത്. ഇതിന്റെ താപനില ഇപ്പോള്‍ നിരീക്ഷിക്കുന്ന 2.7 കെല്‍വിന്‍ എന്നതിനൊപ്പമായിരിക്കുമെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ദ്രവ്യത്തിന്റെ സൃഷ്ടി സ്ഥിരമായി ഉണ്ടാകുന്നു. പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകുന്ന ചെറു സൃഷ്ടി സംഭവങ്ങള്‍, ലഘു മൂലകങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ചെറിയ നക്ഷത്രങ്ങളില്‍ ലഘുമൂലകങ്ങള്‍ മാത്രവും വലിയവയില്‍ ലഘുമൂലകങ്ങളും ഭാരമേറിയ അണുകേന്ദ്രങ്ങളും ഉണ്ടാകും. അനേകം പ്രബന്ധങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാനും ഹോയ്‌ലും ബര്‍ബിഡ്ജും ചേര്‍ന്നെഴുതിയ A Different Approach to Cosmology എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
 പ്രപഞ്ചമെങ്ങും കാണപ്പെടുമെന്ന് അനുമാനിക്കുന്ന ദുരൂഹമായ ഇരുണ്ട ദ്രവ്യം വലിയ വെല്ലുവിളിയാണ്  ഉയര്‍ത്തുന്നത്. സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് പ്രപഞ്ചമാതൃകയില്‍ ഇരുണ്ട  ദ്രവ്യം, സാധാരണ ദ്രവ്യംതന്നെയാണ്. അതിന്റെ ശരിയായ വ്യാഖ്യാനമല്ല മഹാസ്‌ഫോടനക്കാര്‍ നല്‍കുന്നത്. ഇരുണ്ട  ദ്രവ്യത്തില്‍ അധികവും ബാരിയോണിയകമല്ലാത്തത് (അസാധാരണം) എന്നനുമാനിച്ച് തടിതപ്പുന്നു. ഇവര്‍ പറയുന്നതരം ദ്രവ്യം പരീക്ഷണശാലയിലോ പ്രപഞ്ചത്തിലെങ്ങുമോ ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മഹാസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം ഒരു പെരുപ്പകാലഘട്ടത്തിലൂടെ കടന്നുപോയി, അതിന്റെ വലുപ്പം അനേകകോടി മടങ്ങ് വര്‍ധിച്ചു എന്ന ഇന്‍ഫേ്‌ളഷനറി സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
- കഴിഞ്ഞ കാലത്തു നടന്നു എന്നു പറയുന്ന ഇത്തരം സംഭവങ്ങള്‍ ഇനി നിരീക്ഷിക്കാനോ പരീക്ഷണശാലയില്‍ പുനര്‍നിര്‍മിച്ചു ഫലങ്ങള്‍ രേഖപ്പെടുത്തി അനുമാനത്തിലെത്താനോ സാധ്യമല്ല. ഇന്‍ഫേ്‌ളഷന്‍പോലെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ മഹാസ്‌ഫോടന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നതിനായി നടത്തിവരുന്നു.
 പ്രപഞ്ചത്തിലെ എല്ലാത്തിനെയും ഒരുമിച്ചുവിവരിക്കുന്ന സര്‍വതിന്റെയും സിദ്ധാന്തം സാധ്യമാണോ?
- ഇത്തരമൊരു സിദ്ധാന്തത്തിനായി ശ്രമിക്കുന്നവര്‍ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. മനുഷ്യന്റെ പരിമിതികളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. അന്തിമസിദ്ധാന്തത്തെക്കുറിച്ച് ഇപ്പോഴെന്തു പറയുന്നു എന്ന് അവരോടു ചോദിച്ചാല്‍ നിജസ്ഥിതി അറിയാനാകും.
 എം സിദ്ധാന്തം എന്ന സിദ്ധാന്തങ്ങളുടെ കൂട്ടം സര്‍വതിന്റെയും സിദ്ധാന്തമാണെന്നും സ്ട്രിങ് സിദ്ധാന്തത്തിലൂടെ അടിസ്ഥാന കണങ്ങളുടെ സ്വഭാവത്തെ വിവരിക്കാമെന്നും പറയുന്നു?
- ഈ  ആശയങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം നേരത്തേ നല്‍കിയ മറുപടികളിലുണ്ട്.
പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ ഗുരുത്വാകര്‍ഷണമാണെന്നു പറയുന്നു. പ്രഫ. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകമായ 'ദ ഗ്രാന്‍ഡ് ഡിസൈനി'ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് താങ്കള്‍ എന്തു ചിന്തിക്കുന്നു?
- പ്രഫ. ഹോക്കിങ്ങിനോടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നതായിരിക്കും ഉചിതമെന്നെനിക്കു തോന്നുന്നു.
 താങ്കളുടെ ഗുരുവായ സര്‍ ഫ്രെഡ് ഹോയ്‌ലാണ് മഹാസ്‌ഫോടന സിദ്ധാന്തത്തെ ബിഗ്ബാങ്ങെന്നു കളിയാക്കി വിളിച്ചത്. എന്നാല്‍ ആ പേരുതന്നെ പില്‍ക്കാലത്തു ശ്രദ്ധേയമായി. ബിഗ്ബാങ്് പരികല്‍പനയെ തള്ളിക്കളയുന്ന പ്രധാന തെളിവെന്തായിരിക്കും?
- മഹാസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചമുണ്ടായത് 1370 കോടി വര്‍ഷം മുമ്പാണ്. എന്നാല്‍, ഈ കാലത്തിലുമധികം പ്രായമുള്ള നക്ഷത്രങ്ങളെയും മറ്റു വസ്തുക്കളെയും കണ്ടെത്താനിടയുണ്ട്. ഇത്തരം വസ്തുക്കള്‍, ആ സിദ്ധാന്തം യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ലെന്നു തെളിയിക്കും.
ഈയിടെ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കോളൈഡറില്‍ നടത്തിയ പരീക്ഷണത്തെ മഹാസ്‌ഫോടനപരീക്ഷണം എന്നൊക്കെ വിശേഷിപ്പിച്ചുകണ്ടു. ഇതില്‍ 'ദൈവ'കണത്തെ കണ്ടെത്തും എന്നും പറഞ്ഞുകേട്ടു?
- നിര്‍ഭാഗ്യവശാല്‍ എല്‍.എച്ച്.സിയുടെ ശരിയായ ലക്ഷ്യത്തെ വ്യക്തമാക്കാത്തവയാണ്് ഇത്തരം വിശേഷണങ്ങള്‍. അവിടെ നടക്കുന്നത് മഹാസ്‌ഫോടന പരീക്ഷണമല്ല. ഞാനതിനെ Large Hype Creator എന്നു വിളിക്കുന്നു.
 പ്രഫ.റോജര്‍ പെന്‍േറാസ്, പ്രപഞ്ചത്തിന്റെ പുതിയൊരു ചാക്രിക മാതൃക അവതരിപ്പിച്ചു. അതിലും മഹാസ്‌ഫോടനമുണ്ട്?
- ആ സിദ്ധാന്തം ഊഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് രൂപവത്കരിച്ചിരിക്കുന്നത്. പെന്‍േറാസ് മുന്നോട്ടുവെക്കുന്ന തെളിവുകള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല.  അതിനാല്‍ ആ സിദ്ധാന്തത്തെ അംഗീകരിക്കാനുമാവില്ല.

മാധ്യമം